Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംസ്‌കാരം നാളെ തൃശൂരിൽ

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം ഹൃദയാഘാതം മൂലം; മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംസ്‌കാരം നാളെ തൃശൂരിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.. ഫൊറൻസിക് ഡോക്ടർമാർ പൊലീസിന് വിവരം കൈമാറി.

സംസ്‌കാരം നാളെ തൃശൂരിൽ. പകൽ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം. ശനിയാഴ്ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും താമസിക്കുന്ന 55--ാം നമ്പർ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പകൽ 12- മുതൽ ഒന്നുവരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനം.

 

വ്യാഴാഴ്ച സതീഷ് ബാബുവിനെ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴിനുശേഷം ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. വ്യാഴാഴ്ച ഫ്‌ളാറ്റിനു മുന്നിലിട്ട പത്രം എടുത്തിരുന്നുമില്ല. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു ഫ്‌ളാറ്റിൽ തനിച്ചായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പൊലീസ് ഫ്ളാറ്റിന്റെ വാതിൽ പൊളിച്ച് അകത്ത് കയറുന്നത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ തള്ളിതുറന്നപ്പോൾ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പർ ഹാളിലുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഫ്ളാറ്റിൽ മരിച്ച് കിടക്കുന്ന നിലയിലാണ് സതീഷിനെ ബന്ധുക്കൾ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം തലസ്ഥാനത്തെ ഫ്ളാറ്റിലാണ് സതീഷ് താമസിച്ചിരുന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബം നാട്ടിലേക്ക് പോയതിനാൽ ഫ്ളാറ്റിൽ ഒറ്റക്കായിരുന്നു. ഫോണിൽ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ട്.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം.. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി.

കാസർകോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP