Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംജിആറിനെ കെട്ടുകെട്ടിക്കാനായി മൂത്തമകനെ നായകനാക്കി പരാജയപ്പെട്ട കരുണാനിധി; രണ്ടു സിനിമകളും വിജയിച്ചിട്ടും രാഷ്ട്രീയത്തിലിറങ്ങിയ സ്റ്റാലിൻ; നിർമ്മാതാവും നടനുമായ മകൻ ഇപ്പോൾ പിൻഗാമിയാവുന്നു; തമിഴകത്ത് സിനിമ തന്നെ രാഷ്ട്രീയം; കരുണാനിധി ഡൈനാസ്റ്റിയിലെ പുതിയ തരോദയമായി 'ചിന്നവർ'; ഭാവി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ കഥ

എംജിആറിനെ കെട്ടുകെട്ടിക്കാനായി മൂത്തമകനെ നായകനാക്കി പരാജയപ്പെട്ട കരുണാനിധി; രണ്ടു സിനിമകളും വിജയിച്ചിട്ടും രാഷ്ട്രീയത്തിലിറങ്ങിയ സ്റ്റാലിൻ; നിർമ്മാതാവും നടനുമായ മകൻ ഇപ്പോൾ പിൻഗാമിയാവുന്നു; തമിഴകത്ത് സിനിമ തന്നെ രാഷ്ട്രീയം; കരുണാനിധി ഡൈനാസ്റ്റിയിലെ പുതിയ തരോദയമായി 'ചിന്നവർ'; ഭാവി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ കഥ

എം റിജു

70കളിൽ ഒരേസമയം രാഷ്ട്രീയ നേതാവായും, സിനിമാ നടനുമായി മരത്തൂർ ഗോപാല രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരൻ തിളങ്ങിനിൽക്കുന്ന കാലം. എജിആർ എന്ന മൂന്നക്ഷരത്തിൽ തമിഴകം തിളച്ചുമറിയും. നടൻ എന്ന നിലയിലെ ജനപ്രീതിയാണ് അയാൾ രാഷ്ട്രീയത്തിലും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആ നടനെ ഔട്ടാക്കിയാൽ രാഷ്ട്രീയക്കാരനെയും ഇല്ലാതാക്കാമെന്ന് എംജിആറിന്റെ എതിരാളി കലൈഞ്ജർ കരുണാനിധിക്ക് നന്നായി അറിയാമായിരുന്നു. ഒരു താരത്തെ ഔട്ടാക്കാനുള്ള മാർഗം, അയാളുടെ എല്ലാ മാനറിസങ്ങളമുള്ള മറ്റൊരു താരത്തെ സൃഷ്ടിക്കയെന്നതായിരുന്നു. അതിനായി കലൈഞ്ജർ കണ്ടെത്തിയതാവട്ടെ മൂത്ത മകനായ എം കെ മുത്തുവിനെയാണ്. മൂന്ന് ഭാര്യമാരിലായി ആറുമക്കൾ ഉണ്ടായിരുന്നു കരുണാനിധിയിലെ ആദ്യ ആദ്യഭാര്യ പത്മാവതിയുടെ മൂത്തമകനായിരുന്നു മുത്തു.

സിരകൾക്ക് തീപ്പിടിപ്പിക്കുന്ന തൂലിക എന്നാണ് കലൈഞ്ജറിന്റെ പേന അറിയപ്പെട്ടിരുന്നത്. മുത്തുവേൽ കരുണാനിധിയുടെ രചനയിൽ പിറന്ന സിനിമയിലെ തീപ്പൊരി ഡയലോഗുകളാണ് എംജിആറിനെ തമിഴ് മക്കളുടെ അരുമയാക്കിയത്. തന്റെ പ്രാസഭംഗിയുള്ള മൂർച്ചയേറിയ തിരക്കഥക്കൊത്ത് എംജിആറിന് സാമ്യമുള്ള വേഷവുമായി മകനെ കലൈഞ്ജർ കെട്ടിയറിക്കി. പക്ഷേ അത് എട്ടുനിലയിൽ പൊട്ടി. അണയാവിളക്ക്, നമ്പിക്കൈ നക്ഷത്രം തുടങ്ങിയ ഗംഭീര പേരുകളുമിട്ട് അര ഡസനോളം പടങ്ങളെടുത്തെങ്കിലും എല്ലാം പൊളിഞ്ഞ് പാളീസായി. പിൽക്കാലം മുത്തു പിതാവിനോട് തെറ്റി അണ്ണാ ഡിഎംകെയുടെ ക്യാംപിലെത്തി കരുണാനിധിയുടെ ഏറ്റവും വലിയ വിമർശകനുമായി! അങ്ങനെ വെളുക്കാൻ തേച്ചത് പാണ്ടായി.

പക്ഷേ മുത്തുവിന്റെ കഥ പാളിയെങ്കിലും മറ്റൊരു മകൻ കരുണാനിധയുടെ സമ്മതമില്ലാതെ, സിനിമയിലെത്തി. അതായിരുന്നു മൂന്നാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മൂത്ത പുത്രൻ എം കെ സ്റ്റാലിൻ. അന്ന് ഒരു മുടിയായ പുത്രന്റെ ഇമേജ് ഉണ്ടായിരുന്ന സ്്റ്റാലിനിൽ കരുണാനിധിക്ക് അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ സ്റ്റാലിന്റെ രണ്ടു ചിത്രങ്ങളും വിജയിച്ചു. എന്നിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി മാറി.

ദ്രാവിഡ മുന്നേറ്റക്കഴകം എന്ന പാർട്ടിയിൽ എക്കാലവും ഡൈനാസ്റ്റി എന്ന് പറയാവുന്ന കുടുംബ വാഴ്ചയാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ തന്റെ മകനെയും മരുമക്കളെയും രാഷ്ട്രീയത്തിൽ അടുപ്പിക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി എം കെ സ്റ്റാലിനും വാക്ക് മാറ്റിയിരിക്കയാണ്. സ്റ്റാലിന്റെ മൂത്തമകനും, നിർമ്മാതാവും, നടനും, എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്. ഇത് ഒരു തലമുറമാറ്റം കുടിയാണ്. സ്റ്റാലിന്റെ പിൻഗാമിയായുള്ള മകന്റെ പട്ടാഭിഷേകം കൂടിയാണ്. കോളിവുഡ്ഡ് എന്ന തമിഴക സിനിമയിൽനിന്ന് ഒരു രാഷ്ട്രീയ താരോദയം കൂടി ഉണ്ടായിരിക്കയാണ്.


പിന്നിൽ സ്റ്റാലിന്റെ ഭാര്യയുടെ ബുദ്ധി

എക്കാലവും സിനിമയും കുടുംബവാഴ്ചയും തന്നെയാണ് തമിഴ്‌നാടിനെ നയിച്ചുപോന്നിരുന്നത്. എംജിആറിനുംശേഷം ഇദയക്കനി ജയലളിതയും അധികാരത്തിലേറിയത് സിനിമയുടെ ചുവുടുപിടിച്ചായിരുന്നു. ഏതാണ്ട് അര നൂറ്റാണ്ടുകാലം ഒറ്റ വ്യക്തിയാണു ഡിഎംകെയുടെ അധ്യക്ഷ പദവിയിലിരുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായി സിനിമയിൽ നിറഞ്ഞുനിന്ന, മുത്തുവേൽ കരുണാനിധിയെന്ന എം. കരുണാനിധി. അദ്ദേഹത്തിന്റെ മരണ ശേഷം മകൻ സ്റ്റാലിനിലൂടെ കുടുംബ പാരമ്പര്യം തുടർന്നു. പക്ഷേ സ്റ്റാലിന് ഈ മകനെ പിൻഗാമിയായി കളത്തിൽ ഇറക്കുന്നതിൽ വ്യക്തിപരമായി ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്നാണ് മാധ്യമങ്ങൾ എഴുതുന്നത്. ഭാര്യ ദുർഗയുടെ പിടിവാശിക്കുമുന്നിൽ അദ്ദേഹം നിസ്സഹായൻ ആവുകയായിരുന്നെന്നാണ് പറയുന്നത്.

രാഷ്ട്രീയത്തിൽ തെളിമയുള്ള മുഖമായി മാറാൻ എം.കെ.സ്റ്റാലിന് 50- 60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്നാണ് ഭാര്യ ദുർഗയുടെ നിലപാട്. ഇപ്പോൾ 45 വയസ്സുള്ള ഉദയനിധി തിരക്കുള്ള ചലച്ചിത്ര നിർമ്മാതാവും നടനുമാണ്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ നിർണായക ശക്തിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്തിരിക്കുന്ന ഉദയനിധി അത് ഒഴിവാക്കിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.

വിശുദ്ധ തമിഴ് മാസമായ കാർത്തികയുടെ അവസാന ദിവസമായ ഡിസംബർ 14 തന്നെ ഉദയനിധിയുടെ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തതിനു പിന്നിലും ദുർഗയുടെ താൽപര്യങ്ങളുണ്ട്. ഡിഎംകെയുടെ യുക്തിവാദ തത്വങ്ങൾക്കനുസൃതമായി നിരീശ്വരവാദിയാണെന്ന് സ്റ്റാലിൻ അവകാശപ്പെട്ടെങ്കിലും ഉദയനിധിയും അമ്മ ദുർഗ സ്റ്റാലിനും മരുമകൻ ശബരീശനും ദൈവവിശ്വാസികളാണ്. പെരിയാർ രാമസ്വാമി നായക്കരുടെ ആശയം പിന്തുടനായി രൂപീകരിക്കപ്പെട്ട ഡിഎംകെ പാർട്ടിയിൽ ഇപ്പോൾ ഏറെയും കട്ട അന്ധവിശ്വാസികൾ ആണെന്നത് വേറെ കാര്യം. ദൈവത്തേക്കാൾ വലുത് മനുഷ്യനാണെന്ന് പറയുന്ന, ക്ഷേത്രാചാരങ്ങളിൽനിന്ന് വിട്ട് നിൽക്കുന്ന സ്റ്റാലിനെപ്പോലെയല്ല, പൂജയും വഴിപാടുമായി ഒരു ശരാശരി സിനിമാക്കാരെനെപ്പോലെയാണ് ഉദനിധിയുടെ ജീവിതം മുന്നോട്ട് പോകുന്നത്.

ഇഷ്ടികയിലൂടെ ശ്രദ്ധനേടിയ നേതാവ്

യുവജന വിഭാഗം സെക്രട്ടറി, എംഎൽഎ, ചെന്നൈ മേയർ, മന്ത്രി, ഉപമുഖ്യമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായാണു സംഘടനാ രംഗത്തും ഭരണ രംഗത്തും സ്റ്റാലിൻ ഉയർന്നത്. അല്ലാതെ കരുണാനിധിയുടെ മകൻ എന്ന നിലയിൽ മാത്രമല്ല. പക്ഷേ ഈ രീതിയിലുള്ള ഒരു വലിയ രാഷ്ട്രീയ പാരമ്പര്യം മകന് അവകാശപ്പെടാൻ കഴിയില്ല. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നും, രാഷ്ട്രീയ എതിരാളികളുടെ മർദമേറ്റുമൊക്കെ കനലെരിയുന്ന പാതയിലൂടെയാണ് സ്റ്റാലിൻ കടന്നുവന്നത്. എന്നാൽ മകൻ വരുന്നത് റെഡ് കാർപ്പറ്റിലുടെയും.

1984 ൽ ആദ്യമായി എംഎൽഎ ആയ സ്റ്റാലിനെ മന്ത്രിയാക്കാൻ പിതാവും മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായിരുന്ന കരുണാനിധിക്ക് 25 വർഷം കാത്തിരിക്കേണ്ടി വന്നു. 20 വർഷത്തെ ഇടവേളയ്ക്കു ശേഷം 1989 ൽ കരുണാനിധി വീണ്ടും മുഖ്യമന്ത്രി ആയപ്പോഴും .സ്റ്റാലിൻ എംഎൽഎ ആയിരുന്നു. എന്നാൽ ഉദയനിധിയുടെ കാര്യത്തിൽ കാര്യങ്ങൾക്ക് വേഗം കൂടുതലായിരുന്നു. 2021 ൽ ആദ്യമായി എംഎൽഎ ആയ മകനെ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ സ്റ്റാലിൻ 20 മാസത്തിൽ മന്ത്രിയാക്കി.

ചെന്നൈയിലെ ഡോൺ ബോസ്‌കോ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ഉദയനിധി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെന്നൈ ലൊയോള കോളേജിൽനിന്ന് ബികോം നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിനു മുൻപേത്തന്നെ സിനിമയിൽ സജീവം. 2008ൽ നിർമ്മാതാവായാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2002ൽ വിവാഹിതനായി. കൃതികയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്. പാർട്ടി യുവജനവിഭാഗം സെക്രട്ടറി കൂടിയാണ് അദ്ദേഹം. 2019ലാണ് ആ സ്ഥാനത്ത് ഉദയനിധി എത്തുന്നത്. അതുവരെ സ്റ്റാലിനായിരുന്നു യുവജന വിഭാഗം സെക്രട്ടറി. മൂന്നു പതിറ്റാണ്ടോളം സെക്രട്ടറി സ്ഥാനത്തിരുന്നതിനു ശേഷമാണ് സ്റ്റാലിൻ മകനു വേണ്ടി സ്ഥാനമൊഴിഞ്ഞത്.

തമിഴകത്തിന്റെ നെഞ്ചിടിപ്പായ രാഷ്ട്രീയ കുടുംബത്തിലാണ് ഉദയനിധി ജനിച്ചതെങ്കിലും, 2019 ജൂലൈയിൽ ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മൃദുഭാഷിയായിരുന്ന ഉദയനിധി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറിയപ്പോഴാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ 'എയിംസ് ബ്രിക്ക്' പ്രചാരണം തലപൊക്കിയത്. 'എയിംസ്' എന്ന പേരിലുള്ള ഇഷ്ടികയും കൈയിൽ പിടിച്ച്, മധുരയ്ക്ക് പ്രഖ്യാപിച്ച എയിംസ് എന്തുകൊണ്ട് കടലാസിൽ മാത്രമായി അവശേഷിച്ചുവെന്ന് ഉദയനിധി ചോദിച്ചത് എതിർ ചേരിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഈ ഇഷ്ടിക സമരം നവമാധ്യമങ്ങളിൽ അടക്കം തരംഗമായി. അതിലൂടെ ഉദയനിധി ഒരു നേതാവ് എന്ന നിലയിൽ തന്റെ സാന്നിധ്യം പ്രകടമാക്കിയത്.

അഭിനയം നിർത്തന്നു; ഇനി രാഷ്ട്രീയം

അതിഗംഭീരനായ ഒരു അഭിനേതാവ് എന്നൊന്നും പറയാൻ ഉദയനിധിയെ കഴിയില്ല. തമിഴകട്ടെ ഇപ്പോഴത്തെ താരങ്ങളെ വെച്ചുനോക്കുമ്പോൾ ആവറേജ്. പക്ഷേ ഒരിക്കലും മോശം എന്ന് പറയുന്ന രീതിയിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തരം താഴ്ന്നിട്ടുമില്ല. നടൻ എന്നതിനേക്കാൾ ഉപരിയായി നിർമ്മാതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശോഭിച്ചതും. കുടുംബ ബിസിനസായ' രാഷ്ട്രീയത്തിൽ അൽപം പോലും താൽപര്യമില്ലാത്ത കുട്ടിയായാണ് ഉദയനിധി വളർന്നത് എന്നാണ് തമിഴ് ചാനലുകൾ പറയുന്നത്. കൗമാരത്തിൽ സിനിമ മാത്രമായിരുന്നു കമ്പം. ലൊയോള കോളജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തതും സിനിമ ലക്ഷ്യമിട്ടാണ്. അൽപ്പകാലം യുഎസിൽ പോയി ഉപരിപഠനവും നേടിതിട്ടുണ്ട്. മുപ്പത്തിയൊന്നാം വയസ്സിൽ, 'കുരുവി' എന്ന വിജയ്-തൃഷ പടം നിർമ്മിച്ചു കൊണ്ടാണ് ഉദയനിധി സിനിമയിൽ സജീവമായത്.

പിന്നീടു തമിഴിൽ സൺ പിക്ചേഴ്സിനോടു കിടപിടിക്കുന്ന ഒന്നാംനിര നിർമ്മാണക്കമ്പനിയായി മാറി ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ്. ബന്ധുക്കളായ മാരൻ സഹോദന്മാരുടെ സൺ പിക്ച്ചേഴ്സുമായി ശരിക്കും മത്സരത്തിലായിരുന്നു റെഡ് ജയന്റ് മൂവീസ്.കമൽഹാസന്റെ 'വിക്രം' ഉൾപ്പെടെ എത്രയോ പണംവാരിപ്പടങ്ങളുടെ വിതരണക്കാരുമായി. 'ഒരു കൽ ഒരു കണ്ണാടി' എന്ന ന്യൂജനറേഷൻ മെട്രോ റൊമാന്റിക് കോമഡിപ്പടത്തിലാണ് ഉദയനിധി ആദ്യമായി നായകനായത്. പടം വൻ ഹിറ്റായിരുന്നു. ഗംഭീര അഭിപ്രായവുമുണ്ടാക്കി. ഇതു കതിർവേലൻ കാതൽ, ശരവണൻ ഇരുക്ക ഭയമേൻ, പൊതുവാക എന്മനസ് തങ്കം, കണ്ണേ കലൈമാനേ തുടങ്ങി 'ആരെയും ഉപദ്രവിക്കാത്ത' പേരുകളും പടങ്ങളുമായിരുന്നു പിന്നീട്. ഇതിനിടെ പ്രിയദർശന്റെ സംവിധാനത്തിൽ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് പതിപ്പിലും (നിമിർ-2018) നായകനായി. രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്നു കിട്ടിയ അവസരത്തിലെല്ലാം അയാൾ തുറന്നു പറഞ്ഞു. കോവിഡ് കാലത്തിറങ്ങിയ 'സൈക്കോ'യിൽ വരെ സിനിമയല്ലാതെ രാഷ്ട്രീയ ആഹ്വാനങ്ങൾ ഒന്നുമില്ലായിരുന്നു.

ഒട്ടുമിക്ക പടങ്ങളും തരക്കേടില്ലാതെ ഓടുകയും ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പടം നല്ല കലക്ഷനും നല്ല അഭിപ്രായവുമുണ്ടാക്കുകയും ചെയ്തിട്ടും പിതാവിന്റെ പാതയിൽ, സിനിമ വിട്ട് രാഷ്ട്രീയത്തിൽ മുഴുകാൻ ഉദയനിധി തീരുമാനിക്കായിരുന്നു. സിനിമാഭിനയവും നിർമ്മാണവും തൽക്കാലം നിർത്തുകയാണെന്നാണ് ഉദയനിധി കഴിഞ്ഞ ദിവസം ട്വിറ്റിൽ കുറിച്ചത്. ''എന്റെ ഇനിയുള്ള ജീവിതം തമിഴ് മക്കളുടെ സംരക്ഷണത്തിനും ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വേണ്ടി സമർപ്പിക്കുമെന്നു ഞാൻ ഉറപ്പു നൽകുന്നു. സിനിമാഭിനയം നിർത്താനുള്ള ആലോചനയിലാണ് 'പരിയേറും പെരുമാളും' 'കർണനും' സംവിധാനം ചെയ്ത മാരി ശെൽവരാജ് ഒരുക്കുന്ന 'മാമന്നൻ', നടനെന്ന നിലയിൽ മിക്കവാറും എന്റെ അവസാന പടമായിരിക്കും''- അദ്ദേഹം പറയുന്നു. മാരി ശെൽവരാജിന്റെ പടം കൃത്യമായ രാഷ്ട്രീയ പറയുന്നതാണ്. കർണൻ കേരളത്തിൽവരെ വലിയ ചർച്ചയായ ചിത്രവുമാണ്.


ഉപമുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു

ഉദയനിധിയുടെ ആദ്യ പൊതുപരിപാടി ചെന്നൈ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തോടെയാണ് തുടങ്ങിയത്. പതുക്കെ ഈ നടനെ ഉപമുഖ്യമന്ത്രിയാക്കി ഉയർത്തിക്കാട്ടാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. 2009-2011ൽ കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും, പിന്നീട് ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ ഭരണപരിചയം നേടിയിരുന്നു. അക്കാലത്ത് ഡിഎംകെയുടെ പദ്ധതികളിൽ, പ്രത്യേകിച്ച് സ്റ്റാലിന്റെ വകുപ്പുകളിൽ ഫലപ്രദമായ ഒട്ടേറെ തന്ത്രങ്ങൾ നടപ്പാക്കിയതിനു പിന്നിൽ ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് വർധൻ ഷെട്ടിയുടെ നേതൃപാടവം ഉപയോഗപ്പെടുത്തിയിരുന്നു. അത്തരത്തിൽ പരിചയസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം ഉദയനിധിയുടെ വകുപ്പിലും ഉണ്ടാകും. ക്രമേണ ഉദയനിധി കൂടുതൽ പ്രാധാന്യമുള്ള വകുപ്പുകൾ ഏറ്റെടുക്കാനാണു സാധ്യത.

മന്ത്രിപദവി വഴി ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുകയാണു ലക്ഷ്യം. കായിക വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി അദ്ദേഹം യാത്ര ചെയ്യും; ജനങ്ങൾക്കിടയിലെത്തും. ജല്ലിക്കെട്ട് പോലുള്ള തമിഴ് വികാരം മുന്നിട്ടു നിൽക്കുന്ന എല്ലാ ആഘോഷങ്ങൾക്കും കായിക മത്സരങ്ങൾക്കും ഉദയനിധി മുന്നിലുണ്ടാകും. ഇതുവഴി സ്റ്റാലിന്റെ മറ്റൊരു മുഖമായി 'ചിന്നവരെ'ന്ന ഉദയനിധിയെ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനും ഡിഎംകെ ലക്ഷ്യമിടുന്നു.

ഇപ്പോൾ തമിഴകം ഏതാണ്ട് പൂർണ്ണമായി സ്റ്റാലിന് കീഴടങ്ങിയ അവസ്ഥയിലാണ്. രജനികാന്ത് പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിന്മാറി. കമലിന്റെ പാർട്ടി ഒന്നുമായില്ല. പ്രതിപക്ഷം അതീവ ദുർബലം. ഈ രീതിയിൽ പോവുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സ്റ്റാലിൻ ആയിരിക്കുമെന്ന് തമിഴക പത്രങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാവുകയും കൂട്ടുകക്ഷി സഭയ്ക്ക് സാധ്യത തെളിയുകയും ചെയ്താൽ തമിഴ്‌നാട്ടിൽ ഡിഎംകെ നേടുന്ന ഓരോ സീറ്റും നിർണ്ണായകമാകും. 30 സീറ്റിൽ ലോക്‌സഭയിൽ ജയിക്കാനായാൽ രാജ്യത്തിന്റെ നിർണ്ണായക സ്വാധീന ശക്തിയായി സ്റ്റാലിൻ മാറും. അങ്ങനെ വന്നാൽ സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാൽ 'ചിന്നവർ' തന്നെയായിരിക്കും തമിഴക മുഖ്യമന്ത്രിയെന്നാണ് ഡിഎംകെ വൃത്തങ്ങൾ പറയുന്നത്.

കരുണാനിധി കുടുംബത്തിൽ പ്രശ്നമോ?

ഇപ്പോൾ അണ്ണാഡിഎംകെ അവകാശത്തർക്കത്തിൽ കുടുങ്ങി പുതിയൊരു പിളർപ്പിലേക്കു നീങ്ങുമ്പോഴാണ് സ്റ്റാലിൻ ദ്രാവിഡ രാഷ്ട്രീയത്തിൽ മകനെ കുടിയിരുത്താൻ നോക്കുന്നത്. അതേ സമയം, മുംബൈയിലെ താക്കറേ കുടുംബത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നൽകുന്ന മുന്നറിയിപ്പും ശ്രദ്ധേയമാണ്. ഉദ്ധവ് താക്കറേയുടെ കുടുംബാധിപത്യത്തിനെതിരെ ശിവസേനയിലുണ്ടായ കലാപം പോലൊന്ന് ഉണ്ടാവാനിടയുണ്ടെന്നാണ് അത്. നിലവിൽ സ്റ്റാലിന്റെ സമ്പൂർണ്ണ ആധിപത്യം നിലനിൽക്കുകയാണ് കരുണാനിധി കുടുംബത്തിൽ. പക്ഷേ സ്റ്റാലിനെ അംഗീകരിച്ചപോലെ എല്ലാവരും ഉദയനിധിയെ അംഗീകരിക്കണമെന്നില്ല. അവിടെയാണ് പ്രശ്നം.

നേരത്തെയും കരുണാനിധി കുടുംബത്തിൽ സഹോദരന്മാർ തമ്മിലുള്ള വഴക്ക് വലിയ പ്രശ്നമായിരുന്നു. മൂന്ന് ഭാര്യമാരിലായി ആറുമക്കളുള്ള കരുണാനിധി ആദ്യം തന്റെ അനന്തരാവകാശിയായി ഉയർത്തിക്കൊണ്ടുവരാൻ നോക്കിയത്, രണ്ടാമത്തെ ഭാര്യയിലെ ആദ്യ മകനായ എം കെ അഴഗിരിയെ ആയിരുന്നു. തെക്കൻ മേഖലാ സംഘടനാ ജനറൽ സെക്രട്ടറിയായി അഴഗിരി നിയമിക്കപ്പെട്ടു. മധുര ആസ്ഥാനമാക്കി അഴഗിരി തെക്കൻ മേഖല വാണു. ശരിക്കും ഒരു ഗുണ്ടാ വാഴച്പോലെ ആയിരുന്നു അക്കാലം. അപ്പോഴാണ് മൂന്നാമത്തെ ഭാര്യയുടെ മൂത്തമകനായ സ്റ്റാലിൻ ഉയർന്നുവന്നത്.

പാർട്ടി തലപ്പത്തേക്ക് ആരെന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു. ഇരുവർക്കും വേണ്ടി വാദങ്ങളുയർന്നു. മത്സരം പരിധി കടന്നപ്പോൾ അഴഗിരിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. കരുണാനിധിയുടെ മരണ ശേഷം അഴഗിരി അങ്കത്തിനു ശ്രമിച്ചെങ്കിലും ജനറൽ കൗൺസിലിൽ വെല്ലുവിളി പോലും ഉയർത്താനാകാത്ത വിധം സ്റ്റാലിൻ പാർട്ടി കൈപ്പിടിയിലൊതുക്കിയിരുന്നു.ഒരു വേള സ്റ്റാലിനെ കൊല്ലാൻ അഴഗിരി ക്വട്ടേഷൻ നിൽകിയെന്നുപോലും വാർത്തകൾ വന്നു. ഇപ്പോൾ എല്ലാ സഹോദരങ്ങളും സ്റ്റാലിനെ അംഗീകരിച്ച മട്ടാണ്. അത്രക്കും വലിയ ജനപ്രീതിയാണ് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.

കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ രാസാത്തി അമ്മാളിന്റെ ഇളയമകളും, അഴഗിരിയുടെ നേർ സഹോദരിയുമാത കനിമൊഴിയും ഇപ്പോൾ സ്റ്റാലിന് ഒപ്പമാണ്. കരുണാനിധിയുടെ മരണത്തിനുശേഷം കനിമൊഴി എംപിക്കു പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുടെ പദവി കൂടി സ്റ്റാലിൻ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കരുണാനിധി കുടുംബത്തിൽ ഒരു ഭിന്നത ഇപ്പോൾ കാണാനുള്ള സാധ്യത കുറവാണ്. പക്ഷേ എല്ലാവരും നോക്കുന്നത് അഴഗിരിയെ തന്നെയാണ്. മുറിവേറ്റ ആ സഹോരൻ സ്റ്റാലിന്റെ മകനെ അംഗീകരിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

സ്റ്റാലിൻ സർക്കാറിന്റെ ഇമേജിടിയുമോ?

ഇപ്പോൾ ഇന്തയിൽ തന്നെ ഏറ്റവും നല്ല ഇമേജുള്ള മുഖ്യമന്ത്രിയാണ് എം കെ സ്റ്റാലിൻ. കോവിഡ്കാലത്ത് റേഷൻ കടകൾ വഴി എല്ലാവർക്കും 4000 രൂപ നൽകിയതും, സ്വകാര്യ ആശുപത്രിയിലും കോവിഡ് ചികിത്സ സൗജന്യമാക്കിയത് അടക്കമുള്ള ഒട്ടനവധി നടപടി ക്രമങ്ങൾ സ്റ്റാലിനെ ജനപ്രിയനാക്കി. കേരളത്തിൽ വാക്സിനുവേണ്ടി നാം സ്ളോട്ട് ബുക്ക് ചെയ്ത് പരക്കം പായുമ്പോൾ തമിഴ്‌നാട്ടിൽനിന്ന് ഒരു അസാധാരണമായ കാഴ്ച കണ്ടത് ഓർമ്മയില്ലേ. 'ഫസ്റ്റ് ഡോസ് വാക്സിൻ സെക്കൻഡ് ഡോസ് വാക്സിൻ' എന്ന് പറഞ്ഞ്, 'അമ്മികൊത്തണമോ അമ്മി'എന്ന മോഡലിൽ ആരോഗ്യ പ്രവർത്തകർ ഓരോ വീടും കയറിയിറങ്ങുകയാണ്! ആധാർ നമ്പർ മാത്രം കൊടുത്താൽ മതി. അപ്പോൾ വാകസിൻ എടുക്കാം. ഇതാണ് സ്റ്റാലിൻ മാജിക്ക് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

അതോടൊപ്പം വെറുതെ സൗജന്യങ്ങൾ മാത്രം കൊടുത്ത് ഖജനാവ് പാപ്പരാക്കാനും അദ്ദേഹം തയ്യാറല്ല. 25,000 കോടിയുടെ നിക്ഷേപത്തിനാണ് അധികാരമേറ്റ് ആദ്യത്തെ അഞ്ചുമാസത്തിനുള്ളിൽ തന്നെ അദ്ദേഹം തമിഴകത്തുകൊണ്ടുവരുന്നത്. അതായത് എല്ലാ അർഥത്തിലുമുള്ള തമിഴ്‌നാടിന്റെ സമ്പൂർണ്ണ വികസനമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യാ ടുഡെ നടത്തിയ 'മൂഡ് ഓഫ് നേഷൻ' സർവേയിൽ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സ്റ്റാലിനെയാണ്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ആണ് രണ്ടാമത്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും. നേരത്തെ ഈ ലിസ്റ്റിൽ ഒന്നാമതുള്ള അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ഒമ്പതാമതാണ്.

കേന്ദ്രം സർക്കാറുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ തന്നെ ഹിന്ദി അടിച്ചേൽപ്പിക്കൽ, നീറ്റ് പരീക്ഷ തുടങ്ങിയകാര്യങ്ങളിൽ തമിഴ്‌നാടിന്റെ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ക്കും സ്റ്റാലിൻ തയ്യാറല്ല. വേണ്ടിടത്ത് ബിജെപിയെ നിശിതമായി അവർ വിമർശിക്കുന്നു. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കണമെന്ന അനാവശ്യവിവാദത്തിന് തക്കതായ മറുപടി കൊടുത്തതോടെ ബിജെപി ഘടകം ഉൾവലിഞ്ഞ കാഴ്‌ച്ചയും ഉണ്ടായി. തമിഴ്‌നാടിന്റെ വിഭജിക്കണമെന്ന് പറയുന്നവർ ഈ നാട്ടിൽ നിൽക്കേണ്ട കാര്യമില്ലെന്ന മുഖമടച്ച മറുപടിയാണ് സ്റ്റാലിൻ നൽകിയത്. അണ്ണാ ഡി.എം.കെ ഭരണകാലത്ത് വിവിധ പാർട്ടി നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ചുമത്തിയ അന്യായ കേസുകളെല്ലാം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും മുഖ്യമന്ത്രിയുടെ പ്രീതി വർദ്ധിപ്പിക്കാനിടയാക്കി.

നവമാധ്യമങ്ങൾ നോക്കിയാൽ അറിയാം ഒരു സ്റ്റാലിൻ കൾട്ടാണ് തമിഴ്‌നാട്ടിൽ നിലനിൽക്കുന്നത്്. വാഹനം നിർത്തി പരാതി പരിഹരിക്കുന്ന മുഖ്യമന്ത്രി, കത്തെഴുതിയ കുട്ടികൾക്ക് തിരിച്ച് കത്തെഴുതുന്ന മുഖ്യമന്ത്രി, പ്രഭാത ഓട്ടത്തിനിടെ നാട്ടുകാരോട് കുശലം ചോദിക്കുന്ന അയൽവാസി, അഴിമതിക്കെതിരെ സ്വന്തം പാർട്ടിക്കാർക്ക് ശക്തമായ താക്കീത് നൽകുന്ന നേതാവ്..... ഇങ്ങനെ പോകുന്നു ആ സ്നേഹ പ്രകടനങ്ങൾ. ഒരു നടൻ അല്ലാഞ്ഞിട്ടും ഏതൊരു ചലച്ചിത്രതാരത്തെയും വെല്ലുന്ന പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ സ്റ്റാലിന് കഴിഞ്ഞു. ഈ നല്ല പ്രതിഛായക്കു വന്ന കളങ്കമായിപ്പോയി മകനെ പിൻഗാമിയായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കം എന്നും വിമർശനം ഉയരുന്നുണ്ട്. പക്ഷേ ഉദയനിധിക്ക് വ്യക്തിപരമായി ക്ലീൻ ട്രാക്ക് റിക്കോർഡാണ് ഉള്ളതെന്നും, സൗമ്യനും ശാന്തനാമായ ഈ നേതാവ് പാർട്ടിക്ക് മുൽക്കൂട്ടാവും എന്നും വിലയിരുത്തലുകളുണ്ട്. തമിഴക രാഷ്ട്രീയത്തിൽ സിനിമപോലെ എന്തിനും അൽപ്പം മസാല കൂടും. ഉദയനിധി സ്റ്റാലിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. കാമരാജ് പറയുന്നപോലെ, 'പാർക്കലാം'.


വാൽക്കഷ്ണം: എംജിആറിനും ജയലളിതക്കും മക്കളില്ലാതെപോയത്, സത്യത്തിൽ ഉദയനിധി സ്റ്റാലിനൊക്കെ ഭാഗ്യമായിരിക്കയാണ്. ഇല്ലെങ്കിൽ അവർ ആയിരിക്കും കാലാകാലം ആ നാട് അടക്കി ഭരിക്കുക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP