Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള അമ്പരപ്പിക്കുന്ന വാക് ചാതുരി; നഴ്‌സുമാർ അടക്കമുള്ളവർ ലക്ഷങ്ങൾ കൊടുത്തത് കിടപ്പാടം മുതൽ കെട്ടുതാലി വരെ പണയം വച്ചും കഴുത്തറപ്പൻ പലിശയ്ക്ക് പണം കടമെടുത്തും; അടൂരിലെ നേച്ചർ ഓഫ് പാരഡൈസ് ട്രാവൽ ഏജൻസി വഴി വീസ തട്ടിപ്പിൽ വാരിയത് കോടികൾ; പിടിയിലായ 'സൈമൺ അലക്‌സാണ്ടർ മുതലാളി'യുടെ ലീലാവിലാസങ്ങൾ

ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള അമ്പരപ്പിക്കുന്ന വാക് ചാതുരി; നഴ്‌സുമാർ അടക്കമുള്ളവർ ലക്ഷങ്ങൾ കൊടുത്തത് കിടപ്പാടം മുതൽ കെട്ടുതാലി വരെ പണയം വച്ചും കഴുത്തറപ്പൻ പലിശയ്ക്ക് പണം കടമെടുത്തും; അടൂരിലെ നേച്ചർ ഓഫ് പാരഡൈസ് ട്രാവൽ ഏജൻസി വഴി വീസ തട്ടിപ്പിൽ വാരിയത് കോടികൾ; പിടിയിലായ 'സൈമൺ അലക്‌സാണ്ടർ മുതലാളി'യുടെ ലീലാവിലാസങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്ത് ഒരുജോലിയും, ജീവിതം ഭദ്രമാക്കാവുന്ന ശമ്പളവും സ്വപ്‌നം കാണുന്ന മലയാളികൾ എത്രേയോ. ഈ സ്വപ്‌നം എന്ന ദൗർബല്യത്തിൽ പിടിച്ചാണ് പല വീസ തട്ടിപ്പുക്കാരും കാശുണ്ടാക്കാൻ ഇറങ്ങുന്നത്. അങ്ങനെയൊരു തട്ടിപ്പുകാരൻ പറ്റിച്ചതിൽ ഏറെയ പങ്കും നഴ്‌സുമാരെയാണ്. ബൽജിയത്തിലേക്കും ലക്‌സംബർഗിലേക്കും, യുകെയിലേക്കും, ജർമനിയിലേക്കും, ഇസ്രയേലിലേക്കും ഒക്കെ ജോലി വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സൈമൺ കഴിഞ്ഞ ദിവസം അടൂരിൽ പിടിയായി. സോഷ്യൽ മീഡിയയിൽ 'സൈമൺ അലക്‌സാണ്ടർ മുതലാളി' എന്നാണ് ഇയാൾ സ്വയം അറിയപ്പെടുന്നത്

സ്വകാര്യ ആശുപത്രികളിൽ, എല്ലുമുറിയെ പണിയെടുത്ത് ചോര നീരാക്കി ഉണ്ടാക്കിയ പണത്തോടൊപ്പം കിടപ്പാടം മുതൽ കെട്ടുതാലി വരെ പണയം വച്ചും ബ്ലേഡുകാരിൽ നിന്ന് കഴുത്തറുപ്പൻ പലിശയ്ക്ക് പണം കടമെടുത്തുമാണ് ആളുകൾ ഇയാൾക്ക് പണം കൊടുത്തത്. ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തത്. ഇതിൽ ധാരാളം നഴ്‌സുമാരും ഉൾപ്പെടുന്നു.

ഇസ്രയേലിലേക്ക് സന്ദർശക വിസയും തുടർന്ന് അവിടെ ജോലിയും വാഗ്ദാനം നൽകി പത്രപരസ്യം നൽകി ആളുകളിൽ നിന്നും പണം തട്ടിയതിനാണ് സൈമണെ വരന്തരപ്പിള്ളി സിഐ എസ് ജയകൃഷ്ണൻ, എസ്‌ഐമാരായ എ വി ലാലു, രഘു, സീനിയർ സിപിഒ ഷാജു തോമസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം അടൂരിൽ നിന്നും പിടികൂടിയത്. അടൂരിൽ നേച്ചർ ഓഫ് പാരഡൈസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്ന പത്തനംതിട്ട ജില്ല, അടൂർ, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജിൽ അമ്പനാട്ടു വീട്ടിൽ അലക്സാണ്ടർ മുതലാളിയുടെ മകൻ സൈമൺ (42) ആണ് പിടിയിലായത്.

വരന്തരപ്പിള്ളിയിൽ അഞ്ചുപേരിൽനിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്. ഇസ്രയേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമൺ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ് ജയകൃഷ്ണൻ പറഞ്ഞു. പത്രപരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാൾ കോടികൾ തട്ടിയെടുത്തിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി സബ്ജയിലിൽ റിമാൻഡ് ചെയ്തു. മോൺസൺ മാവുങ്കലും, പ്രവീൺ റാണയും അടക്കമുള്ള തട്ടിപ്പുകാരെ പോലെ തന്നെ ഒരു വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാൻ സൈമണും മിടുക്കനായിരുന്നു. വിവിധ അവാർഡുകൾ സ്വീകരിക്കുന്നതും സെലിബ്രിറ്റികൾക്കൊപ്പം നിൽക്കുന്നതുമായ ഫോട്ടോകൾ ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണാം. കൂടാതെ അമേരിക്കയിലെ കാലിഫോണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ഡി നേടിയതായും പൊങ്ങച്ചം പറയുന്നുണ്ട്.

തട്ടിപ്പ് ഇങ്ങനെ

സൈമൺ തന്റെ ഏജൻസി വഴി ആദ്യം നിരവധി നഴ്‌സുമാരെ പറ്റിച്ചത് ബെൽജിയത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 75000 രൂപ വീതം വാങ്ങിയായിരുന്നു. പിന്നീട് ജോലി കിട്ടാതെ, പണം കൊടുത്തവർ ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ബെൽജിയം ശരിയായില്ല, നിങ്ങൾക്ക് ലക്്‌സംബർഗിൽ ജോലി ശരിയാക്കിത്തരാം എന്നായി. ഇതിന് വേണ്ടി 4 ലക്ഷം രൂപ ചെലവാകും, വേണ്ടവർ പറയൂ, അല്ലാത്തവർ 75000 തിരിച്ചുവാങ്ങിക്കൊള്ളൂ എന്ന് പറഞ്ഞ് തടിതപ്പി.

വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി തടി രക്ഷിച്ചു. ബാക്കിയുള്ളവർ ഇയാളുടെ വാക്ക് കേട്ട് 75000 കഴിച്ച് ബാക്കി മൂന്നേകാൽ ലക്ഷം കൂടി കൊടുത്തു. ലക്‌സംബർഗിലേക്കുള്ള വിസയും ശരിയാവാതെ വന്നതോടെ 4 ലക്ഷം കൊടുത്ത നഴ്‌സുമാർ വീണ്ടും ബഹളമായി. അതോടെ അതും ശരിയാവുന്നില്ല, ബോംബെ ഏജൻസിയുടെ ഭാഗത്ത് നിന്നും വന്ന പ്രശ്‌നമാണ്, നിങ്ങളെ ഞാൻ ജർമ്മനിക്ക് കൊണ്ടുപോകാം, പക്ഷേ 8 ലക്ഷം രൂപ വീതം മുടക്ക് വരും, വേണ്ടവർ പറയൂ, അല്ലാത്തവർ 4 ലക്ഷം തിരിച്ചുവാങ്ങിച്ചോളൂ എന്നായി സൈമൺ. ഇതോടെ, വീണ്ടും കുറച്ചുപേർ മാത്രം പണം തിരിച്ചുവാങ്ങി. ബാക്കിയുള്ളവർ കൊടുത്ത 4 ലക്ഷം കഴിച്ച് ബാക്കി 4 ലക്ഷം കൂടി കൊടുത്തു.

ബെൽജിയം മാറി ലക്‌സംബർഗ് ആയപ്പോഴും ലക്‌സംബർഗ് മാറി ജർമ്മനി ആയപ്പോഴും പുതുതായി വന്ന് പണം കൊടുത്തവരും നിരവധിപേർ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതോടെ സൈമൺ തന്റെ സാമ്രാജ്യം വിപുലമാക്കി. യുകെയിലേക്ക് സീനിയർ കെയറർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസകൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷങ്ങൾ വാങ്ങി. കൂടാതെ ഇസ്രയേലിലേക്ക് കെയറർ വിസ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷക്കണക്കിന് രൂപ വീതം വാങ്ങി. ഇസ്രയേലിലേക്കും, യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് ഇയാൾ ആയിരക്കണക്കിന് പേരിൽ നിന്നായി കോടികൾ വാങ്ങിയിട്ടുണ്ട് എന്നാണ് ആരോപണം.

നഴ്‌സുമാരെയും മറ്റും പറ്റിച്ച പണംകൊണ്ട് സൈമൺ അടൂരിൽ ഹോട്ടലും ഫുട് വെയർ ഷോപ്പും ഉൾപ്പെടെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങി. പാരഡൈസ് എന്നുപേരുള്ള ഒരു ഹോട്ടലിന്റെ വിവരങ്ങളും ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണാം. അടൂരിൽ നാട്ടുകാർക്കും വ്യാപാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കിടയിലും വളരെ പ്രിയങ്കരനും സമ്മതനും ആയിരുന്നു ഇയാൾ. അടൂരിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഉന്നതനേതാക്കളുമായും ഇയാൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. മിക്ക തട്ടിപ്പുകാരെയും പോലെ വളരെ വാക്ചാരുതിയിൽ എല്ലാവരെയും പാട്ടിലാക്കാൻ ഇയാൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

സൈമന്റെ തട്ടിപ്പ് മുഴുവനും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും, കോടികൾ നിക്ഷേപിച്ചിരിക്കുന്നത് എവിടെ എന്നത് കണ്ടെത്തണമെന്നും നഴ്‌സുമാർ ആവശ്യപ്പെടുന്നു. ഇയാഴുടെയും ബിനാമികളുടെയും പേരിലുള്ള മുഴുവൻ സ്വത്തുവകകളും അന്വേഷിച്ചു കണ്ടുകെട്ടണമെന്നും ബാങ്ക് അക്കൗണ്ടുകൾ അടിയന്തരമായി മരവിപ്പിച്ച് പണം കണ്ടുകെട്ടണമെന്നും നഴ്‌സുമാരടക്കം തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നഴ്‌സസ് ഗ്രൂപ്പിൽ വന്ന പോസ്റ്റ് കൂടി വായിക്കാം:

ഇവന്റെ പേര് സൈമൺ. സോഷ്യൽമീഡിയയിൽ 'സൈമൺ അലക്‌സാണ്ടർ മുതലാളി' എന്നാണ് ഇവൻ സ്വയം അറിയപ്പെടുന്നത്. ഏജൻസിയുടെ പേര് നേച്ചർ ഓഫ് പാരഡൈസ്. സ്ഥലം പത്തനംതിട്ട ജില്ലയിലെ അടൂർ. ഏജൻസിക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് ലൈസൻസ് ഒന്നും ഇല്ല. അഥവാ Active RA അല്ല.

തട്ടിപ്പിന്റെ തുടക്കം ഇങ്ങനെയാണ്.

ബെൽജിയത്തിലേക്ക് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 75000 രൂപ വീതം വാങ്ങുന്നു..പിന്നീട് ജോലി ലഭിക്കാതെ പൈസ കൊടുത്തവർ ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ബെൽജിയം ശരിയായില്ല, നിങ്ങൾക്ക് ലക്‌സംബർഗിൽ ജോലി ശരിയാക്കിത്തരാം, 4 ലക്ഷം രൂപ ചെലവാകും, വേണ്ടവർ പറയൂ, അല്ലാത്തവർ 75000 തിരിച്ചുവാങ്ങിക്കൊള്ളൂ എന്ന് ഒരൊറ്റ മാസ്സ് ഡയലോഗ്!

വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി തടി സലാമത്താക്കുന്നു. ബാക്കിയുള്ളവർ ഇവന്റെ ഡയലോഗ് വിശ്വസിച്ച് 75000 കഴിച്ച് ബാക്കി മൂന്നേകാൽ ലക്ഷം കൂടി കൊടുക്കുന്നു!അങ്ങനെ മാസങ്ങൾ കടന്നുപോകുന്നു.. ഒന്നും സംഭവിക്കുന്നില്ല. ഇതിനിടെ കോവിഡ് മഹാമാരി എത്തുന്നു. വിസ റെഡിയായോ എന്നും ചോദിച്ച് വിളിക്കുന്നവരോട് കോവിഡ് കാരണം ഡൽഹിയിലെ ലക്‌സംബർഗ് എംബസി അടച്ചിട്ടിരിക്കുന്നതിനാൽ വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നൊക്കെ പറഞ്ഞ് രണ്ട് കൊല്ലത്തോളം പിടിച്ചു നിൽക്കുന്നു. 2000 മാർച്ചിൽ അടച്ച എംബസി 2022 ഓഗസ്റ്റ് ആയപ്പോഴും തുറന്നിട്ടില്ല എന്നൊക്കെ തട്ടിവിട്ടത് വിശ്വസിക്കാനും നമ്മുടെ ആളുകൾ തയ്യാറായി എന്നതാണ് ഞെട്ടിപ്പിക്കുന്ന തമാശ!

('ലക്‌സംബർഗ് എംബസി എന്നാണ് ഓപ്പൺ ചെയ്യുന്നത് എന്നറിയാമോ ബ്രദർ' എന്നും ചോദിച്ചുകൊണ്ട് ഒരു സ്റ്റാഫ് നഴ്സ് അയച്ച മെസ്സേജ് വഴിയാണ് ഈ തട്ടിപ്പുകാരനെക്കുറിച്ച് ആദ്യമായി ഞങ്ങൾക്ക് സൂചന ലഭിക്കുന്നത്. എംബസി കോവിഡ് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഒരാഴ്‌ച്ച പോലും അടച്ചിട്ടിട്ടില്ല എന്ന് അറിയിച്ചപ്പോൾ ആ കുട്ടിക്ക് അത് വിശ്വാസമായില്ല എന്നതാണ് അതിശയം! അതായിരുന്നു ഇവന്റെ വാക്ചാതുരിയുടെ മിടുക്ക്...അന്നുമുതൽ പല വട്ടം ഈ തട്ടിപ്പിനെക്കുറിച്ച് ഞങ്ങൾ പേജിൽ പോസ്റ്റ് ഇട്ടിരുന്നു)

എന്തായാലും ലക്‌സംബർഗിലേക്കുള്ള വിസയും ശരിയാവാതെ വന്നതോടെ 4 ലക്ഷം കൊടുത്ത നഴ്‌സുമാർ വീണ്ടും ബഹളമായി. അതോടെ അതും ശരിയാവുന്നില്ല, ബോംബെ ഏജൻസിയുടെ ഭാഗത്ത് നിന്നും വന്ന പ്രശ്‌നമാണ്, നിങ്ങളെ ഞാൻ ജർമ്മനിക്ക് കൊണ്ടുപോകാം, പക്ഷേ 8 ലക്ഷം രൂപ വീതം മുടക്ക് വരും, വേണ്ടവർ പറയൂ, അല്ലാത്തവർ 4 ലക്ഷം തിരിച്ചുവാങ്ങിച്ചോളൂ എന്ന ഡയലോഗ് വന്നു.

വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി, ബാക്കിയുള്ളവർ കൊടുത്ത 4 ലക്ഷം കഴിച്ച് ബാക്കി 4 ലക്ഷം കൂടി കൊടുത്തു!ജർമ്മനി ഓപ്പൺ ആയിത്തുടങ്ങിയ കാലമായതിനാലാവും ഭൂരിപക്ഷം പേരും ഇവൻ പറഞ്ഞത് വിശ്വസിച്ചുഎങ്ങനെയുണ്ട്? രണ്ട് പ്രാവശ്യം പറ്റിച്ചവനെ വിശ്വസിച്ച് വീണ്ടും കാശ് കൊടുക്കുക അതും ചെറിയ തുകയൊന്നും അല്ല. ലക്ഷങ്ങളാണ് എന്നോർക്കണം! അതാണ് നമ്മുടെ നഴ്‌സുമാർ!

ബെൽജിയം മാറി ലക്‌സംബർഗ് ആയപ്പോഴും ലക്‌സംബർഗ് മാറി ജർമ്മനി ആയപ്പോഴും പുതുതായി വന്ന് പണം കൊടുത്തവരും നിരവധിപേർ ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം!എന്തായാലും പിന്നീട് ആശാൻ തട്ടിപ്പ് വിപുലപ്പെടുത്തി. യുകെയിലേക്ക് സീനിയർ കെയറർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസകൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷങ്ങൾ വാങ്ങി. കൂടാതെ ഇസ്രയേലിലേക്ക് കെയറർ വിസ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷക്കണക്കിന് രൂപ വീതം വാങ്ങി. ഇവന്റെ തട്ടിപ്പിൽപ്പെട്ടവർ പറയുന്നത് ഇസ്രയേലിലേക്കും പിന്നെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് ഇവൻ ആയിരക്കണക്കിന് പേരിൽ നിന്നായി നിരവധി കോടികൾ വാങ്ങിയിട്ടുണ്ട് എന്നാണ്

Government Nurses ഫേസ്‌ബുക്ക് പേജിൽ ഇവനെക്കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടപ്പോൾ ഇവൻ പല വട്ടം Messenger ഇൻബോക്‌സിൽ വരികയും താൻ ആരെയും പറ്റിച്ചിട്ടില്ല എന്നും ബെൽജിയം, ലക്‌സംബർഗ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് നഴ്സ് വിസ എന്ന പേരിൽ പണം വാങ്ങിയിട്ടുണ്ട് എന്നത് നേരാണെന്നും എന്നാൽ എല്ലാവർക്കും മുഴുവൻ കാശും തിരിച്ചുകൊടുത്തിട്ടുണ്ടെന്നും ആയതിനാൽ പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് മെസ്സേജുകൾ ആണ് പേജ് ഇൻബോക്‌സിൽ അയച്ചത്. ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ഇവന്റെ അമ്പരപ്പിക്കുന്ന വാക്ചാതുരി അന്നേ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.

ഒരു കള്ളം പൊളിയുമ്പോൾ അതിനേക്കാൾ വലിയ കള്ളം പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇവന്റെ ഏറ്റവും വലിയ വിജയം. നഴ്‌സുമാരെ പറ്റിച്ച പണംകൊണ്ട് ഇവൻ അടൂരിൽ ഹോട്ടലും ചെരിപ്പ് കടയും ഉൾപ്പെടെ വിവിധ ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു എന്നാണ് തട്ടിപ്പിൽപ്പെട്ട നഴ്‌സുമാർ പറയുന്നത്! പാരഡൈസ് എന്നുപേരുള്ള ഒരു ഹോട്ടലിന്റെ വിവരങ്ങൾ ഇവന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണുകയും ചെയ്തു!

അടൂരിൽ നാട്ടുകാർക്കും വ്യാപാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കിടയിലും വളരെ പ്രിയങ്കരനും സമ്മതനും ആയിരുന്നു ഇയാൾ എന്നാണ് അറിയുന്നത്. അടൂരിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഉന്നതനേതാക്കളുമായും ഇയാൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. അവർ ആരും ഈ നീചന്റെ തനിസ്വഭാവം മനസ്സിലാക്കിയിരുന്നു കാണില്ല. വളരെ ഭംഗിയായും ആകർഷകമായും സംസാരിച്ച് തന്നോട് ഇടപെടുന്ന എല്ലാവരെയും പാട്ടിലാക്കാൻ ഇയാൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഇയാൾക്ക്..

എന്തായാലും ഇങ്ങനെ ഒരു അറസ്റ്റ് നടന്നതോടെ എല്ലാം ക്ലിയറായി എന്ന് കരുതാൻ പറ്റില്ല. കടലോളം പരന്നുകിടക്കുന്ന ഇവന്റെ തട്ടിപ്പ് മുഴുവനും അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഇവൻ ഈ തട്ടിപ്പ് നടത്തിയ കോടികൾ എല്ലാം എവിടെ, എങ്ങനെ നിക്ഷേപിച്ചിരിക്കുന്നു എന്നത് കണ്ടെത്തണം. എന്നിട്ട് ഇവന്റെയും ബിനാമികളുടെയും പേരിലുള്ള മുഴുവൻ സ്വത്തുവകകളും അന്വേഷിച്ചു കണ്ടുകെട്ടണം. ബാങ്ക് അക്കൗണ്ടുകൾ അടിയന്തിരമായി മരവിപ്പിച്ച് അതിലെ പണവും കണ്ടുകെട്ടണം.

എന്നിട്ട് പണം നഷ്ടമായ നഴ്‌സുമാർക്ക് അത് തിരികെ കൊടുക്കാനുള്ള നടപടിയുണ്ടാകണം.സാമ്പത്തികതട്ടിപ്പ് നടത്തുന്നവരുടെ പണം കണ്ടുകെട്ടാൻ ഈ നാട്ടിൽ നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് നടക്കാറില്ല. പ്രത്യേകിച്ച് വിദേശറിക്രൂട്ട്‌മെന്റുകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരുടെ പേരിൽ കർശനമായ നടപടികൾ ഒന്നുംതന്നെ ഉണ്ടാവാറില്ല. ആരെങ്കിലും പരാതി കൊടുത്താൽ ആളെ കിട്ടിയാൽ അറസ്റ്റ് ചെയ്യും, ഒന്ന് റിമാൻഡ് ചെയ്യും എന്നതല്ലാതെ അതിൽ കൂടുതലായി ഒന്നും ഇവിടെ നടക്കാറില്ല.

ഏറ്റവും മികച്ച വക്കീലിനെ കണ്ട് അവൻ പുഷ്പം പോലെ ജാമ്യം വാങ്ങും. റിമാൻഡിൽ നിന്ന് ജാമ്യം കിട്ടി ഇറങ്ങിയാൽ അവർ മറ്റൊരു പേരിൽ ഓഫീസ് തുറന്ന് വീണ്ടും അതേ തട്ടിപ്പ് നടത്തുക എന്നത് ഇവിടെ വ്യാപകമായി നടക്കാൻ കാരണം ഇത്തരം തട്ടിപ്പുകളിൽ കർശനമായി നടപടികൾ ഉണ്ടാകാത്തതാണ്.

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും ബിനാമികളുടെയും മുഴുവൻ സ്വത്തുവകകളും അടിയന്തിരമായി മരവിപ്പിക്കണം. എന്നിട്ട് അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കി സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്ത് പണം നഷ്ടമായവർക്ക് അത് തിരിച്ചുകൊടുക്കണം. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ചെയ്യുന്ന പോലെയുള്ള മുഴുവൻ പേർക്കും തിരിച്ചുകൊടുക്കാൻ ആവശ്യമായ തുക കണക്കാക്കി അത് കോടതിയിൽ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം കൊടുക്കാവൂ.. ഇത്തരം തട്ടിപ്പ് നടത്തിയിട്ട് ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുന്നവരെ രഹസ്യമായി നിരീക്ഷിക്കുകയും അവർ പുതിയ സ്ഥാപനം തുറന്നാൽ ഉടനെത്തന്നെ അത് പൂട്ടിക്കുകയും വേണം.

അതിനായി കേരള സർക്കാർ പ്രത്യേകം നിയമനിർമ്മാണം നടത്തണം.

ഈ വിഷയം ഉടനെത്തന്നെ ഒരു ഇമെയിൽ മുഖാന്തിരം പ്രവാസികാര്യത്തിന്റെ ചുമതല കൂടി വഹിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി, NORKA യിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.

പ്രിയപ്പെട്ടവരേ, പല പ്രാവശ്യം പറഞ്ഞു മടുത്ത കാര്യം വീണ്ടും പറയുകയാണ്. വിദേശജോലികൾക്ക് അപേക്ഷിക്കുമ്പോൾ ദയവായി ഗവണ്മെന്റ് ഓഫ് ഇന്ത്യാ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് അഥവാ ഭാരത സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം ( MEA ) നൽകുന്ന വാലിഡ് മാൻപവർ റിക്രൂട്ട്‌മെന്റ് ലൈസൻസ് ഉള്ള സ്ഥാപനം അഥവാ Active RA വഴി മാത്രം അപേക്ഷിക്കുക.

പ്രത്യേകിച്ച് യുകെ പോലെയുള്ള രാജ്യങ്ങളിലേക്ക് കെയർ വിസകൾക്ക് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും Active RA അല്ലാത്ത സ്ഥാപനങ്ങൾ വഴി അപേക്ഷിക്കരുത്. പറയുമ്പോൾ അറിയാത്തവർ ചൊറിയുമ്പോൾ അറിയും എന്നത് ഓർത്തുകൊള്ളുക. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോയാൽ ഹോം പേജിൽ തന്നെ List of Active RA എന്ന ലിങ്ക് കാണാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇന്ത്യയിലെ ലൈസൻസ് ഉള്ള മുഴുവൻ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെയും ഫുൾ ഡീറ്റെയിൽസ് ലഭിക്കുന്നതാണ്.

അഥവാ നിങ്ങൾക്ക് സ്വന്തമായി പരിശോധിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഏജൻസിയുടെ പൂർണ്ണവും കൃത്യവുമായ പേര് Spelling തെറ്റാതെ ടൈപ്പ് ചെയ്ത് ഏജൻസി ഓഫീസ് ഇരിക്കുന്ന സ്ഥലം അറിയാമെങ്കിൽ അതും എഴുതി Medical News എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ അത് Active RA ആണോ എന്ന് കൃത്യമായ റിപ്ലൈ ലഭിക്കുന്നതാണ്. ഗ്രൂപ്പിൽ ആദ്യം ജോയിൻ ചെയ്ത ശേഷം വേണം പോസ്റ്റ് ഇടാൻ. ഗ്രൂപ്പ് പരിചയമില്ലാത്തവർക്കായി ഗ്രൂപ്പിന്റെ ലിങ്ക് ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ ഇട്ടിരിക്കുന്നു. നോക്കുക. എല്ലാവരും ജോയിൻ ചെയ്യുക. നിങ്ങളുടെ കൂട്ടുകാർക്കും ഈ ഗ്രൂപ്പ് പരിചയപ്പെടുത്തുക.

വിദേശജോലികൾ സംബന്ധിച്ച വിവരങ്ങൾ നഷ്ടമാവാതെ ലഭിക്കാനും സർക്കാർ ജോലികൾ സംബന്ധിച്ച അറിയിപ്പുകൾ ഉൾപ്പെടെ മലയാളി നഴ്‌സുമാർക്ക് ഉപകാരപ്രദമായ നിരവധി വിവരങ്ങൾ നഷ്ടമാവാതെ കൃത്യസമയത്ത് ലഭിക്കുവാനും കമന്റ് ബോക്‌സിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത Medical News വാട്‌സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും അംഗമാവുക. ഫേസ്‌ബുക്കിൽ ഇടുന്ന പോസ്റ്റുകൾ ഒരുപക്ഷേ നിങ്ങൾ കാണാതെ പോയേക്കാം. പക്ഷേ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ നിങ്ങൾക്ക് ഒരിക്കലും നഷ്ടമാവില്ല. ഒരു ദിവസം ഒരു മെസ്സേജിൽ കൂടുതൽ ഗ്രൂപ്പിൽ വരില്ല. അഥവാ അതും ശല്യമായി തോന്നുന്നുവെങ്കിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് നോട്ടിഫിക്കേഷൻ ഓഫ് ചെയ്തിട്ടാൽ മതിയാകും. അങ്ങനെ ചെയ്യുമ്പോൾ ആ ശല്യവും ഉണ്ടാകില്ല.

റിക്രൂട്ട്‌മെന്റ് പരസ്യങ്ങളുടെ സ്‌ക്രീൻഷോട്ട് അതേപടി ഇടരുത്. സ്‌ക്രീൻ ഷോട്ട് ആണ് ഇടുന്നതെങ്കിൽ ഏജൻസിയുടെ പേരും അഡ്രസ്സും വരുന്ന ഭാഗം മാത്രം ക്രോപ്പ് ചെയ്ത് ഇടുക.

ഈ പോസ്റ്റ് എല്ലാവരും നിർബന്ധമായും ഷെയർ ചെയ്യണം. മറക്കരുത്. മടി കാണിക്കരുത്. ഇനിയും ഈ നീചൻ ഇത്തരം തട്ടിപ്പുകൾ നടത്തരുത്. ഇവൻ മാത്രമല്ല, ഒരാളെയും ഇനി ഇങ്ങനെ വിദേശജോലിയുടെ പേരിൽ തട്ടിപ്പ് നടത്തി പാവപ്പെട്ട നഴ്‌സുമാരുടെ പണം തട്ടിയെടുക്കാൻ അനുവദിച്ചുകൂടാ..

ഈ പോസ്റ്റ് ഷെയർ ചെയ്യുന്ന കാര്യത്തിൽ യാതൊരു ഉദാസീനതയും കാണിക്കരുത്. ഇവന്റെ തട്ടിപ്പിൽപ്പെട്ടവരെല്ലാം ഇതറിയണം. കൂടാതെ ഇവന്റെ തട്ടിപ്പിൽ ഭാവിയിൽ ആരും പെടാതിരിക്കാനും ഈ പോസ്റ്റ് മാക്‌സിമം ഷെയർ ആകണം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP