Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാക്ഷസ പരിഷ്‌ക്കാരങ്ങളിൽ ഇനി കൂടുതൽ പ്രതിസന്ധി; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസിനെ എത്തിച്ചപ്പോൾ ദുരിതം ഭക്തർക്ക്; പതിനെട്ടാം പടി കയറ്റുന്നതിലെ വേഗതയും കുറഞ്ഞു; നടപ്പന്തലിൽ ഉണ്ടാകുന്നത് വലിയ ക്യൂ; എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും പൊലീസ് ഉണ്ടായില്ല; ശബരിമലയിലെ സുരക്ഷാ ക്രമീകരണം പാളുമ്പോൾ

നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാക്ഷസ പരിഷ്‌ക്കാരങ്ങളിൽ ഇനി കൂടുതൽ പ്രതിസന്ധി; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസിനെ എത്തിച്ചപ്പോൾ ദുരിതം ഭക്തർക്ക്; പതിനെട്ടാം പടി കയറ്റുന്നതിലെ വേഗതയും കുറഞ്ഞു; നടപ്പന്തലിൽ ഉണ്ടാകുന്നത് വലിയ ക്യൂ; എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും പൊലീസ് ഉണ്ടായില്ല; ശബരിമലയിലെ സുരക്ഷാ ക്രമീകരണം പാളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: സന്നിധാനത്ത് ഭക്തരുടെ ദുരിതങ്ങൾ തുടരുന്നു. വിഴിഞ്ഞത്തെ ലത്തീൻ സഭയുടെ പ്രതിഷേധവും ശബരിമലയെയാണ് ബാധിക്കുന്നത്. ദിവസങ്ങളായി തുടരുന്ന ഭക്തജനപ്രവാഹത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പിൻവലിച്ചതോടെ ശബരിമലയിൽ തിരക്കുനിയന്ത്രണം പാളി. വിഴിഞ്ഞത്തേക്ക് പൊലീസിനെ പിൻവലിച്ചതാണ് ഇതിന് കാരണം. ഇനി ശബരിമലയിൽ തിരക്ക് കൂടും കാലമാണ്. മതിയായ പൊലീസില്ലാത്തത് അവിടെ പ്രശ്‌നമുണ്ടാകും. വിർച്വൽ ക്യൂ അടക്കം പ്രതിസന്ധിയിലാകും. തീവ്രവാദ ഭീഷണിയുള്ള ആരാധനാലയമാണ് ശബരിമല. നിരീക്ഷണം ശക്തമാകേണ്ട സ്ഥലം. പക്ഷേ അതിനുള്ള പൊലീസ് അവിടെ ഇപ്പോൾ ഉണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ബാബറി മസ്ജിദ് പ്രതിഷേധ വാർഷികമായ ഡിസംബർ ആറിന് പ്രത്യേക സുരക്ഷ ഒരുക്കേണ്ട മേഖലയാണ് ശബരിമല.

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽനിന്നായി 120 പൊലീസുകാരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഒറ്റയടിക്ക് പിൻവലിച്ചത്. രണ്ടാംബാച്ചുകാരായി 800 പൊലീസുകാരാണ് സന്നിധാനത്ത് ചുമതലയേറ്റത്. ഇതിൽ 90പേരെയാണ് വിഴിഞ്ഞത്ത് ഡ്യൂട്ടിക്കായി മാറ്റിയത്. പമ്പയിൽ 30 പൊലീസുകാരെയും പിൻവലിച്ചു. ഇത് സുരക്ഷാ ക്രമീകരണത്തെ ബാധിക്കുകയായിരുന്നു. സന്നിധാനത്ത് പൊലീസുകാരുടെ എണ്ണം കുറഞ്ഞതോടെ ചൊവ്വാഴ്ചത്തെ തിരക്കുനിയന്ത്രണങ്ങളെല്ലാം പാളി. ക്ഷേത്രംമുതൽ ശരംകുത്തിവരെയുള്ള സുരക്ഷ നിർവഹിക്കേണ്ടത് സന്നിധാനത്ത് ചുമതലയേൽക്കുന്ന ബാച്ചാണ്. എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും ചൊവ്വാഴ്ച പൊലീസ് ഉണ്ടായില്ല. ആർക്കും ശബരിമലയിലേക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യം ഇതുണ്ടാക്കും.

അതീവസുരക്ഷാമേഖലകളിൽ വീട്ടുവീഴ്ച സാധ്യമല്ലാത്തതിനാൽ ഉള്ളവർതന്നെ അധിക ഡ്യൂട്ടിയെടുത്തു. വിഴിഞ്ഞത്തേക്ക് കൊണ്ടുപോയവർക്ക് പകരം പൊലീസുകാരെ എത്തിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും ഇതുതന്നെയാകും സ്ഥിതി. സന്നിധാനത്ത് പൊലീസ് ഏകോപനവും തെറ്റിയിരുന്നു. രണ്ടാം ഘട്ട സേവനത്തിനു പുതിയ പൊലീസുകാർ വന്നതോടെ രാത്രി ഹരിവരാസനത്തിനു ശേഷം പതിനെട്ടാംപടി കയറ്റുന്നത് നിർത്തിയത് ഒരു ആലോചനയുമില്ലാതെയാണ്. തീർത്ഥാടനം തുടങ്ങി 10 ദിവസം കൃത്യമായി നടന്നുവന്ന രീതിയാണ് മാറുന്ന്. ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണ് പൊലീസ് ഈ തീരുമാനം എടുത്തത്. ഞായറാഴ്ച രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാംപടി കയറ്റിയില്ല. ഇതിൽ ദേവസ്വം ബോർഡ് ഇടപെട്ടു. ഇതേ തുടർന്ന് രാത്രി രണ്ടു മണിമുതൽ തീർത്ഥാടകരെ കയറ്റി.

ശനിയാഴ്ച രാത്രി നട അടച്ച ശേഷം ആരേയും പതിനെട്ടാം പടി കയറ്റിയിരുന്നില്ല. പുലർച്ചെ 3ന് നട തുറക്കും മുൻപാണ് ഇവരെ പടി കയറ്റിയത്. അതുവരെ വലിയ നടപ്പന്തലിലെ വരികളിൽ അവർ കാത്തിരുന്നു. 12 വിളക്കു ദിവസമായ ഇന്നലെ ദർശനത്തിനു 89037 പേർ വെർച്വൽക്യു ബുക്കു ചെയ്തിരുന്നു. പുലർച്ചെ നട തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ നേരത്തെ വന്നവരെ എല്ലാം പതിനെട്ടാംപടി കയറാൻ അനുവദിക്കാതിരുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇന്നലെ വൈകിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ സന്നിധാനത്ത് എത്തി. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരോട് കയർത്ത് തന്നെ അനന്തഗോപൻ സംസാരിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരമായത്. പൊലീസുകാർ കുറയുന്നതാണ് ഇതിനെല്ലാം കാരണം.

നിങ്ങൾ ഇവിടെയുള്ളത് ഭക്തരെ സഹായിക്കാനാണ്. ബുദ്ധിമുട്ടിക്കാനല്ല-എന്ന് പൊലീസുകാരോട് മുഖത്ത് നോക്കി ദേവസ്വം പ്രസിഡന്റിന് പറയേണ്ടി വന്നു. തീരുമാനങ്ങൾ ദേവസ്വം ബോർഡ് എടുക്കുമെന്നും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു. ഇതോടെയാണ് രാത്രിയിൽ നട അടച്ചിരിക്കുമ്പോഴും പതിനെട്ടാംപടി കയറ്റാൻ സമ്മതിച്ചത്. പുലർച്ചെ 3ന് നട തുറക്കുന്നതിനു മുൻപ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റുമായിരുന്നു. ഇതുകാരണം നട തുറക്കുമ്പോൾ തന്നെ നല്ലൊരു ഭാഗത്തിനു ദർശനം കിട്ടി. ആദ്യഘട്ടത്തിൽ തുടർന്നുവന്ന സംവിധാനം രണ്ടാംഘട്ടം പൊലീസ് വന്ന ആദ്യ ദിവസം മാറ്റി.

നട തുറന്ന മേൽശാന്തി ശ്രീകോവിലിൽ നിന്ന് ഇറങ്ങി ഉപദേവ നടകൾ തുറക്കാൻ പോയ സമയത്താണ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റി വിട്ടത്. പൊലീസും ദേവസ്വവും തമ്മിലുള്ള ഏകോപനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടാണ് ഇത് സൂചിപ്പിക്കുന്നത്. ഇതേ അനുഭവം പമ്പയിലും ഉണ്ടായി. ഞായറാഴ്ച വൈകിട്ട് പമ്പ ത്രിവേണിയിൽ കെഎസ്ആർടിസി ബസിനു പാർക്കിങ് നൽകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം കുറെ സമയത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ദർശനത്തിനു 3 ദിവസമായി ഭക്തരുടെ പ്രവാഹമാണ്. അതുകൊണ്ട് തന്നെ പൊലീസുകാരുടെ കുറവ് പ്രശ്‌നമാകും.

പതിനെട്ടാംപടി കയറ്റുന്നതിലെ വേഗംകുറഞ്ഞുവെന്നും ദേവസ്വം ബോർഡ് തിരിച്ചറിയുന്നു. സി.എ.യുടെ നേതൃത്വത്തിൽ, ഇരുവശത്തുമായി പത്ത് പൊലീസുകാർനിന്നാണ് തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. മിനിറ്റിൽ 80പേരെ കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിൽ, തിരക്കുവർധിച്ചിട്ടും മിനിറ്റിൽ 60-ൽതാഴെ മാത്രമാണ് പടികയറുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 20 മിനിറ്റുവീതമാണ് പതിനെട്ടാംപടിയിൽ പൊലീസുകാർ ഭക്തരെ പടികയറാൻ സഹായിക്കുന്നത്. പടികയറുന്നവരുടെ എണ്ണം കുറഞ്ഞതോടെ നടപ്പന്തലിലെ വരി നീളുകയാണ്.

മണിക്കൂറോളം വരിനിൽക്കേണ്ട അവസ്ഥയാണ് തീർത്ഥാടകർക്കുള്ളത്. ചൊവ്വാഴ്ച പുലർച്ചെമുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെയുള്ള സമയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും പടികയറ്റുന്നതിൽ വേഗംഉണ്ടായില്ല. ഉച്ചയ്ക്ക് നട അടച്ചതോടെ ഫ്‌ളൈഓവർ നിറഞ്ഞിരുന്നു. താഴെതിരുമുറ്റം മുതൽ ശരംകുത്തിവരെയുള്ള ഭാഗത്തും തീർത്ഥാടകർ നിറഞ്ഞിരുന്നു. മൂന്നിന് നട തുറന്നപ്പോഴും ഇതേ അവസ്ഥ അനുഭവപ്പെട്ടു.

ശബരിമല ദർശനം കഴിഞ്ഞു വന്ന ഒരു ഭക്തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
·
സ്വാമി ശരണം ,

കഴിഞ ദിവസം ശബരിമലയിൽ പോയി വന്നൂ.. സനിധാനത്തിൽ ഒരോ ഭക്തനും. ഇന്ന് മനം മടുത്തു പോകുന്ന അനുഭവങ്ങളും, ബുദ്ധിമുട്ടുകൾ മനഃപൂർവ്വം ആണോ എന്ന് തോന്നുന്ന പരിഷ്‌കാരങ്ങൾ, അത് എന്തിന്റെ പേരിൽ ആണ് എങ്കിലും ഓരോരോത്തരും തിരിച്ച് പോരുമ്പോൾ ഭഗവാനേ ! ഇനി അടുത്ത വർഷം നാട്ടിൽ തന്നെ വ്രതം എടുത്ത് അയ്യനേ ഭജിക്കാം എന്ന് തിരുമാനിക്കുന്നൂ.

നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാഷസപരിഷ്‌ക്കാരങ്ങൾ, യാത്ര ക്ഷീണത്തോടെ വരുന്ന ഓരോ ഭക്തനും അവരുടെ കന്നിക്കാരയകുട്ടികളേയും , പ്രായമായ മാളികപുറങ്ങളേയും നിലക്കലിൽ ഇറക്കി, അവിടെ നിന്ന് ksrtcയിൽ വലിഞ്ഞ് കയറി പമ്പയിലേക്ക് , ഇതുപോലുള്ള പിടിച്ച് പറി ച്ച് നടത്തുന്ന സ്ഥാപനം എങ്ങനെ രക്ഷപെടാൻ. കഴിഞ്ഞ കാലങ്ങളിൽ പമ്പയിൽ ഇറക്കി തിരിച്ച് നിലക്കലിൽ ബയ്സ്മെന്റിൽ വന്ന് പാൻക്ക് ചെയ്യുകയായിരുന്നൂ പതിവ്...ട്രാഫിക്ക കുറക്കാൻ എടുക്കുന്ന പരിഷ്‌ക്കാം കുട്ടികളെയും വയസായ അമ്മമാരേയും കുറച്ച ല്ല ബുദ്ധിമുട്ടിക്കുന്നത്... നിങ്ങൾ പൊലീസ് , ദേവസ്വം., തൂടങ്ങിയവരോടെ പരിചയം ഉള്ളവർ ഏങ്കിൽ ഇതൊന്നും ബാധകം അല്ല

പമ്പയിൽ എത്തിയാൽ കാണുന്നത് , ത്രിവേണി പോലുള്ള സ്ഥലങ്ങൾ എല്ലാം ഇന്ത്യ- പാക്ക് അതിർത്തി പോലേ വേലി കെട്ടി തിരിച്ചിരിക്കുന്നു, , ലക്ഷോപലഷം ഭക്തർ വരൊന്ന പമ്പാ തീരത്ത് ഭക്തർക്ക് വിരിവെയ്ക്കാൻ 150പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഷെഡ് മാത്രം, ബലിപുരകളീടെ വെയിൽ മറനിഴലിൽ കിട്ടുന്ന പരിമിതമായ സ്ഥലത്ത് കെട്ടും വെച്ച് ബലികഴിഞ്ഞ് രക്ഷപെടുകയാണ് ഭക്തർ (ഭക്തർ എന്ന് ഇടയ്ക്ക് പറയുന്നത് ചിലർക്ക് ഇഷ്ട്ടം അല്ല) പല പമ്പാ പരിസരങ്ങളിലും വടം തീർത്ത് പമ്പ തീരത്ത് പ്രതിരോധം തീർത്തിരിക്കുന്നു, പമ്പാഗണപതിയിലേക്ക് പോകുന്ന ഭക്തർ, വെർച്ച്വൽ കോപ്പികാണീക്കുന്നു, ഒരു തരം പ്രഹസനം മാത്രം;. എന്റെ കൈയിലും ഉണ്ട് ഒരണ്ണം..എന്തിന് എടുത്തത് എന്ന് ഇപ്പോഴും അറിയില്ല.

മലകയറ്റം ആയി പ്ലാസ്റ്റിക്ക് നിരോധനം എന്ന പേരിൽ ആകാം പ്ലാസ്റ്റിക്കുപ്പിവെള്ളം ഇല്ല, നല്ലത്....എന്നാൽ ചരടിൽ തൂങ്ങി കിടക്കുന്നു pigo cover ഒന്നും പ്ലസ്റ്റിക്ക് അല്ല എന്നുള്ളത് എനിക്ക് പുതിയ അറിവ് ആണ്, 20 രുപയുടെ വെള്ളം നിരോധിച്ച് 30 രുപയുടെ ഒരു ഉപ്പ് സോഡാനാരങ്ങയും, ജ്യൂസും കഴിപ്പിക്കുന്ന ബിസിനസ് തന്ത്രം നമ്മുടെ സാമ്പത്തിക വിദഗ്ദ്ധർ കണ്ടുപഠിക്കണം... ചില സ്ഥലങ്ങളിൽ സന്നദ്ധസംഘടന സൗജന്യ കുടിവെള്ളം വിതരണം പ്രശംസനീയം തന്നെ.. അതും അടുത്തവർഷം കാരണങ്ങൾ നിരത്തി നിർത്തലാക്കിയാൽ അതിശയം വേണ്ട.

ഇതെല്ലാം തരണം ചെയ്ത് സനിധാനത്ത് ചെന്നാൽ, അവിടെ നിൽക്കരുത്, ഇവിടെ ഇരിക്കരുതു, തുടങ്ങിയ കല്പനകൾ, ഒരു നോട്ടം ശബരീശനേ കണ്ട് ഇറങ്ങുമ്പോൾ ഒരോ പ്രാർത്ഥനമാത്രം ആരൂപം മനസ്സിൽ നിന്ന് മാറല്ലേ എന്ന്...കാരണം അടുത്ത് നിന്ന് ദർശിക്കാൻ എന്റെ കൂടുക്കാരോ ,ബന്ധുകളോ,അയൽവാസി ആരും തന്നെയാണ് പൊലീസിലോ, ദേവസ്വം ബോർഡിലോ, , ഇല്ല .... എല്ലാ മൂലയിലും നോക്കിയാൽ കാണുന്നു കാണിക്കവഞ്ചി ഇനി കക്കൂസുകളുടെ മുന്നിൽ മാത്രമേ വരുവാനുള്ളൂ. കാരണം കാണിക്ക അർപ്പിക്കാൻ ഒരു കാരണവശാലും ആർക്കും ബുദ്ധിമുട്ട് വരത്തരുത് എന്ന് ....

ഇത് ഒരു സാധാരണ വ്യക്തി ശബരിമലയിൽ വരെമ്പോൾ ഉണ്ടായ അനുഭവം ആണ്..എന്നാൽ നിങ്ങൾ മേൽ പറഞ്ഞപോലേ ഉദ്യോഗസ്ഥൻ, ദ്വേവസം അധികാരികളുടെ ബന്ധുവോ, പരിചയക്കാരൊ ആണ് എങ്കിൽ ഈ നിയമങ്ങൾ ഒന്നും ബാധകം അല്ല..

സ്വാമി ശരണം.
വിനോദ്.
പരിഷ്‌ക്കാരങ്ങൾ എല്ലാം അധികാരികളുടെജോലിഭാരം കുറയ്ക്കുമ്പോൾ ,കഷ്ടത അനുഭവിക്കുന്നതു ഓരോ സാധാരണകാരനും ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP