Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തതിന് ഇനി വിവാഹച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങി കൗണ്ടർ സൈൻ ചെയ്തു നൽകുന്ന പ്രിൻസിപ്പൾ അച്ചൻ; മിക്സഡ് സ്‌കൂളാണെങ്കിലും ആൺ കുട്ടികളും പെൺകുട്ടികളും വെവ്വേറെ ക്ലാസുകളിൽ; പരാതിയുമായി എത്തിയ രക്ഷിതാവിനോട് ഇനി അടി ഉറപ്പെന്ന് പറയുന്ന വൈദികനായ അദ്ധ്യാപകൻ; പട്ടം സെന്റ് മേരീസിൽ 'പീഡന' വിവാദം

അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തതിന് ഇനി വിവാഹച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങി കൗണ്ടർ സൈൻ ചെയ്തു നൽകുന്ന പ്രിൻസിപ്പൾ അച്ചൻ; മിക്സഡ് സ്‌കൂളാണെങ്കിലും ആൺ കുട്ടികളും പെൺകുട്ടികളും വെവ്വേറെ ക്ലാസുകളിൽ; പരാതിയുമായി എത്തിയ രക്ഷിതാവിനോട് ഇനി അടി ഉറപ്പെന്ന് പറയുന്ന വൈദികനായ അദ്ധ്യാപകൻ; പട്ടം സെന്റ് മേരീസിൽ 'പീഡന' വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൾ ഫാ ബാബു ടിയ്‌ക്കെതിരെ ഗുരുതര ആരോപണം. വൈദികൻ കൂടിയായ പ്രിൻസിപ്പൾ കുട്ടികളെ തല്ലുന്നുവെന്നാണ് ആക്ഷേപം. യുപിക്കും ഹൈസ്‌കൂളിനും പ്ലസ് ടുവിനും വെവ്വേറെ ചൂരലുകൾ ഉണ്ടത്രേ. അതിനിടെ കല്യാണത്തിന് പോയ വിദ്യാർത്ഥിയെ കൊണ്ട് ഇനി മേലിൽ സ്‌കൂൾ ദിവസം കല്യാണത്തിന് പോകില്ലെന്ന് എഴുതി വാങ്ങിയെന്നും പരാതിയുണ്ട്. ഇങ്ങനെ എഴുതി വാങ്ങിയ കത്തിൽ കുട്ടിയെ കൊണ്ടു ഒപ്പിട്ടിപ്പിച്ചു. അതിന് ശേഷം പ്രിൻസിപ്പൾ കൗണ്ടർ സൈൻ ചെയ്ത് കുട്ടിക്ക് തിരിച്ചു നൽകുകയും ചെയ്തു. ഈ കത്തിന്റെ പകർപ്പ് മറുനാടന് കിട്ടി. കുട്ടികൾക്ക് മേലുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ തെളിവാണ് ഈ കത്ത്.

കുട്ടിയെ നിരന്തരം മർദ്ദിച്ചുവെന്ന ആരോപണവുമായി രക്ഷിതാവ് സ്‌കൂളിലെത്തി പ്രിൻസിപ്പളിനെ കണ്ടിരുന്നു. ഇനിയും കുട്ടികളെ അടിക്കുമെന്നും കുട്ടിയെ അടിച്ചുവെന്നുമെല്ലാം ഈ സമയം പ്രിൻസിപ്പൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ മാതൃഭൂമി ടിവി പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയിൽ നിന്നും പ്രിൻസിപ്പൾ എഴുതി വാങ്ങിയ കത്തിന്റെ പകർപ്പ് മറുനാടന് കിട്ടുന്നത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയ ദിവസം കുട്ടി സ്‌കൂളിൽ വന്നില്ല. അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ പ്രിൻസിപ്പൾ വിളിക്കുകയും അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇനി ആരുടേയും വിവാഹത്തിന് പോകില്ലെന്ന് നോട്ട് ബുക്ക് പേപ്പറിൽ എഴുതി വാങ്ങുന്നത്. ഈ കത്ത് കണ്ടതോടെയാണ് രക്ഷിതാവ് പരാതികളുമായി എത്തുന്നത്.

മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലും പരാതി എത്തിയിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ലെന്നാണ് സൂചന. ബാലാവകാശ കമ്മീഷൻ കൃത്യമായ ഇടപെടൽ നടത്തി. ബാലാവകാശ കമ്മീഷന് മുമ്പിള്ള വിഷയത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിക്കുകയും ചെയ്തു. കുട്ടികളെ സാമൂഹിക ഇടപെടലിൽ നിന്നും വിലക്കുന്നതാണ് സ്‌കൂൾ പ്രിൻസിപ്പളിന്റെ കത്ത്. അതുകൊണ്ട് തന്നെ തികഞ്ഞ മനുഷ്യാവകാശ ധ്വംസനവും. ക്രൈസ്തവ സഭയുടെ കീഴിലുള്ളതാണ് പട്ടത്തെ സെന്റ്‌മേരീസ് സ്‌കൂൾ. എന്നാൽ സഭയുടെ പിന്തുണ പോലും പ്രിൻസിപ്പളിന് ഇക്കാര്യത്തിൽ ഇല്ലെന്നതാണ് വസ്തുത. വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ പ്രിൻസിപ്പളിനെതിരെ ആരും നടപടികൾക്ക് തയ്യാറായതുമില്ല.

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തെളിവായി പ്രിൻസിപ്പലിന്റെ കുറ്റസമ്മതം നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ പരാതിയിലെ മറുപടിയിലാണ് തന്റെ സ്‌കൂളിലെ കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നത്. അതിനിടെ പരാതിയിൽ നിന്ന് തലയൂരാൻ സ്‌കൂൾ ക്യാമ്പസിനുള്ളിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ട് എന്നവാദവുമായി പ്രിൻസിപ്പാൾ എത്തുകയാണെന്ന വാദവും ശക്തമായിരുന്നു. സ്വയരക്ഷക്കായി മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനെ തുരങ്കം വയ്ക്കുന്നതിനുമാണ് ഈ ആരോപണമെന്നും വാദമുണ്ട്. അതിപ്രശസ്തമായ ഒരു ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൂൾ പ്രിൻസിപ്പലാണ് തന്റെ സ്‌കൂളിലെ മയക്കു മരുന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസിനേയോ എക്സൈസിനേയോ സ്‌കൂൾ അധികൃതർ അറിയിച്ചില്ലെന്നതാണ് വ്തുത.

സ്‌കൂളിലെ കുട്ടിയെ പ്രിൻസിപ്പൽ തല്ലി മുറിവേൽപ്പിച്ചുവെന്നതാണ് ആരോപണം. തുടർന്ന് പരാതി പറയാൻ പോയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ആക്ഷേപിക്കുകയും ചെയ്തുവത്രേ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാവ് ഷൂട്ട് ചെയ്തു. ഇതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി എത്തി. ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പ്രിൻസിപ്പലിന്റെ വാദമെല്ലാം പൊളിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രിൻസിപ്പലിന് എതിരാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനിലെ വിചിത്ര മറുപടി ചർച്ചകളിലെത്തിയത്. ഈ മറുപടി നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു.

സ്‌കൂളിൽ മയക്കു മരുന്ന് കണ്ടെത്തിയാൽ അത് പൊലീസിനേയോ എക്സൈസിനേയോ അറിയിക്കണം. ഇത് പ്രിൻസിപ്പൽ ചെയ്തിട്ടില്ലെന്നത് ഗുരുതരമായ കുറ്റമാണ്. മാഫിയയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സർക്കാർ പല സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മനുഷ്യാവകാശ കമ്മീഷനിലെ കത്ത് എക്സൈസ് ഉന്നതരുടെ ശ്രദ്ധയിലും പെട്ടു. അവർ തിരുവനന്തപുരത്തെ സ്‌കൂളിൽ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം 2009 ചാപ്റ്റർ 14 ലെ (17.2) 1 ഉം 2 ഉം നിയമപ്രകാരം കുട്ടികൾക്ക് മേലുള്ള ശാരീരികമായ പീഡനം ശിക്ഷാർഹമാണ്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വൈദികനായ ഈ പ്രിൻസിപ്പാളിൽ നിന്ന് ക്രൂരവും നിരന്തരവുമായ ശാരീരിക പീഡനങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. ഇതേ തുടർന്നാണ് വ്യക്തമായ തെളിവുകളോടെ മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും ഇതേ സ്‌കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകിയത്.

പരാതി നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിയെ ഏതു വിധേനയും കുറ്റക്കാരനാക്കുക എന്ന പ്രിൻസിപ്പാളിന്റെ മനസ്ഥിതിയെ തുടർന്ന് സ്‌കൂളിൽ പോകാൻ പോലും പലപ്പോഴും ഈ വിദ്യാർത്ഥി തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. പരാതിയോടനുബന്ധിച്ചുള്ള തെളിവെടുപ്പും അന്വേഷണവും നടന്നുവരുന്നതിനിടയിലാണ് പിതാവ് നൽകിയ പരാതിക്കുള്ള മറുപടിയായി മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര വിശദീകരണം സ്‌കൂൾ പ്രിൻസിപ്പൽ നൽകിയത്. അതിൽ ഗുരുതര സ്ഥിതിവിശേഷമാണ് തന്റെ സ്‌കൂളിലുള്ളതെന്ന് പ്രിൻസിപ്പൽ തന്നെ സമ്മതിക്കുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഫയൽ ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്.

ഒരു കൂട്ടം വിദ്യാർത്ഥികൾ സ്‌കൂൾ കോബൗണ്ടിനുള്ളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവരെ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക മാത്രമാണ് താൻ ചെയ്തത് എന്നതാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. എന്നാൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി വിവിധ വകുപ്പുകളെ അറിയിക്കാനുള്ള കടമയും ഉത്തരവാദിത്വവും പ്രിൻസിപ്പാളിൽ ഉണ്ട്.

സാമൂഹ്യ സുരക്ഷ വകുപ്പ് മറ്റ് പൊലീസ് സംവിധാനങ്ങൾ സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ അറിയിച്ചിട്ടുണ്ടോ എന്ന് പ്രിൻസിപ്പാൾ വിശദീകരണത്തിൽ വ്യക്തമാക്കുന്നില്ല. പ്രിൻസിപ്പാളിന്റെ ഈ നടപടി സ്‌കൂളിലെ മറ്റ് ഉന്നത അധികാരികൾ അറിഞ്ഞില്ലെന്നും സൂചനകളുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP