Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനിച്ചത് സാവോപോളോയുടെ കുപ്പത്തൊട്ടിയായ ചേരിയിൽ; മെഴുകുതിരി വെട്ടത്തിൽ പഠനം; 14ാം വയസ്സിൽ താരം; 19ാം വയസ്സിൽ പിതാവായി; മാസത്തിൽ കാമുകിമാരെ മാറ്റുന്ന കാസനോവ; കോടികളുടെ കാറുകളും ഹെലികോപ്റ്ററും ക്രൂയിസുമായി ആഘോഷ ജീവിതം; വരുമാനത്തിന്റെ 10 ശതമാനം സഭയ്ക്ക് നൽകുന്ന പെന്തക്കോസ്ത് വിശ്വാസി; നെയ്മറുടെ വിചിത്ര ജീവിതം!

ജനിച്ചത് സാവോപോളോയുടെ കുപ്പത്തൊട്ടിയായ ചേരിയിൽ; മെഴുകുതിരി വെട്ടത്തിൽ പഠനം; 14ാം വയസ്സിൽ താരം; 19ാം വയസ്സിൽ പിതാവായി; മാസത്തിൽ കാമുകിമാരെ മാറ്റുന്ന കാസനോവ; കോടികളുടെ കാറുകളും ഹെലികോപ്റ്ററും ക്രൂയിസുമായി ആഘോഷ ജീവിതം; വരുമാനത്തിന്റെ 10 ശതമാനം സഭയ്ക്ക് നൽകുന്ന പെന്തക്കോസ്ത് വിശ്വാസി; നെയ്മറുടെ വിചിത്ര ജീവിതം!

എം റിജു

നെയ്മർ എന്ന ഫുട്ബോളിന്റെ സുൽത്താനൊപ്പം, ബ്രസീൽ എന്ന കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ജനതയും, ലോകമെമ്പാടുമുള്ള ആരാധകരും പൊട്ടിക്കരഞ്ഞ ഒരു ദിവസമാണ് കടന്നുപോയത്. ലോകകപ്പിലെ ഗോളടി റെക്കോർഡിൽ നെയ്മർ എന്ന സൂപ്പർ താരം, പെലെക്ക് ഒപ്പം എത്തിയ ആ ദിവസം തന്നെ, ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽനിന്ന് പുറത്തായി. ക്രൊയേഷ്യയോട് അതി ഗംഭീരമായി കളിച്ചെങ്കിലും ഷൂട്ടൗട്ടിൽ ഭാഗ്യം കാനറിപ്പടയെ കൈവിടുകയായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ, മൈതാനത്തിന്റെ ഓരത്തിരുന്ന്, പൊട്ടിക്കരയുന്ന നെയ്മറിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ സഹതാരങ്ങളും ഒരുവേള നിന്നുപോയി. ഫു്ടബോൾ അനിശ്ചിതത്വത്തിന്റെ കളിയാണ്, ജയവും തോൽവിയും ഒക്കെ സ്വാഭാവികമാണ് എന്ന സ്പോട്സ്മാൻ സ്പരിറ്റിന്റെ ആശ്വാസവാക്കുകൾ ഒന്നും അവിടെ വിലപ്പോവില്ല.

എപ്പോൾ ചിരിക്കാൻ ആഗ്രഹിക്കുന്ന, ജീവിതം ആഘോഷമാക്കി മാറ്റിമറിച്ചിരുന്ന, നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന മുപ്പതുകാരൻ കരയുമ്പോൾ ആരാധകരും അയാൾക്ക് ഒപ്പം കരയുന്നു. കാരണം അയാൾ അത്രമേൽ സ്നേഹിക്കപ്പെട്ട പ്രതിഭയാണ്. പുൽത്തകിടിക്ക് തീപ്പടിച്ചെന്നോണം പറക്കുന്ന ആ മാന്ത്രികക്കാലുകളിൽ ആയിരുന്നു, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വരുന്ന ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ മുഴുവൻ. പക്ഷേ വ്യക്തിപരമായി നോക്കുമ്പോൾ നെയ്മർ തന്റെ വിശ്വാസം കാത്തിട്ടുണ്ട്. ഇറങ്ങിയ ഒരു കളിയിലും അദ്ദേഹം മോശമായില്ല.

ഫുട്ബോളിൽ യുറോപ്പിന്റെ സർവാധിപത്യം ഉടലെടുത്ത സമയത്ത് ബ്രസീലിന്റെ സുവർണകാലഘട്ടം അവസാനിച്ചു എന്ന് കരുതിയ വേളയിലാണ് നെയ്മർ എന്ന താരോദയം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെയാവും ജൂനിയർ പെലെ എന്നും, ഫുട്ബോളിന്റെ സുൽത്താൻ എന്നുമൊക്കെ അയാൾ അറിയപ്പെടുന്നത്. എന്നാൽ ഫുടബോളിന്റെ മശിഹ എന്ന അറിയപ്പെടുന്ന തന്റെ അടുത്ത സുഹൃത്ത് ലയണൽ മെസ്സിയെപ്പോലെ വെറും ഒരു ഫാമിലി മാൻ അല്ല നെയ്മർ. അയാൾ ശരിക്കും ജീവിതം ആഘോഷമാക്കുന്ന ഒരു പ്ലേബോയും പാർട്ടി ബോയിയുമാണ്. ബ്രസീലിലെ ഒരു ചേരിയിൽനിന്ന് കൊടും ദാരിദ്രത്തിലൂടെ വളർന്ന് കോടീശ്വരനായ വ്യക്തിയാണ് നെയ്മർ. ശരിക്കും തീയിൽ കുരുത്തുവന്ന മനുഷ്യൻ. അതുകൊണ്ടുതന്നെ ഒരു തോൽവികൊണ്ടെന്നും നിങ്ങൾക്ക് അയാളെ എഴുതിത്ത്ത്ത്തള്ളാൻ കഴിയില്ല.

ജനിച്ചത് ഒരു 'കുപ്പത്തൊട്ടിയിൽ'

നെയ്മറിന്റെ മൂഴുവൻ പേര് നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്നാണ്. 1992 ഫെബ്രുവരി 5ന്, നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്‌ന്റെയും മകനായി ബ്രസീലിലെ സാവോപോളയിലെ മോഗി ദാസ് ക്രുസെയിലാണ് ജനിച്ചത്. അക്കാലത്ത് മോഗി ദാസ് ക്രൂസെ അറിയപ്പെട്ടിരുന്നത് സാവോപോളോയുടെ കുപ്പതൊട്ടി എന്നായിരുന്നു. കാരണം ആ വലിയ നഗരത്തിലെ സകല മാലിന്യങ്ങളും കൊണ്ടുവന്ന് ഇടാറുള്ളത് അവിടെ ആയിരുന്നു. ദരിദ്രർ താമസിക്കുന്ന ചേരികൾ ആയിരുന്നു ആ പ്രദേശത്തിന്റെ പ്രത്യേകത. ഇന്ന് കോടികൾ കൊണ്ട് അമ്മാനമാടുന്ന നെയ്മർ, വൈദ്യുതിക്ക് പണം അടക്കാൻ ഇല്ലാത്തതിന്റെ പേരിൽ മെഴുകുതിരി വെട്ടത്തിലാണ് പഠിച്ചത്.

റാഫേല സാന്റോസ് എന്ന ഒരു സഹോദരിയുമുണ്ട് നെയ്മറിന്. താരത്തിന് വളരെ അധികം സ്‌നേഹബന്ധമുള്ള വ്യക്തിയാണ് അനിയത്തി. അവളെയും തന്നെയും വളർത്താനായി പിതാവ് കഷ്ടപ്പെട്ട കഥ, താരമായിട്ടും നെയ്മർ പറയാറുണ്ട്. വന്ന വഴി മറുക്കുന്നവനല്ല അയാൾ. ബ്രിട്ടീഷ് ദിനപ്പത്രമായ ദ മിററിന് നൽകിയ അഭിമുഖത്തിനിടെ നെയ്മറുടെ പിതാവ് മകന്റെ ജന്മനഗരത്തെ സാവോ പോളോയുടെ മാലിന്യക്കൂമ്പാരം എന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ സാവോ പോളോയുടെ എല്ലാ മാലിന്യങ്ങളും വലിച്ചെറിയുന്ന സ്ഥലമായിരുന്നു മോഗി ദാസ് ക്രൂസെ. ഇന്നും ഇത് മയക്കുമരുന്ന് ഉപയോഗം, ഉയർന്ന കുറ്റകൃത്യങ്ങൾ എന്നിവയുള്ള പ്രദേശമാണ്. നെയ്മർ ആ നാടിന്റെ വികസനത്തിനായി ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും.

നെയ്മറുടെ കുടുംബം പൂജ്യത്തിൽ നിന്ന് ആരംഭിച്ചിതല്ല, മൈനസ് അഞ്ചിൽനിന്ന് ആരംഭിച്ചതാണ് എന്നാണ് ഒരു ലേഖനം പറയുന്നത്. മുൻകാല ഫുട്ബോൾ കളിക്കാരൻ ആയിരുന്നു പിതാവ് നെയ്മർ സീനിയർ. ഒരു അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അയാൾ കളിക്കളത്തിൽനിന്ന് പിന്മാറി. പക്ഷേ മകനെ അറിയപ്പെടുന്ന താരമാക്കി വളർത്തിയെടുക്കമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബോൾ ജീവിതം തുടങ്ങിയത്. വെറും ഏഴു വയസ്സിൽ തന്നെ ആ ചേരിയിലെ കുട്ടികൾക്കൊപ്പം അസാധാരണമായ വേഗതയിൽ പന്തുതട്ടി മുന്നേറിയ നെയ്മറിന്റെ പ്രതിഭ ആദ്യം തിരിച്ചറിച്ചഞ്ഞയും പിതാവ് തന്നെ. എന്നും നെയ്മർ സീനിയറിനെക്കുറിച്ച് പറയുമ്പോൾ, താരത്തിന് ആയിരം നാവാണ്. തന്നെ വളർത്തിയതിന്റെ മൂഴുവൻ ക്രഡിറ്റും നെയ്മർ കൊടുക്കുന്നത് പിതാവിനാണ്.

നാലുവയസ്സുള്ളപ്പോൾ നെയ്മർ മരിച്ചുപോകത്തക്ക ഒരു വലിയ വാഹനാപകടം ഉണ്ടായി. അവർ കുടുംബമായി വരുമ്പോൾ, ഒരു മലമുകളിൽവെച്ച കാർ ഒരു ട്രക്കിലടിച്ചു. അന്ന് ദേഹമാസകലം ചോരയിൽ കുളിച്ച പിഞ്ചുമകനുമായ ആശുപത്രിയിൽ പോയത് വർഷങ്ങൾക്ക്ശേഷം പറയുമ്പോളും, ആ പിതാവിന്റെ കണ്ണ് നിറയുകയായിരുന്നു. അന്ന് കാലിന് ഏറ്റ പരിക്ക് നെയ്മറിന് വില്ലനായി. കളിക്കളത്തിൽ ഇടക്കിടെ വീണുപോകുന്നത് അയാളുടെ അടവല്ലെന്നും അത് ഈ പരിക്ക് മൂലമാണെന്ന് പറയുന്നവർ ഉണ്ട്. അതല്ല, നെയ്മറിന്റെ ഇടതുകാലിന്റെ ജന്മസിദ്ധമായ ഒരു തകരാറ് ആണ് ഇതെന്നും ചിലർ പറയുന്നു. പക്ഷേ എന്തായാലും വേഗത തന്നെ ആയിരുന്നു നെയ്മറുടെ മാസ്റ്റർപീസ്.

നാടിന്റെ സുൽത്താൻ ആവുന്നു

ബ്രസീലിലെ ഫുട്സാൽ കളികളിലൂടെയാണ് കുഞ്ഞു നെയ്മർ പ്രശ്സ്തനായത്. 14ാം വയസ്സിൽ തന്നെ അവൻ ആ കണ്ണഞ്ചിപ്പിക്കുന്ന വേഗത കൊണ്ട് ആ നാടിന്റെ സുൽത്താനായി. പോർട്ടുഗീസ് കിവി എന്ന ലോക്കൽ ക്ലബ് ആ ബാലനെ കളിക്കാനെടുത്തു. അതായിരുന്നു ആദ്യ വഴിത്തിരുവ്. അവിടുത്തെ ഉജ്ജ്വല പ്രകടനം, അയാളെ പെലെ അടക്കമുള്ള പ്രമുഖരെ വാർത്തെടുത്ത സാന്റോസ് ക്ലബിൽ എത്തിച്ചു. 14ാം വയസിൽ റയൽ മാഡ്രിഡിൽ ചേരാനായി സ്പെയിനിലേക്ക് പോയി. നെയ്മർ റയൽ മാഡ്രിഡിന്റെ പരീക്ഷകൾ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതൽ പണം മുടക്കി അവനെ ക്ലബ്ബിൽ നിലനിർത്തി. നോക്കണം, 14ാം വയസ്സിൽതന്നെ അയാൾ ലക്ഷങ്ങൾ സമ്പാദിക്കാൻ തുടങ്ങുന്നു.

വെറും 17ാം വയസ്സിൽ നെയ്മർ സാന്റോസുമായി പ്രൊഫഷണൽ കരാർ ഒപ്പുവെച്ചു. ആദ്യ മത്സരത്തതിൽ പകരക്കാരാനായി. രണ്ടാം മത്സരത്തിൽ ഗോളടിച്ചു. ആ സീസണിൽ 14 ഗോളുകൾ നേടി. അതോടെ ബ്രസീലിന്റെ ജൂനിയർ ടീമിലെത്തി. 2009 ൽ നെയ്മർ സാന്റോസ്‌ന്റെ ഒന്നാം കിട ടീമിൽ അംഗമായി. 2011ലെ വേൾഡ് യങ്ങ് പ്ലയർ ഓഫ് ദി ഇയർ കിട്ടിയതോടെയാണ് നെയ്മറുടെ പേര് ലോകം അറിഞ്ഞത്. പെലയുടെ പിൻഗാമി എന്ന് ഈ കൗമാരക്കാന്റെ മിന്നുന്ന പ്രകടനം കണ്ട ഏവരും തീർത്തു പറഞ്ഞു. 19-ാം വയസ്സിൽ സൗത്ത് അമേരിക്കൻ 2011-ലെ ഫുട്ബോളർ ഓഫ് ഇയർ ലഭിച്ചു. 2012-ലും നെയ്മർ ഇതേ പുരസ്‌കാരത്തിനു അർഹനായി.

2013ൽ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആയ എഫ്.സി ബാഴ്സലോണയിലേക്ക് മാറി. ഏതാണ്ട് 50 മില്ല്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. പിന്നീട് ഏറ്റവും വലിയ ട്രാൻസ്ഫർ തുകക്ക് പിസ്ജി താരത്തെ ടീമിൽ ഉൾപെടുത്തി. ആദ്യസീസണിൽ ബാഴ്‌സിലോണക് വേണ്ടി 41 കളികൾ കളിച്ചു. സൂപ്പർ കോപ്പ ഡി എസ്പാന കിരീടം എടുക്കുകയും 15 ഗോൾ അടിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നെയ്മർ എന്ന കളിക്കാരന് തിരിഞ്ഞുനോക്കിവേണ്ടി വന്നിട്ടില്ല. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകർ താരതമ്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. പണത്തിന് പണം. പ്രശ്സതിക്ക് പ്രശ്സ്തി. ലോകമെമ്പാടും ആരാധകർ. അയാൾ ശരിക്കും ജീവിതം ആസ്വദിക്കാൻ തന്നെ തുടങ്ങി.

ജറ്റുകളും ക്രൂയിസുകളുമായി ആഡംബര ജീവിതം

കുട്ടിക്കാലത്ത് വൈദ്യുതിപോലുമില്ലാത്ത വീട്ടിൽ വളർന്ന നെയ്മർ ഇന്ന് ആഡംബരങ്ങളുടെ അവസാനവാക്ക് കൂടിയാണ്. കോടികളുടെ പുതുപുത്തൻ കാറുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉള്ളത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലിമെയിലിന്റെ റിപ്പോർട്ട് പ്രകാരം, ആസ്റ്റൺ മാർട്ടിൻ വൾക്കൻ (2.3 മില്യൺ ഡോളർ), മസെരാട്ടി മക് 12 (1.47 മില്യൺ ഡോളർ), ഫെരാരി 458 ഇറ്റാലിയ ( 407,234 ഡോളർർ), മെഴ്‌സിഡസ് എഎംജി ( 188,100 ഡോളർ) എന്നിവയുടെ ഉടമയാണ് ഈ സ്റ്റൈലിഷ് ഫുട്‌ബോൾ താരം.

2012-ൽ 3.5 മില്യൺ യൂറോയ്ക്ക് അദ്ദേഹം ഒരു സ്വകാര്യ ക്രൂയിസ് വാങ്ങി. 25 മീറ്റർ നീളമുണ്ട്, ഒരു സ്വീകരണമുറി, മൂന്ന് സ്യൂട്ടുകൾ, എട്ട് പേർക്ക് സുഖപ്രദമായ സോഫകൾ, ഒരു അടുക്കള, സൗണ്ട് പ്രൂഫ് ബിൽറ്റ്-ഇൻ എന്നിവയുണ്ട്.തന്റെ അമ്മയുടെ ബഹുമാനാർത്ഥം അദ്ദേഹം അതിന് 'നാദിൻ' എന്ന പേര് നൽകി. കളിയില്ലാത്ത സമയത്ത് നെയ്മർ കാമുകിയോടൊപ്പം കറങ്ങാറുള്ളത് ഇതിലാണ്.

15 മില്യൺ ഡോളറിന് വാങ്ങിയ ഒരു ജെറ്റും അദ്ദേഹത്തിനുണ്ട്. അത് നിർമ്മിച്ചത് ് മെഴ്‌സിഡസ് കമ്പനിയാണ്. കുട്ടിക്കാലത്ത് താൻ പുസ്തകങ്ങളിൽ വരച്ചിട്ട ഹെലികോപ്റ്റർ സ്വന്തമാക്കിയപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് നെയ്മർ ഒരിക്കൽ പറഞ്ഞു. നെയ്മറിന്റെ എംബ്രയർ ലെഗസി 450 പ്രൈവറ്റ് ജെറ്റിന് മണിക്കൂറിൽ 531 മൈലുകൾ വരെ സഞ്ചരിക്കാൻ കഴിയും, കുറഞ്ഞത് ഒൻപത് പേരെങ്കിലും സഞ്ചരിക്കാം.

ബ്രസീലിലും പാരീസിലും നെയ്മർക്ക് കോടികൾ വിലമതിക്കുന്ന വീടുകൾ ഉണ്ട്.
സാവോ പോളോയിലെ ആൽഫവില്ലെ എന്ന പ്രദേശത്താണ് ബ്രസീലിലെ വീട് സ്ഥിതി ചെയ്യുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകല്പന. മുൻഭാഗത്തായി വിശാലമായ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിന്റെ താഴത്തെ നിലയിൽ സുതാര്യമായ ഗ്ലാസ് ഭിത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചുറ്റും പച്ചപ്പുമൂടി നിൽക്കുന്ന പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ ഇവ സഹായിക്കുന്നുണ്ട്.

മുകൾനിലയിലേക്ക് കയറുന്നതിനായി ലിഫ്റ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏഴു കിടപ്പുമുറികളാണ് ബംഗ്ലാവിൽ ഉള്ളത്. പുറംകാഴ്ചകൾ ആസ്വദിക്കത്തക്ക വിധത്തിൽ കിടപ്പുമുറികളിലും ഗ്ലാസ് ഭിത്തികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ തന്നെ സ്‌ക്വാഷ് കോർട്ടും ഒരുക്കിയിരിക്കുന്നു. അകത്തളത്തിന്റെ പ്രൗഡി ഇരട്ടിയായി തോന്നുന്നതിന് വാം ലൈറ്റാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 20 കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് ബംഗ്ലാവിലെ മറ്റൊരു പ്രത്യേകത.

ഫാഷനബിൾ ഫുട്ബോൾ കളിക്കാരന് വാച്ചുകളോട് വലിയ അഭിനിവേശമുണ്ട്. ടോക്കിയോയിലെ ഗാഗോ മിലാനോ ബോട്ടിക്കിൽ ഒരു ദിവസം കൊണ്ട് 180,000 ഡോളർ വാച്ചുകൾക്കായി ചെലവഴിച്ചുവെന്ന് ബിസിനസ് ഇൻസൈഡർ പറയുന്നു. നെയ്മറിന് വാച്ചുകളോടുള്ള കമ്പം അറിയുന്നതുകൊണ്ട് പല പ്രമുഖരും അദ്ദേഹത്തിന് ഇവ സമ്മാനമായി കൊടുക്കുന്നു. ഇതിൽ പലതും അദ്ദേഹത്തിന്റെ കാമുകിമാരിലേക്ക് എത്തുകയും ചെയ്യും.

19ാം വയസ്സിൽ പിതാവ്; 20 ഓളം കാമുകിമാർ

ക്ലബ് ട്രാൻസ്ഫർ പോലെയാണ് നെയ്മറിന് കാമുകിമാർ എന്നാണ് ബ്രിട്ടീഷ് പത്രം സൺ എഴുതുന്നത്. ക്ലബ് ട്രാൻസ്ഫറുകൾ വർഷത്തിലാണെങ്കിൽ, നെയ്മർ മാസങ്ങൾ കൊണ്ട് കാമുകിമാരെ മാറ്റുമെന്നും ഇവർ എഴുതുന്നു. വെറും 17ാം വയസ്സിൽ താരമായ ആൾ ആണ് നെയമർ. അന്നുതൊട്ട് കൈകളിലേക്ക് ഒഴുകുന്നത് കോടികളാണ്. അങ്ങനെ 19ാം വയസിൽ നെയ്മർ പിതാവായി.

ഡേവിഡ് ലൂക്ക ജി സിൽവ എന്നാണ് നെയ്മറിന്റെ മകന്റെ പേര്. ആദ്യമൊന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്നും താരം മറച്ച് വച്ചിരുന്നു. പിന്നീട് ആദ്യകാല കാമുകിമാരിൽ ഒരാളായിരുന്ന കരോളിന ഡാന്റാസ് ജന്മം നൽകിയ മകനാണ് ഡേവിഡെന്ന് താരം വെളിപ്പെടുത്തി. കരോളിനുയുടെ ഒപ്പവും മകൻ ലൂക്കയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. താരത്തിന്റെ കരിയറിലെ തുടക്ക കാലത്തെ പ്രണയ ബന്ധമായിരുന്നുയിത്.

നെയ്മർക്ക് കാമുകിമാരിൽ ഏറ്റവും കൂടുതൽ അടുപ്പം ബ്രസീലിയൻ മോഡലും നടിയുമായി ബ്രൂണ മാർക്വസിനോടാണ്. ഏകദേശം ആറ് വർഷത്തോളമാണ് ബ്രൂണയുമായി നെയ്മർ പ്രണയ ബന്ധത്തിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ പരസ്പര ധാരണയോടെയാണ് പിരിഞ്ഞതും. രണ്ട് പേരും കരിയറിനെ മുൻ നിർത്തിയാണ് വേർപിരിയാൻ തീരുമാനമെടുത്തത്. 2012ലെ റിയോ കാർണിവലിൽ വച്ചാണ് അവർ കണ്ടുമുട്ടുന്നത്. ആറ് വർഷത്തോളം അവർ നല്ല രീതിയിൽ ബന്ധം തുടർന്നു. പിന്നീട് നെയ്മാർ യൂറോപ്പിലേക്ക് പോയി. ബ്രൂണയ്ക്ക് അവരുടെ അഭിനയതിരക്കുകളിൽ നിന്ന് മാറി ബ്രസീൽ വിട്ട് പോവാനും സാധിച്ചില്ല. ഇതേകുറിച്ച് പിന്നീട് ബ്രൂണ അവരുടെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, 'ഞങ്ങൾ ഇനി ഒരുമിച്ചല്ല. ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാൽ എല്ലാകാലവും ഞങ്ങൾക്ക് പരസ്പര ബഹുമാനമുണ്ടായിരിക്കും'.

പിന്നീട് യുറോപ്യൻ ക്ലബ് കരിയറിൽ താരം നെയ്മറുടെ കാമുകിമാരായി വന്ന് പോയിവരുടെ കണക്ക് തന്നെ അവ്യക്തമാണ്. പോപ്പ് താരം ലാറിസ മാസിഡോ മക്കാഡോയാണ് യൂറോപ്പിലെ നെയ്മറിന്റെ ആദ്യ കാമുകി. ആ ബന്ധത്തിന് ശേഷം ബ്രീസിലയൻ താരം തായ്ല അയാല എന്ന മോഡലുമായി ബന്ധത്തിലായി. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ നെയ്മർ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.ബാഴ്സലോണയുടെ ആരാധികയ്ക്കൊപ്പവും നെയ്മർ പ്രണയത്തിലായിട്ടുണ്ട്. അതിനിടെ അൽപം ദീർഘമായ പ്രണയകാലം നെയ്മർക്ക് ഉണ്ടായിരുന്ന യുഎസ് പോപ്പ് താരം നതാലിയ ബറൂലിച്ചുമായിട്ടാണ്. 2020തിലാണ് നതാലിയയും നെയ്മറും തമ്മിൽ വേർപിരിയുന്നത്. ഏറ്റവും അവസാനമായി ബ്രൂണ ബെയ്ൻകാർഡോയായിരുന്നു നെയ്റിന്റെ കാമുകയെന്ന് ഗോസിപ്പ് കോളങ്ങൾ വിധിയെഴുതിയത്. എന്നാൽ ആ ബന്ധവും അടുത്തിടെ ഉലഞ്ഞെയെന്നാണ് പാപ്പിറാസി മാധ്യമങ്ങൾ നൽകുന്ന വിവരം.നെയ്മാർ പല തവണ ബ്രൂണയോട് വിശ്വാസവഞ്ചന കാണിച്ചെന്നായിരുന്നു ബന്ധം പിരിയാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ വാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹവും കുടുംബവുമായി സ്‌നേഹ ബന്ധത്തിലാണെന്നും അവർ ഇൻസ്റ്റയിൽ പോസ്റ്റിട്ടിരുന്നു.

അതേസമയം നിലവിൽ നെയ്മറിന്റെ ഗേൾഫ്രണ്ട് ആരാണൊണ് ടാബ്ലോയിഡുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അനുഗൃഹീത കളിക്കാരൻ ആവട്ടെ ഇതുസംബദ്ധിച്ച് ഒരു വിവരവും പുറത്തുവിടുന്നില്ല.

 റേപ്പ് കേസിൽ ആരോപിതൻ

ഇങ്ങനെ അടിക്കടിയുണ്ടാവുന്ന കാമുകീമാറ്റങ്ങൾ പലപ്പോഴും നെയ്മറെ പൊല്ലാപ്പിലെത്തിച്ചു. പീഡന ആരോപണങ്ങളും ബലാത്സഗ ആരോപണങ്ങളും അദ്ദേഹത്തിന് നേരയെുണ്ടായി. ഭാഗ്യത്തിനാണ് ജയിലിൽ ആവാതെ രക്ഷപ്പെട്ടത്.

2019 ജൂലൈയിൽ നജില ട്രിൻഡേഡ് എന്ന മോഡലും മുൻ ഭർത്താവ് എസ്റ്റിവൻസ് ആൽവസും ചേർച്ചാണ് നെയ്മർക്കെതിരെ പരാതി നൽകിയത് വാർത്തയായിരുന്നു. നജിലയെ നെയ്മർ ഓൺലൈനിൽ കണ്ടുമുട്ടുകയും ഫ്രാൻസിലേക്ക് പണം നൽകി കൂട്ടിക്കൊണ്ടുവന്നുവെന്നുമാണ് പറയുന്നത്. തുടർന്ന് അവർ ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ച് കഴിഞ്ഞു. എന്നാൽ ബ്രസീലിലേക്ക് മടങ്ങിയെത്തിയ നജില തന്നെ നെയ്മർ ബലാത്സംഗം ചെയ്തുവെന്ന് പൊലീസിൽ പരാതി നൽകി. പക്ഷേ നെയ്മറും വെറുതെ ഇരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു. തങ്ങൾ തമ്മിൽ പ്രണയം ആയിരുന്നെുവെന്നും ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക ബന്ധം എങ്ങനെയാണ്, റേപ്പ് ആവുകയെന്നും അദ്ദേഹം ചോദിച്ചു. യുവതിയിൽ നിന്ന് വന്നതാണെന്ന് അവകാശപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ഇയാൾ പ്രസിദ്ധീകരിച്ചു. ഇതോടെ ബലാത്സഗക്കഥ ആവിയായി. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ നെയ്മറിനെതിരായ അന്വേഷണം ഉപേക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇതുപോലെ ചെറുതു വലുതമായ പല കേസുകളിലും നെയ്മർ പെട്ടിട്ടുണ്ട്. പക്ഷേ താൻ ഒരാളെയും ബലാത്സഗം ചെയ്യാറില്ലെന്നും, തന്റെ സ്വകാര്യ ജീവിതം ആരും അനേഷിക്കേണ്ട കാര്യമില്ല എന്നുമാണ് നെയ്മർ പറയുന്നത്. അതുപോലെ തന്നെ സംഗീതം, നൃത്തം, അഭിനയം എന്നീ വിവിധ മേഖലകളിലും അയാൾ കൈവെച്ചിട്ടുണ്ട്. പാർട്ടികളിൽ ഒന്നാന്തരം ഗായകനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നെയ്മർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 2012 മുതൽ, എൻകനാഡോർ, റിട്ടേൺ ഓഫ് ക്സാണ്ടർ കേജ്, മണി ഹീസ്റ്റ് തുടങ്ങിയ സിനിമകളിലേക്കും ടിവി സീരീസുകളിലേക്കും ഈ വിംഗർ വൻ കുതിച്ചുചാട്ടം നടത്തി. അതിലൂടെയും അയാൾക്ക് വലിയ വരുമാനം ഉണ്ട്. ഇത്തരത്തിലുള്ള കഴിവുകൾ മറ്റ് താരങ്ങൾക്ക് ഒന്നുമില്ല. ഇതൊക്കെ തന്നെയാവണം ചക്കയിൽ ഈച്ചപൊതിയുന്നപോലെ കാമുകിമാർ അയാളെ പൊതിയാൽ കാരണം.

കോടികളുടെ ചാരിറ്റി പ്രവർത്തകൻ

കുട്ടിക്കാലം മുതൽ, നെയ്മർ അടിയുറച്ച ഒരു പെന്തക്കോസ്ത് ക്രിസ്ത്യാനിയാണ്. തന്റെ വരുമാനത്തിന്റെ 10 ശതമാനം സഭയ്ക്ക് നൽകുന്നുണ്ടെന്നാണ് പറയുന്നത്. ''കുട്ടിക്കാലം മുതൽ തന്നെ മതം ജീവിതത്തിന്റെയും തത്ത്വചിന്തയുടെയും ഒരു പ്രധാന ഭാഗമാണ്. യേശുക്രിസ്തുവിനെ സേവിക്കുകയെന്നതാണ് നമ്മുടെ ഏറ്റവും ഉയർന്ന ലക്ഷ്യമാകുമ്പോൾ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ''- നെയമർ പറയ
ബ്രസീൽ താരം കാക്കയാണ് തന്റെ ആത്മീയ റോൾ മോഡൽ എന്നും നെയ്മർ പറഞ്ഞിട്ടുണ്ട്. ഇവിടെയും നെയ്മർ വ്യത്യസ്തനായി. പെന്തക്കോസ്തുകാരെപ്പോലെ സാദാ പ്രാർത്ഥനയും പാട്ടുമായി കഴിയാതെ ജീവിതം ആഘോഷിക്കാനാണ് ഈ ഫുട്ബോളർ ആഗ്രഹിക്കുന്നത്. മതം തന്റെ സ്വകാര്യത മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. നെയ്മർ നൽകുന്ന വരുമാനം പെന്തകോസ്ത സഭ ചാരിറ്റി പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.

സ്വകാര്യജീവതം ഇങ്ങനെയാണെന്ന്വെച്ച് വെറുമൊരു പ്ലേബോയ് എന്ന് പറഞ്ഞ് എഴുതിത്ത്ത്ത്തള്ളാൻ അദ്ദേഹത്തെ കഴിയില്ല. കോടിക്കണിക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങളാണ് ബ്രസീലിന് വേണ്ടി നെയ്മർ ചെയ്യുന്നത്. ചികിത്സാസഹായം തൊട്ട് പ്രാദേശിക ക്ലബുകളിലെ കുട്ടിത്താരങ്ങളെ സഹായിക്കുന്നത് അടക്കമുള്ള ആയിരക്കണക്കിന് ചാരിറ്റി പ്രവർത്തനങ്ങൾ. '' നിങ്ങൾ എന്റെ വ്യക്തി ജീവിതമല്ല, ഫുട്ബോൾ കരിയാറ്, നോക്കേണ്ടത്. എനിക്ക് ബ്രസീലിനുവേണ്ടി ചെയ്യാൻ കഴിയുന്നത് അത്രയും ഫുട്ബോളിലൂടെയാണ്്''- ഇഎസ്‌പിഎൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നെയ്മർ പറയുന്നു.

ഇനി വെറുമൊരു അരാജകവാദിയയും നെയ്മറെ കാണാൻ കഴിയില്ല. അയാൾ തന്റെ കുടുബത്തെ പൊന്നുപോലെയാണ് നോക്കിയത്. പിതാവിനെ കുറിച്ച് പറയുമ്പോൾ നെയ്മറുടെ കണ്ണ് നിറയും. അമ്മയുടെയും പെങ്ങളുടെയും ചിത്രമാണ് നെയ്മർ സ്വന്തം ശരീരത്തിൽ പച്ചകുത്തിയിരിക്കുന്നത്. ഇത് മനസ്സിലാക്കാതെയാണ് നമ്മുടെ നാട്ടിലെ ഇസ്ലാമിക പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമിയൊക്കെ നെയ്മർ പെണ്ണിനെ ചിത്രം പച്ചകുത്തിയവനാണ് എന്ന് ആക്ഷേപിക്കുന്നത്. അത് വെറും പെണ്ണല്ല. അയാളുടെ അമ്മയും സഹോദരിയുമാണ്്. അവരുടെ എന്ത് പ്രശ്നത്തിനും നെയ്മർ ഓടിയെത്തും. ലോകത്തിന്റെ എവിടെയാണെങ്കിലും സഹോദരി റാഫേലയുടെ പിറന്നാളിന് പറന്നെത്താറുണ്ട് നെയ്മർ.

അതുപോലെ നാട്ടുകാരുടെ കണ്ണിലുണ്ണിയുമാണ്. ആ നാടിന്റെ ബ്രാൻഡ് അംബാസിഡറാണ്. നെയ്മർ ജീവിത രീതിയാക്കിയ വിശാലത നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല. പിതാവുമായി പരിഞ്ഞശേഷം താരത്തിന്റെ അമ്മ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് നെയ്മറേക്കാൾ പ്രായം കുറഞ്ഞ ഒരു പുരുഷനെയാണ്. എന്നാൽ നെയ്മർ ആവട്ടെ ആ ബന്ധവും അമ്മയുടെ തീരുമാനവും അംഗീകരിക്കുകയും, തന്നേക്കാൾ പ്രായം കുറഞ്ഞ രണ്ടാനച്ചനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയുമാണ് ഉണ്ടായത്. ഈ വിശാലമായ വ്യക്തി സ്വാതന്ത്ര്യം വേറെ എവിടെയുണ്ട്. യോജിക്കുമ്പോൾ ഒന്നിക്കുക, യോജിക്കാൻ കഴിയാത്തപ്പോൾ സമാധാനമായി പിരിയുക. വ്യക്തിബന്ധങ്ങളിൽ ഈ യൂറോപ്യൻ ശൈലിയാണ് നെയ്മർ പിന്തുടരുന്നത്.

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നെയ്മർ. യാത്രകളും, പാർട്ടികളും, ഒത്തുചേരലുമൊക്കെയായി ജീവിതം ആഘോഷമാക്കുന്ന വ്യക്തി. ആ നെയ്മർ ഇന്നലെ പൊട്ടിക്കരഞ്ഞു. ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ, അതിഗംഭീരമായി കളിച്ചിട്ടും, ഷൂട്ടൗട്ടിൽ ക്രൊയേഷ്യതോട് തോറ്റ് പുറത്തായപ്പോൾ, ആ വിതുമ്പുന്ന മുഖം ലോകം കണ്ടു. പക്ഷേ ഫുട്ബോൾ പ്രേമികൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഒരു കളികൊണ്ട് എഴുതിത്ത്ത്ത്തള്ളാൻ കഴിയുന്നതല്ല ബ്രസീലിനെ. കാരണം സാമ്പത്തികമായ തകർന്ന് തരിപ്പണമായിക്കിടക്കുന്ന ബ്രസീൽ എന്ന ദരിദ്ര രാജ്യത്തിന്, കൽപ്പന്ത് വെറുമൊരു കളിയല്ല. അത് ജീവിത ശ്വാസം തന്നെയാണ്. അതിജീവന മന്ത്രമാണ്. ഒരു തോൽവികൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഇപ്പോൾ 30 വയസ്സുള്ള നെയ്മറിനും ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട്. കാത്തിരിക്കാം നമുക്ക്. പുൽത്തകിടിക്ക് തീപ്പിടിപ്പിക്കുന്ന രീതിയിലുള്ള നെയ്മർ മാജിക്കുകൾക്കായി!

വാൽക്കഷ്ണം: നമ്മുടെ ഇസ്ലാമിക പണ്ഡിതൻ മുത്തേടം റഹ്മത്തുള്ള ഖാസിമിയൊക്കെ പറയുന്നതുപോലെ പച്ച വ്യഭിചാരി മാത്രമല്ല നെയ്മർ. കോടികളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന, വന്ന വഴി മറക്കാത്ത, തന്റെ നാട്ടകാരെയും വീട്ടുകാരെയും, കൈവിടാത്ത ഒരു മനുഷ്യസ്നേഹി. അയാളെ വിലയിരുത്തേണ്ടത്് എത്ര കാമുകിമാർ ഉണ്ടെന്ന് നോക്കിയല്ല. ഫുട്ബോളിനും ഈ ലോകത്തിനും എന്ത് നൽകി എന്നതിന്റെ പേരിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP