Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാങ്കേതികവിദ്യാ രംഗത്ത് മൗലിക ആശയങ്ങൾ വികസിപ്പിക്കാൻ കഴിയണം: അടുത്ത വർഷം കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റും: മുഖ്യമന്ത്രി

സാങ്കേതികവിദ്യാ രംഗത്ത് മൗലിക ആശയങ്ങൾ വികസിപ്പിക്കാൻ കഴിയണം: അടുത്ത വർഷം കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റും: മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാങ്കേതിക വിദ്യാരംഗത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് മൗലികമായ ആശയങ്ങൾ ഇല്ലാത്തതാണെന്നും മൗലികമായ ആശയങ്ങളും സോഫ്‌റ്റ്‌വെയറുകളും വികസിപ്പിക്കാനും ഈ മേഖലയിൽ ഗവേഷണം ത്വരിതപ്പെടുത്താനും കെൽട്രോണിന് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കെൽട്രോണിന്റെ അമ്പതാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യാരംഗത്ത് വിദേശ രാഷ്ട്രങ്ങളുടെ പല ഉല്പന്നങ്ങളും സോഫ്റ്റ് വെയറും ആശയങ്ങളുമാണ് നാം കടമെടുത്ത് പ്രവർത്തിക്കുന്നത്. പല ഉൽപ്പന്നങ്ങൾക്കും പേറ്റന്റ് ഉള്ളതിനാൽ ഇതിന് പരിമിതിയുണ്ട്. ഇത് മറികടക്കാൻ സാധിക്കണം. മൗലികമായ സാങ്കേതികവിദ്യകളും സോഫ്‌റ്റ്‌വെയറുകളും വികസിപ്പിക്കാൻ കെൽട്രോൺ നേതൃത്വം നൽകണം. കെൽട്രോണിന്റെ അരനൂറ്റാണ്ട് ശരിയായ അനുഭവപാഠമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി വിജയങ്ങളും പ്രശംസകളും ഇക്കാലത്ത് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും കെൽട്രോൺ ഏറ്റുവാങ്ങി.

രാജ്യത്തെ വിമാനത്താവളങ്ങളിൽ അടക്കം ഇലക്ട്രോണിക് രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകൾ ആദ്യമായി അവതരിപ്പിച്ചത് കെൽട്രോൺ ആയിരുന്നു. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്ഥാപനം പ്രതിസന്ധിയിലേക്ക് നീങ്ങി. ആ പ്രതിസന്ധി അതിജീവിക്കുന്നതിന് പകരം ദൈനംദിന കാര്യങ്ങൾ മാത്രം നടത്തിപ്പോയാൽ മതി എന്ന നിലയായി. സ്വന്തമായി പ്രവർത്തിക്കേണ്ടതില്ല, കമ്മീഷൻ ഏജൻസി എന്ന നിലയിൽ പഴയ പേരിന്റെ മികവിൽ പ്രവർത്തിച്ചാൽ മതി എന്ന അവസ്ഥ വന്നു. ഇപ്പോൾ ആശങ്ക മാറിയിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോൺ ഇന്ന് നല്ല നിലയ്ക്ക് അഭിവൃദ്ധിയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ഇത് ആസൂത്രണത്തിലെ വിജയമാണ്. ഈ കുതിച്ചുചാട്ടം കൈവിടാതെ മുന്നോട്ടു പോയി പഴയ പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കണം.

കെൽട്രോൺ പ്രതാപത്തിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ഥാപനത്തിന്റെ ആദ്യ ചെയർമാനും എം.ഡിയുമായ കെ.പി.പി നമ്പ്യാരുടെ സേവനവും സ്മരിക്കേണ്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയിൽ വലിയ തോതിൽ സംഭാവനകളർപ്പിച്ച വ്യക്തിയായിരുന്നു നമ്പ്യാർ. കാലത്തിനൊത്ത് സ്വീകരിക്കപ്പെടും വിധം കൂടുതൽ പുരോഗതിയിലേക്ക് മുന്നേറാൻ ഈ ആഘോഷാവസരം വേദിയാകണം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് സ്വയം നവീകരിച്ചാൽ മാത്രമേ മുന്നേറാൻ സാധിക്കയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. പുതിയ കുതിപ്പിനുള്ള സവിശേഷ സന്ദർഭമായി കെൽട്രോണിന്റെ അൻപതാം പിറന്നാളിനെ കാണുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രോണിക് രംഗത്തെ മാറ്റമായി നിലകൊണ്ട കെൽട്രോൺ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുതിയ ഉണർവേകി. ഇപ്പോൾ പുതിയ ഊർജത്തോടെ, സമർപ്പണത്തോടെയുള്ള പ്രവർത്തന പാതയിലാണ്, മന്ത്രി പറഞ്ഞു. 2024 ൽ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ മാറ്റുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. ഒപ്പം 1000 കോടി നിക്ഷേപമുള്ള സെമി കണ്ടക്ടർ നിർമ്മാണ മേഖലയ്ക്ക് കെൽട്രോൺ നേതൃത്വം വഹിക്കും.

അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുതുതായി എട്ട് ഉൽപ്പന്നങ്ങൾ കെൽട്രോൺ പുറത്തിറക്കും. ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്ത് ആമസോണുമായും മറ്റ് മേഖലകളിൽ ഡി.ആർ.ഡി.ഒ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എന്നിവയുമായി ചേർന്ന് ഉൽപ്പന്നങ്ങൾ പുറത്തിറക്കും. ആമസോൺ വെബ് സർവീസസുമായി (എ.ഡബ്ല്യു.എസ്) ചേർന്ന് പുറത്തിറക്കുന്ന കെൽട്രോൺ ഹൈബ്രിഡ് ഡാറ്റാ സെന്റർ, സീഡാക്കുമായി ചേർന്ന് പുറത്തിറക്കുന്ന ഡിജിറ്റൽ ഫോറൻസിക് കിയോസ്‌ക്ക്, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിൾ പ്രസൻസ് ഡിറ്റക്ടർ എന്നീ ഉൽപ്പന്നങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രി പുറത്തിറക്കി. ആഘോഷത്തിന് ഭാഗമായി ഓഗസ്റ്റ് 30 വരെ കെൽട്രോൺ ഇറക്കുന്ന ഉൽപ്പന്നങ്ങളുടെ ബ്രോഷർ മുഖ്യമന്ത്രി വ്യവസായ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. എംഎ‍ൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി. കെ പ്രശാന്ത്, എ.ഡബ്ല്യു.എസ് പ്രതിനിധി അജയ് കൗൾ, കെൽട്രോൺ മുൻ എം.ഡിയും മുൻ കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായ അജയകുമാർ, റിയാബ് ചെയർമാൻ ആർ അശോക്, സി ദിവാകരൻ, കൗൺസിലർ പാളയം രാജൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP