Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയ്ഡിന് 12 മണിക്കൂർ മുമ്പ് വിവരം ചോർന്നു; രണ്ടാം നിര നേതാക്കളെ മുഴുവൻ തെളിവുമായി പിടിക്കാൻ ലക്ഷ്യമിട്ടവർക്ക് നിരാശ; ഓപ്പറേഷൻ ചോർന്നത് ഗൗരവത്തോടെ കണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്; ആകെ കിട്ടിയത് എടവനക്കാട്ടെ മുബാറക്കിനെ മാത്രം; വീട്ടിൽ നിന്ന് ആയുധവും പിടിച്ചെടുത്തു; എൻഐഎയുടെ 'സർജിക്കൽ സ്‌ട്രൈക്ക്' പൊളിച്ചത് ആര്?

റെയ്ഡിന് 12 മണിക്കൂർ മുമ്പ് വിവരം ചോർന്നു; രണ്ടാം നിര നേതാക്കളെ മുഴുവൻ തെളിവുമായി പിടിക്കാൻ ലക്ഷ്യമിട്ടവർക്ക് നിരാശ; ഓപ്പറേഷൻ ചോർന്നത് ഗൗരവത്തോടെ കണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്; ആകെ കിട്ടിയത് എടവനക്കാട്ടെ മുബാറക്കിനെ മാത്രം; വീട്ടിൽ നിന്ന് ആയുധവും പിടിച്ചെടുത്തു; എൻഐഎയുടെ 'സർജിക്കൽ സ്‌ട്രൈക്ക്' പൊളിച്ചത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന. അതേസമയം റെയ്ഡ് വിവരങ്ങൾ നേരത്തെ ചോർന്നതായും സൂചനയുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്റ്റംബറിൽ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂർണമായി ഒഴിവാക്കിയുമായിരുന്നു. എന്നാൽ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. എന്നാൽ 12 മണിക്കൂർ മുമ്പു തന്നെ ഈ വിവരം മാധ്യമ പ്രവർത്തകർ പോലും അറിഞ്ഞിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലായിരുന്നു പരിശോധന. ഇവരിൽ പലരും പിഎഫ്‌ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ഡൽഹിയിൽ നിന്നടക്കമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടപടികൾ. സംസ്ഥാനത്തെ 58 കേന്ദ്രങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. രണ്ടാംനിര നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ റെയ്ഡ്. മൊബൈൽ ഫോണുകളാണ് പ്രധാനമായും പിടിച്ചെടുത്തത്. തിരുവനന്തപുരത്ത് നവാസിന്റെയും തൊളിക്കോട് ഉള്ള മറ്റൊരു നേതാവിന്റെയും വീടുകളിലാണ് എൻഐഎയുടെ പരിശോധന നടത്തിയത്.

എൻഐഎ ഉദ്യോഗസ്ഥർ വീട്ടിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്തുകൊണ്ടുപോയതെന്ന് പോപുലർ ഫ്രണ്ട് മുൻ നേതാവ് തോന്നയ്ക്കൽ നവാസ് പറഞ്ഞത്. തിരുവനന്തപുരം തോന്നയ്ക്കൽ ഭൂതാന കോളനിയിലുള്ള തോന്നയ്ക്കൽ നവാസിന്റെ വീട്ടിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് മാത്രമായിരുന്നു അവരുടെ ജോലി. തന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയി. മൊത്തം രണ്ട് മൊബൈൽ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്തുകൊണ്ടുപോയത്. ചോദ്യം ചെയ്യലുണ്ടായില്ല. കൂടുതൽ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് എൻ ഐ എ ആണെന്നും അദ്ദേഹം പറഞ്ഞു. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലിൽ 12 ഇടത്താണ് റെയ്ഡ് നടന്നത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എൻ.ഐ.എ സംഘം പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് ഏഴ് മണിയോടെ അവസാനിച്ചു. പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന. വിവരം ചോർന്നുവെന്നാണ് സംശയം

ആലപ്പുഴയിൽ അഞ്ച് ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. അരൂർ, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കൽ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം മങ്കോട്ടച്ചിറ മുജീബ്, മുൻ ജനറൽ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ റെയ്ഡിൽ കണ്ടെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടന്നു. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്.

മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു. തൃശ്ശൂരിൽ കുന്നംകുളം കേച്ചേരിയിൽ എൻഐഎ റെയ്ഡ് നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്ഐ നേതാവ് ഹുസയറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് ആണ് എൻഐഎ റെയ്ഡ് നടത്തിയത്. നാല് മണിക്കൂർ നീണ്ട് നിന്ന എൻഐഎ റെയ്ഡ് കാലത്ത് ഏഴ് മണിക്കാണ് അവസാനിച്ചത്. തൂവാനൂർ കറുപ്പംവീട്ടിൽ കുഞ്ഞുമരക്കാറുടെ മകൻ 48 വയസ്സുള്ള ഉസൈർ നിരോധിത സംഘടനയായ പിഎഫ്ഐയുടെ സോണൽ പ്രസിഡന്റായിരുന്നു. എൻ ഐ യുടെ അഞ്ചംഗ സംഘമാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിനെ തുടർന്ന് ബാങ്ക് പാസ്സ് ബുക്കുകൾ അടക്കമുള്ള ചില രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. പെരുമ്പിലാവ് കേച്ചേരി എന്നിവിടങ്ങളിൽ എൻ ഐ എ മുൻപ് നടത്തിയ റെയ്ഡുകളിൽ പി എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ റെയ്ഡിൽ അറസ്റ്റ് നടന്നിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുൾ ലത്തീഫിന്റെ വീട്ടിലെ റെയ്ഡും രാവിലെ ഏഴ് മണിയോടെ സമാപിച്ചു.
മലപ്പുറത്ത് ഏഴിടങ്ങളിൽ ആണ് എൻഐഎ റെയ്ഡ് നടത്തിയത്. പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും പിഎഫ്‌ഐ ദേശീയ ട്രെയ്‌നെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി.

കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്ദീൻ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.

വയനാട്ടിലും പിഎഫ്‌ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടന്നു. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്
കണ്ണൂർ സിറ്റിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിലാണ് പരിശോധന നടന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP