Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

800 ചതുരശ്ര അടി തൊഴുത്തിന്റെ വലിപ്പം; ആറ് പശുക്കളെ പാർപ്പിക്കാം; കാറ്റ് കൊള്ളുന്നതിന് രണ്ട് ഫാനുകൾ; മേഞ്ഞിരിക്കുന്നത് ഓല കൊണ്ട്; കാലിത്തീറ്റ സൂക്ഷിക്കുന്നതിന് ഒരു മുറി; ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യം; പിണറായിയുടെ പശു സ്‌നേഹം വെറുതെയായില്ല; ആറു പശുക്കൾക്ക് പുതിയ തൊഴുത്ത്; രണ്ടു പേർക്ക് പഴയതും; അവിടേയും ഇരട്ടനീതി! ക്ലിഫ് ഹൗസിൽ 42ലക്ഷത്തിന്റെ തൊഴുത്തു റെഡി

800 ചതുരശ്ര അടി തൊഴുത്തിന്റെ വലിപ്പം; ആറ് പശുക്കളെ പാർപ്പിക്കാം; കാറ്റ് കൊള്ളുന്നതിന് രണ്ട് ഫാനുകൾ; മേഞ്ഞിരിക്കുന്നത് ഓല കൊണ്ട്; കാലിത്തീറ്റ സൂക്ഷിക്കുന്നതിന് ഒരു മുറി; ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യം; പിണറായിയുടെ പശു സ്‌നേഹം വെറുതെയായില്ല; ആറു പശുക്കൾക്ക് പുതിയ തൊഴുത്ത്; രണ്ടു പേർക്ക് പഴയതും; അവിടേയും ഇരട്ടനീതി! ക്ലിഫ് ഹൗസിൽ 42ലക്ഷത്തിന്റെ തൊഴുത്തു റെഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 800 ചതുരശ്ര അടിയാണ് തൊഴുത്തിന്റെ വലിപ്പം. ആറ് പശുക്കളെ ഒരേ സമയം പാർപ്പിക്കാം. കാറ്റ് കൊള്ളുന്നതിന് രണ്ട് ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. ഓല കൊണ്ടാണ് തൊഴുത്ത് മേഞ്ഞിരിക്കുന്നത്. തൊഴുത്തിനോട് ചേർന്ന് പശുക്കൾക്ക് കാലിത്തീറ്റ സൂക്ഷിക്കുന്നതിന് ഒരു മുറി ഉണ്ട്. ഇതിനോട് ചേർന്ന് ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യം; ഇത്രയും ഒരുക്കാൻ ഏത് കോൺട്രാക്ടർക്കും കുറഞ്ഞത് 15 ലക്ഷം മതി. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തൊഴുത്തിന് ചെലവായത് 42 ലക്ഷവും.

ലൈഫ് മിഷനിൽ പാവങ്ങൾക്ക് വീടുവയ്ക്കാൻ വെറും അഞ്ച് ലക്ഷം രൂപ നൽകുമ്പോഴാണ് ഈ ധൂർത്ത്. ഏതായാലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് പശുക്കളെ പ്രവേശിപ്പിച്ചു എന്നതാണ് ആശ്വാസം. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായത്തോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്.

ക്ലിഫ് ഹൗസിൽ എട്ട് പശുക്കളും രണ്ട് കന്നുകുട്ടികളുമാണ് ഉള്ളത്. 6 പശുക്കളെയും 2 കന്നുകുട്ടികളെയും പുതിയ തൊഴുത്തിലേക്ക് മാറ്റി. മറ്റ് പശുക്കൾ പഴയ തൊഴുത്തിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. പശുക്കൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് ആലോചിച്ചിരുന്നു. എന്നാൽ വിവാദം ഭയന്ന് അത് വേണ്ടെന്ന് വെച്ചു. നേരത്തെ ക്ലിഫ് ഹൗസിൽ 25 ലക്ഷം രൂപ ലിഫ്റ്റ് നിർമ്മിക്കാൻ അനുവദിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അങ്ങനെ മ്യൂസിക് സിസ്റ്റം ഇല്ലാത്ത തൊഴുത്താണ് ക്ലിഫ് ഹൗസിൽ വരുന്നത്.

കേരളത്തിലും ഉണ്ട് ശതകോടീശ്വരന്മാർ. ശതകോടികളുടെ വീടുകൾ അവരും വയ്ക്കാറുണ്ട്. ചതുരശ്ര അടി അയ്യായിരം രൂപ മുടക്ക് മുതലിൽ വയ്ക്കുന്ന വീടുകൾ പോലും അത്യാഡംബരമാണ്. അതുക്കും മേലയാണ് ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിന്റെ നിർമ്മാണം. 800 സ്‌ക്വയർ ഫീറ്റിലാണ് തൊഴുത്തു നിർമ്മാണം. കൂടെ ചുറ്റുമതിൽ തകർന്നതിന്റെ അടക്കം നിർമ്മാണ ചെലവ് 42.90 ലക്ഷം. ക്ലിഫ് ഹൗസിലൂടെ പോകുന്നവർക്ക് കുറച്ചു ഭാഗത്ത് മാത്രമേ മതിൽ പൊളിഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്ക് മലയാളിയെ ഞെട്ടിച്ചു.

തൊഴുത്തിന് ഒപ്പം ചുറ്റുമതിൽ നിർമ്മാണവും പറയുന്നു. എന്നാൽ ക്ലിഫ് ഹൗസിൽ ചില ഭാഗത്ത് മാത്രമേ ചുറ്റുമതിൽ തകർന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ അതിനും ഇത്രയും തുക ചെലവാകുമെന്നത് വിശ്വസിക്കുക അസാധ്യമാണ്. ചുറ്റുമതിൽ പുനർനിർമ്മിക്കാനും തൊഴുത്ത് നിർമ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മെയ് ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂൺ 22 നാണ് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കിയത്.

കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമ്മിക്കാൻ തീരുമാനമുണ്ടായത്. ലൈഫ് മിഷനിൽ വീടു വയ്ക്കാൻ സാധാരണക്കാർക്ക് നൽകുന്നത് അഞ്ചു ലക്ഷമാണ്. ഇവിടെ പശുവിന് 800 സ്വക്വയർ ഫീറ്റിൽ തൊഴുത്തുണ്ടാക്കാൻ അരക്കോടിയും ചെലവാക്കുന്നു എന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പിണറായിയുടെ 'പശു' സ്‌നേഹം ട്രോളായും മാറി.

മിൽക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം കാലിത്തൊഴുത്തു നിർമ്മിക്കാൻ ക്ഷീര വികസന വകുപ്പ് സഹായം നൽകുന്നുണ്ട്. ഒരു ലക്ഷം രൂപ കർഷകനു ചെലവായാൽ പരമാവധി അര ലക്ഷം രൂപയാണ് വകുപ്പ് നൽകുക. കാലിത്തൊഴുത്തു നിർമ്മിക്കാൻ ഒരു കർഷകന് പരമാവധി 25,000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി നൽകിയിരുന്നു. ഈ ജീവനോപാധി സഹായ പാക്കേജ് നിലവിലില്ലെന്നു വകുപ്പ് അറിയിച്ചു. ഈ സബ്സീഡി തുക ക്ലിഫ് ഹൗസിനും കിട്ടുമെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP