Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എംബാപ്പെയെ നേരിടാൻ പ്രത്യേക പദ്ധതിയില്ല; സെമികൊണ്ട് ഞങ്ങൾ തൃപ്തരാകില്ല; ഭ്രാന്തമായ സ്വപ്നമെന്നാകും; എന്നാൽ, ഇത്തിരി ഭ്രാന്ത് ആവശ്യമായ ഘട്ടമാണിത്; എന്തുകൊണ്ട് മൊറോക്കോയ്ക്ക് ഫൈനൽ കളിച്ചുകൂടാ? നിലപാട് വ്യക്തമാക്കി വാലിദ് റഗ്‌റാഗി

'എംബാപ്പെയെ നേരിടാൻ പ്രത്യേക പദ്ധതിയില്ല; സെമികൊണ്ട് ഞങ്ങൾ തൃപ്തരാകില്ല; ഭ്രാന്തമായ സ്വപ്നമെന്നാകും; എന്നാൽ, ഇത്തിരി ഭ്രാന്ത് ആവശ്യമായ ഘട്ടമാണിത്; എന്തുകൊണ്ട് മൊറോക്കോയ്ക്ക് ഫൈനൽ കളിച്ചുകൂടാ? നിലപാട് വ്യക്തമാക്കി വാലിദ് റഗ്‌റാഗി

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികളിലൂടെയുള്ള വിസ്മയ ജൈത്രയാത്ര മൊറോക്കോ സെമിയിലും തുടരുമോ? സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയും മൊറോക്കോ അട്ടിമറിക്കുമോ? പോർച്ചുഗലിനെ വീഴ്‌ത്തി സെമി പോരാട്ടത്തിന് ഇറങ്ങുന്ന വാലിദ് റഗ്‌റാഗിയുടെ സംഘം എന്ത് അത്ഭുതവും നടത്താൻ കെൽപ്പുള്ളവരാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച നാലു ടീമുകളിലൊന്നായ ഞങ്ങൾക്ക് എന്തുകൊണ്ട് ലോകപോരാട്ടത്തിന്റെ ഫൈനൽ കളിച്ചുകൂടായെന്ന മില്യൺ ഡോളർ ചോദ്യമാണ് മൊറോക്കോ കോച്ച് വാലിദ് റഗ്‌റാഗി ഉയർത്തുന്നത്. ലോകകപ്പ് സെമിയിൽ പന്തുതട്ടുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ചരിത്രം കുറിച്ച് ബുധനാഴ്ച രാത്രി പോരാട്ടത്തിന് ഇറങ്ങാനിരിക്കെയാണ് ടീമിന്റെ കോച്ചിന്റെ നയം വ്യക്തമാക്കൽ.

''ഇഛയോടെ ഞങ്ങൾ പൊരുതും. പരാജയം ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. വൻകരയിലെ ആളുകളുടെ മനോഭാവം മാറ്റിയെടുക്കാനാണ് ഇത്തവണ ഞങ്ങൾ ലോകകപ്പിനെത്തിയത്''- അദ്ദേഹം പറയുന്നു. ഏറ്റവും മികച്ച നിരകളുമായി എത്തിയ ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ ടീമുകളെ വീഴ്‌ത്തിയാണ് മൊറോക്കോ കിരീടത്തിലേക്ക് രണ്ടു ചുവട് അകലെയെത്തിയത്. ഇത്തവണ ഫ്രാൻസിനെ കൂടി വീഴ്‌ത്താനായാൽ സമാനതകളില്ലാത്ത ആഫ്രിക്കൻ ആഘോഷത്തിനാകും ഖത്തർ വേദി സാക്ഷിയാകുക.

''ഓരോ കളിക്കു മുമ്പും ഞങ്ങൾ പുറത്താകുമെന്നാണ് ജനം ചിന്തിച്ചുകൊണ്ടിരുന്നത്. എന്നിട്ടും ബാക്കിയായി. ആ മധുര സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകാൻ വളരെ അടുത്തെത്തിക്കഴിഞ്ഞു. ഇനി അത് സ്വന്തമാക്കാനുള്ള പോരാട്ടമാകും ഞങ്ങളുടെത്. സെമി ഫൈനൽ കളിച്ചാൽ മതിയെന്നാണ് ഭാവമെങ്കിൽ അംഗീകരിക്കാനാകില്ല. സെമികൊണ്ട് ഞങ്ങൾ തൃപ്തരാകില്ല. സെമി കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായതുകൊണ്ടും മതിയാകില്ല. അതിനപ്പുറത്തേക്ക് സഞ്ചരിക്കണം. ഭ്രാന്തമായ സ്വപ്നമെന്നാകും. എന്നാൽ, ഇത്തിരി ഭ്രാന്ത് ആവശ്യമായ ഘട്ടമാണിത്''- വാലിദ് റഗ്‌റാഗി തുടർന്നു.

1986ലാണ് മൊറോക്കോ ഇതിനു മുമ്പ് ലോകകപ്പിൽ വലിയ പ്രകടനം പുറത്തെടുത്തത്. അന്ന് പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായി. നിലവിൽ ലോക റാങ്കിങ്ങിൽ 22ാമതാണ് ടീം. ആദ്യ 10ലെ മൂന്ന് വമ്പന്മാരെ ഇതിനകം അട്ടിമറിച്ച മൊറോക്കോ റെക്കോഡുകൾ പുതിയത് കുറിച്ചുകൊണ്ടിരിക്കുകയാണ്.

ഖത്തറിൽ ലോക റാങ്കിങ്ങിൽ രണ്ടാമന്മാരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് വീഴ്‌ത്തിയിരുന്നത്. സ്‌പെയിനിനെ പെനാൽറ്റിയിൽ കടന്ന ടീം പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. പ്രതിരോധം കരുത്തുകാട്ടുന്ന ടീമിന്റെ മിന്നൽ റെയ്ഡുകളാണ് പലപ്പോഴും എതിർനിരയെ കുഴക്കുന്നത്. സ്വന്തം പകുതിയിൽ പരമാവധി നേരം പന്തുതട്ടാൻ അനുവദിച്ച് കിട്ടുന്ന അവസരം എതിർവല ലക്ഷ്യമാക്കി അതിവേഗം കുതിക്കുകയും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്നതാണ് രീതി.

മൊറോക്കോയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകൻ വാഹിദ് ഹലിഹാജിക്കിനു പകരം വാലിദ് റഗ്‌റാഗിയെ നിയമിച്ചത് 4 മാസം മുൻപാണ്. ചുമതല ഏറ്റെടുത്ത് 143ാം ദിവസം, ലോകകപ്പ് സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന റെക്കോർഡ് മൊറോക്കോയ്ക്കു നേടിക്കൊടുക്കാൻ റഗ്‌റാഗിക്കായി. റഗ്‌റാഗിയുടെ കീഴിൽ മൊറോക്കോ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. കളിച്ച 8 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് മൊറോക്കോ വഴങ്ങിയിട്ടുള്ളത്. അതും കാനഡയ്‌ക്കെതിരായ മത്സരത്തിൽ വഴങ്ങിയ സെൽഫ് ഗോൾ.

മൊറോക്കോയുടെ പ്രതിരോധത്തിന് ഇത്ര ഉറപ്പ് വന്നത് നാൽപത്തിയേഴുകാരൻ റഗ്‌റാഗിയുടെ വരവോടെയാണ്. ഫുട്‌ബോളറായിരുന്ന കാലത്തു ഡിഫൻഡറായിരുന്നു റഗ്‌റാഗി.ഫ്രാൻസിൽ ജനിച്ച റഗ്‌റാഗി ക്ലബ് ഫുട്‌ബോൾ കരിയറിൽ ഏറെയും കളിച്ചതു ഫ്രഞ്ച് ക്ലബ്ബുകളിലാണ്. ജനിച്ചതു ഫ്രാൻസിലാണെങ്കിലും പിന്നീടു മൊറോക്കോ പൗരത്വം സീകരിച്ച റഗ്‌റാഗി 20012009 കാലത്തുമൊറോക്കൻ ദേശീയ ജഴ്‌സിയുമണിഞ്ഞു.2012ൽ ക്ലബ് ഫുട്‌ബോളിൽ നിന്നു വിരമിച്ച ശേഷം പരിശീലന രംഗത്തെത്തി.

മൊറോക്കോയുടെ പിൻനിര പരിക്കിന്റെ പിടിയിലാണെന്നത് ടീമിന് വെല്ലുവിളിയാകും. സെന്റർ ബാക്ക് നായിഫ് അഗ്യൂർഡ്, പ്രതിരോധത്തിലെ റുമൈൻ സായ്‌സ് തുടങ്ങിയർ ബുധനാഴ്ച ഇറങ്ങുമോയെന്ന് സംശയമാണ്. ഇഷ്ട ടീമിന്റെ കളി കാണാൻ 20,000 ഓളം മൊറോക്കോക്കാൻ ഖത്തർ അൽബൈത് സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ഇതുവരെയുള്ള മത്സരങ്ങളിൽ മൊറോക്കോ പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും തിളങ്ങി. അതിവേഗ കൗണ്ടർ അറ്റാക്കുകളായിരുന്നു പ്രധാന ആയുധം. ക്വാർട്ടർ മത്സരത്തിൽ 26% മാത്രം പന്തവകാശം ഉണ്ടായിരുന്നിട്ടും 9 ഷോട്ടുകളാണ് മൊറോക്കോ കൗണ്ടർ അറ്റാക്കുകളിലൂടെ അടിച്ചത്. 74% പന്തവകാശം ഉണ്ടായിരുന്ന പോർച്ചുഗൽ നേടിയത് 11 ഷോട്ടുകളും. പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ പിഴവിൽ നിന്നാണ് മൊറോക്കോ അക്കൗണ്ട് തുറന്നത്. ഇടതുവിങ്ങിൽ നിന്ന് വിങ്ബാക്ക് യഹ്യ അത്തിയത്തുല്ലാ ബോക്‌സിലേക്ക് നൽകിയ ക്രോസ് തട്ടിയകറ്റാനായുള്ള പോർച്ചുഗൽ ഗോൾകീപ്പർ ഡിയേഗോ കോസ്റ്റയുടെ ശ്രമം പരാജയപ്പെട്ടു. മൊറോക്കൻ സ്‌ട്രൈക്കർ യൂസഫ് അൻ നസീരിയുടെ കിടിലൻ ഹെഡർ ഗോൾവര കടന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP