Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻലാൽ പ്രതിയായ കേസ് രജിസ്റ്റർ ചെയ്തത് 2012 ൽ; നടന് ഉടമസ്ഥത സർട്ടിഫിക്കറ്റ് കിട്ടുന്നത് 2016 ലും; കേസ് എങ്ങനെ പിൻവലിക്കാനാകും എന്ന് ഹൈക്കോടതി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുകൂലമായിട്ടും മോഹൻലാലിനെ വെള്ളം കുടിപ്പിച്ച് ആനക്കൊമ്പ് കേസ്

മോഹൻലാൽ പ്രതിയായ കേസ് രജിസ്റ്റർ ചെയ്തത് 2012 ൽ; നടന് ഉടമസ്ഥത സർട്ടിഫിക്കറ്റ് കിട്ടുന്നത് 2016 ലും; കേസ് എങ്ങനെ പിൻവലിക്കാനാകും എന്ന് ഹൈക്കോടതി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുകൂലമായിട്ടും മോഹൻലാലിനെ വെള്ളം കുടിപ്പിച്ച് ആനക്കൊമ്പ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹൈക്കോടതി. നടൻ പ്രതിയായ കേസ് രജിസ്റ്റർ ചെയ്തത് 2012ലാണെന്നും എന്നാൽ അദ്ദേഹത്തിന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. കേസിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.

2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സർക്കാരിന്റെ വകയായ ആനക്കൊമ്പുകൾ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹൻലാലിന് കൊമ്പുകൾ കൈമാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നാലെണ്ണത്തിൽ രണ്ട് ആനക്കൊമ്പുകൾ പി.എൻ കൃഷ്ണകുമാർ മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാൻ 1988ൽ നൽകിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയിൽ നിന്ന് 60,000 രൂപയ്ക്ക് 1983ൽ വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസ് ഇങ്ങനെ

കേസിൽ ഒന്നാം പ്രതിയാണ് മോഹൻലാൽ. തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകൾ ഇതിനോടകം തന്നെ താരം സമർപ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നൽകിയത്. തുടർന്ന് 2019 സെപ്റ്റംബർ 20ന് മറ്റൊരു അപേക്ഷയും നൽകി.

കൂടാതെ കേസ് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും സർക്കാരിന് രണ്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ സർക്കാർ എൻഒസി നൽകിയത്. അതേസമയം, മോഹൻലാലിന് എതിരായ കേസ് പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് 2020 ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തു.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. പക്ഷെ രണ്ട് ആനക്കൊമ്പുകൾ മോഹൻലാൽ ഷൂട്ടിംഗിനായി വന്നപ്പോൾ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹൻലാലിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.

കേസിൽ മോഹൻലാൽ അകപ്പെട്ടപ്പോൾ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാർ മോഹൻലാലിനെ രക്ഷിക്കാൻ പുറത്തിറങ്ങിയിരുന്നു. ലൈസൻസില്ലാത്ത ആനക്കൊമ്പുകൾ സ്വയമേവ വനംവകുപ്പിൽ സറണ്ടർ ചെയ്താൽ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാൻ കഴിയാത്തതിനാൽ ഇതിന്റെ ബിൽ അന്നത്തെ കേന്ദ്ര വൈൽഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവർ ആ നിർദ്ദേശം തള്ളിയതിനാൽ നിയമം കൊണ്ടുവരാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP