Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കക്കൂസുപോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ ജനനം; കിടപ്പ് അടുക്കളയിൽ; കുടുംബത്തെ രക്ഷിക്കാൻ പതിനേഴാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക്; കരിയറിന്റെ പകുതിയിലേറെ കാലം റിസർവ് ബെഞ്ചിൽ; ലോകകപ്പിലെ അർജന്റീനയുടെ കാവൽ മാലാഖ; ഒറ്റ ദിവസം കൊണ്ട് വംശീയവാദിയിലേക്ക്; ഒരേസമയം കിറുക്കനും, കേമനും! എമിലിയാനോ മാർട്ടിനസിന്റെ വിചിത്ര ജീവിതം

കക്കൂസുപോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ ജനനം; കിടപ്പ് അടുക്കളയിൽ; കുടുംബത്തെ രക്ഷിക്കാൻ പതിനേഴാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക്; കരിയറിന്റെ പകുതിയിലേറെ കാലം റിസർവ് ബെഞ്ചിൽ; ലോകകപ്പിലെ അർജന്റീനയുടെ കാവൽ മാലാഖ; ഒറ്റ ദിവസം കൊണ്ട് വംശീയവാദിയിലേക്ക്; ഒരേസമയം കിറുക്കനും, കേമനും! എമിലിയാനോ മാർട്ടിനസിന്റെ വിചിത്ര ജീവിതം

എം റിജു

ഒറ്റ ദിവസം കൊണ്ട് ലോകം കാവൽ മാലാഖയെന്ന് വാഴ്‌ത്തുക. വെറും രണ്ട് ദിവസം കൊണ്ട് സാത്തൻ എന്നും അധമനായ വംശീയവാദിയെന്നുമൊക്കെ ലോക മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിക്കുക! എമി എന്ന് വിളിക്കപ്പെടുന്ന എമിലിയാനോ മാർട്ടിനസ് എന്ന അർജന്റീനിയൻ ഗോൾകീപ്പർ, ശരിക്കും വൈരുധ്യങ്ങളുടെ കലവറയാണ്. ശാന്തനും സൗമ്യനുമായ കാൽപ്പന്തുകളിയുടെ മിശഹ, ലയണൽ മെസിയുടെ അടുത്ത സുഹൃത്തിന്, പക്ഷേ കിട്ടിയിരിക്കുന്നത് ഡീഗോ മാറഡോണയുടെ അതേ പ്രകൃതമാണ്. അടിക്ക് അടി, കണ്ണിന് കണ്ണ്, പല്ലിന് പല്ല്. എന്തും തുറന്നടിക്കുന്ന പ്രകൃതം. ആരെയും കൂസാത്ത വ്യക്തിത്വം. ഈ ആറടി രണ്ടിഞ്ചുകാരൻ മുഖത്ത് ഒരു പ്രത്രേ്യക ഭാവം വരുത്തി, പെനാൽട്ടി ബോക്സിലേക്ക് നടന്ന് ബാറിന് കീഴെ, ലാൻഡിങ്ങിന് കാത്തുകിടക്കുന്ന വിമാനംപോലെ നിൽക്കുമ്പോൾ തന്നെ, കിക്കെടുക്കാൻ വരുന്ന എതിരാളികൾക്ക് മുട്ടടിക്കും. അതാണ് എമി.



ഖത്തർ ലോകകപ്പിനുശേഷം ലോകത്തിലെ സൈക്കോളജിസ്റ്റുകൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് എമിലിയാനോ എതിരാളികൾക്ക് മേൽ ആധിപത്യം പുലർത്തുന്നത് എന്നത്. അദ്ദേഹത്തിന്റെ മുഴുവൻ ചലനങ്ങളും നിരീക്ഷിച്ചുള്ള മന:ശാസ്ത്ര പഠനങ്ങൾ ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു. ഈ ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌ക്കാരം നേടിയ ഈ 30കാരൻ, ലോകത്തിലെ എക്കാലത്തെയും മികച്ച പത്തുഗോൾകീപ്പർമാരിൽ ഒരാൾ ആണെന്നതിന് ആർക്കും സംശയമില്ല. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ നെതർലൻഡ്സിന് എതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയുമുള്ള രണ്ട് പ്രകടനം മാത്രംമതി എമിയുടെ ക്ലാസ് അറിയാൻ.



പക്ഷേ കപ്പ് നേടി സെക്കൻഡുകൾക്കകം അയാൾ വിവാദത്തിലേറി. ഗോൾഡൻ ഗ്ലൗ വാങ്ങാൻ പോവുമ്പോൾ, ഫ്രഞ്ച് ആരാധകർക്കെതിരെ കാണിച്ച അശ്ളീല ആംഗ്യമാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ എംബാപ്പെക്കുവേണ്ടി ഒരു മിനിട്ട് മൗനം പാലിക്കാൻ പറഞ്ഞുകൊണ്ടുള്ള ഡ്രസ്സിങ് റൂമിലെ ആഘോഷവും വിവാദമായി. എന്നിട്ടും അയാൾ ഒന്നും പഠിച്ചില്ല. തൊട്ടടുത്ത ദിവസം എംബാപ്പെയുടെ തലയുള്ള ഒരു പാവയുമായി നടത്തിയ ആഹ്ലാദ പ്രകടനം വൻതോതിൽ വിമർശിക്കപ്പെട്ടു. അതോടെ അധമൻ, സാത്തൻ, വംശീയവാദി തുടങ്ങിയ വിളിപ്പേരുകൾ എമിക്ക് കിട്ടി. തൊട്ടുതലേന്ന് രക്ഷകൻ എന്ന് എഴുതിയ മാധ്യമങ്ങൾതന്നെ അയാളെ വില്ലനാക്കി.

'അൽപ്പന് അർഥം കിട്ടാൽ അർധരാത്രിക്ക് കുട പിടിക്കും' എന്നൊക്കെപ്പറഞ്ഞ് മാർട്ടീനസിനെ ട്രോളുന്ന മലയാളികൾ പോലുമുണ്ട്. പക്ഷേ ഇവർ അറിയാത്ത ഒരു കാര്യമുണ്ട്. നിരന്തരമായ അവഗണനയിലുടെ കടന്നുവന്ന ഒരു കളിക്കാരനാണ് അയാൾ. തന്റെ കരിയറിന്റെ മുക്കാൽ പങ്കും സൈഡ് ബെഞ്ചിൽ ഇരിക്കാൻ വിധിക്കപ്പെട്ടവൻ. 2020 മുതലാണ് അയാൾ ലൈം ലൈറ്റിൽ അറിയപ്പെടുന്നത് തന്നെ. അതുകൊണ്ടായിരിക്കണം ഈ വിശ്വവിജയത്തിൽ, അതും തന്റെ കൈകൾകൊണ്ട് നേടിക്കൊടുത്ത വിജയത്തിൽ അയാൾ നില മറന്ന് ആഘോഷിക്കുന്നത്. അത്രയേറെ കഷ്ടപ്പാടുകളിലുടെയും, അവഗണനയിലൂടെയും കടന്നുവന്ന കളിക്കാരനാണ് ആരാധകരുടെ പ്രിയപ്പെട്ട എമി.



കക്കുസുപോലുമില്ലാത്ത ഒറ്റമുറി വീട്

നെയ്മറും, മെസിയും, ക്രിസ്റ്റിയാനോ റോണാൾഡോയും അടക്കമുള്ള ലോകത്തിലെ ഇന്നത്തെ ഒട്ടുമിക്ക താരങ്ങളും ദരിദ്ര ബാല്യത്തിൽനിന്ന് വന്നവരാണ്. പക്ഷേ അവരുടെ ദാരിദ്ര്യമൊന്നും ഒന്നുമല്ല, എമിലിയാനോ മാർട്ടിനസിന് മുന്നിൽ. പച്ചമലയാളത്തിൽ പറഞ്ഞാൽ ശരിക്കും അത്താഴപ്പട്ടിണിക്കാരായിരുന്നു ആ കുടുംബം. 1992 സെപ്റ്റമ്പർ 2ന് അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറസിലെ മാർ ഡെൽ പ്ലാറ്റ എന്ന കടലോര ഗ്രാമത്തിലാണ് എമിയുടെ ജനനം.

''ശരിക്കും ദാരിദ്രവാസികൾ എന്ന പേര് ഞങ്ങൾക്ക് ചേരുമായിരുന്നു.''- ഒരു റേഡിയോ അഭിമുഖത്തിൽ എമി തന്റെ ജീവിതം ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടാൽ നാം അമ്പരുന്നുപോകും. പരുക്കൻ യാഥാർഥ്യങ്ങളെ എത്ര കൂളായാണ് അയാൾ പറയുന്നത്. ''ആ വീട്ടിൽ ടീവിയില്ല, ഫ്രിഡ്ജില്ല, നല്ല മേൽക്കൂരയില്ല, എന്തിന് ഒരു കക്കൂസ് പോലും ഉണ്ടായിരുന്നില്ല. എന്റെ അച്ഛൻ ഒരു ട്രക്ക് ഡൈവ്രർ ആയിരുന്നു. കപ്പലുകളിൽ നിന്ന് ഫാക്ടറികളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. അതിൽ നിന്ന് തുഛമായ വരുമാനമാണ് കിട്ടിയിരുന്നത്. അമ്മക്കും ജോലിയുണ്ടായിരുന്നില്ല. ഒരു ചെറിയ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഞാനും സഹോദരനും അടുക്കളയിലാണ് കിടന്ന് ഉറങ്ങിയത്. കാരണം ആ വീട്ടിൽ ആകെ ഒരു മുറിയാണ് ഉണ്ടായിരുന്നത്. അതിൽ അച്ഛനും അമ്മയും ഉറങ്ങും. ടോയ്‌ലറ്റ് ഇല്ലായിരുന്നു''- എമി പറയുന്നു.



മാർട്ടീനസ് താനും സഹോദരനും അത്താഴം കഴിക്കാൻ ഇരുന്ന ഒരു ദിവസത്തിലെ മറക്കാനാവാത്ത സംഭവം ഇങ്ങനെ പറയുന്നു. വീട്ടിൽ അധികം അരി ഉണ്ടായിരുന്നില്ല. എന്റെ അമ്മ പറഞ്ഞു, 'എനിക്കും നിങ്ങളുടെ അച്ഛനും വിശക്കുന്നില്ല, നിങ്ങൾ സഹോദരങ്ങൾ കഴിക്കൂ'. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് പ്രായമായി. ഈ കഷ്ടപ്പാടുകളാണ് എങ്ങനെയെങ്കിലും ഫുട്ബോളിലൂടെ വളർന്ന് മാതാപിതാക്കളുടെ ജീവിതം മാറ്റിമറിക്കാനുള്ള ആഗ്രഹം എമിയിൽ നിറച്ചത്.



അക്കാലത്ത് കൗമാരക്കാർ ഡ്രഗ്സിന് അടിമയാവുന്ന സംഭവങ്ങൾ അർജന്റീനയിൽ ധാരളാമായിരുന്നു. അത്തരം ചീത്ത കൂട്ടുകെട്ടുകളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി കൂടിയാണ് പിതാവ് അയാളെ ഫുട്ബോളിലേക്ക് ആകർഷിച്ചത്. 8 വയസ്സ് മുതൽ 13 വയസ്സ് വരെ, എമി കഠിനമായി ഫുട്‌ബോൾ പരിശീലിച്ചു. 5-6 കിലോമീറ്റർ നടന്നാണ് സ്‌കൂളിലേക്ക് ബസ് പിടിച്ചത്. ഒരു ദിവസം സ്‌കൂളിൽ അസുഖം ബാധിച്ചതും അച്ഛൻ അവനെ നേരത്തെ കൂട്ടിക്കൊണ്ടു വന്നതും എമി ഓർക്കുന്നു. അന്നാണ് അച്ഛന്റെ ജോലിയുടെ ദുരിതം നേരിട്ട് കണ്ടത്്. ചോരുന്ന ഒരു ട്രക്കിൽ ചവറുവാരുന്നതുപോലുള്ള ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെതെന്ന് മകൻ വേദനയോടെ ഓർക്കുന്നു. രാത്രികളിൽ ബില്ലുകൾ അടക്കാൻ കഴിയാതെ, നെടുവീർപ്പിടുകയും മക്കൾ അടുക്കളയിൽ കിടക്കുന്നത് കണ്ട് കണ്ണു നിറയുകയും ചെയ്യുന്ന പിതാവിനെ അയാൾ പലതവണ കണ്ടിട്ടുണ്ട്.

കുടുബത്തെ രക്ഷിക്കാൻ നാടുവിടുന്നു

ക്കാലത്ത് വരുമാനമുണ്ടാക്കാനുള്ള ഏക മാർഗം അർജന്റീനയിൽനിന്ന് നാടുവിടുക എന്നതായിരുന്നു. കാരണം ആ രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിൽ ആയിരുന്നു. ലോക്കൽ ഫുട്ബോൾ ക്ലബുകളിൽ പ്രതിഭ തെളിയിച്ചതോടെ, വെറും 17ാംമത്തെ വയസ്സിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ടീം ആർസനലിലേക്ക് എമിക്ക് സെലക്ഷൻ ഓഫർ കിട്ടി. എന്തിനും മാതാപിതാക്കളുടെയും സഹോദരന്റെയും സഹായം വേണ്ട കുട്ടിയായിരുന്നു അയാൾ. ഇംഗ്ലീഷ് ഭാഷപോലും അറിയില്ല. ''പക്ഷേ ഞങ്ങളുടെ ദാരിദ്ര്യം അത്രക്ക് ഉണ്ടായിരുന്നു. ചോരാത്ത ഒരു മേൽക്കൂരയായിരുന്നു പിതാവിന്റെ ആഗ്രഹം. അത് നിറേവേറ്റാനായി ഞാൻ കണ്ണീരോടെ ബ്രിട്ടനിലേക്ക് തിരിച്ചു.''- എമി പറയുന്നു.



''കുടുംബത്തെ ഉപേക്ഷിക്കാൻ ഒരു വഴിയുമില്ലായിരുന്നു. പോകരുതെന്ന് ആവശ്യപ്പെട്ട് എന്റെ സഹോദരനും അമ്മയും കരയുന്നത് ഞാൻ കണ്ടു, അപ്പോഴാണ് അച്ഛന്റെ കരച്ചിൽ എന്റെ മനസ്സിൽ തെളിഞ്ഞത്; ബില്ലടക്കാൻ കഴിയാതെ അച്ഛൻ രാത്രികളിൽ കരയുമായിരുന്നു''- എമി ഓർത്തു. പക്ഷേ ഇംഗ്ലണ്ടിൽ എത്തിയ അന്നുമുതൽ എമിയുടെ ജീവിതം സാമ്പത്തികമായി മെച്ചപ്പെട്ടു. ''ഞാൻ ഒപ്പിട്ട തുക കൊണ്ട് എന്റെ പിതാവ്് ഒരു കാർ വാങ്ങി. അച്ഛന് അഭിമാനം തോന്നി. അദ്ദേഹം ആഗ്രഹിച്ചത് എന്റെ സഹോദരനും എന്റെ തലയ്ക്കും മുകളിൽ ഒരു മേൽക്കൂരയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. പക്ഷേ ഞങ്ങൾ അതിന്റെ എത്രയോ അപ്പുറത്തേക്ക് പോയി. ഇപ്പോൾ, എന്റെ സഹോദരൻ പല രാജ്യങ്ങളിലും മത്സ്യം വിൽക്കുന്നു, ഞങ്ങൾക്ക് ഒരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട്. ഞാൻ ഇന്ന് ഇവിടെയെത്താൻ കാരണം എന്റെ അമ്മയും അച്ഛനുമാണ്. ഞങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര ഉണ്ടാക്കാൻ അവർ എത്ര കഷ്ടപ്പെട്ടു,' എമി പറയുന്നു.



ഇംഗ്ലണ്ടിൽ, എമി മാർട്ടിനെസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്, എന്നാൽ അർജന്റീനയിൽ പുള്ളിക്കാരനാൻ ദിബു എന്നാണ് അറിയപ്പെടുന്നത്. ടെലിവിഷൻ കഥാപാത്രമായ ദിബുവിനോടുള്ള മുഖഛായമൂലമാണ് ആ വിളിപ്പേര് ഉറച്ചത്. പക്ഷേ ആഴ്സണലിൽ ദിബുവിന് കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല.

റിസർവ് ബെഞ്ചിലെ ജീവിതം

അവഗണനയാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂലധനം എന്ന് ഒരു സിനിമയിൽ പറയുന്നത് അന്വർഥമാക്കുകയായിരുന്നു പിന്നീടുള്ള ദിബുവിന്റെ ജീവിതം. ഒരു ഗോളി എന്ന നിലയിൽ ഫൈനൽ ഇലവനിൽ സ്ഥാനം പിടിക്കാൻ ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടന്ന് അയാൾ കരുതിയിരുന്നില്ല. കാരണം ആർസൽ ടീമിന്റെ ഒന്നാംഗോളിക്ക് പരിക്കേറ്റാൽ മാത്രമേ രണ്ടാം ഗോളിക്ക് ഇറങ്ങാൻ കഴിയൂ. ഇതുമൂലം വർഷങ്ങളോളം ഇദ്ദേഹത്തിന് പ്രധാന മത്സരങ്ങളിൽ ഒന്നും ഇറങ്ങാനായില്ല. ഇത് പലപ്പോഴും തന്നെ ഡിപ്രഷന്റെ വക്കോളം എത്തിച്ചെന്ന് എമി പറയുന്നു. അക്കാലത്ത് കോച്ചുമായി ഉണ്ടായ ചില പ്രശ്നങ്ങളും അദ്ദേഹത്തിന് പാരയായി. ചിലർ തന്നെ ബോധപൂർവം അവഗണിക്കയാണെന്ന് അയാൾ പിന്നീട് പറഞ്ഞു. 2012 മുതൽ 2019വരെയുള്ള കാലത്ത് പ്രധാന മത്സരങ്ങളിലൊക്കെ റിസർവ് ബെഞ്ചിൽ നോക്കിയിരിക്കാനായിരുന്നു എമിയുടെ വിധി.



പല ഇംഗ്ലീഷ് ക്ലബുകൾ മാറിമാറി നോക്കിയിട്ടും തലവര തെളിഞ്ഞില്ല. കഴിവുണ്ട് പക്ഷേ അവസരം കിട്ടുന്നില്ല എന്ന അവസ്ഥ. 2019ൽ ലിവർപൂളിന് എതിരായ ആർസെനലിന്റെ കളിയിലെ മിന്നുന്ന പ്രകടനത്തിലൂടെ അയാൾ ലോകത്തിനുമുന്നിൽ താൻ ആരാണെന്ന് കാണിച്ചുകൊടുത്തു. പിന്നെ അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല.

കോപ്പയിൽ കൊടുങ്കാറ്റായപ്പോൾ

അർജന്റീനിയൻ ദേശീയ ടീമിലും ഇതേ അവസ്ഥയായിരുന്നു. 2011 ജൂണിൽ നൈജീരിയയെ നേരിടാൻ ഓസ്‌കാർ ഉസ്താരിക്ക് പകരം മാർട്ടിനെസിനെ അർജന്റീന സീനിയർ സ്‌ക്വാഡിലേക്ക് വിളിച്ചു. പക്ഷേ പിന്നെ കാര്യമായ അവസരം കിട്ടിയില്ല. 2019 ഒക്ടോബർ 9, 13 തീയതികളിൽ ജർമ്മനിക്കും ഇക്വഡോറിനും എതിരെ ടീമിൽ ഉണ്ടായിരുന്നെങ്കിലും പകരക്കാരനായിരുന്നു.



2021 കോപ്പ അമേരിക്ക മത്സരമാണ് എമിയുടെ കീർത്തി ലോകമെങ്ങും ഉയർത്തിയത്.
ബ്രസീലിലെ എസ്റ്റാഡിയോ ഒളിമ്പിക്കോ നിൽട്ടൺ സാന്റോസിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ 57ാം മിനിറ്റിൽ, പെനാൽറ്റി രക്ഷപ്പെടുത്തി എമി താരമായി. ജൂലൈ 6-ന്, ടൂർണമെന്റിന്റെ സെമി ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ അർജന്റീനയ്ക്കായി 3-2 പെനാൽറ്റി ഷൂട്ടൗട്ടിൽ മാർട്ടിനെസ് മൂന്ന് സ്പോട്ട് കിക്കുകൾ രക്ഷിച്ചു. അതോടെ അയാൾ ദേശീയ ഹീറോ ആയി. ഫൈനലിൽ ബ്രസീലിനെതിരായ 1-0 വിജയത്തിൽ അർജന്റീന കോപ്പ സ്വന്തമാക്കുമ്പോൾ, മികച്ച കീപ്പർ എന്ന നിലയിൽ ഗോൾഡൻ ഗ്ലോവ് അവാർഡും മറ്റാർക്കും ആയിരുന്നില്ല. 2022ലെ ഫൈനലസിമയിൽ വെംബ്ലി സ്റ്റേഡിയത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെ അർജന്റീന 3-0 ന് വിജയിച്ചപ്പോൾ മാർട്ടിനെസ് അപ്രതിരോധ്യനായി.



മെസിയെപ്പോലെ കുടുംബസ്ഥൻ

ലോകകപ്പ് വിജയത്തോടെ കോടികളാണ് മാർട്ടീനസിന്റെ പോക്കറ്റിൽ വന്ന് ചേർന്നത്. ഇപ്പോൾ പ്രമുഖ ടീമുകൾ ഒക്കെയും അദ്ദേഹത്തിന്റെ പിറകെയാണ്. കോടികളുടെ ഓഫറുകളാണ് വന്നുചേരുന്നത്. ബയേൺ മ്യൂണിക്ക് അടക്കമുള്ള വമ്പൻ ക്ലബുകൾ അദ്ദേഹത്തിന്റെ പിറകെയുണ്ട്. കളിക്കളത്തിൽ അഗ്രസീവായ, പുറത്ത് വാർത്ത സമ്മേളനത്തിൽ കാര്യങ്ങൾ തുറന്ന് അടിക്കാറുള്ള പ്രകൃതമാണ് എമിയുടേത്. എംബാപ്പെയുമായുള്ള അയാളുടെ പ്രശ്നങ്ങൾക്ക് ലോകകപ്പിന് മുമ്പേയുണ്ട്.

ഖത്തർ ലോകകപ്പിന്റെ ഫൈനലിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എംബാപ്പെയെക്ക് മറുപടിയുമായി അർജന്റീനയുടെ ഗോൾകീപ്പർ രംഗത്തുവന്നത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഈ വർഷം മെയിൽ എംബാപ്പെയിൽ നിന്ന് വന്ന വാക്കുകൾ മാധ്യമപ്രവർത്തകർ എമിലിയാനോയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. യൂറോപ്യൻ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിരിക്കുന്നത് എന്നാണ് എംബാപ്പെ പറഞ്ഞത്. കാരണം അവരാണ് എല്ലായ്‌പ്പോഴും വലിയ നിലവാരത്തിലുള്ള മത്സരങ്ങൾ പരസ്പരം കളിക്കുന്നത്. എന്നാൽ അർജന്റീനയ്ക്കും ബ്രസീലിനും അതിന് കഴിയുന്നില്ല എന്നും എംബാപ്പെ പറഞ്ഞിരുന്നു.



ഇതിന് മറുപടിയുമായാണ് മാർട്ടിനസ് രംഗത്തെത്തിയിരിക്കുന്നത്. 'അവന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. സൗത്ത് അമേരിക്കയിൽ എംബാപ്പെ കളിച്ചിട്ടില്ല. ആ പരിചയം ഇല്ലാത്തപ്പോൾ അതിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത് , എമിലിയാനോ തുറന്നടിച്ചു. ഇങ്ങനെ തുടങ്ങിയ വാക്പോരിന്റെ കലാശക്കൊട്ടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വാർത്താസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും ഇങ്ങനെ വെടിയുണ്ട കണക്കേ സംസാരിക്കുന്ന എമി പക്ഷേ വ്യക്തിജീവിതത്തിൽ നേരെ തിരിച്ചാണ്. മെസിയെപ്പോലെ തികച്ച ഒരു ഫാമിലിമാൻ ആയാണ് അയാൾ അറിയപ്പെടുന്നത്. സ്ത്രീലമ്പടന്മാരായ ഫുട്ബോൾ താരങ്ങൾക്കിടയിൽ തികഞ്ഞ ഏകപത്നീ വ്രതക്കാരാണ്. മാർട്ടീനെസ് അമാൻഡ ദമ്പതികൾ ഇന്ന് സെലിബ്രിറ്റികളാണ്. 2017ലാണ് അവർ വിവാഹിതരായത്. ഒരു ബസിൽവെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. നാലുവർഷത്തെ പ്രണയത്തിന് ശേഷമാണ് അവർ വിവാഹ ജീവിതത്തിലേക്ക് കടന്നത്.



ദമ്പതികൾക്ക് സാന്റി എന്ന മകനും അവ എന്ന മകളുമുണ്ട്. മെസിയെപ്പോലെ എവിടെപോയാലും സ്വന്തം കുടുംബത്തെ ഒപ്പം കൂട്ടുന്ന താരമാണ് എമിയും. ഇക്കഴിഞ്ഞ ദിവസം, എമിലിയാനോ മാർട്ടിനെസിന് അദ്ദേഹത്തിന്റെ ജന്മനഗരമായ മാർ ഡെൽ പ്ലാറ്റയിലെ, ലാസ് ടോസ്‌കാസ് റിസോർട്ടിൽ വമ്പിച്ച സ്വീകരണം നൽകി. വിനോദസഞ്ചാരികളും തദ്ദേശീയരുമായി 150,000-ത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതത്. അവിടെയും കുടുംബം അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.ഒപ്പം മാതാപിതാക്കളും.

തന്റെ സമ്പാദ്യം വീഡിയോ ഗെയിം നിർമ്മാണം, ആൽബം, ടൂറിസം, കയറ്റുമതിരംഗം തുടങ്ങിയ വിവിധ മേഖലകളിലായി നിക്ഷേപിച്ചിരിക്കാണ് അദ്ദേഹം. സഹോദരനാണ് ബിസിനസിന്റെ കാര്യങ്ങൾ നോക്കുന്നത്. ദാരിദ്ര്യകാലമെല്ലാം മാറിയതോടെ കോടികൾ വിലയുള്ള കൊട്ടാര സദൃശ്യമായ വീടാണ് എമി ജന്മനാട്ടിൽ പടുത്തുയർത്തിയിരിക്കുന്നത്.

മന:ശാസ്ത്രജ്ഞർ പഠിക്കുന്നു

എന്തുകൊണ്ടാണ് എമിലിയാനോ മാർട്ടീനസിന് ഇത്രക്ക് അഗ്രഷൻ? പെനാൽട്ടി കിക്കുകൾ കൃത്യമായി തടയാൻ അയാൾക്ക് കഴിയുന്നത് എങ്ങനെയാണ്? ലോകത്തിലെ പ്രമുഖ മന:ശാസ്ത്രജ്ഞർ ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കയാണെന്ന് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

സൈക്കോളജിസ്റ്റ് ഗീർ ജോർഡെറ്റ് ആണ് ഈ വിഷയത്തിൽ ഏറെ മുന്നോട്ട് പോയത്.
കഴിഞ്ഞ 50 വർഷത്തിനിടയിലെ എല്ലാ സുപ്രധാന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമുള്ള ഓരോ പെനാൽറ്റി ഷൂട്ടൗട്ടിന്റെയും വീഡിയോ കാണാനായി തന്റെ ജീവിതത്തിന്റെ അവസാന അഞ്ച് വർഷം ചെലവഴിച്ച ഫുട്ബോൾ ഭ്രാന്തൻ കൂടിയാണ് ഇദ്ദേഹം. ഒരു സോക്കർ പിച്ചിൽ നിന്നുള്ള പഠിപ്പിക്കലുകൾ എല്ലാ തൊഴിൽ മേഖലകളിലും എങ്ങനെ ബാധകമാണ് എന്നും അദ്ദേഹം പഠിക്കുന്നു. സമ്മർദ്ദത്തിൻകീഴിൽ പ്രകടനം നടത്തുന്നതിന്റെ സങ്കീർണ്ണതയാണ് മറ്റൊരു വിഷയം. അതിന് അദ്ദേഹത്തിന് കിട്ടിയ നല്ല പഠന വസ്തുവാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിസ്.



എമിയുടെ തന്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെയാണ്.
എമി മാർട്ടിനെസ് പെനാൽറ്റി ഏരിയയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഒരു ആധിപത്യം നേരത്തെ തന്നെ കളിക്കാരുടെ മുകളിൽ ഉണ്ടാക്കുന്നു. ഫ്രാൻസിന്റെ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് നാണയം ടോസ് വിജയകരമായി നിർവഹിച്ചു. പക്ഷേ ഉടൻ തന്നെ മാർട്ടിനെസ് പെനാൽറ്റി ഏരിയയ്ക്ക് സമീപം എത്തി, സ്വന്തം വീട്ടിൽ അതിഥിയെ സ്വീകരിക്കുന്നതുപോലെ ലോറിസിന്റെ വരവ് കാത്തിരുന്നു. ഇത് അറിഞ്ഞോ അറിയാതെയോ മാർട്ടീനസ് ചെയ്യുന്നതാവാം. പക്ഷേ അത് വലിയ മാനസിക മേധാവിത്വം നേടിക്കൊടുക്കുന്നുണ്ട്.



അതുപോലെ പന്ത് വെച്ചത് ശരിയാണോ എന്ന് റഫറിയോട് ഒന്ന് ചോദിക്കുക എമിയുടെ രീതിയാണ്. ബോൾ തടയാൻ എതിരാളിയെ തൃണവത്ക്കരിച്ചുകൊണ്ടുള്ള അംഗവിക്ഷേപങ്ങൾ താൻ കോൺഫിഡൻസിന്റെ കൊടുമുടിയാണെന്നാണ് സൂചിപ്പിക്കുക. ഫ്രാൻസിന്റെ ഒരു പന്ത് തടുത്തിട്ടശേഷം അത് എടുത്ത് അയാൾ തന്നെയാണ് തുടർന്ന് കിക്കെടുക്കാൻ വരുന്ന അർജന്റീന കളിക്കാരന് കൊടുക്കുന്നത്. ഇതൊക്കെ ഒരു വല്ലാത്ത ഊർജമാണ്, ടീമിന് നൽകുന്നയെന്ന് ഗീർ ജോർഡെറ്റ് എന്ന സൈക്കോളജിസ്റ്റ് വിലയിരുത്തുന്നു. ഇതുപോലെ മറ്റ് മനഃശാസ്ത്രജ്ഞരും എമിയുടെ പെനാൽട്ടി തന്ത്രങ്ങൾ പഠിക്കുന്നുണ്ട്.

'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്'

കളിക്കളത്തിൽ അങ്ങേയറ്റം എക്സൻട്രിക്കാണ് ഈ ആറടി ഉയരക്കാരൻ. പക്ഷേ അത് നിയന്ത്രിച്ചില്ലെങ്കിൽ പണിയാവുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ,
ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ വിശദീകരണവുമായി എമിലിയാനോ രംഗത്ത് എത്തിയിട്ടുണ്ട്. ഫ്രാൻസുകാരുടെ അപഹാസമാണ് പ്രകോപനമായി താരം ചൂണ്ടിക്കാട്ടിയത്. ഫിഫ നടപടിയുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് മാർട്ടിനസ് നേരിട്ട് വിശദീകരണം നൽകിയത്.

''ഫ്രഞ്ച് സംഘം എന്നെ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനാലാണ് ഞാനത് ചെയ്തത്. അഹങ്കാരം എന്നോട് നടക്കില്ല''-അർജന്റീന റേഡിയോ ആയ 'ലാ റെഡി'നോട് എമിലിയാനോ മാർട്ടിനസ് പ്രതികരിച്ചു.'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വളരെ സങ്കീർണമായൊരു മത്സരമായിരുന്നു ഇത്. അനുഭവിക്കാനായിരുന്നു ഞങ്ങളുടെ വിധി. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'-മാർട്ടിനസ് പറഞ്ഞു.



എക്കാലവും സ്വപ്നം കണ്ടൊരു നിമിഷമാണിതെന്നും താരം വെളിപ്പെടുത്തി. പറയാൻ വാക്കുകളില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിൽ പോയവനാണ് ഞാൻ. ഈ വിജയം കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. അതെ നിരന്തരമായ അപമാനങ്ങൾക്ക് ഇരയായ ഒരു ടീം കൂടിയാണ് അർജന്റീന. അതിനാൽ അവർ വിജയിക്കുമ്പോൾ അൽപ്പം ലഹരി കൂടിപ്പോവുന്നതാണ് യാർഥാർഥ്യം.


എംബാപ്പെയോട് വംശീയതയോ?

ഒരു ക്രിസ്തുമത വിശ്വാസിയായിട്ടാണ്, മാതാപിതാക്കൾ മാർട്ടിനസിനെ വളർത്തിയത്. പക്ഷേ വളർന്നപ്പോൾ, അയാൾ പറയുന്നത് താൻ ഒരു അജ്ഞേയവാദിയാണെന്നാണ്. അതായത് ദൈവം ഉണ്ടോ എന്നോ ഇല്ല എന്നോ കൃത്യമായി പറയാൻ കഴിയാത്ത വ്യക്തി. ക്രിസ്തുമതം അദ്ദേഹം ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നില്ല. വിശ്വാസം ഒരാളുടെ സ്വകാര്യതയാണെന്നാണ് നേരത്തെ ഒരു റേഡിയോ അഭിമുഖത്തിൽ അയാൾ പറഞ്ഞത്. എമിലിയാനോ മാർട്ടീസനസിനെ അറിയുന്ന ആരും തന്നെ സ്വകാര്യ സംഭാഷണത്തിൽപോലും അയാൾ ഒരു വംശീയവാദിയാണെന്ന് പറഞ്ഞിട്ടില്ല. ചൂടൻ, അരക്കിറുക്കൻ തുടങ്ങിയ നിരവധി വിശേഷങ്ങൾ അയാൾക്കുണ്ടെങ്കിലും.

പക്ഷേ ലോകകപ്പ് വിജയത്തിനുശേഷം വർണ്ണവെറിയനായിട്ടാണ് ഒരു വിഭാഗം മാർട്ടിനസിനെ ചിത്രീകരിക്കുന്നത്. വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള പാവക്കുട്ടിയുമായി വിജയാഘോഷം നടത്തിയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ അടുത്തു നിൽക്കുമ്പോഴാണ്, പാവക്കുട്ടിയുമായി മാർട്ടിനസിന്റെ വിവാദ ആഘോഷം. ഇത് കടുത്ത വംശീയതായിട്ടാണ് ഒരു വിഭാഗം വിലയിരുത്തിയത്.



പക്ഷേ ഇതിലെന്താണ് വംശീയത എന്നാണ്, മാർട്ടീനസിനെ അനുകുലിക്കുന്നവർ ചോദിക്കുന്നത്. എംബാപ്പെയുടെ നിറത്തിനേയൊ, മതത്തിനോയൊ ഒന്നും എമിലിയാനോ ആക്ഷേപിച്ചിട്ടില്ല. സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ഒരു നടപടിയായിപ്പോയി മാർട്ടീനസിന്റെത് എന്നത് സംശയമില്ല. കളിക്കളത്തിലെ വാശിയും വൈരാഗ്യവുമെല്ലാം അവിടെ തീരേണ്ടതാണ്. പക്ഷേ നിരന്തരമായി അപമാനങ്ങളിലൂടെ വളർന്നുവന്ന മാർട്ടീനസിന് കളിക്കളത്തിലെ ആ വാശി ഉപേക്ഷിക്കാൻ കഴിയുന്നില്ല. ബ്യൂണസ് അയേണസിന്റെ കടൽത്തീരങ്ങളിൽ പന്തുകളിച്ച് അടിപിടിയുണ്ടാക്കിയ പയ്യന്റെ മാനസികാവസ്ഥയിൽനിന്ന് അയാൾ ഏറെയൊന്നും മാറിയിട്ടില്ല എന്ന് ചുരുക്കം. ഒരു വലിയ വിജയം ഉണ്ടാകുമ്പോൾ എല്ലാവർക്കും സമചിത്തതയോടെ പെരുമാറാനും കഴിഞ്ഞെന്ന് വരില്ല. എങ്ങനെ സ്വയം നിയന്ത്രിക്കാമെന്നതിനെ കുറിച്ചുള്ള കൗൺസിലിങ്ങ് ക്ലാസുകളാണ് അയാൾക്ക് കൊടുക്കേണ്ടത് എന്നും ട്വിറ്ററിൽ പലരും പ്രതികരിച്ച് കഴിഞ്ഞു.



ഇനിയുള്ള കാലത്ത് എമിലിയാനോ മാർട്ടീനസ് എന്ന അർജന്റീനയുടെ കാവൽ മാലാഖ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടതും തന്റെ പെരുമാറ്റത്തെക്കുറിച്ച് തന്നെ ആയിരിക്കും. കാരണം സോഷ്യൽമീഡിയയുടെ ഓഡിറ്റിങ്ങിന് ഏറ്റവും കൂടുതൽ വിധേയമാവുന്ന ഒരു വ്യക്തി അദ്ദേഹം ആയിരിക്കും. വിശ്വജയങ്ങൾ കൂടുതൽ കൂടുതൽ അഹങ്കാരിയാക്കി ഒടുവിൽ മദ്യത്തിലും മയക്കുമരുന്നിലും കരിയർ ഇല്ലാതായ ഡീഗോ മറഡോണയുടെ അനുഭവം ലോകത്തിന് മുന്നിലുണ്ട്. ലയണൽ മെസിയെപ്പോലെ ഉന്നതങ്ങളിലേക്ക് പോകുമ്പോൾ കുടുതൽ വിനയാന്വിതനാവാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. പക്ഷേ തന്നെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന ബോധത്തോടെ, ഇന്നലെ വരെയുണ്ടായിരുന്ന താൻ അല്ല ഇന്ന് എന്ന തിരിച്ചറിവോടെ, നീങ്ങിയിൽ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന വിശേഷണത്തിലേക്കാവാം എമിലിയാനോ മാർട്ടിനസ് നടന്നടുക്കുക.




വാൽക്കഷ്ണം: ശാന്തനും സൗമ്യനുമായ മെസിയും, എപ്പോഴും അഗ്രസീവായി പ്രതികിരക്കുന്ന മാർട്ടീനസും അടുത്ത സുഹൃത്തുക്കൾ ആണ്. മാർട്ടീനസ് എംബാപ്പയുടെ പാവ വിവാദത്തിൽ പെടുമ്പോഴും തൊട്ടടുത്ത് മെസിയുണ്ട്. അയാൾ അത് തടയുന്നില്ല. ഇതേക്കുറിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ എഴുതുന്നത് ഇങ്ങനെയാണ്. '' മെസി പറയാൻ ആഗ്രഹിക്കുന്നതാണ് മാർട്ടീനസ് ചെയ്യുന്നത്''. ഒരുപക്ഷേ അതുതന്നെ ആയിരിക്കാം അവർ തമ്മിലുള്ള സൗഹൃദത്തിന്റെ രസതന്ത്രവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP