Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ചുവടുറപ്പിച്ചത് സുധാകരന്റെ കൈപിടിച്ച്; ആശാനെ 'വെട്ടിക്കയറി'യതോടെ മധ്യതിരുവിതാംകൂറിലെ പാർട്ടിയുടെ മുഖം; കെ റെയിൽ പാതയിൽ കൈപൊള്ളി; 'ഭരണഘടന'യിലെ 'വാവിട്ട വാക്കിൽ' മന്ത്രിസ്ഥാനം തെറിച്ചു; ഒടുവിൽ പിണറായിയുടെ വിശ്വസ്തനായി വീണ്ടും മന്ത്രിക്കസേരയിലേക്ക് മടക്കം; എന്നും അനിശ്ചിതത്വം നിറഞ്ഞ് സജി ചെറിയാന്റെ രാഷ്ട്രീയ ജീവിതം

വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ചുവടുറപ്പിച്ചത് സുധാകരന്റെ കൈപിടിച്ച്; ആശാനെ 'വെട്ടിക്കയറി'യതോടെ മധ്യതിരുവിതാംകൂറിലെ പാർട്ടിയുടെ മുഖം; കെ റെയിൽ പാതയിൽ കൈപൊള്ളി; 'ഭരണഘടന'യിലെ 'വാവിട്ട വാക്കിൽ' മന്ത്രിസ്ഥാനം തെറിച്ചു; ഒടുവിൽ പിണറായിയുടെ വിശ്വസ്തനായി വീണ്ടും മന്ത്രിക്കസേരയിലേക്ക് മടക്കം; എന്നും അനിശ്ചിതത്വം നിറഞ്ഞ് സജി ചെറിയാന്റെ രാഷ്ട്രീയ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇടതുമാറി.. ഞെരിഞ്ഞമർന്ന്, വലതുചവിട്ടി എന്നു പറയുന്നതു പോലയൊണ് സജി ചെറിയാന്റെ രാഷ്ട്രീയ ജീവിതം. സിപിഎമ്മിലെ വിഭാഗീയ കാലത്ത് പല വിധ മലക്കം മറച്ചിൽ അടക്കം നടത്തിയ ശേഷമാണ് ഇന്ന് ആലപ്പുഴയിലെ മുതിർന്ന നേതാവായി അദ്ദേഹം മാറിയത്. വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്തുന്നതോടെ സജി ചെറിയാൻ മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ മുഖംമായി മാറുകയാണ്. പുന്നപ്ര-വയലാർ വിപ്ലവമണ്ണായ ആലപ്പുഴയിൽ പുതിയകാലത്ത് പാർട്ടിയെ മുന്നിൽനിന്നു നയിക്കേണ്ടയാളെന്ന് പിണറായി കണ്ടെത്തിയ വ്യക്തിയാണ് സജി ചെറിയാൻ.

വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന സജി ചെറിയാന്റെ പാർട്ടിയിൽ ഏറെ പ്രധാന്യം അർഹിക്കുന്നത് പിണറായിയുടെ വിശ്വസ്തനെന്ന നിലയിൽ കൂടിയാണ്. വിവാദ പ്രസംഗത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോഴും അത് നികത്താതിരുന്നതിനാൽ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് എപ്പോൾ തിരിച്ചുവരും എന്ന ചോദ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുവർഷം മാത്രം അകലെനിൽക്കെ, ഇനിയും വൈകേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. തീയതി നിശ്ചയിച്ചിട്ടും നിലനിന്ന അനിശ്ചിതത്വം പാർട്ടിയിലും കുറച്ച് ആശങ്കയുണ്ടാക്കിയിരുന്നു.

മുന്മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ജില്ലയിലെ പാർട്ടിയിൽനിന്ന് പിൻനിരയിലേക്കു മാറിയതോടെ സജി ചെറിയാനാണ് ശക്തികേന്ദ്രം. ജില്ലയിൽ സിപിഎമ്മിന് ഏഴ് എംഎ‍ൽഎ.മാരുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും വിജയിച്ചു. സംസ്ഥാനത്ത് സിപിഎമ്മിന് ഏക എംപി.യുള്ളതും ആലപ്പുഴയിലാണ്. ഈ സാഹചര്യത്തിലും സിപിഎമ്മിന് മന്ത്രിസ്ഥാനമില്ലാത്തത് ജില്ലാഘടകം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.

തുടക്കത്തിൽ വി എസ്.പക്ഷക്കാരനായാണ് സജി ചെറിയാൻ അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുയോഗം ചേർന്നുവെന്നാരോപിച്ച് മർദനമേൽക്കേണ്ടിവന്നിട്ടുണ്ട്. 2004-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷമാണ് പിണറായി പക്ഷത്തെത്തിയത്. 2011-12 കാലത്ത് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമായിരിക്കെ നടത്തിയ ഇടപെടലാണ് പാർട്ടിയിൽ അദ്ദേഹത്തിനു വഴിത്തിരിവായത്. പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരേ വി എസ്.പക്ഷക്കാർ മത്സരിച്ചുജയിച്ചു. സി.കെ. ഭാസ്‌കരനായിരുന്നു ഏരിയാ സെക്രട്ടറി. സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. പ്രശ്‌നപരിഹാരത്തിന് ജില്ലാ കമ്മിറ്റി വിളിച്ച യോഗത്തിൽനിന്ന് വി എസ്.പക്ഷക്കാർ പ്രകടനമായി പുറത്തേക്കുപോകുകയും ചെയ്തു.

എന്നാൽ, ചുമതലയേറ്റെടുത്ത സജി ചെറിയാൻ എതിർപക്ഷത്തുള്ളവരെയും ചേർത്തുപിടിക്കാനാണ് ശ്രമിച്ചത്. ടി.കെ. പളനിയൊഴികെ മുഴുവൻ പേരെയും പാർട്ടിയിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പളനി സിപിഐ.യിലേക്കുപോയി. കഞ്ഞിക്കുഴി മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടാനും സജിയുടെ നേതൃത്വത്തിൽ കഴിഞ്ഞു. ചാരുംമൂട്ടിൽനടന്ന തൊട്ടടുത്ത ജില്ലാ സമ്മേളനത്തിൽ സജി ചെറിയാൻ ജില്ലാ സെക്രട്ടറിയായി. മൂന്നു മുന്നണികൾക്കും ശക്തിയുള്ള ചെങ്ങന്നൂരിൽ 2018-ലെ ഉപതിരഞ്ഞെടുപ്പിൽ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021-ൽ വീണ്ടും മത്സരിച്ചപ്പോൾ പോൾ ചെയ്തതിന്റെ 48.58 ശതമാനം വോട്ടുനേടി 32,093 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.

എംഎൽഎ ആയതിന് ശേഷം പ്രളയകാലത്ത് സർക്കാറിനെ വെട്ടിലാക്കിയ വ്യക്തികൂടിയായിരുന്നു സജി ചെറിയാൻ. ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ ആയിരുന്ന സജി ചെറിയാൻ അന്ന് പ്രതികരിച്ചു. കേരളം മഹാ പ്രളയത്തിൽ വിറങ്ങലിച്ചുനിൽക്കുന്നു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്‌നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ പിണറായി സർക്കാരിനെതിരായ വിമർശനമാക്കി പ്രതിപക്ഷം. ഇതെല്ലാം പിന്നീട് സജി ചെറിയാൻ തന്നെ നിഷേധിച്ചു എന്നതാണ് വസ്തുത. കഴിഞ്ഞ വർഷവും ചെങ്ങന്നൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ജയിച്ചു. ആലപ്പുഴയിലെ സംഘടനാ കരുത്തിൽ മന്ത്രിയുമായി. അതിന് ശേഷം ഒന്നിലേറെ നാക്കു പിഴ സജി ചെറിയാനുണ്ടായി.

കെ റെയിലിലും ദത്ത് കേസിലുമെല്ലാം സജി ചെറിയാന്റെ പ്രസ്താവന സർക്കാരിന് തലവേദനയായിരുന്നു. മന്ത്രിയുടെ വാക്കുകൾ 2 തവണ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബന്ധുക്കളുടെ സ്വത്തു രക്ഷിക്കാൻ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണവും നേരിടേണ്ടിവന്നു. സിൽവർലൈനിന്റെ ബഫർ സോൺ ഒരു മീറ്റർ പോലുമില്ലെന്നായിരുന്നു മന്ത്രിയുടെ ഒരു വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് എവിടെയാണ് ബഫർ സോൺ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്ന് കെ റെയിൽ മാനേജിങ് ഡയറക്ടർ തന്നെ തിരുത്തി. അതിനു ശേഷവും മന്ത്രി തന്റെ വാദം ആവർത്തിച്ചു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയെ വീണ്ടും തിരുത്തി. അതോടെയാണ് മന്ത്രി വാദം ഉപേക്ഷിച്ചത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നുമായിരുന്നു വിശദീകരണം.

സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെയായിരുന്നു അടുത്ത പരാമർശം. സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്നാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞത്. സമരക്കാർക്കു പണം നൽകുന്നത് വാഹനങ്ങളും അനുബന്ധ സാധനങ്ങളും നിർമ്മിക്കുന്ന കമ്പനികളാണെന്നും ആരോപിച്ചു. മന്ത്രിയുടെ ബന്ധുക്കളുടെ സ്വത്തുക്കൾ സംരക്ഷിക്കാനായി മുളക്കുഴ മേഖലയിൽ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണമായിരുന്നു മറ്റൊരു വിവാദത്തിനു കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്.

സ്വന്തം കുഞ്ഞിന് വേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമയെ അധിക്ഷേപിച്ചതിനെ തുടർന്ന് സജി ചെറിയാൻ വലിയ വിമർശനങ്ങളാണ് നേരിട്ടത്. അന്ന് ഏറ്റവും കൂടുതൽ ചർച്ചയായ ദത്ത് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. വിവാഹിതനും ഇരട്ടിപ്രായമുള്ള രണ്ട് മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അധിക്ഷേപിച്ചതാണ് സജി ചെറിയാനെതിരെ അടുത്തിടെ പുറത്തുവന്ന ഏറ്റവും വലിയ വിവാദം. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പരമാർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ നടത്തിയ വിമർശനമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയത്. സിനിമ മേഖലയിൽ നിന്നു തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഇതിനൊക്കെ അവസാനമാണ് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചു രംഗത്തുവന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു. മുമ്പ് ഭരണഘടനാ വിരുദ്ധ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ആർ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അതിന് മുകളിലാണ് സജി ചെറിയാന്റെ പ്രസംഗം. പക്ഷേ അതൊന്നും സജി ചെറിയാനെ കൂടുതൽ കാലം മന്ത്രിസഭയിൽ നിന്ന് പുറത്തു നിർത്തുന്നില്ല.

പാർട്ടി വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും സജി ചെറിയാനെ അധിക നാൾ മന്ത്രിസഭയ്ക്ക് പുറത്ത് നിർത്താൻ കഴിയുന്നതായിരുന്നില്ല. സിപിഎമ്മിലെ സംഘടനാ കരുത്തൻ വീണ്ടു മന്ത്രിയാകുന്നു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയുമായാണ് നിയമസഭയിൽ സജി ചെറിയാൻ എത്തിയത്. പിന്നീട് സുധാകരനെ തന്നെ വെട്ടി ആലപ്പുഴയിലെ നേതാവായി. അത്തരമൊരു നേതാവിനെയാണ് വീണ്ടും സിപിഎം മന്ത്രിയാക്കുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തിൽ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.

കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു അന്ന് ചെങ്ങന്നൂർ. എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞത് സജി ചെറിയാനിലൂടെയായിരുന്നു.

രാഷ്ട്രീയം തൊഴിലാക്കാൻ താൽപര്യമില്ലാത്തതിനാൽ എംഎൽഎ ആകുന്നതിനു മുൻപു വരെ എൽഐസി ഏജന്റും കേറ്ററിങ് സർവീസ് നടത്തിപ്പുകാരനും കംപ്യൂട്ടർ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാൻ. കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്ന നിലയിൽ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകൾ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാർക്കു മുന്നിൽ വരച്ചുകാട്ടി. എട്ടു വർഷക്കാലം സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1995 ൽ മുളക്കുഴ ഡിവിഷനിൽനിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഏറെ സങ്കിർണമായ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ തുടക്കം പാളിയ നേതാവായിരുന്നു സജിചെറിയാൻ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായി പേരെടുത്തിട്ടും പിന്നീടുള്ള വളർച്ച വിഭാഗീയതയിൽ തട്ടി പലപ്പോഴും അടഞ്ഞു. കെ.കെ ചെല്ലപ്പന്റെ അനുയായി സികെ ചന്ദ്രാനന്ദന് പലപ്പോഴും അനഭിമതനായിരുന്നു. വിഎസിന്റെ പ്രതാപകാലത്തും ആലപ്പുഴ ജില്ലയിൽ പിണറായിയുടെ പ്രധാന അടുപ്പക്കാരനായതും സജി ചെറിയാന് കരടായി.

2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത സജിയെ വീഴ്‌ത്തി. ജി സുധാകരന്റെ ഉറ്റ വിശ്വസ്തനായാണ് ആലപ്പുഴ രാഷ്ട്രീയത്തിൽ പിന്നീട് ചുവടുറപ്പിക്കുന്നത് .സി.ബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സജി ചെറിയാൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ജി സുധാകരൻ രണ്ടാമതും മന്ത്രിയായി തിരുവനന്തപുരത്ത് പോയപ്പോൾ ആലപ്പുഴയിൽ സജി പിടിമുറുക്കി. 2018ൽ ആർ രാമചന്ദ്രൻ നായരുടെ വിയോഗത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നു .സെക്രട്ടറി പദമൊഴിഞ്ഞ് കളത്തിലിറങ്ങിയ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്കെത്തി.

ആലപ്പുഴയിലെ രണ്ടാമനിൽ നിന്നും ഒന്നാമനിലേക്ക് വളർച്ച തുടങ്ങുന്നത് എംഎൽഎ ആയതിന് ശേഷമാണ്. പല കോണുകളിൽ നിന്നും ജി. സുധാകരനെതിരെ ചെറുതും വലുതുമായ പരാതികളുയർന്നതോടെ ഈ നീക്കങ്ങളിൽ സജി ചെറിയാന് മേലും ആക്ഷേപം ഉയർന്നു. മന്ത്രി ആയതിന് തൊട്ട് പിന്നാലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്തി. ഇതോടെ സുധാകരനേയും കൈവിട്ടു.

മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ ടി.ടി. ചെറിയാന്റെയും റിട്ട. അദ്ധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രിൽ 12ന് ആണു ജനനം. ക്രിസ്ത്യൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയൻ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP