Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വളർന്നു വന്ന ഗ്രാമത്തെ പേരിനൊപ്പം ചേർത്ത കഥാകാരൻ; സാഹിത്യത്തിലേക്കെത്തിയത് കണക്കിന്റെ ലോകത്ത് നിന്നും; കഥകളിലും കാഴ്‌ച്ചകളിലും നിറഞ്ഞത് ജീവനോളം സ്‌നേഹിച്ച പയ്യന്നൂരും പരിസരവും; മരണത്തെ കുറിച്ചുള്ള സ്വന്തം വരികളെ അന്വർത്ഥമാക്കി സതീഷ് ബാബു പയ്യന്നുർ മടങ്ങുമ്പോൾ

വളർന്നു വന്ന ഗ്രാമത്തെ പേരിനൊപ്പം ചേർത്ത കഥാകാരൻ; സാഹിത്യത്തിലേക്കെത്തിയത് കണക്കിന്റെ ലോകത്ത് നിന്നും; കഥകളിലും കാഴ്‌ച്ചകളിലും നിറഞ്ഞത് ജീവനോളം സ്‌നേഹിച്ച പയ്യന്നൂരും പരിസരവും; മരണത്തെ കുറിച്ചുള്ള സ്വന്തം വരികളെ അന്വർത്ഥമാക്കി സതീഷ് ബാബു പയ്യന്നുർ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരിക്കൽ മരണത്തെപ്പറ്റി സതീഷ് ബാബു പയ്യന്നുർ എഴുതിയത് ഇങ്ങനെയാണ്..' 'മരണമെന്നത് കാലത്തിന്റെ മായത്തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് അവിചാരിതമായി മറയേണ്ടി വരുന്ന അവസ്ഥയാണ്. നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെ മൈതാനത്തു നിന്ന് തിരിച്ചുവിളിക്കപ്പെടുന്ന കളിക്കാരനെപ്പോലെ ഒരാൾ നമ്മിൽനിന്നകലുന്നു. ഒന്നു വിടപറയാൻ പോലും നില്ക്കാതെ.' തന്റെ വരികളെ അന്വർത്ഥമാക്കുന്ന തിരിഞ്ഞുനടത്തമാണ് സതീഷ് ബാബു പയ്യന്നൂരിന്റെയും..ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സതീഷ് ബാബുവിന്റെ മരണത്തെ ഉൾക്കൊള്ളാനായിട്ടില്ല.

പാലക്കാട് ജില്ലയിലാണ് ജനനമെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെത്തുന്നത്.നന്നേച്ചെറുപ്പത്തിൽ പയ്യന്നുരിലെത്തിയ സതീഷ് ബാബുവിന്റെ വളർച്ച ആ ഗ്രാമത്തിൽ തന്നെയായിരുന്നു.ആ നാടിനോടും അവിടത്തെ കാഴ്‌ച്ചകളോടും ഉള്ള ഇഷ്ടം കൊണ്ടാണ് പയ്യന്നൂർ എന്ന സ്ഥലനാമത്തെ തന്റെ പേരിനൊപ്പം ചേർത്തത്.കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.

വിവാഹവും പയ്യന്നൂരിന്റെ സമീപ പ്രദേശമായ നീലേശ്വരത്ത് നിന്നായിരുന്നു.ഇങ്ങനെ സതീഷ് ബാബുവിന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ചത് പയ്യന്നുർ ഗ്രാമവും പരിസരങ്ങളുമായിരുന്നു.80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു.കാസർകോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു.വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി.ജോലിയുടെ ഭാഗമായി തലസ്ഥാനത്തെത്തുകയും പിന്നീട് തന്റെ ഇഷ്ടമേഖലയിലേക്ക് ശ്രദ്ധിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു.

പിന്നാലെയാണ് സാഹിത്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വഞ്ചിയൂർ മാതൃഭൂമി റോഡിലുള്ള ഫ്‌ളാറ്റിലാണ് സതീഷ്ബാബു താമസിച്ചിരുന്നത്. അദ്ദേഹവും ഭാര്യയുമായിരുന്നു ഫ്‌ളാറ്റിൽ താമസം. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം സതീഷ്ബാബു ഫ്‌ളാറ്റിന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് സമീപത്ത് താമസിക്കുന്നവർ പറഞ്ഞത്.

ബന്ധുക്കളും ഭാര്യയും രാവിലെ മുതൽ ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഇവർ എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സതീഷ്ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും വിശദ പരിശോധന ഉടൻ നടത്തുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP