Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു; ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗിനെ കുറിച്ചു കേൾക്കുമ്പോഴേ ക്രിക്കറ്റ് 'ദൈവങ്ങൾക്ക്' കലിയിളകും! ഇത് മലയാളി താരത്തെ കരയ്ക്കിരുത്തി മുതിർന്ന താരമാക്കും കുതന്ത്രം; പന്തിന് ഇടവേള അനിവാര്യമെന്ന് ശശി തരൂരും; സഞ്ജു സാംസണിനോട് കാട്ടുന്നത് നീതി കേട്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പ് തെളിയുമ്പോൾ

സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു; ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗിനെ കുറിച്ചു കേൾക്കുമ്പോഴേ ക്രിക്കറ്റ് 'ദൈവങ്ങൾക്ക്' കലിയിളകും! ഇത് മലയാളി താരത്തെ കരയ്ക്കിരുത്തി മുതിർന്ന താരമാക്കും കുതന്ത്രം; പന്തിന് ഇടവേള അനിവാര്യമെന്ന് ശശി തരൂരും; സഞ്ജു സാംസണിനോട് കാട്ടുന്നത് നീതി കേട്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പ് തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്രൈസ്റ്റ്ചർച്ച്: ക്രിക്കറ്റ് ദൈവങ്ങൾക്ക് പ്രധാനം ഉത്തരേന്ത്യയാണ്. ബിസിസിഐ നയിക്കുന്നവർക്ക് അതിന് അപ്പുറത്തേക്കുള്ള ചിന്തയില്ല. അങ്ങനെ വീണ്ടും ഒരിക്കൽ കൂടി സഞ്ജു വി സാംസൺ പുറത്തിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയുടെ മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞു. വാഷിങ്ടൺ സുന്ദർ ആഞ്ഞടിച്ചതു കൊണ്ട് മാത്രം ഇന്ത്യൻ സ്‌കോർ 200 കടന്നു. ഋഷഭ് പന്തിന് വേണ്ടി ഇന്ത്യൻ ടീം മാനേജ്‌മെന്റെ നടത്തിയ നെറികെട്ട ഒഴിവാക്കൽ വീണ്ടും ചർച്ചയാവുകയാണ്. തിരുവനന്തപുരം എംപി ശശി തരൂർ അടക്കം നിരാശനാണ്. ഐപിഎല്ലിൽ മാത്രം സ്ഥിരമായി കളിക്കാനാകുന്ന താരമെന്ന 'ഖ്യാതി'യാണ് ഇന്ത്യയുടെ ന്യൂസിലണ്ട് പര്യടനം മലയാളിയായ സഞ്ജു വി സാംസണ് നൽകുന്നത്.

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ട് വിക്കറ്റ് കീപ്പർ ബാറ്റർ പന്ത്. 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. ന്യൂസിലണ്ട് പര്യടനത്തിലെ ഏകദിന-2020 മത്സര ടീമിൽ സഞ്ജു ഇടപെടിച്ചപ്പോൾ ആരാധകർ ആവേശത്തിലായി. എല്ലാ കളിയിലും സഞ്ജു കളിക്കുമെന്ന് പ്രതീക്ഷിച്ചു. ലോകകപ്പിലെ തിരിച്ചടി കൂടി കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ 20-20യിൽ സഞ്ജുവിനെ മറികടന്ന് കളിച്ചത് പന്ത്. എല്ലാ കളിയിലും പരാജയമായി. ഏകദിനത്തിൽ ആദ്യ കളിയിൽ സഞ്ജു ടീമിലെത്തി. സാമാന്യം ഭേദപ്പെട്ട സ്‌കോർ നേടി. എന്നാൽ അടുത്ത രണ്ടു കളിയിൽ 'സമ്പൂർണ്ണ പരാജയമായ' പന്തിന് വേണ്ടി സഞ്ജുവിനെ തഴഞ്ഞു. ഏകദിനത്തിലെ എല്ലാ കളിയിലും പന്ത് പരാജയമാകുകയും ചെയ്തു.

പ്രത്യേകിച്ചും സഞ്ജുവിനെപ്പോലെ ഒരു താരം പുറത്തിരിക്കുമ്പോൾ. പരമ്പരയിലെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കൊടുത്തത്. ആദ്യ ഏകദിനത്തിലായിരുന്നു അവസരം. 38 റൺസ് നേടിയിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡക്ക് അവസരം കൊടുക്കുകയും ചെയ്തു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്ത് എത്തി. 'പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു, വൈറ്റ്ബോൾ ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാൻ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ. ന്യൂസിലണ്ടിൽ നിന്ന് ബംഗ്ലാദേശിലേക്കാണ് ടീം ഇന്ത്യയുടെ യാത്ര. അവിടേയും ഋഷഭ് പന്ത് ടീമിലുണ്ട്. സഞ്ജുവില്ല. അതായത് എല്ലാം കളിയിലും പരാജയപ്പെടുന്ന പന്തിന് വീണ്ടും വീണ്ടും അവസരം നൽകുയാണ് മാനേജ്‌മെന്റ്.

ഈ വർഷം ടി20, ഏകദിന മൽസരങ്ങളിൽ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ എന്നിട്ടും പന്തിനെ മറികടന്ന് ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിനു കഴിയുന്നില്ല. മലയാളി ആരാധകർ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തുമുള്ള ക്രിക്കറ്റ് പ്രേമികൾ ഇതിൽ നിരാശയിലും രോഷത്തിലുമാണ്. ഈ വർഷം ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണും പന്തും ഒമ്പതു ഇന്നിങ്സുകൾ വീതമാണ് കളിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ റൺസെടുത്തിട്ടുള്ളത് പന്താണെന്ന്ു കാണാം. അതു മാത്രല്ല ഫിഫ്റ്റി പ്ലസ് സ്‌കോറുകളിലും അദ്ദേഹം സഞ്ജുവിനെ പിന്നിലാക്കുന്നു. എന്നാൽ ബാറ്റിങ് ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും സഞ്ജുവാണ് ബെസ്റ്റ്. 326 റൺസാണ് പന്തിന്റെ സമ്പാദ്യം. സഞ്ജു 284 റൺസും നേടി. പന്ത് മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറുകളടിച്ചപ്പോൾ സഞ്ജുവിനു രണ്ടെണ്ണമാണുള്ളത്. പക്ഷെ പന്തിന്റെ ശരാശരി 40.75 ആണെണങ്കിൽ സഞ്ജുവിന്റേത് 71 ആണ്. സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 105.5ഉം റിഷഭിന്റേത് 98.1 ഉം ആണ്.

ഏകദിനത്തിൽ സഞ്ജു സാംസൺ ഇതുവരെ കളിച്ചിട്ടുള്ളത് 10 ഇന്നിങ്സുകളിൽ മാത്രമാണ്. ഇതിൽ ഒമ്പതും ഈ വർഷമായിരുന്നെങ്കിൽ ആദ്യത്തേത് കഴിഞ്ഞ വർഷവുമാണ്. കളിച്ച 10 ഇന്നിങ്സുകളെടുത്താൽ അദ്ദേഹം രണ്ടിന്നിങ്സുകളിൽ മാത്രമേ (6*, 2*) ഒറ്റയക്ക സ്‌കോറിൽ പുറത്തായിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിൽ നടന്ന മാച്ചിൽ പുറത്താവാതെ നേടിയ 86 റൺസാണ് ഉയർന്ന സ്‌കോർ. 46, 12, 54, 43*, 15, 30*, 36 എന്നിങ്ങനെയാണ് ബാക്കിയുള്ള ഇന്നിങ്സുകളിൽ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം. ന്യൂസിലാൻഡുമായുള്ള ആദ്യ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി പ്ലെയിങ് ഇലവനിൽ കണ്ടത്. പന്തിന്റെ പ്രകടനത്തിലേക്കു വന്നാൽ അവസാനത്തെ 11 ഏകദിന ഇന്നിങ്സുകളിൽ രണ്ടു തവണ താരം ഡെക്കായി പുറത്തായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ പുറത്താവാതെ നേടിയ 125 റൺസാണ് കരിയർ ബെസ്്റ്റ് പ്രകടനം. 77, 78, 16, 85, 0, 11, 18, 56, 0, 15 എന്നിങ്ങനെയാണ് ശേഷിച്ച 10 ഇന്നിങ്സുകളിൽ റിഷഭിന്റെ സ്‌കോറുകൾ. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അദ്ദേഹം 15 റൺസെടുത്ത് ബൗൾഡാവുകയായിരുന്നു. ഇന്ന് പത്ത് റൺസും. അങ്ങനെ ദയനീയമാണ് സമീപകാല പ്രകടനങ്ങൾ.

പന്തിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയും വിശദീകരിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളും സമൂഹനമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു എന്നായിരുന്നു രസകരമായൊരു കമന്റ്. അതേസമയം തഴയുമ്പോഴെല്ലാം സഞ്ജു ട്വിറ്ററിൽ ട്രെൻഡിങാവാറുണ്ട്. ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗാണ് ഇപ്പോൾ സജവീമാകുന്നത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 47.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മധ്യനിരയിൽ സഞ്ജുവിനെ പോലൊരു താരത്തിന്റെ സാധ്യത നിറഞ്ഞു നിന്ന മത്സരമാണ് ഇത്. അങ്ങനെ ബാറ്റിംഗിൽ എല്ലാ കളിയിലും ന്യൂസിലണ്ടിൽ പന്ത് സമ്പൂർണ്ണ പരാജയമായി. അപ്പോഴും ന്യൂസിലണ്ടിലേക്ക് പന്തിന് യാത്ര ചെയ്യാം.

സഞ്ജു സാംസണും പന്തും തമ്മിലുള്ള താരതമ്യം ഇന്ത്യൻ ക്രിക്കറ്റിൽ ചൂടുപിടിക്കുകയാണ്. തുടർച്ചയായി പരാജയപ്പെട്ടിട്ടും പന്തിന് അവസരങ്ങൾ നൽകുകയും, അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ തഴയുകയും ചെയ്യുന്ന ടീം നിലപാടിനെതിരെ ആരാധകർക്ക് പുറമേ മുൻ താരങ്ങൾ വരെ വിമർശനമുയർത്തിക്കഴിഞ്ഞു. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ അവസരം ലഭിച്ച സഞ്ജു താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയില്ല. ആദ്യ കളിയിൽ മോശം പ്രകടനം നടത്തിയ പന്തിനെയാകട്ടെ ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ അനീതിക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തിയത്. മൂന്നാം ഏകദിനത്തിലും അതു തന്നെ സംഭവിച്ചു.

സഞ്ജുവിന് ഇനിയും അവസരം നൽകാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ന്യൂസിലാൻഡ് മുൻ താരവും കമന്റേറ്ററുമായ സൈമൺ ഡൗളും ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെയും. സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകേണ്ടതുണ്ടെന്നാണ് ന്യൂസിലാൻഡ് മുൻ ഫാസ്റ്റ് ബൗളർ കൂടിയായ സൈമൺ ഡൗൾ അഭിപ്രായപ്പെട്ടത്. 'സഞ്ജു സാംസൺ-പന്ത് ചർച്ച വളരെ രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി വെറും 35 ആണ്. സ്‌ട്രൈക്ക് റേറ്റ് മോശമല്ല. പക്ഷേ സഞ്ജുവിനെ നോക്കൂ, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജു മോശമല്ല. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്' -സൈമൺ ഡൗൾ പറഞ്ഞു.

പന്തിനെ കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. പന്താണ് ഭാവിയെന്ന് പറയുന്നു. എന്നാൽ, വൈറ്റ് ബോൾ മത്സരങ്ങളിൽ ഒന്നും ചെയ്തിട്ടില്ല. മികച്ച ടെസ്റ്റ് കളിക്കാരനാണ്. ടെസ്റ്റിൽ വിജയിക്കുമെന്ന് ഉറപ്പുള്ളയാളാണ്. എന്നാൽ ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ല - സൈമൺ ഡൗൾ വ്യക്തമാക്കി. ആരാണ് മികച്ചവൻ എന്ന് ബി.സി.സിഐ നോക്കുന്നില്ല എന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. പന്തിന് സ്ഥാനം കണ്ടെത്താനാണ് ബി.സി.സിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ പന്ത് അതിന് അർഹനായിരുന്നു, എന്നാൽ ആ പരിധി ഇപ്പോൾ അവസാനിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായി -ഭോഗ്ലെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP