Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിക്കൂറുകൾ നീണ്ട ഇ. ഡിയുടെ ഗ്രില്ലിങ് കഴിഞ്ഞപ്പോൾ എംഎൽഎയ്ക്ക് കിളി പറന്നു! ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോൾ കണ്ടത് നീട്ടിപ്പിടിച്ച ചാനൽ മൈക്കുകൾ; എന്തായിരുന്നു കാര്യമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ 'എന്തു കാര്യം' എന്നുചോദിച്ചു കലി കയറി പി വി അൻവർ; 'ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ' എന്നും പരിഹാസം

മണിക്കൂറുകൾ നീണ്ട ഇ. ഡിയുടെ ഗ്രില്ലിങ് കഴിഞ്ഞപ്പോൾ എംഎൽഎയ്ക്ക് കിളി പറന്നു! ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോൾ കണ്ടത് നീട്ടിപ്പിടിച്ച ചാനൽ മൈക്കുകൾ; എന്തായിരുന്നു കാര്യമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ 'എന്തു കാര്യം' എന്നുചോദിച്ചു കലി കയറി പി വി അൻവർ; 'ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ' എന്നും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മണിക്കൂറുകൾ. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത് വൈകീട്ട് ഒമ്പരതയോടെയാണ്. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു വിശദമായി തന്നെ ചോദ്യം ചെയ്തുവെന്നാണ് സൂചനകൾ. ഇ ഡി ഓഫീസിൽ നിന്നും പുറത്തിറങ്ങിയ പി വി അൻവർ ഒട്ടും സന്തുഷ്ടനായിരുന്നില്ല. കനത്ത മുഖഭാവവുമായാണ് അദ്ദേഹം പുറത്തേക്ക് എത്തിയത്. പുറത്തു കാത്തു നിന്ന മാധ്യമങ്ങളോടും എംഎൽഎ ക്ഷുഭിതനായി. ക്രഷർ ഇടപാട് കേസിലായിരുന്നു ഇഡി അൻവറിനെ ചോദ്യം ചെയ്തത്.

ഇഡി ഉദ്യോഗസ്ഥരുടെ വക ഗ്രില്ലിംഗിന് ശേഷമാണ് എംഎൽഎ പുറത്തിറങ്ങിയത്. ഈ അവസരത്തിലാണ് മുന്നിൽ മുന്നിൽ ചാനൽ പ്രവർത്തകർ മൈക്കുമായി മുന്നിൽ എത്തിയത്. ചാനൽ പ്രവർത്തകരെ കണ്ടതോടെ പി വി അൻവറിന്റെ നിയന്ത്രണം പോയി. എന്തിനായിരുന്നു വിളിപ്പിച്ചതെന്ന ചോദ്യത്തിൽ ക്രുദ്ധനാകുകയായിരുന്നു എംഎൽഎ. എന്തും കാര്യം എന്നു ചോദിച്ചതിന് ശേഷം തർക്കുത്തരം പറയുകയായിരുന്നു അൻവർ.

ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എംഎ‍ൽഎ പ്രതികരിച്ചു. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂലായിൽ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ൽ കർണാടക ബെൽത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അൻവറിനെതിരെ പരാതി നൽകിയത്.

അൻവർ ക്വാറിയുണ്ടെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സലീമിനോട് ഹാജരാക്കാൻ ഇ.ഡി.ആവശ്യപ്പെടുകയും ഇയാൾ കൈവശമുള്ള തെളിവുകൾ കൈമാറുകയും ചെയ്തിരുന്നു. തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിക്ക് മൊഴി നൽകിയത്.

പി.വി.അൻവർ പ്രതിയായ ക്രഷർ തട്ടിപ്പുക്കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതി തള്ളി അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ സ്വർണ ഖനനത്തിന്റെ സാമ്പത്തിക ഉറവിടം, മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ ഇടപാടിലെ സാമ്പത്തിക തട്ടിപ്പ്, പി.വി അൻവറിന്റെ പേരിലുള്ള കമ്പനികളും ഇവയുടെ ഇടപാടുകൾ, ബിനാമി കമ്പനികൾ എന്നിവയെക്കുറിച്ചും ഇഡി അന്വേഷിച്ചേക്കും.

ബെൽത്തങ്ങാടിയിലെ ക്രഷർ പി.വി അൻവറിന് വിൽപന നടത്തിയ കാസർഗോഡ് സ്വദേശി ഇബ്രാഹിം, തട്ടിപ്പിനിരയായ പ്രവാസി എഞ്ചിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീം നേരത്തെ ഇഡിക്ക് മൊഴി നൽകിയിരുന്നു. മംഗലാപുരം ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയാണ് പ്രവാസി എൻജിനീയർ മലപ്പുറം സ്വദേശി നടുത്തൊടി സലീമിൽ നിന്നും പി.വി അൻവർ എംഎൽഎ തട്ടിയെടുത്തത്.

സലീമിന്റെ പരാതിയിൽ അൻവറിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യറായിരുന്നില്ല. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടർന്നാണ് അൻവറിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പി. വി അൻവർ എംഎൽഎയെ അറസ്റ്റിൽ നിന്ന് രക്ഷിക്കാൻ ക്രഷർ തട്ടിപ്പു കേസ് സിവിൽ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മലപ്പുറം ഡി.വൈ.എസ്‌പി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാം തവണയും സിവിൽ സ്വഭാവമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് ക്രഷർ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ ഇഡി എത്തുന്നത്.

ക്രഷർ കർണാടക സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുൻ ഉടമസ്ഥനായിരുന്ന ഇബ്രാഹിം ക്രൈം ബ്രാഞ്ചിനു നൽകിയിരുന്ന മൊഴി. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളിയതോടെ ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസർഗോഡ് സ്വദേശി ഇബ്രാഹിമിൽ നിന്നും പി.വി അൻവർ വിലക്കുവാങ്ങിയതിന്റെ കരാറും തുടർന്ന് ബിസിനസ് പങ്കാളികളെചേർത്തുണ്ടാക്കിയ പാർടണർ ഷിപ്പ് കരാറിന്റെ പകർപ്പും ക്രൈം ബ്രാഞ്ച് ഹാജരാക്കി.

ഇതോടെയാണ് ക്രഷർ തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലേക്ക് ഇഡി അന്വേഷണം എത്തിയത്. 2021ലെ ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ മൂന്നുമാസക്കാലം പി.വി അൻവർ എംഎൽഎ വിദേശത്തായതോടെ എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ആഫ്രിക്കൻ രാജ്യമായിരുന്ന സിയറ ലിയോണിൽ 20,000 കോടി രൂപയുടെ സ്വർണ ഖനന ബിസിനസ് നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി അൻവർ പ്രത്യക്ഷപ്പെട്ടത്. 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്നാണ് വ്യക്തമാക്കിയത്.

പ്രവാസിയല്ലാത്ത ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സി.ബി ടാക്സ് ഡിറ്റർമിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരമൊരു സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അൻവറിന് നൽകിയിരുന്നില്ല. ആഫ്രിക്കയിൽ ഖനനത്തിന് മുതൽമുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം. ഇത്തരത്തിൽ അൻവർ നികുതിയും അടച്ചിട്ടില്ല. നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതിന് പി.വി അൻവറിനെതിരെ ആദായനികുതി വകുപ്പ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്.2016ൽ നിലമ്പൂരിൽ എംഎൽഎയായി മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അൻവർ കാണിച്ചിരുന്നത്.

എംഎൽഎയായി രണ്ടര വർഷം പിന്നിട്ട് 2019തിൽ പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ അൻവറിനും രണ്ടു ഭാര്യമാർക്കുമായി 65 കോടി (651118685.35)യുടെ സ്വത്തായി കുത്തനെ കൂടിയിരുന്നു. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ആദായനികുതി റിട്ടേണിൽ 2017-18 വർഷത്തിൽ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയിൽ 447 ശതമാനത്തിന്റെ വർധനവുണ്ടായത്. എംഎൽഎയായ ശേഷം ആദ്യ വർഷത്തിൽ 2016-17ൽ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വർഷംകൊണ്ട് 19 കോടി രൂപ മുതൽമുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതിവെട്ടിച്ച് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകുകയും പി.വി അൻവർ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണർ ഓഫീസിൽ ഹാജരാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP