Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് കലാശ പോരിനിറങ്ങുന്ന ഫ്രാൻസിന് കനത്ത തിരിച്ചടി; പരുക്കേറ്റ ജിറൂഡും പനിപിടിച്ച വരാനെയും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്; ഡായോ ഉപമെക്കാനോ ഇറങ്ങിയേക്കും; ജിറൂഡിന് പകരം മാർക്കസ് തുറാം; ആരാധകർ നിരാശയിൽ

ലോകകപ്പ് കലാശ പോരിനിറങ്ങുന്ന ഫ്രാൻസിന് കനത്ത തിരിച്ചടി; പരുക്കേറ്റ ജിറൂഡും പനിപിടിച്ച വരാനെയും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്; ഡായോ ഉപമെക്കാനോ ഇറങ്ങിയേക്കും; ജിറൂഡിന് പകരം മാർക്കസ് തുറാം; ആരാധകർ നിരാശയിൽ

സ്പോർട്സ് ഡെസ്ക്

ദോഹ: അർജന്റീനയ്ക്കെതിരെ ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങുന്ന ഫ്രാൻസിന് കനത്ത തിരിച്ചടി. സീനിയർ താരങ്ങളായ ഒലിവിയർ ജിറൂഡും റാഫേൽ വരാനെയും ഫൈനലിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ട് പുറത്തുവന്നു. ഫൈനലിന് മുന്നോടിയായുള്ള ഫ്രാൻസിന്റെ പരിശീലനത്തിൽ ഇരുവരും പങ്കെടുത്തിട്ടില്ല.

പനി പിടിച്ച വരാനെ ഇതുവരെ അസുഖത്തിൽ നിന്ന് മോചിതനായിട്ടില്ല. ഫ്രാൻസ് ക്യാമ്പിൽ നിരവധി താരങ്ങൾക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഈ ലോകകപ്പിൽ ഇതുവരെ നാലു ഗോളുകൾ നേടിയ സൂപ്പർ താരം ഒലിവർ ജിറൂഡ് ഫൈനലിൽ ഇല്ലാത്തത് ഫ്രാൻസിന് തിരിച്ചടിയാകും. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല. ജസീം ബിൻ ഹമദ് സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഇവിടേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ജിറൂഡും വരാനെയും ഇറങ്ങുന്നില്ലെങ്കിൽ കോച്ച് ദിദിയർ ദെഷാംപ്സിന് കളത്തിലെ തന്ത്രങ്ങൾ തന്നെ അഴിച്ചുപണിയേണ്ടി വരും. ഈ സാഹചര്യത്തിൽ മാർക്കസ് തുറാം പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചനകൾ.

ഫ്രാൻസിന്റെ കളിക്കാർക്കിടയിൽ പടർന്നു പിടിച്ച 'ഫ്‌ളൂ'വും നിലവിലെ ചാമ്പ്യന്മാരെ മുൾമുനയിൽ നിർത്തുകയാണ്. അഞ്ച് പേർക്കാണ് നിലവിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. റാഫേൽ വരാനെ, ഇബ്രാഹിമ കൊണാറ്റെ, കിങ്സ്ലി കോമാൻ, അഡ്രിയൻ റാബിയോട്ട്, ദയോട്ട് ഉപമെക്കാനോ എന്നിവർക്കാണ് വൈറൽ പനി പിടപെട്ടത്.

ഇതിൽ വരാനെ ഒഴികെ മറ്റ് നാലുപേരും പരിശീലനം നടത്തിയത് ആശ്വാസ വാർത്തയാണ്. വരാനെയെ ഐസൊലേഷൻ ചെയ്‌തെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത. കൊണാറ്റെ-വരാനെ സഖ്യത്തിന്റെ അഭാവം ഫ്രാൻസിന്റെ പ്രതിരോധ തന്ത്രങ്ങളെ തകിടം മറിക്കും. മൊറോക്കോയ്ക്കെതിരെ ഗോൾ നേടിയ ലെഫ്റ്റ് ബാക്ക് തിയോ ഫെർണാണ്ടസും, മിഡ് ഫീൽഡർ ഔറേലിയൻ ചൗമേനിയും പരുക്കിന്റെ പിടിയിലാണ്.

ഫൈനലിൽ അർജന്റീനയ്ക്കെതിരേ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് അറിയിച്ചിട്ടുണ്ട്. 2018-ൽ ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംപ്സ്.

ടൂർണമെന്റിൽ ഇതുവരെ കൃത്യമായ പ്രതിരോധ സൂത്രവാക്യം ഉണ്ടാക്കിയെടുക്കാൻ ഇതുവരെ ദെഷാംപ്സിനായിട്ടില്ല. ഇതിന് പിന്നാലെയാണ് പരിക്കിന്റെ ആശങ്കകൾ ആധിയേറ്റുന്നത്. പ്രതിരോധം ഉലഞ്ഞിട്ടുണ്ടെങ്കിലും മൂർച്ചയേറിയ മുന്നേറ്റമാണ് ഫ്രഞ്ച് നിരയുടെ കരുത്ത്. സ്ട്രൈക്കിങ്ങിൽ എംബാപ്പെയും ഡെംബലെയും മധ്യനിരയിൽ ഗ്രീസ്മാനും മികച്ച ഫോമിലാണ്.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. സെമിയിൽ ക്രൊയേഷ്യയെ വീഴ്‌ത്തിയാണ് അർജന്റീന കലാശക്കളിക്ക് യോഗ്യത നേടിയത്. അട്ടിമറിക്ക് പേരുകേട്ട മൊറോക്കോയെ മറികടന്നാണ് ഫ്രാൻസെത്തുന്നത്. 2018ലെ റഷ്യൻ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. അർജന്റീന അവസാനമായി ജേതാക്കളായത് 1986ലാണ്. 2014ൽ ഫൈനലിലെത്തിയെങ്കിലും അന്ന് ജർമനിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP