Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോ ബോക്സിന്റെ വലിപ്പമുള്ള ശ്വാസം കിട്ടാത്ത മെറ്റൽ കണ്ടെയ്നറിൽ താമസിക്കാൻ 20,000 രൂപ വാടക; കൊടും ചൂടിൽ മണിക്കൂറുകൾ ക്യു നിന്ന് ആരാധകർ; മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ നടന്നാൽ സ്ത്രീകൾക്ക് പണി ഉറപ്പ്; പരാതി തീരാതെ പാശ്ചാത്യ മാധ്യമങ്ങൾ; മറുപടിയുമായി ഫിഫ പ്രസിഡണ്ട്; ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് യൂറോപ്യൻ ജനത പരസ്യമായി മാപ്പ് പറയുമോ?

ഷോ ബോക്സിന്റെ വലിപ്പമുള്ള ശ്വാസം കിട്ടാത്ത മെറ്റൽ കണ്ടെയ്നറിൽ താമസിക്കാൻ 20,000 രൂപ വാടക; കൊടും ചൂടിൽ മണിക്കൂറുകൾ ക്യു നിന്ന് ആരാധകർ; മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ നടന്നാൽ സ്ത്രീകൾക്ക് പണി ഉറപ്പ്; പരാതി തീരാതെ പാശ്ചാത്യ മാധ്യമങ്ങൾ; മറുപടിയുമായി ഫിഫ പ്രസിഡണ്ട്; ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് യൂറോപ്യൻ ജനത പരസ്യമായി മാപ്പ് പറയുമോ?

മറുനാടൻ മലയാളി ബ്യൂറോ

ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികളുടെ മാമാങ്കമാണ് ലോക കപ്പ്. കേവലം ഒരു ടൂർണമെന്റ് എന്നതിനേക്കാൾ ഇതൊരു ഉത്സവമായി തന്നെയായിരുന്നു ഇതുവരെ ആഘോഷിച്ചു വന്നിരുന്നതും. ലോകത്തിൽ പണം കൊണ്ട് നേടാവുന്ന സുഖങ്ങളും സന്തൊഷങ്ങളുമൊക്കെയും നിറഞ്ഞു കവിയുന്ന വേദികളായിരുന്നു ഓരോ ലോകകപ്പും. അതെല്ലാം വെറും ഭൂതകാല സ്മരണകളാക്കി മാറ്റി ശോഭ കെട്ടൊരു ലോകകപ്പിനാകുമോ ഖത്തർ വേദിയാവുക? പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണ്.

താമസ സൗകര്യത്തിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള

പണിപൂർത്തിയാകാതെ, കല്ലുകളും മറ്റും കൂമ്പാരം കൂടിക്കിടക്കുന്നതിനിടയിൽ സ്ഥാപിച്ച മെറ്റൽ കണ്ടെയ്നറുകളിൽ ഒരുക്കിയ താമസ സൗകര്യത്തിന് ഒരു രാത്രിക്ക് നൽകേണ്ടത് 20,000 രൂപ വാടകയാണെന്ന് ലോക കപ്പ് കാണാനെത്തിയ ഫുട്ബോൾ പ്രേമികൾ പരാതിപ്പെടുന്നു. സന്ദർശകർക്കായി ഒരുക്കുന്ന റാവ്ഡറ്റ് അൽ ജാഹാനിയ ഫാൻ ക്യാമ്പിൽ ഇനിയും പണി പൂർത്തിയായിട്ടില്ല. കപ്പലിൽ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന മെറ്റൽ കണ്ടെയ്നറുകളിൽ ഇവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നു.

ആവശ്യമായ വായു സഞ്ചാരം പോലുമില്ലാത്ത കണ്ടെയ്നറുകളിൽ രാത്രി ചെലവഴിക്കേണ്ടതിനെ കുറിച്ച് അരിശത്തോടെയാണ് പലരും പരാതിപ്പെടുന്നത്. ഈ തകരപ്പാട്ടയിൽ താമസിക്കാൻ ഇത്രയധികം പണം നൽകേണ്ടി വരിക എന്നത് തീർത്തും അനീതിയാണെന്നായിരുന്നു ഇറാനിൽ നിന്നെത്തിയ 32 കാരനായ മിലാഡ് മഹ്‌മൂദിതർ ഡെയ്ലി മെയിലിനോട് പറഞ്ഞത്. 6 അടി ഉയരമുള്ള അയാൾക്ക് ലഭിച്ച കണ്ടെയ്നറിലെ കിടക്കയും തീരെ ചെറുതാണ്. മുറിക്കകത്ത് നേരാം വണ്ണം നടക്കാനുള്ള ഇടമില്ല എയർകണ്ടീഷണർ യൂണിറ്റാണെങ്കിൽ വലിയ ശബ്ദമുണ്ടാക്കുന്നതും.

ഏതൊരു രാജ്യത്തായാലും, വിദേശത്തുനിന്നെത്തുന്ന സന്ദർശകരോട് ഈ രീതിയിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് ഇവിടെയെത്തിയ ഫുട്ബോൾ പ്രേമികൾ പറയുന്നു. ഈ താത്ക്കാലിക ഫാൻ ക്യാമ്പിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും അവസാന വട്ട മിനുക്ക് പണികൾ നടക്കുന്നതേയുള്ളു. ചുറ്റും കൂടിക്കിടക്കുന്ന കല്ലുകളും മറ്റ് നിർമ്മാണ സാമഗ്രികളും കൂടി നൽകുന്നത് ഏതോ യുദ്ധകാല സ്മരണമാത്രം.

രാത്രി ഒന്നിന് '85 പൗണ്ട് വരെ വാടക നൽകേണ്ടുന്ന ഈ ഫാൻ ക്യാമ്പിൽ, പല പാശ്ചാത്യ രാജ്യങ്ങളിലേയുംഅഭയാർത്ഥി ക്യാമ്പുകളിലേതു പോലെ നിയന്ത്രണങ്ങളും ഉണ്ട്. സൗകര്യങ്ങൾ പിടിക്കാതെ പരാതിപ്പെടാനായി നിങ്ങൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാൽ, ക്യാമറ പിടിച്ചെറ്റുക്കുമെന്ന് തദ്ദേശ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ചില റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. മാധ്യമ പ്രവർത്തകരെയും ഇതെല്ലാം ക്യാമറയിൽ പകർത്തുന്നതിൽ നിന്നും തടയുകയാണത്രെ.

ലോക കപ്പിൽ പന്തുരുളാൻ ഇനി 24 മണിക്കൂർ മാത്രം അവസാനിക്കെ, പണിതീരാത്ത വീടുകൾക്കിടയിലൂടെയാണ് ആരാധകർ താമസ സഥലങ്ങളിൽ എത്തേണ്ടത്. ഫിറ്റ്നെസ് സെന്റർ/ ജിം എന്നാൽ, കേവലം കുറച്ച് ഔട്ട് ഡോർ ഉപകരണങ്ങൾ മാത്രമായിരിക്കുന്നു. കോവിഡ് കാലത്തെ ക്വാറന്റൈൻ ക്യാമ്പിനെ ഓർമ്മിപ്പിക്കുന്നു എന്നാണ് യൂറോപ്പിൽ നിന്നെത്തിയ ഒരു ഫുട്ബോൾ പ്രേമി പറഞ്ഞത്. പണം കൊടുത്ത് ക്വാറന്റൈനിൽ പ്രവേശിച്ച അവസ്ഥയായി എന്നും അവർ തുടരുന്നു.

കനത്ത ചൂടിൽ രണ്ടു മണിക്കൂർ കാത്തുനിന്ന് ആരാധകർ

ശനിയാഴ്‌ച്ച ഉച്ചക്ക് ദോഹയിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഫുട്ബോൾ ആരാധകർക്ക് കടുത്ത ചൂടിൽ രണ്ട് മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വന്നു. പരിപാടി നടക്കേണ്ട അൽ ബിഡ പാർക്ക് വൈകിട്ട് 4 മണി മുതൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളു. എന്നാൽ, ആരാധകർ വളരെ നെരത്തെ അവിടെ എത്തിച്ചേരുകയായിരുന്നു. ഉച്ച തിരിഞ്ഞ് 3.30 ആയപ്പോഴേക്കും നീണ്ട ക്യു പാർക്കിനു മുൻപിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വാതിലുകൾ തുറക്കപ്പെട്ടില്ല.

31 ഡിഗ്രി ചൂടിൽ പല ആരാധകരും നിർജ്ജലീകരണത്തിന് വിധേയരായൈ. പാർക്കിനടുത്ത് വാട്ടർ ഫൗണ്ടനുകളോ മെട്രോ സ്റ്റേഷനുകളോ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിച്ചു. ചിലർക്ക് രണ്ടു മണിക്കൂർ വരെ കാത്തു നിൽക്കേണ്ടതായി വന്നു. അതിനിടയിൽ, ഇവിടെ നടത്തിയ പല ക്രമീകരണങ്ങളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു ഏകദേശം മുക്കാൽ മണിക്കൂറോളം ക്യുവിൽ കാത്തു നിന്ന ഒരു അമേരിക്കൻ കുടുംബത്തിന് ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാനാകാതെ പോകേണ്ടി വന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് കുഞ്ഞു കുട്ടികളെ അകത്ത് പ്രവേശിപ്പിക്കുകയില്ല എന്ന അറിയിപ്പ് വന്നതിനെ തുടർന്നായിരുന്നു അവർക്ക് തിരിച്ച് പോകേണ്ടി വന്നത്.

സ്ത്രീകൾ വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുക

ഇംഗ്ലണ്ട് ലോക കപ്പ് ടീമിലെ കളിക്കാർക്കൊപ്പം എത്തിയിട്ടുള്ള ഭാര്യമാർക്കും പങ്കാളികൾക്കും വസ്ത്രധാരണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിൽ വസ്ത്രധാരണത്തിനും കർശനമായ നിബന്ധനകളുണ്ട്. ലോ കട്ട് ടോപ്പുകളും, ഷോർട്ട് സ്‌കേർട്ടുകളും കർശനമായി നിരോധിച്ചിരിക്കുകയാണ്. പാശ്ചാത്യ നാടുകളിലേതു പോലെ വസ്ത്രധാരണം ചെയ്ത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കുഴപ്പത്തിലാകരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ് ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കളിക്കാരുടെയും മറ്റ് ടീമംഗങ്ങളുടെയും ഒപ്പമെത്തുന്ന പങ്കാളികൾ എന്നും ലോകകപ്പുകളിലെ ആകർഷണം തന്നെയായിരുന്നു. വൈവിധ്യമാർന്ന ഫാഷനും, വ്യത്യസ്തമായ ഡിസൈൻ പാറ്റേണുകളുമൊക്കെയുള്ള വസ്ത്രങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുള്ള അവർ മത്സരങ്ങൾക്കും ആവേശം പകർന്നിരുന്നു. ആ ഒരു കാഴ്‌ച്ച ഖത്തർ ലോകകപ്പിൽ കാണാൻ ആകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വസ്ത്രങ്ങൾക്ക് പുറമെ തലയിൽ സ്‌കാർഫ് ഇടാനും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയന്ത്രണം വിട്ട് ഫിഫ തലവൻ

ഖത്തറിൽ ലോക കപ്പ് സംഘടിപ്പിക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോ രംഗത്തെത്തി. സ്വവർഗ്ഗപ്രേമികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും നടക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ പ്രചാരണങ്ങൾക്കെതിരെ നിയന്ത്രണം വിട്ട് ആഞ്ഞടിക്കുകയയിരുന്നു ഇൻഫാന്റിനോ. സ്വവർഗ്ഗാനുരാഗം എന്താണെന്നറിയാമെന്നു പറഞ്ഞ അദ്ദേഹം വംശീയ വെറി പൂണ്ട യൂറോപ്യൻ ജനത ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് പരസ്യമായി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങൾക്ക് ഏറെ നിയന്ത്രണങ്ങൾ ഉള്ള ഖത്തറിൽ ലോക കപ്പിന് വേദിയൊരുക്കിയതിൽ ഫിഫക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് തലവൻ, ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. തീർത്തും വിഢിത്തമാണ് ഫിഫ തലവൻ പറയുന്നത് എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം വിലയിരുത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP