Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡന കേസിൽ നടപടി ഉറപ്പായപ്പോൾ അതിവിശ്വസ്തനെ രംഗത്തിറക്കി; ഇടനിലക്കാരൻ വഴി 25 ലക്ഷം ആവശ്യപ്പെട്ടുവെന്ന റൈറ്റർ പ്രദീപിന്റെ കള്ളമൊഴിയിൽ സൈജു ജാമ്യം നേടി; കള്ളം ക്രൈംബ്രാഞ്ച് കണ്ടുപിടിച്ചപ്പോൾ തെറിച്ചതിൽ മാറനല്ലൂർ സ്റ്റേഷനിലെ പ്രദീപിന്റെ തൊപ്പിയും; മലയിൻകീഴിലെ ഗൂഢാലോചനയിൽ വനിതാ ഡോക്ടറുടെ പോരാട്ടം ജയിക്കുമ്പോൾ

പീഡന കേസിൽ നടപടി ഉറപ്പായപ്പോൾ അതിവിശ്വസ്തനെ രംഗത്തിറക്കി; ഇടനിലക്കാരൻ വഴി 25 ലക്ഷം ആവശ്യപ്പെട്ടുവെന്ന റൈറ്റർ പ്രദീപിന്റെ കള്ളമൊഴിയിൽ സൈജു ജാമ്യം നേടി; കള്ളം ക്രൈംബ്രാഞ്ച് കണ്ടുപിടിച്ചപ്പോൾ തെറിച്ചതിൽ മാറനല്ലൂർ സ്റ്റേഷനിലെ പ്രദീപിന്റെ തൊപ്പിയും; മലയിൻകീഴിലെ ഗൂഢാലോചനയിൽ വനിതാ ഡോക്ടറുടെ പോരാട്ടം ജയിക്കുമ്പോൾ

വിനോദ് പൂന്തോട്ടം

എറണാകുളം. പാരലൽ കോളേജിൽ സഹപ്രവർത്തകയായിരുന്ന യുവതിയെ പീഡിപ്പിച്ചതിന് സസ്‌പെഷനിലായ എറണാകുളം കൺട്രോൾ റൂം സി ഐ എ വി സൈജു മലയിൻകീഴ് സി ഐ ആയിരിക്കെ ഉണ്ടായ പീഡന പരാതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത് വ്യാജമൊഴിയുടെ പിൻബലത്തിൽ - ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും പൊലീസ് മേധാവി വഴി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കള്ളമൊഴി നൽകിയ മലയിൻകീഴ് സ്റ്റേഷനിലെ മുൻ റൈറ്ററും കല്ലിയൂർ സ്വദേശിയുമായ പ്രദീപിനെ സംസ്ഥാന പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത് .

നിലവിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപിന് പ്രത്യേക ദൂതൻവശം ഇന്നലെ സസ്‌പെൻഷൻ ഓർഡർ കൈമാറി. സി ഐ സൈജുവിനും പൊലീസുകാരനായ പ്രദീപിനുമെതിരെ വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ചിന്റെ ശുപാർശ ഉണ്ടെന്നാണ് വിവരം. വനിത ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സി ഐ സൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയ ശേഷമാണ് ഇരയ്ക്ക് എതിരെ ഗൂഢാലോചന നടന്നത്. പരാതിക്കാരിയുടെ അഭിഭാഷകൻ വഴി പീഡന പരാതി പിൻവലിക്കാൻ 25 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് കള്ള പരാതി ഉണ്ടാക്കിയത്. പൊലീസുകാരനായ പ്രദീപിനെ ഇടനിലക്കാർ വീട്ടിൽ വന്നു കണ്ടുവെന്നായിരുന്നു മൊഴി.

കേസ് പിൻവലിക്കാൻ ആദ്യം ആവിശ്യപ്പെട്ട 25 ലക്ഷം കിട്ടില്ലന്ന് ഉറപ്പായപ്പോൾ അത് പിന്നീട് 10 ലക്ഷമാക്കി കുറച്ചുവെന്നും സി ഐ യുടെ വിശ്വസ്തനും സ്റ്റേഷനിലെ റൈറ്ററുമായിരുന്ന പ്രദീപ് മൊഴി നൽകി. ഈ മൊഴി പൊലീസ് സ്റ്റേഷനിൽ നിന്നും സംഘടിപ്പിച്ച് പരാതിക്കാരി പണത്തിന് വേണ്ടിയാണ് പീഡന പരാതി നൽകിയതെന്ന് സൈജുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സൈജു ജാമ്യത്തിനായി ഉപയോഗിച്ചതും ഹൈക്കോടതിയിൽ നിന്നടക്കം വേഗത്തിൽ അനുകൂല ഉത്തരവ് നേടി എടുത്തതും പൊലീസുകാരനായ പ്രദീപിന്റെ മൊഴി പകർപ്പ് ഹാജരാക്കിയായിരുന്നു. ഇതിനിടെ സി ഐ സൈജുവിനെ രക്ഷിക്കാനാണ് പ്രദീപ് മൊഴി നൽകിയതെന്ന് പൊലീസിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നു. പ്രദീപ് പറഞ്ഞ തിയ്യതി , സ്ഥലം , സമയം ഇതിലൊക്കെ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് ആദ്യം തന്നെ സ്ഥിരീകരിച്ചു.

പ്രദീപിന്റെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ സൈജുവിന്റെ കാര്യം കൂടുതൽ പരുങ്ങലിൽ ആകും. വിശ്വസ്തനെ വെച്ച് വ്യാജ മൊഴി ഉണ്ടാക്കി ഇരയുടെ വിശ്വാസ്യത തകർക്കുകയായിരുന്നു സൈജുവിന്റെ ലക്ഷ്യം. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രദീപ് പറയുന്നത് കളവാണെന്ന് ബോധ്യം വന്നപ്പോൾ തന്നെ ഇയാളെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് മാറനല്ലൂർ സ്റ്റേഷനിലേക്കും മാറ്റി. അതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്. തനിക്കെതിരെ വ്യാജ മൊഴിയും കള്ള കേസും ചമയ്ക്കുകയാണെന്ന് കാട്ടി വനിത ഡോക്ടർ തന്നെ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

സി ഐ സൈജുവിനെതിരെ നെടുമങ്ങാട് പൊലീസ് മറ്റൊരു പീഡന കേസ് കൂടി എടുത്ത പശ്ചാത്തലത്തിൽ സേനയുടെ മുഖം രക്ഷിക്കാനാണ് സൈജുവിനെയും വിശ്വസ്തനായ പൊലീസുകാരൻ പ്രദീ പിനെയും അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തത്.
കഴിഞ്ഞ എപ്രിലിൽ മലയിൻകീഴ് സ്റ്റേഷനിൽ സി ഐ ആയി ജോലി ചെയ്യവെയാണ് വനിത ഡോക്ടറെ പീഡിപ്പിച്ചതിന് സൈജുവിനെതിരെ പരാതി ഉണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്ന് മലയിൻകീഴ് സി ഐ, ആയിരുന്ന എ വി സൈജുവിനെ സ്ഥലം മാറ്റിയിരുന്നു.. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു പിന്നീട് അവധിയിൽ പോയി.

തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മുല്ലപ്പെരിയാറിൽ നിയമനം കിട്ടിയങ്കെിലും എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു. മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്‌നം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്ന് എസ്ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു. പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.

ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞിരുന്നു. സൈജുവിനെതിരെ സസ്‌പെൻഷന് നെടുമങ്ങാട് ഡിവൈ എസ് പി അന്ന് ശുപാർശ ചെയ്‌തെങ്കിലും സൈജുവിന്റെ സി പി എം ബന്ധവും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവെന്ന പരിഗണനയും കാരണം ഒരു നടപടിയും ഉണ്ടായില്ല. ആഭ്യന്തര വകുപ്പും സൈജുവിന് പരവതാനി വിരിച്ചു കൊടുക്കയായിരുന്നു.എന്നാൽ പരാതിക്കാരിയെ അന്വേഷണത്തിന്റെ പേരു പറഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു. വീട്ടിലെ സി സി ടിവി അടക്കം പൊലീസ് കൊണ്ടു പോയി., എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല. സി ഐ സൈജുവിനെതിരെ വേറെയും ആരോപണങ്ങൾ ഉയർന്നിരുന്നു. സി ഐ സൈജു പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ടതിന് മേലുദ്യോഗസ്ഥരുടെ താക്കീതിനും വിധേയനായിട്ടണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം സൈജുവിനെതിരെ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസു കൂടി പുറത്തു വന്നതോടെ സേനയ്ക്കാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. പൊലീസിൽ ജോലി കിട്ടും മുൻപ്
പനവൂരിലെ പാരലൽ കോളേജിൽ പഠിപ്പിക്കവെ സൈജുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യ ആയിരുന്ന യുവതിയാണ് പീഡന പരാതി നല്കിയത്. പിന്നീട് സൈജുവിനൊപ്പം പല ട്യൂട്ടോറികളിലും ഇവർ പഠിപ്പിച്ചു. അത് സൗഹൃദമായി തന്നെ നിലനിൽക്കുകയും ചെയ്തു. ഇതിനിടയിലാണ് സൈജുവിന് പൊലീസിൽ ജോലി കിട്ടി പോകുന്നത്. തുടർന്ന് യുവതിയുടെ വിവാഹം കഴിഞ്ഞ് പോയി. പിന്നീട് അവിചാരിതമയി ഉണ്ടായ കണ്ടു മുട്ടലാണ് പീഡനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്.

സി ഐ സൈജു തന്നെ മുൻ എടുത്ത് യുവതിയുമായി ഭർത്താവുമായി ചങ്ങാത്തത്തിലായി. കുടുംബങ്ങളെ തമ്മിൽ അടുപ്പിക്കാൻ മുൻ കൈഎടുത്തതും സൈജു തന്നെ. അങ്ങനെ ഒരുമിച്ച് വിനോദയാത്ര, ഒത്തു ചേരൽ ഇതൊക്കെ പതിവായി. ഇതിനിടയിലാണ് സൈജു പഴയ ശിക്ഷ്യയെ കീഴ്‌പ്പെടുത്തിയത്. ഭർത്താവില്ലാത്ത സമയങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും അല്ലാത്ത ദിവസങ്ങളിൽ അരുവിക്കരക്കടുത്തുള്ള പുരവൂർകോണത്തെ സൈജുവിന്റെ വീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് ആണ് പീഡനം തുടങ്ങിയത്. പിന്നീട് ഭീക്ഷണിയായി. ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കാലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീക്ഷണി തുടർന്നു. ഭീക്ഷണിപ്പെടുത്തിയുള്ള പീഡനം സഹിക്കാതെ വന്നപ്പോൾ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭർത്താവുമൊത്താണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്.

2 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോദിച്ചപ്പോൾ സൈജുവിന്റെ വീട് കയറി ആക്രമിച്ചു എന്ന പേരിൽ യുവതിക്കും ഭർത്താവിനുമെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇതിനിടെ സൈജുവിനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസിലെ ഇടതു സംഘടന തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇരയ്ക്കും ഭർത്താവിനുമെതിരെ കേസെടുത്തതെന്നും ആക്ഷേപം ഉണ്ട്. എന്നാൽ പൊലീസിലെ പീഡകരോടു വിട്ടു വീഴ്ചയില്ലെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയതോടെഎറണാകുളം ട്രാഫിക് കൺട്രോൾ സി ഐ ആയിരുന്ന സൈജുവിനെ കഴിഞ്ഞ ദിവസം രാത്രി തന്നെ സസ്പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.

അതേസമയം സേനയ്ക്ക് ആകെ ഉണ്ടായ കളങ്കം മാറാൻ സി ഐ സൈജുവിനെ പിരിച്ചുവിടണമെന്ന അഭിപ്രായം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക നോട്ടീസ് നൽകി സൈജുവിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷം പിരിച്ചുവിടൽ നടപടിയിലേയ്ക്ക് നീങ്ങു മെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP