Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അദാനിയ്‌ക്കെതിരെ ഇഡി, സിബിഐ അന്വേഷണമില്ലേ? നികുതി വെട്ടിക്കാനായി രാജ്യത്തിനു വെളിയിൽ കള്ളപ്പണം സൂക്ഷിച്ചെന്ന പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിലെ അന്വേഷണം എന്തായി? വിനോദ് അദാനിയുടെ കമ്പനികളിലെ സ്റ്റോക്ക് തിരിമറിയിൽ അന്വേഷണം വേണം; അദാനി വിഷയം സഭയിൽ ഉയർത്താൻ ഉറച്ചു കോൺഗ്രസ്

അദാനിയ്‌ക്കെതിരെ ഇഡി, സിബിഐ അന്വേഷണമില്ലേ? നികുതി വെട്ടിക്കാനായി രാജ്യത്തിനു വെളിയിൽ കള്ളപ്പണം സൂക്ഷിച്ചെന്ന പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിലെ അന്വേഷണം എന്തായി? വിനോദ് അദാനിയുടെ കമ്പനികളിലെ സ്റ്റോക്ക് തിരിമറിയിൽ അന്വേഷണം വേണം; അദാനി വിഷയം സഭയിൽ ഉയർത്താൻ ഉറച്ചു കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അദാനി വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ഉറച്ചു കോൺഗ്രസ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ മൗനത്തെ അടക്കം പരാമർശിച്ചു ഭരണപക്ഷത്തെ വെട്ടിലാക്കാനാണ് കോൺഗ്രസിന്റെ നീക്കം. അദാനി നടത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും കേന്ദ്ര ഏജൻസികളെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്നാണ് ഉയർത്തുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നേരിട്ടുള്ള കടന്നാക്രമണത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്നാണ് മുതിർന്ന നേതാവ് ജയറാം രമേശിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

അദാനി ഗ്രൂപ്പിനെതിരെ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും മൂന്ന് ചോദ്യങ്ങൾ ഉയർത്തുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. പനാമ പേപ്പേഴ്‌സ് വിവാദത്തിനു ശേഷം നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും കേന്ദ്രം അനങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ. 'നികുതി വെട്ടിക്കാനായി രാജ്യത്തിനു വെളിയിൽ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന പനാമ പേപ്പേഴ്‌സ് വാദത്തിനു പിന്നാലെ ഇതുസംബന്ധിച്ച് വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് അന്വേഷണം നടത്തുമെന്ന് 2016 ഏപ്രിൽ നാലിന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ 2016 സെപ്റ്റംബർ അഞ്ചിന് ചൈനയിലെ ഹാങ്‌ഴുവിൽ വെച്ചു നടന്ന ജി20 ഉച്ചകോടിയിൽ താങ്കൾ പറഞ്ഞത് ഇങ്ങനെയായിരുന്നു - സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർ നികുതിവെട്ടിക്കാനായി വിദേശകേന്ദ്രങ്ങളിലേയ്ക്ക് കടക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. പണം വെളുപ്പിക്കുന്നവരെ നിരുപാധികം കൈമാറാനാും അന്താരാഷ്ട്ര നിയന്ത്രണങ്ങളടുടെ സങ്കീർണമായ ചങ്ങല പൊട്ടിക്കാനും അഴിമതി മൂടിവെക്കുന്ന ബാങ്കിങ് രഹസ്യങ്ങൾ ഇല്ലാതാക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങൾ അദാനിയുടെ ആരുമല്ല എന്നു പറഞ്ഞ് നിങ്ങൾക്ക് കൈയൊഴിയാനാകില്ല.' ജയറാം രമേശ് വ്യക്തമാക്കി.

'ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി ബഹാമാസിലും വിർജിൻ ദ്വീപുകളിലും ഓഫീസുകൾ നടത്തുന്നതായ പനാമ രേഖകളിലും പാൻഡോറ പേപ്പേഴ്‌സിലും പരാമർശിച്ചിരുന്നു. കടലാസ് കമ്പനികൾ വഴി സ്റ്റോക്ക് തിരിമറിയും അക്കൗണ്ടിങ് തിരിമറിയും നടത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. അഴിമതിയ്‌ക്കെതിരെ പോരാടുന്നതിൽ താങ്കളുട സത്യസന്ധതയെപ്പറ്റി ഏറെ പറയാറുണ്ടല്ലോ. കൂടാതെ നോട്ടുനിരോധനത്തിന്റെ പ്രത്യോഘാതങ്ങളും രാജ്യം അനുഭവിച്ചു.' കേന്ദ്രസർക്കാരുമായി ബന്ധമുള്ള ഒരു കമ്പനിയ്‌ക്കെതിരെ ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ അന്വേഷണത്തിന്റെ സത്യസന്ധതയെപ്പറ്റി എന്താണ് മനസ്സിലാക്കേണ്ടതെന്ന് ജയറാം രമേശ് ചോദിച്ചു.

വർഷങ്ങളായി ഇഡിയും സിബിഐയും അടക്കമുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഈ ഏജൻസികളെ എന്തുകൊണ്ടാണ് ക്രോണികൾക്കെതിരെ ഉപയോഗിക്കാത്തത് എന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന രണ്ടാമത്തെ ചോദ്യം. അദാനി ഗ്രൂപ്പിനെതിരെ ഇക്കാലമത്രയും ഉയർന്ന ഏതെങ്കിലും ആരോപണത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും ജയറാം രമേശ് ചോദിച്ചു. മറ്റു പല ബിസിനസ് ഗ്രൂപ്പുകളും താരതമ്യേന ചെറിയ കാര്യങ്ങൾക്കു പോലും അവഹേളിക്കപ്പെടുമ്പോഴും വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും കുത്തകയുള്ള രാജ്യത്തെ ഏറ്റവും വലിയ കമ്പനി എങ്ങനെയാണ് ഇക്കാലമത്രയും തുടർച്ചയായി ഉയർന്ന ആരോപണങ്ങളിൽ നിന്ന് രക്ഷപെട്ടത് എന്ന് കോൺഗ്രസ് ചോദിച്ചു.

ബിബിസി ഡോക്യൂമെന്ററി ഉയർത്തിയ വിവാദം തലവേദനയാകുന്നതിനിടയിലാണ് ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ കോൺഗ്രസ് വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തുന്നത്. അതിനിടെ ഓഹരി ഇടപാടിലെ തട്ടിപ്പ് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ കോർപറേറ്റുകാര്യ മന്ത്രാലയം പരിശോധിക്കാനും ഒരുങ്ങുന്നുണ്ട്. കോർപറേറ്റുകാര്യ ഡയറക്ടർ ജനറലിന്റെ ഉത്തരവിലാണ് ഇന്ത്യൻ കമ്പനിനിയമത്തിലെ 206-ാം വകുപ്പ് പ്രകാരം അദാനിഗ്രൂപ്പിന്റെ ധനരേഖകൾ പരിശോധിക്കുന്നതെന്ന് മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു.

സ്ഥിതിഗതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. യഥാസമയം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ, അദാനിഗ്രൂപ്പിന്റെ പ്രതിസന്ധി എൽഐസിയെയും ബാങ്കുകളെയും ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു. ധനസെക്രട്ടറി ടി വി സോമനാഥനും സമാന പ്രസ്താവന നടത്തിയിട്ടുണ്ട്. വേണ്ടിവന്നാൽ കമ്പനി ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് അടക്കമുള്ള രേഖകൾ ആവശ്യപ്പെടാൻ 206-ാം വകുപ്പ് കേന്ദ്രത്തിന് അധികാരം നൽകുന്നുണ്ട്.

മൂന്നു വർഷം അദാനിഗ്രൂപ്പിന്റെ ഓഹരിമൂല്യം 4000 ശതമാനംവരെയാണ് പെരുകിയത്. ഇത് തട്ടിപ്പാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തിയതോടെ വിപണിയിൽ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ഒമ്പതു ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് ഒരാഴ്ചയിൽ അദാനിഗ്രൂപ്പിന് നേരിട്ടത്. വിദേശധനസ്ഥാപനങ്ങൾ അദാനിഗ്രൂപ്പ് കടപ്പത്രങ്ങളുടെ മൂല്യം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗ്രൂപ്പിന് പണം സമാഹരിക്കാൻ ബുദ്ധിമുട്ടായി.

കഴിഞ്ഞ ആഗസ്തിൽ അമേരിക്കൻ ഇൻഷുറൻസ് സ്ഥാപനം ഫിച്ചും അദാനിഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരും ബാങ്കുകളും ശക്തമായി പിന്തുണയ്ക്കുന്നതിനാൽ അദാനിഗ്രൂപ്പ് കടക്കെണിയിൽ വീഴില്ലെന്നും ഫിച്ച് പ്രത്യാശിച്ചു. വില പെരുപ്പിച്ചു കാട്ടിയെന്ന ആരോപണം നേരിടുന്ന അദാനിയുടെ ഓഹരികൾ ഈടായി സ്വീകരിച്ച് എസ്‌ബിഐ അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങൾ രണ്ട് ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് വായ്പ അനുവദിച്ചിട്ടുള്ളത്.

അദാനി ഗ്രൂപ്പ് ഓഹരികൾ തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ നിക്ഷേപകർക്ക് കോടികളാണ് നഷ്ടം. എന്നാൽ അദാനി ഗ്രൂപ്പ് തകർന്നാലും ഇന്ത്യൻ ബാങ്കിങ് രംഗം സുരക്ഷിതമാണെന്നാണ് ആർബിഐ പറയുന്നത്. അദാനിക്കുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിങ് രംഗത്തെ മൊത്തത്തിൽ ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമനും പറയുന്നു. അതേസമയം, ഓഹരി മൂല്യം ഇടിഞ്ഞതോടെ 20 ലോകധനികരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്തായിട്ടുണ്ട്.

അതേസമയം, ഹിൻഡൻബർഗ് റിപ്പോട്ടിനു പിന്നാലി അന്വേഷണത്തിനായി കേന്ദ്രസർക്കാർ കമ്പനികാര്യ മന്ത്രാലയത്തെയും സെബിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതുപോരെന്ന നിലപാടിലാണ് പ്രതിപക്ഷം. നാളെയും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനാണ് കോൺഗ്രസിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP