Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനെ കണ്ട് കാറിൽ അതിവേഗം കുതിച്ചത് ഉളിയിൽ സ്വദേശികൾ; സാഹസികമായി ജസീറിനേയും സമീറിനേയും അഴിക്കുള്ളിലാക്കി ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും; പോക്കറ്റ് മണി നൽകി ക്രിസ്മസ് കാലത്ത് വിദ്യാർത്ഥികളെ കാരിയർമാരാക്കാനും മാഫിയയുടെ ഗൂഡ തന്ത്രം; കൂട്ടുപുഴയിൽ ജാഗ്രതി കൂട്ടും; കർണാടകയിൽ നിന്നും കണ്ണൂർ വഴി ലഹരി കടത്ത് വ്യാപകം

പൊലീസിനെ കണ്ട് കാറിൽ അതിവേഗം കുതിച്ചത് ഉളിയിൽ സ്വദേശികൾ; സാഹസികമായി ജസീറിനേയും സമീറിനേയും അഴിക്കുള്ളിലാക്കി ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും; പോക്കറ്റ് മണി നൽകി ക്രിസ്മസ് കാലത്ത് വിദ്യാർത്ഥികളെ കാരിയർമാരാക്കാനും മാഫിയയുടെ ഗൂഡ തന്ത്രം; കൂട്ടുപുഴയിൽ ജാഗ്രതി കൂട്ടും; കർണാടകയിൽ നിന്നും കണ്ണൂർ വഴി ലഹരി കടത്ത് വ്യാപകം

വൈഷ്ണവ് സി

കണ്ണൂർ: കർണാടകയിൽ നിന്നും കണ്ണൂർ വഴി ലഹരി കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞദിവസം കർണ്ണാടകത്തിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മാരക ലഹരിഉൽപന്നമായ 300 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കളെ പിടികൂടിയത് സാഹസിക ഓപ്പറേഷന് ഒടുവിസാണ് അറസ്റ്റിൽ. ഉളിയിൽ സ്വദേശികളായ കുന്നിൻകീഴിലെ എസ്.എം. ജസീർ(42), നരയംമ്പാറയിലെ പി.കെ. സമീർ(39) എന്നിവരെ അറസ്റ്റ് ചെയ്തത് സാഹസികമായാണ്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും ചേർന്നാണ് പിടികൂടിയത്.

ബുധനാഴ്ച 11 മണിയോടെ മാക്കൂട്ടം അതിർത്തിയിലെ കൂട്ടുപുഴയിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത് . മയക്ക് മരുന്ന് കടത്താനുപയോഗിച്ച കെ എൽ 58 ടി 1234 കാറും കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് ഇരുവരും സഞ്ചരിച്ച കാർ നിർത്താതെ പോകാൻ ശ്രമിച്ചു എങ്കിലും ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനുപുറമെ ടൂറിസ്റ്റ് ബസ് വഴിയും രാത്രികാലങ്ങളിൽ ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസുകൾ വഴിയും പച്ചക്കറി വാഹനങ്ങളിലും ലഹരി കടത്ത് വ്യാപകമാകുന്നു എന്നുള്ള വിവരം ചെക്ക് പോസ്റ്റിലെ പൊലീസന് ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ച് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നുണ്ട് എന്നുള്ള വിവരവും ലഭിക്കുന്നുണ്ട്. വിദ്യാർത്ഥികളായതിനാൽ പലപ്പോഴും ഇവരുടെ ബാഗ് പരിശോധക്കാറില്ല. ഇതുമറയാക്കി ലഹരി കടത്ത് കേരളത്തിലേക്ക് സ്ഥിരമായി നടക്കുന്നുണ്ട് എന്നുള്ള വിവരം അടിസ്ഥാനമാക്കി വരും ദിവസങ്ങളിൽ കടുത്ത പരിശോധന പൊലീസ് നടത്തും.

ക്രിസ്മസ് സീസൺ ആയതിനാൽ നിരവധി വിദ്യാർത്ഥികൾ അവധിയിൽ കേരളത്തിലേക്ക് എത്തും. ഈ സമയത്ത് ലഹരിപദാർത്ഥങ്ങളുടെ മാർക്കറ്റ് കേരളത്തിൽ ഉയരാൻ സാധ്യതയുമുണ്ട്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരത്തിൽ ലഹരി കടത്താൻ പല വിദ്യാർത്ഥികളും തയ്യാറാകുന്നു എന്നതിനാൽ ബാംഗ്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. കുറച്ച് റിസ്‌ക് എടുത്തു കഴിഞ്ഞാൽ കൂടുതൽ പണം സമ്പാദിക്കാം എന്നതാണ് നിരവധി ആളുകളെ ഇത്തരത്തിൽ ലഹരി കടത്തുവാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ഇതാദ്യമായി അല്ല അതിർത്തിയിൽ നിന്നും കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിദാർത്ഥങ്ങൾ പിടികൂടുന്നത്. പലവിധത്തിലാണ് കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ളവ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഇതിനുപുറമേ ഹാൻസ്, പാൻപരാഗ്, കൂൾലിപ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. പണത്തിന് ആവശ്യമുണ്ടാവുമ്പോൾ പലയാളുകളും ലഹരി കടത്ത് എന്നത് സ്ഥിരം ആക്കുന്നു എന്നത് ഉദ്യോഗസ്ഥരുടെ ഉള്ളിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂട്ടുപുഴ ചെക്‌പോസ്റ്റിൽ നിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളെ നിരവധി പേരാണ് ലഹരി കടത്തുക കേസിൽ പിടികൂടപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം അറസ്റ്റിലായ ഉളിയിൽ സ്വദേശികൾ ഉൾപ്പെടുന്ന സംഘം കർണ്ണാടകയിൽ നിന്നും ലഹരിഉൽപന്നങ്ങൾ വ്യാപകമായി കടത്തുന്നുണ്ടെന്നും, ജില്ലയുടെ പല മേഖലകളിലും മൊത്തവിതരണം നടത്തുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് നാർക്കോട്ടിക് വിഭാഗം ഇവരെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ജില്ലാ റൂറൽ പൊലീസ് പരിധിയിലെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. വിപണിയിൽ ഏതാണ്ട് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇരിട്ടി സി ഐ കെ.ജെ. ബിനോയ്, എസ് ഐ എ. സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ജിയാസ്, ജില്ലാ പൊലീസിന്റെ നാർക്കോട്ടിക് വിഭാഗം എ എസ് ഐ മാരായ രാജീവൻ, ജിജുമോൻ, സീനിയർ സിവിൽപൊലീസ് ഓഫിസർമാരായ സജീഷ്, ഷൗക്കത്തലി, സി പി ഒ അനൂപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

അതിർത്തി പ്രദേശങ്ങൾ കേന്ദ്രികരിച്ച് ലഹരി കടത്തുൾപ്പടെ പിടികൂടുന്നതിന് ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP