Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാനാവില്ല; ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ പറ്റി തനിക്കറിയില്ല; സാമ്പത്തിക നിയന്ത്രണങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നതെന്നും ധനമന്ത്രി; കെ എൻ ബാലഗോപാൽ ന്യായീകരിച്ചത് 35 ലക്ഷം മുടക്കി പി.ജയരാജന് പുതിയ കാർ വാങ്ങാനുള്ള തീരുമാനം

കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാനാവില്ല; ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ പറ്റി തനിക്കറിയില്ല; സാമ്പത്തിക നിയന്ത്രണങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നതെന്നും ധനമന്ത്രി; കെ എൻ ബാലഗോപാൽ ന്യായീകരിച്ചത് 35 ലക്ഷം മുടക്കി പി.ജയരാജന് പുതിയ കാർ വാങ്ങാനുള്ള തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി പി എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനും ആയ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പി. ജയരാജന് 35 ലക്ഷം രൂപയുടെ ഔദ്യോഗിക വാഹനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.

വില കൂടിയ കാർ വാങ്ങൽ വിവാദമായതോടെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരണവുമായി രംഗത്തെത്തി. പി.ജയരാജന് 35 ലക്ഷം രൂപ ചെലവിട്ട് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയെന്നാൽ ഒന്നും പുതുതായി ചെയ്യില്ല എന്നല്ല. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാൻ ആവില്ല. നിയന്ത്രണങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു.

പി.ജയരാജനും വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള കാറാണ് വാങ്ങുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പി ജയരാജൻ പ്രതികരിച്ചു. പത്ത് വർഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയാണെന്നും, ഖാദി ബോർഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കാർ വാങ്ങുന്നതെന്നും ജയരാജൻ പറഞ്ഞു.

പി. ജയരാജന്റെ വാക്കുകൾ-' പരമാവധി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ ഖാദി ബോർഡ് തീരുമാനിക്കുകയും സർക്കാരിനോട് അനുമതി വാങ്ങുകയുമായിരുന്നു. നിലവിൽ വൈസ് ചെയർമാൻ ഉപയോഗിക്കുന്ന വാഹനം ഒട്ടേറെ പ്രശനങ്ങളുള്ളതാണ്. പത്ത് വർഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയായിരുന്നു. ഖാദി ബോർഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ബുള്ളറ്റ് പ്രൂഫ് വാഹനം എന്നത് തെറ്റാണ്. അതീവ സുരക്ഷ വേണ്ടത് എനിക്കാണ്. ആ കാറ്റഗറിയിലുള്ളയാളാണ് ഞാൻ. ഖാദി ബോർഡിന്റെ വിപണവും, പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് നല്ലൊരു വാഹനം ആവശ്യമാണ്''.

മന്ത്രിമാർക്ക് കാറുവാങ്ങാൻ ചെലവാക്കുന്നതിനേക്കാൾ കൂടുതൽ തുക പിജെയ്ക്ക് വേണ്ടി ചെലവാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ കിയാ കാറിന് ചെലവിട്ടതോളം തുക. ഇത് ആദ്യമായാണ് ബോർഡിലെ ഭാരവാഹിക്ക് വേണ്ടി ഇത്രയും തുക സർക്കാർ ചെലവാക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടപ്പെട്ടയാളാണെന്ന സന്ദേശം നൽകുകയും ലക്ഷ്യമിടുന്നു. കോടിയേരിയുടെ മരണത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു സ്ഥാനം ഒഴിവുണ്ട്. ഇത് കണ്ണൂരിൽ നിന്നുള്ള പിജെയ്ക്ക് കിട്ടണമെന്നതാണ് അണികളുടെ ആവശ്യം. എന്നാൽ എം വി ജയരാജനെ സെക്രട്ടറിയേറ്റിൽ എത്തിക്കാനാണ് പിണറായി താൽപ്പര്യപ്പെട്ടിരുന്നത്.

കണ്ണൂരിലെ രാഷ്ട്രീയത്തിൽ പിജെയാണ് താരം. അണികളെല്ലാം പിജെയ്ക്കൊപ്പം. എംവി ഗോവിന്ദൻ സിപിഎം സെക്രട്ടറിയായതോടെ കണ്ണൂരിൽ പുതിയ സമവാക്യങ്ങളും സിപിഎമ്മിൽ ഉയരുന്നു. അതുകൊണ്ട് തന്നെ പിജെയെ ചേർത്ത് നിർത്തേണ്ടത് പിണറായിയുടെ അനിവാര്യതയാണ്. തനിക്കൊപ്പം പരിഗണന പി ജയരാജനും കൊടുക്കുന്നുവെന്ന് വരുത്താനാണ് ഈ നീക്കം. സുഖമില്ലെങ്കിൽ ജയരാജന് കാറു വാങ്ങി നൽകണോ വിശ്രമം അനുവദിക്കണോ എന്ന സംശയങ്ങളും ചർച്ചകളുമെല്ലാം ഉയരുന്നുണ്ട്. പിജെയുടെ ആരോഗ്യം മോശമാണെന്നും അതുകൊണ്ട് തന്നെ പാർട്ടി ഉത്തരവാദിത്തങ്ങൾ നൽകാനാകില്ലെന്നുമുള്ള സന്ദേശം നൽകലും ഈ കാറു വാങ്ങൽ രാഷ്ട്രീയത്തിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ.

പുതിയ വാഹനങ്ങൾ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബർ 4 നു ശേഷം സർക്കാർ വാങ്ങിയ വാഹനങ്ങളും ചെലവും ;

1. മന്ത്രി റോഷി അഗസ്റ്റിൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
2.മന്ത്രി വി.എൻ വാസവൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
3. മന്ത്രി വി. അബ്ദുറഹിമാൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
4. മന്ത്രി ജി. ആർ. അനിൽ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
5.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
6. പി.ജയരാജൻ - 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാർ )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP