Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷകനായി ലിവകോവിച്ച്; ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ സെമിയിൽ; ലക്ഷ്യം കണ്ട് വ്‌ലാസിച്ചും മയറും മോഡ്രിച്ചും ഓർസിച്ചും; ലക്ഷ്യം പിഴച്ച് റോഡ്രിഗോയും മാർക്വീഞ്ഞോസും; കാനറികൾക്ക് ഖത്തറിൽ നിന്നും കണ്ണീരോടെ മടക്കം; ആവേശപ്പോര് ഷൂട്ടൗട്ടിന് വഴിമാറിയത് നെയ്മറുടെ മിന്നുംഗോളിന് പെറ്റ്കോവിച്ച് മറുപടി നൽകിയതോടെ

രക്ഷകനായി ലിവകോവിച്ച്; ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ സെമിയിൽ; ലക്ഷ്യം കണ്ട് വ്‌ലാസിച്ചും മയറും മോഡ്രിച്ചും ഓർസിച്ചും; ലക്ഷ്യം പിഴച്ച് റോഡ്രിഗോയും മാർക്വീഞ്ഞോസും; കാനറികൾക്ക് ഖത്തറിൽ നിന്നും കണ്ണീരോടെ മടക്കം; ആവേശപ്പോര് ഷൂട്ടൗട്ടിന് വഴിമാറിയത് നെയ്മറുടെ മിന്നുംഗോളിന് പെറ്റ്കോവിച്ച് മറുപടി നൽകിയതോടെ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി ക്രൊയേഷ്യ സെമി ഫൈനലിൽ. രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മികവിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ തേരോട്ടം. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയിൽ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴിമാറിയത്.



ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടു. ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീന് കണ്ണീരോടെ മടക്കം.



പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല.



സെമിയിലേക്ക് കുതിച്ചു കയറിയെന്ന് കരുതിയ ബ്രസീലിന്റെ ആഘോഷങ്ങൾക്കിടെയാണ് മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യ സമനില ഗോൾ മടക്കി ഞെട്ടിച്ചത്. അധികസമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ ഗോളിനായി കാത്തിരുന്ന മഞ്ഞപ്പടയെ നെയ്മർ മുന്നിലെത്തിച്ചെങ്കിലും പകരക്കാരൻ താരം ബ്രൂണോ പെട്‌കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. മിസ്ലാവ് ഓർസിച്ചിന്റെ പാസിൽനിന്നായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ.



നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഒറ്റക്കെട്ടായി പ്രതിരോധിച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് നെയ്മറിലൂടെയാണ് ബ്രസീൽ ലീഡ് നേടിയത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മർ ബ്രസീലിന് ലീഡ് സമ്മാനിച്ചത്. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിലും എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയിലും ക്രൊയേഷ്യൻ ബോക്‌സിനു മുന്നിൽ ബ്രസീൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ തുടർച്ചയായാണ് നെയ്മറിലൂടെ അവർ ലീഡെടുത്തത്. ഈ ഗോളോടെ, ബ്രസീലിനായി കൂടുതൽ ഗോൾനേടിയ താരങ്ങളിൽ ഇതിഹാസ താരം പെലെയുടെ റെക്കോർഡിനൊപ്പമെത്തി നെയ്മർ.



ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവിൽ ഗോൾകീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളിൽ നിന്ന് പന്ത് വല തൊട്ടപ്പോൾ ബ്രസീൽ ആരാധകർ ആവേശംകൊണ്ട് തുള്ളിച്ചാടി. പലതവണ ഗോളിനടുത്ത് എത്തിയപ്പോഴും പാറപോലെ ഉറച്ചുനിന്ന ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോൾകീപ്പർ ലിവാക്കോവിച്ചിനെയും വിദഗ്ധമായി മറികടന്നാണ് ബ്രസീൽ ലീഡ് നേടിയത്. ക്രൊയേഷ്യൻ പ്രതിരോധം പിളർത്താൻ അവസരം കാത്ത് ബോക്‌സിനു പുറത്ത് വട്ടമിട്ട ബ്രസീൽ താരങ്ങൾ, ഒരു അവസരം കിട്ടിയതോടെ അകത്തേക്ക്. ലൂക്കാസ് പക്വേറ്റയുമായി പന്ത് കൈമാറി അകത്തേക്ക് കയറിയ നെയ്മാർ, തടയാനെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ചിനെ വട്ടംചുറ്റിച്ച് സെക്കൻഡ് പോസ്റ്റിനു സമീപത്തുനിന്ന് നെയ്മാറിന്റെ തകർപ്പൻ ഫിനിഷിങ്.

ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ. ബ്രസീൽ താരങ്ങളുടെ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീൽ ബോക്‌സിലേക്ക് മിസ്ലാവ് ഓർസിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നിൽക്കുകയായിരുന്ന ബ്രസീൽ താരങ്ങൾ പ്രതിരോധിക്കാനായി ബോക്‌സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്ക്കും ഇടതുവിങ്ങിൽനിന്ന് ഓർസിച്ച് പന്തു നേരെ ബോക്‌സിനുള്ളിൽ പെട്‌കോവിച്ചിന് മറിച്ചു. പെട്‌കോവിച്ചിന്റെ ഇടംകാൽ ഷോട്ട് നേരെ വലയിലേക്ക്.



നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയിൽ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിർത്തി.രണ്ടാം പകുതിയിൽ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. 56ാം മിനിറ്റിൽ റഫീന്യയെ പിൻവലിച്ച് ആന്റണിയെ കളത്തിലിറക്കിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടി. എന്നാൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചും പ്രതിരോധനിരയും ബ്രസീലിന് ഗോൾ നിഷേധിച്ചുകൊണ്ടിരുന്നു. ബ്രസീലിയൻ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങൾ നടത്താനും ക്രൊയേഷ്യക്ക് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും കഴിഞ്ഞിരുന്നു

രണ്ടാം പകുതിയിൽ താരതമ്യേന ആക്രമിച്ചു കളിച്ച ബ്രസീലിന് ലക്ഷ്യം നേടാനാകാതെ പോയതോടെയാണ് ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടം വിജയികളെ കണ്ടെത്താൻ അധിക സമയത്തേക്ക് നീണ്ടത്. ആദ്യപകുതിയിൽ ക്രൊയേഷ്യയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ വിജയഗോളിനായി സമ്മർദ്ദം ചെലുത്തി ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും ലക്ഷ്യം, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ അവർക്കു രക്ഷയായി.

ആദ്യപകുതിയിൽ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനായില്ലെങ്കിലും, ക്രൊയേഷ്യയെ വിറപ്പിക്കുന്ന പ്രകടനത്തോടെയാണ് ബ്രസീൽ രണ്ടാം പകുതിക്കു തുടക്കമിട്ടത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു തവണയാണ് ബ്രസീൽ ഗോളിന് അടുത്തെത്തിയത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെയും ഡിഫൻഡർ ഗ്വാർഡിയോളിന്റെയും രണ്ടു തകർപ്പൻ സേവുകളാണ് ക്രൊയേഷ്യയെ കാത്തത്. തൊട്ടുപിന്നാലെ വലതുവിങ്ങിൽ റാഫീഞ്ഞയെ പിൻവലിച്ച് പരിശീലകൻ ടിറ്റെ ആന്റണിയെ കളത്തിലിറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ട് അധികം വൈകും മുൻപേ വിനീസ്യൂസ് ജൂനിയറിനു പകരം റോഡ്രിഗോയെയും കളത്തിലിറക്കി.

റോഡ്രിഗോ വന്നതിനു പിന്നാലെ ബ്രസീൽ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തി. ക്രൊയേഷ്യൻ ബോക്‌സിലേക്ക് ബ്രസീൽ നടത്തിയ നീക്കത്തിനൊടുവിൽ ലൂക്കാസ് പക്വേറ്റ തൊടുത്ത പന്ത് മുന്നോട്ടുകയറിയെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ച് ഒരുവിധത്തിലാണ് തടഞ്ഞത്. ഇതിനിടെ ക്രമാരിച്ചിനെതിരായ ഫൗളിന് ബ്രസീൽ താരം കാസമിറോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. മത്സരം 70ാം മിനിറ്റ് പിന്നിട്ടതിനു പിന്നാലെ ക്രമാരിച്ച്, പസാലിച്ച് എന്നിവർക്കു പകരം പെട്‌കോവിച്ചും നിക്കോളാസ് വ്‌ലാസിച്ചും കളത്തിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP