Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മപുരസ്‌ക്കാര നേട്ടത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകൾ; കർഷകർ മുതൽ കലാ - സാഹിത്യ-സിനിമ - വ്യവസായ പ്രമുഖർ വരെ; 106 പേർ പുരസ്‌കാര നിറവിൽ; പത്മവിഭൂഷൻ ആറ് പേർക്കും പത്മഭൂഷൻ ഒൻപത് പേർക്കും; മലയാളത്തിന്റെ പത്മശ്രീ നേട്ടത്തിൽ സ്വാതന്ത്ര്യ സമരവും ചരിത്രവും മണ്ണും കളരിയും

പത്മപുരസ്‌ക്കാര നേട്ടത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകൾ; കർഷകർ മുതൽ കലാ - സാഹിത്യ-സിനിമ - വ്യവസായ പ്രമുഖർ വരെ; 106 പേർ പുരസ്‌കാര നിറവിൽ; പത്മവിഭൂഷൻ ആറ് പേർക്കും പത്മഭൂഷൻ ഒൻപത് പേർക്കും; മലയാളത്തിന്റെ പത്മശ്രീ നേട്ടത്തിൽ സ്വാതന്ത്ര്യ സമരവും ചരിത്രവും മണ്ണും കളരിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 106 പേർക്കാണ് രാജ്യത്തിന്റെ ആദരം. ഇതിൽ ആറുപേർക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷൺ ലഭിച്ചത്. പത്മഭൂഷൺ ഒൻപത് പേർക്കും 91 പേർക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും നൽകി.

ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേർക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാൾ, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്‌കാരം.



സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരും പത്മശ്രീക്ക് അർഹരായി.

ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പടെ 6 പേർക്കാണ് പത്മവിഭൂഷൻ. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി , തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോഅമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പത്മവിഭൂഷൻ നേടിയ മറ്റുള്ളവർ. മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാൽകൃഷ്ണ ദോഷിക്കും പുരസ്‌കാരം നൽകിയത്.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖൻ കുമാർ മംഗളം ബിർള, കപിൽ കപൂർ, ദീപക് ദർ ഉൾപ്പെടെ ഒൻപത് പേർക്കാണ് പത്മഭൂഷൻ.

കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും തനതു കൃഷി സംരക്ഷണത്തിനും ആയോധനകലയായ കളരിപ്പയറ്റിനും ചരിത്ര പഠനങ്ങൾക്കും ഇത്തവണത്തെ പത്മ അവാർഡ്. കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും തനിമയും ഉയർത്തിപ്പിടിച്ചവരിലേക്കാണ് അവാർഡ് വന്നു ചേർന്നത്. മലയാളക്കരയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഈ നാലു പേരും.



പത്മശ്രീ ജേതാവായ അപ്പുക്കുട്ട പൊതുവാളിന്റെ ജീവിതം മാറിമറിഞ്ഞത് ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തോടെയാണ്. തൊട്ടുകൂടായ്മയ്‌ക്കെതിരെ ശക്തമായി പോരാടിയ സ്വാമി ആനന്ദ തീർത്ഥയുടെ ക്ഷണത്തെത്തുടർന്നായിരുന്നു ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ആനന്ദതീർത്ഥയുടെയും മറ്റും സ്വാധീനത്തിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് അപ്പുക്കുട്ടനും എത്തിച്ചേർന്നു.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വയലിൽ പൊതുയോഗത്തിനു ഗാന്ധിജിയെത്തിയിരുന്നു. അന്ന് സഹോദരനൊപ്പം പ്രസംഗം കേൾക്കാൻ പോയ അപ്പുക്കുട്ടയ്ക്ക് 11 വയസ്സുമാത്രം പ്രായം. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടയെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.

1957ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. തുടർന്ന് വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിൽ പങ്കാളിയായി.

ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫിസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ. ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്റെ ശാസ്ത്രം എന്നിവ രചിച്ചു.

ആദിവാസി കർഷകൻ, നാടിന്റെ അഭിമാനം

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്.

പൈതൃകവിത്തുകളുടെ സംരക്ഷകനായാണു കുറിച്യ സമുദായത്തിൽപെട്ട രാമനെ കാണുന്നത്. 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിർമ്മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകൾ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്.

പത്താം വയസ്സ് മുതൽ മണ്ണിൽ പണിയെടുക്കാൻ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ അമ്മാവൻ നൽകിയ 40 ഏക്കർ ഭൂമിയിലാണു രാമൻ കൃഷി ആരംഭിക്കുന്നത്. 1969ലാണ് കൃഷി കൂടുതൽ ഗൗരവമായി ചെയ്യാൻ തുടങ്ങിയത്. കാലം പുരോഗമിച്ചപ്പോൾ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമൻ ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താൻ ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങൾ സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകൾ സൂക്ഷിച്ചു വച്ചാണ് അദ്ദേഹം അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മൾ കേൾക്കുന്നത് എത്രയോ മുൻപുതന്നെ പൂർണ ജൈവകർഷകനാണ് അദ്ദേഹം.

കളരിയുമായി രാജ്യാന്തര വേദികളിലും

ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളാണ് എസ്.ആർ.ഡി. പ്രസാദ്. അതുകൊണ്ടു തന്നെ ദേശീയ രാജ്യാന്തര വേദികളിൽ കളരിപ്പയറ്റിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതിനു പ്രസാദ് ഗുരുക്കൾ എത്താറുണ്ട്. യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചും ഗുരുക്കൾക്കു വ്യക്തമായ പരിജ്ഞാനമുണ്ട്.

അച്ഛൻ ചിറക്കൽ ശ്രീധരൻ നായരായിരുന്നു പ്രസാദിന്റെ ഗുരു. 1935ൽ ശ്രീധരൻ നായർ കണ്ണൂർ വളപട്ടണത്ത് രാജ്കുമാർ കളരി ആരംഭിച്ചു. ഈ കളരിയിലായിരുന്നു പ്രസാദിന്റെ തുടക്കം. പിന്നീടു നിരവധി വിദ്യാർത്ഥികളുടെ ഗുരുവായി മാറി. ചെറുപ്പം മുതൽ ആരോഗ്യകരമായ ജീവിതത്തിനു കളരി വളരെ പ്രയോജനകരമാണെന്നു പ്രസാദ് പറയുന്നു. മാനസിക ശാരീരിക ബലത്തിനും സ്വയം പ്രതിരോധത്തിനും കളരിപ്പയറ്റ് അറിഞ്ഞിരിക്കണം. മാത്രമല്ല കഥകളി ഉൾപ്പെടെ മുപ്പതിലധികം കലാരൂപങ്ങളിലും കളരിയുെട സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

ചരിത്ര അദ്ധ്യാപകൻ

ഇന്ത്യൻ ചരിത്രകാരന്മാരിൽ പ്രമുഖനാണ് സിഐ.ഐസക്. ചരിത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഭാരതീയ വിചാര കേന്ദ്ര തിരുവനന്തപുരം വൈസ് പ്രസിഡന്റ്, ഐസിഎച്ച്ആർ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇവല്യൂഷൻ ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ ഉൾപ്പെടെ 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP