Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കുന്നത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അടങ്ങുന്ന ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി; അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്; പോപ്പുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് സിപിഎം പത്രം; വികാരി ജനറൽ യൂജിൻ പെരേര ഒന്നാംപ്രതി; എൻഐഎയും വിഴിഞ്ഞത്തേക്ക്; കേന്ദ്ര സേന എത്തിയേക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കുന്നത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അടങ്ങുന്ന ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി; അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്; പോപ്പുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് സിപിഎം പത്രം; വികാരി ജനറൽ യൂജിൻ പെരേര ഒന്നാംപ്രതി; എൻഐഎയും വിഴിഞ്ഞത്തേക്ക്; കേന്ദ്ര സേന എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി. സമരനേതാവ് വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ടെന്നാണ് ദേശാഭിമാനി വാർത്ത. സിപിഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതായത് സർക്കാരിനൊപ്പം ചേർന്നു നിൽക്കുന്ന പത്രം. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയ്ക്ക് മാനങ്ങൾ ഏറെയാണ്. അതിനിടെ വിഴിഞ്ഞത്ത് എൻഐഎയും എത്തുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള സൂചനകൾ വാർത്തകളാകുന്ന സാഹചര്യത്തിലാണ് ഇതെല്ലാം. കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ എന്ന് ദേശാഭിമാനി പറയുന്നു. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്. ഇതിൽ പറയുന്ന എജെ വിജയൻ, മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. എജെ വിജയന്റെ ഭാര്യ ഏലിയാമ്മാ വിജയൻ നടത്തുന്ന സഖിയ്‌ക്കെതിരേയും ദേശാഭിമാനിയിൽ പരാമർശമുണ്ട്. ഇതോടെ ആന്റണി രാജുവിന്റെ കുടുംബമാണ് വിഴിഞ്ഞത്ത് അട്ടിമറി നടത്തുന്നതെന്ന് പറയുകയാണ് ദേശാഭിമാനി.

സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നിൽക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴിൽ ആറാവശ്യവും സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താൽപ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്സ് ആരംഭിച്ചിട്ടുണ്ടന്നെും ദേശാഭിമാനി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് വാർത്തയിൽ ദേശാഭിമാനി ഉയർത്തുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ കേരള കൗമുദിയിലും വാർത്തയുണ്ട്. പോപ്പുലർ ഫ്രണ്ടാണ് വിഴിഞ്ഞത്തെ അട്ടിമറിക്കാരെന്നാണ് കേരള കൗമുദി പറയുന്നത്.

എന്നാൽ സർക്കാരിനൊപ്പം നിൽക്കുന്ന എല്ല ഔദ്യോഗിക രഹസ്യങ്ങളും അറിയാവുന്ന ദേശാഭിമാനി നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വർഷങ്ങളായി ഡൽഹിയിലെ സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ) ആസ്ഥാനത്തായിരുന്ന പെരേര ജൂണിലാണ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിഴിഞ്ഞത്ത് ഇടപെട്ടുതുടങ്ങി. തീരശോഷണത്തിനെതിരെ എന്ന പേരിൽ ജൂൺ അഞ്ചിനായിരുന്നു ആദ്യ യോഗം. 29ന് ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ഐക്കഫ് സെന്ററിൽ പെരേരയുടെ നേതൃത്വത്തിൽ രഹസ്യയോഗവുമുണ്ടായി. തീവ്ര ഇടതു, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളാണ് അവിടെ പങ്കെടുത്തത്. മുൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തെ നിരാഹാരമിരുത്താനുള്ള തീരുമാനം കൈക്കൊണ്ടതും ഈ യോഗമാണ്. മുതിർന്ന ബിഷപ്പുമാരുടെ എതിർപ്പിനെത്തുടർന്നാണ് നീക്കം പാളിയതെന്നും ദേശാഭിമാനി പറയുന്നു.

ദേശാഭിമാനി വാർത്തയിലെ മറ്റ് വിശദാംശങ്ങൾ ചുവടെ

ഐക്കഫിലെ യോഗത്തിൽ പങ്കെടുത്തവർ

ആന്റോ ഏലിയാസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ബിജു (എസ്യുസിഐ), പി വൈ അനിൽകുമാർ (ഏകതാ പരിഷത്), ബഞ്ചമിൻ ഫെർണാണ്ടസ് (കോസ്റ്റൽവാച്ച്), മേഴ്സി അലക്‌സാണ്ടർ (സഖി), സുബിൽ എബ്രഹാം, ലിമ സുനിൽ പുല്ലുവിള, ബിജു, ജെയിംസ് റോക്കി, മാഗ്ലിൻ ഫിലോമിന, അഡ്വ. സുഗതൻ പൗൾ, അനിൽകുമാർ, വീണ മരുതൂർ (എക്കോ സൊലൂഷൻസ്), സജിത, ഫാ. ഇബ്രാഹിം, മേഴ്സി (ചെറുരശ്മി).

അട്ടിമറിക്ക് സഭക്കൊപ്പം പിന്തിരിപ്പന്മാരും

വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കണ്ണിചേരുന്നത് സഭമുതൽ മുൻസംഘപരിവാർ നേതാവുവരെ. തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിലെ ഒമ്പതംഗ സംഘാംഗങ്ങളിൽ തീവ്ര ഇടത്, മൗലിക, പരിസ്ഥിതി സംഘടനകളിലുള്ളവർ. ഭാര്യ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് സംഘത്തിലെ പ്രധാനിയുടെ പ്രവർത്തനം. ഈ സംഘടനയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഉറ്റ അനുയായി ബെഞ്ചമിൻ ഫെർണാണ്ടസും സംഘത്തിൽ സജീവമാണ്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജന്റെ മാനസഗുരുവാണ് ചാനൽ ചർച്ചകളിൽ ഇടതുപക്ഷ വിരുദ്ധത പറയുന്ന കെ എം ഷാജഹാൻ.

എറണാകുളം കാക്കനാട് സ്വദേശിയായ അഭിഭാഷകൻ ജോൺ ജോസഫ്, വോട്ടേഴ്സ് അലയൻസ്, ഷാഡോ മിനിസ്ട്രി എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകനാണ്. മനുഷ്യാവകാശ പ്രവർത്തനം എന്ന പേരിൽ വികസനപദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നു. അഞ്ചൽ സ്വദേശിയായ ബ്രദർ പീറ്ററിന്റെ യഥാർഥ പേര് ബോബി മാത്യുവെന്നാണ്. മിഷണറി പ്രവർത്തനങ്ങൾക്കൊപ്പമാണ് തുറമുഖത്തിന് എതിരായ നടപടികൾ. കരിങ്കുളം സ്വദേശിനിയായ സീറ്റ ദാസനാണ് സമരത്തിൽ സ്ത്രീകളെ ഇളക്കിവിടുന്നത്. ആർത്തുങ്കൽ സ്വദേശിയായ ജാക്സൻ പൊള്ളയിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. ആം ആദ്മി പാർട്ടിയോടാണ് ആഭിമുഖ്യമെങ്കിലും അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടനയുടെ പ്രവർത്തകരെയും ഇയാൾ കൂട്ടിയോജിപ്പിക്കുന്നു. എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന ഓർഗനൈസറുമായിരുന്നു കെ വി ബിജു.

പുനരധിവാസം : കൂടുതൽ പണംനൽകാൻ തയ്യാർ

ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരമായും കൂടുതൽ പണം നൽകാൻ സർക്കാർ തയ്യാറാണെന്ന് തുറമുഖ സെക്രട്ടറി കെ ബിജു പറഞ്ഞു. സംയമനത്തിന്റെ പാതയാണ് വേണ്ടത്. വികസനപദ്ധതി തടസ്സപ്പെടുത്തരുതെന്നും സെമിനാറിൽ അദ്ദേഹം പറഞ്ഞു. സിംഗപ്പൂരടക്കമുള്ള രാജ്യങ്ങൾ വികസിച്ചത് തുറമുഖത്തിലൂടെയാണ്. വിഴിഞ്ഞത്തിലൂടെ കേരളത്തിനും ഇത് സാധ്യമാകും. തന്ത്രപ്രധാനമായ ഒരു കേന്ദ്രമാകാൻ വിഴിഞ്ഞത്തിനാകും. ഒരു തുറമുഖ നഗരമായി തിരുവനന്തപുരം വികസിക്കുന്നതോടെ ബ്ലൂ ഇക്കണോമി ഇവിടെ സാധ്യമാകുമെന്നും സെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP