Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഛേത്രി; മഞ്ഞപ്പടയ്ക്കായി തിരിച്ചടിച്ച് ലെസ്‌കോവിച്ചും ഡയമന്റക്കോസും ജിയാനും; സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയം

ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഛേത്രി; മഞ്ഞപ്പടയ്ക്കായി തിരിച്ചടിച്ച് ലെസ്‌കോവിച്ചും ഡയമന്റക്കോസും ജിയാനും; സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ തുടർച്ചയായ അഞ്ചാം ജയം

സ്പോർട്സ് ഡെസ്ക്

കൊച്ചി: ഖത്തറിൽ ലോകകപ്പ് ആവേശം ആകാശക്കൊടുമുടിയേറവെ കൊച്ചിയിൽ ഗോളടിമേളവുമായി ബംഗളുരു എഫ് സിയോട് കണക്ക് തീർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മികച്ച വിജയമാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടക്കം മുതൽ അവസാന വിസിൽ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്‌കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകൾ നേടിയത്. ബംഗളൂരുവിന്റെ ഗോളുകൾ സുനിൽ ഛേത്രിയും ഹാവി ഹെർണാണ്ടസും പേരിൽ കുറിച്ചു. ഐഎസ്എലിൽ തുടർച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയെടുത്തത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കടുത്ത ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റിൽ ലൂണയിൽ നിന്ന് ലഭിച്ച പാസെടുത്ത് കടുത്ത ചാലഞ്ച് നടത്തുന്ന ബംഗളുരു താരങ്ങൾക്കിടയിലൂടെ ദിമിത്രിയോസ് ഷോട്ട് എടുത്തെങ്കിലും പവർ കുറഞ്ഞ് പോയി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു പ്രതിരോധത്തെ കണക്കിന് പരീക്ഷിക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്നതിനിടെ 12-ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.

പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ സുനിൽ ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. എന്നാൽ പന്ത് കൃത്യമായി ഗിൽ ക്ലിയർ ചെയ്തതായി റീപ്ലേകളിൽ നിന്ന് വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ അത് പെനാൽറ്റി അല്ലെന്ന് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 14-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ഛേത്രി ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു.

വളരെ കൂളായി തന്നെ ഇന്ത്യൻ ഇതിഹാസം ഛേത്രി ഗോൾ കുറിച്ചു. ഗോൾ വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഉണർന്നു കളിച്ചു. 22-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം ലഭിച്ചു. ലൂണ - ദിമിത്രിയോസ് എന്നിവർ ചേർന്ന സുന്ദരൻ പാസിംഗിന് ഒടുവിൽ രാഹുലിന് പന്ത് കിട്ടുമ്പോൾ ബംഗളൂരു ഗോൾ കീപ്പർ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.

എന്നാൽ, മലയാളി താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോകുന്നത് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകർ. 23-ാം മിനിറ്റിൽ ദിമിത്രിയോസിനെ സന്ദേശ് ജിങ്കൻ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ ലൂണയെടുത്ത ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചു തെറിച്ചു. വീണ്ടും പന്ത് കൈക്കലാക്കിയ മഞ്ഞപ്പട ബോക്‌സിലേക്ക് ക്രോസ് എത്തിച്ചു. ബംഗളൂരു പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് ലെസ്‌കോവിക് എടുത്ത ഷോട്ട് ഗുർപ്രീതിനെ കടന്ന് വലയിൽ കയറി.

വീണ്ടും ഒരുപാട് അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല. പക്ഷേ, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആദ്യമായി ലീഡ് നേടിയെടുത്തു. നിഷു കുമാറിൽ നിന്ന് വലതു വിംംഗിൽ ലഭിച്ച പാസ് ലുണ ലോ ക്രോസായി ബോക്‌സിലേക്ക് നൽകി. ഓടിയെത്തിയ ദിമിത്രിയോസ് വല ചലിപ്പിക്കുമ്പോൾ ഗുർപ്രീത് നിസഹായനായിരുന്നു.

രണ്ടാം പകുതിയിലും കളത്തിൽ നിറഞ്ഞുനിന്നത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. വൺ ടച്ച് പാസ് നൽകി മഞ്ഞപ്പട മുന്നേറുന്നത് കാണാൻ തന്നെ അഴകായിരുന്നു. 56-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ഗില്ലിന്റെ പൊസിഷൻ മനസിലാക്കി റോയ് കൃഷ്ണ ഏകദേശം മൈതാന മധ്യത്ത് നിന്ന് ഒരു ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിന്റെ തളർന്ന പ്രതിരോധത്തെ കടന്ന് ബ്ലാസ്റ്റേഴ്‌സ് എപ്പോൾ ഗോൾ നേടുമെന്ന കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ ഉണ്ടായിരുന്നത്.

അതിന് ഉത്തരം നൽകിയത് പകരക്കാരനായി വന്ന ജിയാനു ആണ്. 70-ാം മിനിറ്റിൽ ബംഗളൂരു താരത്തിന്റെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത് ബ്ലാസ്റ്റേഴ്‌സ് കുതിച്ചു. ബോക്‌സിലേക്ക് വന്ന പന്ത് ജിയാനു ഒരു ടച്ച് എടുത്ത് ഗുർപ്രീതിനെയും മറികടന്ന് വലയിലേക്ക് തഴുകി വിട്ടു. 80 -ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ബംഗളൂരു ഒന്ന് ഞെട്ടിച്ചു. വീണ്ടുമൊരു ലോംഗ് ബോളാണ് ആതിഥേയർക്ക് വിനയായത്. ഉയർന്നെത്തിയ പന്ത് ഹെഡ് ചെയ്ത് ദൂരത്തേക്ക് അകറ്റാൻ ഹോർമിപാമിന് സാധിക്കാതെ പോയതോടെ പറന്നെത്തിയ ഹാവി ഹെർണാണ്ടസിന്റെ ഇടംകാലൻ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് വല തുളച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് ഊന്നിയ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെ നിയന്ത്രിച്ച് നിർത്തി മികച്ച വിജയം സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP