Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ലക്കി' സമ്മാനിച്ചത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം; ബ്രസീലും ക്രൊയേഷ്യയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും 2006ൽ പ്രീക്വാർട്ടറിലെത്തി; ഡെന്മാർക്കിനെ ഒറ്റ ഗോളിന് വീഴ്‌ത്തി വീണ്ടും നേട്ടത്തിൽ; ആഘോഷത്തിമിർപ്പിൽ സോക്കറൂസ്!

'ലക്കി' സമ്മാനിച്ചത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം; ബ്രസീലും ക്രൊയേഷ്യയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും 2006ൽ പ്രീക്വാർട്ടറിലെത്തി; ഡെന്മാർക്കിനെ ഒറ്റ ഗോളിന് വീഴ്‌ത്തി വീണ്ടും നേട്ടത്തിൽ; ആഘോഷത്തിമിർപ്പിൽ സോക്കറൂസ്!

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിലെ നിർണായക മത്സരത്തിൽ കരുത്തരായ ഡെന്മാർക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഓസ്‌ട്രേലിയ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളിലൊന്നാണ് ഇന്ന് സ്വന്തമാക്കിയത്. ഇത് രണ്ടാംതവണയാണ് ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത്.

60ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്‌ട്രേലിയയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ച ഡെന്മാർക്കിനെ രണ്ടാം പകുതിയിൽ ഗോളടിച്ച് ഓസ്‌ട്രേലിയ പിന്നിലാക്കുകയായിരുന്നു. ജയത്തോടെ രണ്ട് വിജയവും ഒരു തോൽവിയുമായി ഡി ഗ്രൂപ്പിൽ ഓസ്‌ട്രേലിയയ്ക്ക് ആറു പോയിന്റായി. രണ്ടാം സ്ഥാനക്കാരായി ടീം പ്രീക്വാർട്ടറിലേക്ക്.



ഗ്രൂപ്പ് ഡി യിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റുമായി ഫ്രാൻസാണ് ഒന്നാമതുള്ളത്. ഓസ്ട്രേലിയക്കും ആറ് പോയന്റുണ്ട്. ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് മുന്നിലെത്തിയത്. ഫ്രാൻസിന്റെ ഗോൾ വ്യത്യാസം '+3' ആണ്. അതേ സമയം ഓസ്ട്രേലിയയുടെ ഗോൾ വ്യത്യാസം -1 ആണ്.

1974-ലാണ് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അന്ന് കാര്യമായ മുന്നേറ്റങ്ങൾ നടത്താനാവാതെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായി. പിന്നീട് ലോകകപ്പിന് യോഗ്യത നേടുന്നത് 2006-ലാണ്. 2006-ൽ കരുത്തരായ ബ്രസീലും ക്രൊയേഷ്യയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. പക്ഷേ പ്രീ ക്വാർട്ടറിൽ ഇറ്റലിയോട് തോറ്റ് പുറത്തായി. 2010, 2014, 2018 വർഷങ്ങളിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായി. ഇത്തവണ ചരിത്രം കുറിച്ച വിജയത്തോടെ പ്രീക്വാർട്ടറിൽ.

ആദ്യ പകുതി പിന്നിട്ടപ്പോൾ 66 ശതമാനം പന്തടക്കവും അഞ്ച് ഷോട്ടുകളുമായി ഡെന്മാർക്ക് മുന്നിലെത്തിയെങ്കിലും ഗോളടിക്കാൻ അവർക്കു സാധിച്ചില്ല. പ്രത്യാക്രമണത്തിൽ നാലു തവണ ഡാനിഷ് ഗോൾ മുഖത്തേക്ക് ഓസ്‌ട്രേലിയയും ഉന്നമിട്ടു. പത്താം മിനിറ്റിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സന്റെ കോർണർ ഓസ്‌ട്രേലിയയുടെ മാത്യു ലക്കി ഹെഡ് ചെയ്ത് അകറ്റി.

19ാം മിനിറ്റിൽ ഡെന്മാർക്ക് താരം ജോവാകിം മേലിന്റെ ഗോൾ ശ്രമം ഓസ്‌ട്രേലിയ താരം ഹാരി സൗത്താറിന്റെ പിഴവിൽ സെൽഫ് ഗോൾ ആകാൻ വഴിയൊരുങ്ങിയെങ്കിലും ഓസ്‌ട്രേലിയ ഗോളി മാത്യു റിയാൻ പന്ത് നിയന്ത്രണത്തിലാക്കി. വിങ്ങുകളിലൂടെ പാസ് നൽകി, മിച്ചൽ ഡ്യൂക്കിനു പന്തെത്തിക്കാനാണു കളിയുടെ ആദ്യ പകുതിയിൽ ഓസ്‌ട്രേലിയ ശ്രമിച്ചുകൊണ്ടിരുന്നത്. 29ാം മിനിറ്റിൽ ഡെന്മാർക്കിന്റെ ലിൻഡ്‌സ്‌ട്രോമിന്റെ മുന്നേറ്റം ഓസ്‌ട്രേലിയ തടഞ്ഞപ്പോൾ തൊട്ടുപിന്നാലെ എറിക്‌സൻ എടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതു ഭാഗത്തുകൂടെ പുറത്തേക്കുപോയി. ഡെന്മാർക്ക് ഫോർവേർഡ് മാർട്ടിൻ ബ്രാത്ത്‌വെയ്ത്ത് മൂന്നോളം അവസരങ്ങളാണ് ആദ്യ പകുതിയിൽ സൃഷ്ടിച്ചത്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഗോൾ നേടുക ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയും ഡെന്മാർക്കും ടീമിൽ ഓരോ മാറ്റങ്ങൾ വരുത്തി. 48ാം മിനിറ്റിൽ ഡെന്മാർക്ക് ബോക്‌സിനകത്ത് ഗോൾ നേടാൻ ജാക്‌സൻ ഇർവിന് മികച്ചൊരു അവസരം ലഭിച്ചു. മഗ്രീയുടെ പാസിൽ ഇർവിൻ എടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. രണ്ടാം പകുതിയിൽ ഡെന്മാർക്കിനെതിരെ വലിയ സമ്മർദം തന്നെ ചെലുത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ നിരന്തരം ഡെന്മാർക്ക് ഗോൾമുഖത്തേക്ക് ഇരച്ചെത്തി. 60ാം മിനിറ്റിൽ മാത്യു ലക്കിയിലൂടെ ഓസ്‌ട്രേലിയ മുന്നിലെത്തി. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ലക്കിയുടെ 14ാം രാജ്യാന്തര ഗോളാണിത്.



പിന്നിലായതോടെ ഡെന്മാർക്ക് താരങ്ങൾ കൂടുതൽ പ്രതിരോധത്തിലായി. ഓസ്‌ട്രേലിയൻ ബോക്‌സിലേക്കു തുടർച്ചയായി പന്തെത്തി. പക്ഷേ ഗോൾ നേടാൻ ഡെന്മാർക്കിനു സാധിച്ചില്ല. 71ാം മിനിറ്റിൽ ഡെന്മാർക്ക് താരങ്ങൾ പെനൽറ്റിക്കായി ശ്രമിച്ചെങ്കിലും പകരക്കാരൻ താരം കാസ്പർ ഡോൾബെർഗ് ഓഫ് സൈഡ് ആയതോടെ അതു നഷ്ടമായി. അധിക സമയമായി അനുവദിച്ച ആറുമിനിറ്റും അവസാനിച്ചതോടെ ഡി ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ പ്രീക്വാർട്ടറിലെത്തി. രണ്ടു തോൽവിയും ഒരു സമനിലയുമായി ഡെന്മാർക്ക് ഡി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി.

60ാം മിനിറ്റിൽ മാത്യു ലക്കി ഓസ്‌ട്രേലിയയ്ക്കായി ഗോൾ നേടി. ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്നു പന്തു ലഭിച്ച ലക്കിയുടെ ഒറ്റയാൾ മുന്നേറ്റമായിരുന്നു ഗോളിനു വഴി തുറന്നത്. ലക്കിക്കു പാസ് നൽകിയത് റിലേ മഗ്രീ. മഗ്രീയിൽനിന്ന് പന്തു ലഭിച്ച ലക്കി, ഡെന്മാർക്ക് പോസ്റ്റിനു മുന്നിലേക്കു കുതിച്ചെത്തി, പ്രതിരോധ താരം ജോവാകിം മേലിനെ കബളിപ്പിച്ചു ഗോൾ നേടി. ഡെന്മാർക്ക് പോസ്റ്റിന്റെ വലതു മൂലയിലേക്കുപോയ പന്ത് തടയാനുള്ള ഡാനിഷ് ഗോളി കാസ്പർ സ്‌മെയ്ഷലിന്റെ ശ്രമവും വിഫലമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP