Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു; രാഷ്ട്രപതി ദേശീയ പതാക ഉയർത്തി; നിർമ്മാണത്തൊഴിലാളികളേയും പാൽ-പച്ചക്കറി-പലവ്യഞ്ജന വിൽപ്പനക്കാരേയും ക്ഷണിതാക്കളാക്കി 'കർത്തവ്യപഥ്'; സൈന്യവും കലാകാരന്മാരും ചേർന്ന് വർണ്ണ വിസ്മയമാകും; ഒന്നിച്ച് മുന്നേറാൻ ആഹ്വാനം ചെയ്ത് മോദി; രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിൽ

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു; രാഷ്ട്രപതി ദേശീയ പതാക ഉയർത്തി; നിർമ്മാണത്തൊഴിലാളികളേയും പാൽ-പച്ചക്കറി-പലവ്യഞ്ജന വിൽപ്പനക്കാരേയും ക്ഷണിതാക്കളാക്കി 'കർത്തവ്യപഥ്'; സൈന്യവും കലാകാരന്മാരും ചേർന്ന് വർണ്ണ വിസ്മയമാകും; ഒന്നിച്ച് മുന്നേറാൻ ആഹ്വാനം ചെയ്ത് മോദി; രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാമെന്നും ആഹ്വാനം ചെയ്തു.

പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. പതാക ഉയർത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തി. ജില്ലാതലത്തിൽ ആഘോഷപരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകി.

ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കുന്നതോടെ ഡൽഹിയിലെ ചടങ്ങുകൾ ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരക്കും. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് 'രാജ്പഥ്' എന്നതു മാറ്റി 'കർത്തവ്യപഥ്' എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാണ്. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്‌ളോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്‌ളോട്ടുകളാണ് ഇക്കുറി പരേഡിൽ ഉള്ളത്. വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത-നൃത്ത വിരുന്നും പരേഡിന്റെ പ്രത്യേകതയാണ്. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. മൂന്നു സേനകളുടെയും വിമാനങ്ങൾ അണിനിരക്കുന്ന ഫ്‌ളൈപാസ്റ്റാണ് മറ്റൊരു പ്രധാന ആകർഷണം. ഇത്തവണ ഒൻപതു റഫാൽ യുദ്ധവിമാനങ്ങൾ ഫ്‌ളൈപാസ്റ്റിന്റെ ഭാഗമാണ്.

സെൻട്രൽ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിർമ്മാണത്തൊഴിലാളികൾ, പാൽ, പച്ചക്കറി, പലവ്യഞ്ജന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡ് വീക്ഷിക്കാൻ ക്ഷണമുണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഈ പാതയിൽ 150 ലേറെ സിസിടിവി കാമറകളും ക്രമീകരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP