Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർ

ഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർ

എം റിജു

യിലിൽനിന്ന് റിക്രൂട്ട്മെന്റ് നടക്കുന്ന സൈന്യത്തെക്കുറിച്ച് നിങ്ങൾ ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ജയിലിൽ നിങ്ങൾ കിടക്കേണ്ടിവന്ന കുറ്റത്തിന്റെ പൈശാചികത്വം ഇവിടെ പ്രതിക്ക് ഗുണം ചെയ്യും. കാരണം ഈ സേനയിലേക്ക് വേണ്ടത്, കൊടും ക്രൂരന്മാരെയാണ്. അങ്ങനെ അറപ്പില്ലാതെ കൊല്ലാനും, ബലാത്സഗം ചെയ്യാനുമൊക്കെ കഴിയുന്ന ജയിൽപ്പുള്ളികളെ വെച്ച് ഒരു സ്വകാര്യ സേന. അതാണ് റഷ്യൻ പ്രസിഡന്റ് വാ്ളാദിമിർ പുടിന്റെ നേതൃത്വത്തിൽ വളർത്തിയെടുത്ത വാഗ്നർ ഗ്രൂപ്പ്. ഇപ്പോൾ അമ്പതിനായിരം പേർ ഉള്ള ഈ സേനയിലെ 80 ശതമാനവും ക്രൂരമായ കുറ്റ കൃത്യങ്ങൾ നടത്തിയ ക്രിമിനലുകളാണ്! ഇപ്പാൾ അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെ വാഗ്നർ ഗ്രൂപ്പ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

വെറുമൊരു ഗുണ്ടാ സംഘമല്ല ഇവർ. ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്കെയുള്ള പട്ടാളമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അവർ നാശം വിതച്ചു കഴിഞ്ഞു. പുടിനെ എതിർക്കുന്നവർ ലോകത്ത് എവിടെയായാലും കൊല്ലപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. കാലകയേപ്പടപോലെ കടന്നുപോകുന്നിടമെല്ലാം നക്കിത്തുടച്ച് പോകുന്ന വാഗ്നർ സൈന്യം, ഇപ്പോൾ യുക്രൈയിൽ റഷ്യക്കുവേണ്ടി പോരടിക്കയാണ്. കൊള്ളയും, കൊലയും, ബലാത്സഗവും നടത്തി അവർ യുദ്ധം ആഘോഷിക്കുന്നു!


യുക്രൈനിനോട് കൊടും ക്രൂരത

യുക്രൈനെതിരായ യുദ്ധത്തിൽ മുൻനിരയിലുണ്ട്. ഗ്രൂപ്പിലെ അമ്പതിനായിരത്തോളം പേർ യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ 80 ശതമാനംപേരെയും ജയിലിൽനിന്ന് റിക്രൂട്ട് ചെയ്തതാണെന്നും യു.എസ്. ദേശീയസുരക്ഷാവക്താവ് ജോൺ കിർബി ആരോപിച്ചു. യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി വാഗ്നർ ഗ്രൂപ്പ് ഉത്തരകൊറിയയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ കിർബി പുറത്തുവിട്ടു. വൻതോതിൽ മിസൈലുകളും തോക്കുകളും വാങ്ങി റഷ്യൻസൈന്യത്തിന്റെ വാഹനം തിരിച്ചുപോകുന്ന ദൃശ്യങ്ങൾ യു.എസ്. രഹസ്യാന്വേഷണവിഭാഗമാണ് ശേഖരിച്ചത്. ഉത്തരകൊറിയയിൽനിന്ന് ആയുധം സ്വീകരിക്കുന്നത് യു.എൻ. നയങ്ങൾക്ക് എതിരാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കിർബി പറഞ്ഞു.

വാഗ്നർ ഗ്രൂപ്പ് റഷ്യയിലെ ഔദ്യോഗിക സെന്യത്തിന് ഭീഷണി ആയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും നടത്തുന്ന സംഘടനയാണ് വാഗ്നർ. അതിന് പിന്തുണ നൽകുന്നവരെ കണ്ടെത്താനും തകർക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും -കിർബി പറഞ്ഞു.യുക്രൈനെതിരായ യുദ്ധത്തിൽ പ്രിഗോസിൻ വ്യക്തിപരമായി തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് റഷ്യൻ സൈന്യത്തിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നും കിർബി ആരോപിച്ചു.

അന്താരാഷ്ട്ര കുറ്റവാളിസംഘത്തിന്റെ പട്ടികയിൽപ്പെടുത്തിയതോടെ, ഇറ്റാലിയൻ മാഫിയസംഘങ്ങളുടെയും ജപ്പാൻ, റഷ്യ എന്നിവിടങ്ങിലെ ക്രിമിനൽ ഗ്രൂപ്പുകളുടെയും കൂട്ടത്തിലായി വാഗ്നർ ഗ്രൂപ്പ്. ഇതോടെ ഇനി പഴയതുപോലെ ഇവരുടെ കളികൾ നടക്കില്ലെന്നും, വൈകാതെ അമേരിക്ക ഇവർക്കെതിരെ പൂർണ്ണമായും തിരിയുമെന്നും റിപ്പോർട്ടുകളുണ്ട്.

പുടിന്റെ ബിനാമി സേന

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ബിനാമി സേനയാണ് ഇതെന്ന് പരസ്യമായ രഹസ്യമാണ്. പുടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗൻസി പ്രിഗോസിൻ 2014-ലാണ് വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവൻ.

റഷ്യയിലെ ഹോട്ടൽശൃംഖലയുടെ ഉടമയാണ് പ്രിഗോസിൻ. അവിടെ പുതിൻ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതിനാൽ 'പുടിൻസ് ഷെഫ്' എന്നും പ്രിഗോസിൻ അറിയപ്പെടുന്നു. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടനയാണ് വാഗ്നർ. യു.എസിന്റെ ക്രിമിനൽപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സംഘടനയ്ക്കെതിരേ പലതരത്തിലുമുള്ള വിലക്കുകൾക്ക് സാധ്യതയുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിന്റെ സുരക്ഷാ കാര്യങ്ങൾ മുഴുവൻ നോക്കുന്നതും ഈ സംഘടനയാണ്. 2017-ൽ പുറത്തിറങ്ങിയ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം സംഘത്തിൽ 6,000 സൈനികർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കടലാസിൽ വാഗ്‌നർ ഗ്രൂപ്പ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിന്റെ മാനേജ്‌മെന്റും പ്രവർത്തനങ്ങളും റഷ്യൻ മിലിട്ടറി, ഇന്റലിജൻസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കൻ തിങ്ക്ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇവർക്ക് റഷ്യൻ ജയിലുകളിലൊക്കെപോയി റിക്രൂട്ട്മെന്റ് നടത്താൻ കഴിയുന്നതും.

തല വെട്ടിമാറ്റി മൃതദേഹം കത്തിക്കും

പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നവർ എന്നും, മൊസാദിനേക്കാൾ കടുപ്പമുള്ളവർ എന്നുമാണ് ഇവർ അറിയപ്പെടുന്നത്. രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് മൊസാദ് ലക്ഷ്യം നേടുന്നതെങ്കിൽ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്‌നർ ഗ്രൂപ്പിന്റെ ഇടപെടലുകൾ. യുക്രൈൻ പ്രസിഡന്റ് വ്‌ളാഡമിർ സെലെൻസ്‌കിയെ വധിക്കുന്നതിനുള്ള ക്രെംലിനിൽ നിന്നുള്ള ഉത്തരവോടെ യുക്രൈൻ തലസ്ഥാനത്ത് ഈ സംഘമെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ സെലൻസ്‌കി ഈ കൊലയാളി സംഘത്തിൽനിന്ന് രക്ഷപ്പെട്ടു. ഫെബ്രുവരി 28 ന് ദ ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം സെലൻസ്‌കിയെ വധിക്കാനായി വാഗ്‌നർ ഗ്രൂപ്പിലെ 400 ഓളം പേരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചത്. എന്നിട്ടും സെലൻസ്‌ക്കി അജയ്യനായി നിൽക്കുന്നത് വേറെ കാര്യം.

നീണ്ടതും പ്രത്യക്ഷവുമായ സൈനിക ഓപ്പറേഷനുകളെക്കാൾ നിശബ്ദമായ കൊലപാതകങ്ങളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിക്രൂരമായ കൊലപാതകങ്ങളിലാണ് വാഗ്നർ ഗ്രൂപ്പിന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നതിൽ പലതും. തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കുകയെന്നത് വാഗ്നർ ഗ്രൂപ്പിന്റെ കൊലപാതകങ്ങളിലെ പ്രത്യേകതയായി കരുതപ്പെടുന്നു. യുദ്ധക്കുറ്റവാളികളോട് നീതിപുർവകമായ പെരുമാറ്റമൊന്നും ഇവർക്കില്ല. ഇരകളെ ബലാത്സഗം ചെയ്്തുകൊള്ളാനുള്ള അനൗദ്യോഗികമായ ഉത്തരവും ഇവർക്കുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തുന്ന യുദ്ധങ്ങളിൽ റഷ്യൻ സർക്കാരിനൊപ്പം ഇവർ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. സിറിയ, മാലി, സുഡാൻ, മൊസാംബിക്ക്, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ റഷ്യക്കായി വാഗ്നർ ഗ്രൂപ്പിന്റെ പോരാളികളുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയിലും ഇവരുണ്ട്. സിറിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് റഷ്യ ഇടപെട്ടപ്പോൾ സിറിയൻ യുദ്ധ ഭൂമിയിലേക്കും വാഗ്‌നർ ഗ്രൂപ്പെത്തി.യുക്രൈനിലെ ഫാസിസ്റ്റുകൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നാണ് വാഗ്‌നർ ഗ്രൂപ്പ് പറയുന്നത്. പക്ഷെ വാഗ്‌നർ ഗ്രൂപ്പ് നേതൃത്വം തന്നെ നിയോ നാസികളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

2019 ൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ട നിരവധി പേരുടെ വീഡിയോ ഫുട്ടേജുകൾ വാഗ്നർ ഗ്രൂപ്പിന്റെ പേരിൽ പുറത്ത് വന്നിരുന്നു. പുടിന്റെ പിന്തുണയുള്ള സിറിയൻ സ്വേച്ഛാധിപതി ബാഷർ അസദിനെ സഹായിക്കാൻ വാഗ്നർ ഗ്രൂപ്പിനെ സിറിയിലേക്ക് അയച്ചിരുന്നു. ലിബിയയിൽ പ്രവർത്തിച്ചിരുന്ന വാഗ്നർ ഗ്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ടാബലെറ്റ് ബിബിസിക്ക് ലഭിച്ചിരുന്നു. ഇതിൽ ഈ കൊലയാളി സംഘം ഉപയോഗിച്ചിരുന്ന അത്യാധുനിക റഡാർ സംവിധാനം എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു.

വാഗ്നർ ഗ്രൂപ്പുകളെ കുറിച്ച് ജോയിന്റ് ഫോഴ്‌സ് കമാൻഡിന്റെ മുൻ കമാൻഡറായ ജനറൽ സർ റിച്ചാർഡ് ബാരൺസ് പറഞ്ഞ വാക്കുകൾ ഏറെ പ്രശസ്തമാണ്. 'അവർ വളരെ ഫലപ്രദമാണ്, കാരണം, അവർക്ക് നിഴലിൽ നിന്ന് പ്രത്യക്ഷപ്പെടാനും വളരെ അക്രമാസക്തമായ കാര്യങ്ങൾ ചെയ്യാനും പിന്നീട് അത് പോലെ തന്നെ അപ്രത്യക്ഷമാകാനും കഴിയും, ആരാണ് ഉത്തരവാദിയെന്ന് മാത്രം വ്യക്തമാകില്ല. അവർക്ക് റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധമില്ല, അതിനാൽ തന്നെ അവയ്ക്ക് തെളിവുകളും കണ്ടെത്താൻ പറ്റില്ല.' എന്നായിരുന്നു.

പക്ഷേ ഇപ്പോൾ യുഎസ് അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെ കാര്യങ്ങൾ മാറുകയാണ്. ഇതോടെ ഇനി ഇവർക്കെതിരെ ലോകവ്യാപകമായി നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP