ജീവനെടുത്ത സെൽഫ് ഗോൾ; ആന്ദ്രേ എസ്‌കൊബാറിനെ ഇരയാക്കിയ 'നാർകോ ഫുട്ബോൾ'; എൽ പൊബ്ലാദോ നഗരത്തിലെ തെരുവിൽ വീണ രക്തത്തിന്റെ കറ പാബ്ലോ എസ്‌കൊബാറിന്റെ കൈകളിലും; കൊളംബിയയുടെ സോക്കർ ചരിത്രം രണ്ട് ദുരന്തനായകരുടേത്
സ്പോർട്സ് ഡെസ്ക്
ദോഹ: പാബ്ലോ എസ്‌കൊബാർ... ആന്ദ്രേ എസ്‌കൊബാർ, പേരുകളിലെ സാമ്യം പോലെതന്നെ കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലഘട്ടത്തിൽ രാജ്യത്ത് ജീവിച്ച രണ്ടു പേർ. ഒരാൾ മയക്കുമരുന്ന് മാഫിയ തലവൻ. രണ്ടാമത്തെയാൾ ഫുട്ബോൾ ഇതിഹാസം. പാബ്ലോ, ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയെങ്കിലും കൊളംബിയൻ ഫുട്ബാളിനും ആ മനുഷ്യനോട് ചില കടപ്പാടുകളുണ്ട്. കാൽപന്തുകളിയെ നാട്ടിൽ വേരോടാൻ വഴിയൊരുക്കിയയാൾ. രണ്ടാമത്തെയാൾ പാബ്ലോ നട്ടുവളർത്തിയ നാർകോ ഫുട്ബാളിന്റെ ഇരയും. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാലറികളിൽ ഒരേസമയം ആവേശവും കണ്ണീരും സമ്മാനിച്ച കൊളംബിയയുടെ സോക്കർ ചരിത്രം ഈ രണ്ട് ദുരന്തനായകരുടേതാണ്.
28 വർഷം മുൻപാണത്. 1994 ജൂലൈ 22, പുലർച്ചെ മൂന്ന് മണിയായിക്കാണും. എൽ പൊബ്ലാദോ നഗരത്തിലെ ബാറിനു സമീപം കൊളംബിയൻ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ എസ്‌കോബാർ സാൽദാരിയാക വെടിയേറ്റു വീണു. ഉടൻ കൊളംബിയൻ പൊലിസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എന്നെന്നേക്കുമായി കൊളംബിയൻ ഫുട്‌ബോളിൽ നിന്നും ലോക ഫുട്‌ബോളിൽ നിന്നും മികച്ചൊരു സെന്റർ ബാക്കിനെ നഷ്ടമാകുന്നു.
ഫുട്‌ബോൾ ലോകം ഞെട്ടലോടെ ആ കൊലപാതകത്തിന്റെ കാരണമന്വേഷിച്ചു. ആ ഞെട്ടിക്കുന്ന സത്യം പുറംലോകമറിഞ്ഞു. ഒരു സെൽഫ് ഗോളിന് എസ്‌കോബാറിന്റെ ജീവന്റെ വിലയുണ്ടായിരുന്നുവെന്ന്. 1994ൽ അമേരിക്കയിൽ അരങ്ങേറിയ ലോകകപ്പ് ഫുട്‌ബോളിലായിരുന്നു എസ്‌കോബാറിന്റെ മരണത്തിന് കാരണമായ സെൽഫ് ഗോൾ പിറന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്കയുമായുള്ള മത്സരം പുരോഗമിക്കുന്നു. അമേരിക്കയുമായി ജയിച്ചാൽ മാത്രമേ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടൂ. മത്സരം 1 - 1 എന്ന സ്‌കോറിൽ സമനിലയിൽ പുരോഗമിക്കുന്നു. അമേരിക്കൻ മിഡ്ഫീൽ ജോൺ ഹാർക്‌സിന്റെ പാസ് ഗോൾമുഖത്തു നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിനിടയിൽ പന്ത് അബദ്ധത്തിൽ കാലിൽ തട്ടി കൊളംബിയയുടെ വലയിൽ. കൊളംബിയക്ക് 2 -1ന്റെ തോൽവി. ലോകകപ്പിൽ നിന്ന് പുറത്താകലും. ആ സെൽഫ് ഗോൾ വീണതിന്റെ പതിനൊന്നാം നാളാണ് ഫുട്‌ബോൾ ലോകത്തെ നടുക്കിയ ആ വെടിപൊട്ടിയത്.
ആ ജീവനൊപ്പം കൊളംബിയൻ ഫുട്‌ബോളിന്റെ പ്രതാപവും നിലച്ചു. ലോകകപ്പ് ജയിക്കാൻ പോന്ന സംഘവുമായാണ് കൊളംബിയ അന്ന് അമേരിക്കയിലെത്തിയത്. പക്ഷെ ചെറിയൊരു പിഴവിന്റെ പേരിൽ പൊലിഞ്ഞ ജീവന് കൊളംബിയ പിന്നീട് വലിയ വിലനൽകേണ്ടി വന്നു. കൊളംബിയയിൽ നിന്ന് പുറത്തിറങ്ങിയ ദ ടു എസ്‌കോബാർസ് എന്ന ഡോക്യുമെന്ററി എസ്‌കോബാറിന്റെ മരണകാരണം വ്യക്തമാക്കുന്നു. മയക്കുമരുന്നു മാഫിയയും വാതുവെപ്പു സംഘങ്ങളുമാണ് എസ്‌കോബാറിനെ വെടിവച്ചു കൊന്നത്.
ഗാലൻ ബ്രദേഴ്‌സ് എന്ന മയക്കുമരുന്ന് മാഫിയയായിരുന്നു എസ്‌കോബാറിന്റെ കൊലക്കു പിന്നിൽ. മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊളംബിയയെ പതിയെ ഫുട്‌ബോളിലേക്ക് കൈ പിടിച്ച് നടത്താനുള്ള എസ്‌കോബാറിന്റെ ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങവെയായിരുന്നു സംഭവം. എസ്‌കോബാറിന്റെ കൊലക്ക് ശേഷം പതിനാറു വർഷം കഴിഞ്ഞാണ് കൊളംബിയ അടുത്ത ലോകകപ്പ് കളിക്കുന്നത്. തകർന്നു കിടന്നിരുന്ന ഫുട്‌ബോളിനെ പുനരുജ്ജീപ്പിക്കുന്നതിൽ കൊളംബിയൻ ഫുട്‌ബോൾ ഇതിഹാസമായിരുന്ന വാൾഡറാമയുടെയും മറ്റും കഠിന പരിശ്രമമുണ്ടായിരുന്നു. 1962ലായിരുന്നു കൊളംബിയ ആദ്യമായി ലോകകപ്പിൽ പ്രവേശിച്ചത്. അതിന് ശേഷം ആറു തവണ ലോകകപ്പിൽ പന്തുതട്ടി. 2014ൽ ബ്രസീൽ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതായിരുന്നു മികച്ച നേട്ടം.
അന്ന് മറഡോണയുടെ സംഘത്തെ വീഴ്‌ത്തി
1993 സെപ്റ്റംബർ അഞ്ച്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന ദിനം. ബ്യൂണസ് ഐറസിലെ റിവർ പ്ലേറ്റ് സ്റ്റേഡിയത്തിൽ അർജന്റീന കൊളംബിയയെ നേരിടുകയാണ്. ആ മത്സരത്തിനു മുമ്പ് കൊളംബിയയെക്കുറിച്ച് ചോദിച്ചപ്പോൾ ടെലിവിഷൻ കാമറകൾക്കു മുന്നിൽ ഡീഗോ മറഡോണ തന്റെ രണ്ടു കൈപ്പത്തികളും മൈതാനത്തിനു സമാന്തരമായി ഒന്നു താഴെയും മറ്റൊന്ന് മുകളിലുമായി പിടിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങൾക്കു ചരിത്രം തിരുത്താൻ കഴിയില്ല. കൊളംബിയ താഴെയും അർജന്റീന മുകളിലുമാണ്.'' ഡീഗോ അഹന്തയുടെ ആൾരൂപമായി മാറുകയായിരുന്നു.
അർജന്റീനയുടെ മുന്നോട്ടുള്ള യാത്രക്ക് വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. കളിയുടെ ആദ്യ മിനിറ്റുകളിൽ കൊളംബിയൻ ഗോൾ പോസ്റ്റിലേക്ക് ബാറ്റിസ്റ്റിയൂട്ടയും സിമിയോണിയും നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഏതു നിമിഷവും ഗോൾ പിറക്കാമെന്ന പ്രതീക്ഷ കാണികളിലും ഭീതി കൊളംബിയയിലും നിറഞ്ഞു. പക്ഷേ, 41ാം മിനിറ്റിൽ വാൾഡറാമ നൽകിയ പാസിൽനിന്ന് റിങ്കോൺ കൊളംബിയയുടെ ആദ്യ ഗോൾ നേടിയപ്പോൾ കൊളംബിയൻ ജനതയൊന്നാകെ പൊട്ടിത്തെറിച്ചു. അർജന്റീനയുടെ ശവപ്പെട്ടിയിലെ ആദ്യ ആണിയായിരുന്നു അത്. പിന്നീട് നാലു തവണകൂടി കൊളംബിയൻ നിര റിവർപ്ലേറ്റിലെ അരലക്ഷത്തിൽപ്പരം കാണികളുടെ മുന്നിൽ വെച്ച് അർജന്റീനയുടെ ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റി. ആ മത്സരമവസാനിച്ചപ്പോൾ അവർ കൊളംബിയൻ കളിക്കാർക്ക് സ്റ്റാൻഡിങ് ഒവേഷൻ നൽകി. ഡീഗോ കൈയടിച്ചുകൊണ്ടാണ് അവർക്ക് ആദരമർപ്പിച്ചത്. കൊളംബിയൻ ഫുട്ബാളിലെ ചരിത്രനിമിഷമായിരുന്നു അത്.
''ആ മത്സരത്തെക്കുറിച്ച് എനിക്കു ഇനിയും ചിന്തിക്കാൻ കഴിയില്ല. അതു പ്രകൃതിയോടുള്ള ക്രൂരതയാണ്. മൈതാനത്ത് ഒരു കുഴി കുത്തി എന്നെ അതിലിട്ട് മൂടാൻ എനിക്കുതന്നെ തോന്നിയ ദിവസം.'' ആ മത്സരത്തിന്റെ മുറിവുകൾ അന്നത്തെ പരിശീലകനായിരുന്ന ആൽഫിയോ ബസീലെയെ ഇനിയും വിട്ടുപോയിട്ടില്ല. അർജന്റീനിയൻ സ്പോർട്സ് മാഗസിൻ ആയ എൽ ഗ്രാഫികോ തങ്ങളുടെ കവർ പേജിൽ ഫോട്ടോ പതിക്കാതെ കറുത്ത നിറം മാത്രമാക്കി കൊടുത്തുകൊണ്ട് അതിലെഴുതി: 'നാണക്കേട്'. ചരിത്രത്തിൽ മൂന്നാമത്തെ തവണയായിരുന്നു കൊളംബിയ ലോകകപ്പിനു യോഗ്യത നേടുന്നത്. അതും മുൻപത്തെ നാലു ലോകകപ്പുകളിൽ മൂന്നിലും ഫൈനലിലെത്തുകയും രണ്ടു തവണ കിരീടം നേടുകയും ചെയ്ത അർജന്റീനയെ നാണം കെടുത്തിക്കൊണ്ട്. കൊളംബിയ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമാണെന്ന് പെലെ വിലയിരുത്തി. കൊളംബിയൻ പ്രസിഡന്റ് കളിക്കാരെ വിളിച്ച് അഭിനന്ദനം അർപ്പിച്ചു. മന്ത്രിമാരും മറ്റു നേതാക്കളും അവരെ അഭിനന്ദിച്ച് രംഗത്തെത്തി.
കൊളംബിയൻ ജനതയുടെ അഭിമാനം വാൾഡറാമയും കൂട്ടരും ഉയർത്തിപ്പിടിച്ചു. കൊക്കെയ്ൻ മാഫിയകളും അവരുടെ തമ്മിൽതല്ലും കൊലപാതകങ്ങളും മരവിപ്പിച്ചുകളഞ്ഞ ഒരു രാജ്യമൊന്നാകെ ഫുട്ബാളിലൂടെ ഒരുമിക്കുകയായിരുന്നു ആ നിമിഷം. അപ്പോൾ പാബ്ലോ എസ്‌കൊബാർ തന്റെ രക്തത്തിനായി നടക്കുന്ന പട്ടാളക്കാരുടെ കണ്ണിൽനിന്ന് ഒളിച്ചോടിക്കൊണ്ടിരിക്കുകയായിരുന്നു.
''അവർ ഞങ്ങളുടെ അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടാനായുള്ള അടുത്ത നീക്കം നടത്തേണ്ടതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാൻ. അപ്പോൾ പാബ്ലോ എന്നെ വിളിച്ചു-'പോപേയ്.' '' റേഡിയോയിൽ ചെവികൂർപ്പിച്ചുകൊണ്ട് അയാൾ എന്നോടായി പറഞ്ഞു: ''കൊളംബിയ ഒരു ഗോൾ നേടിയിരിക്കുന്നു!'' ഫുട്ബോൾ ആയിരുന്നു അയാളുടെ പരമമായ ആനന്ദം. അതിലേക്കായിരുന്നു അയാളെന്നും പലായനം ചെയ്തിരുന്നത്.
പാബ്ലോയുടെ വലംകൈയായിരുന്ന പോപേയ് ആ നിമിഷങ്ങൾ ഇരുണ്ട ഭൂതകാലത്തിൽനിന്നും ചികഞ്ഞെടുത്തു. കൊളംബിയയെ ലോക ഫുട്ബോൾ ഭൂപടത്തിൽ ഒരു ശക്തിസ്രോതസ്സാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പാബ്ലോ എസ്‌കൊബാറിനു ഏറെ നാൾ ഒളിച്ചോടാൻ കഴിഞ്ഞില്ല. ആ മത്സരത്തിനു ശേഷം മൂന്ന് മാസം തികയും മുമ്പ് ലോസ് ഒലിവോസിൽ പ്രത്യേക ദൗത്യ സംഘത്തിന്റെ വെടിയേറ്റു അദ്ദേഹം മരിച്ചുവീണു. ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവനെടുത്ത വില്ലനും കാലം കാത്തുവച്ചത് സമാനമായ അന്ത്യം.
പാബ്ലോ - വില്ലനും നായകനും
ആരായിരുന്നു പാബ്ലോ എസ്‌കൊബാർ എന്നതിനു അനവധി വിവരണങ്ങൾ ചരിത്രത്തിൽ കാണാൻ കഴിയും. അമേരിക്കയെയും കൊളംബിയൻ ഗവൺമെന്റിനെയും സംബന്ധിച്ച് അയാൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനൽ ആയിരുന്നു. നിയമത്തിന്റെ കണ്ണുകളിൽ പാബ്ലോ ഒരു കൊടുംകുറ്റവാളിയാണ്. ആയിരത്തോളം പൊലീസുകാരെയും നൂറുകണക്കിന് ജഡ്ജിമാരെയും കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെയും മന്ത്രിയെയും കൊലപ്പെടുത്തിയവൻ. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കള്ളക്കടത്തുകാരൻ. പക്ഷേ, മെഡലിനിലെ പതിനായിരക്കണക്കിനു ജനങ്ങൾക്ക് പാബ്ലോ വിശുദ്ധനായിരുന്നു.
വീടുകളും ഫുട്ബോൾ മൈതാനങ്ങളും കുട്ടികളുടെ പഠനചെലവുമെല്ലാം നൽകി അവരുടെ ജീവിത സാഹചര്യം ഉയർത്തിക്കൊണ്ടുവന്നവൻ. മെഡലിനിലെ ബാരിയോകളുടെ ചുവരുകളിൽ ഇന്നും പാബ്ലോയുടെ ചിത്രങ്ങളും എഴുത്തുകളും കാണാം; വീടുകളുടെ മുകളിൽ അയാളുടെ ചിത്രം പതിച്ച കൊടികൾ പാറിക്കളിക്കുന്നു. നല്ലവൻ-ചീത്തവൻ, വിശുദ്ധം-അവിശുദ്ധം തുടങ്ങി ഏതൊരു വ്യക്തിയുടെയും പ്രവൃത്തിയുടെയും ശരിതെറ്റുകൾ അളന്നുനോക്കുമ്പോൾ താഴ്ന്നു നിൽക്കുന്ന തട്ടിനെ ആധാരമാക്കി നമ്മൾ അതിനൊരു ചാപ്പ കുത്തുന്നു. പലപ്പോഴും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസൃതമായാണ് ചരിത്രത്തിൽ അതിന്റെ വിലയിരുത്തലുകൾ നടക്കുക.
പാബ്ലോ എസ്‌കൊബാർ മെഡലിനിലെ ചെറു ശതമാനത്തെ അപേക്ഷിച്ച് ആഗോളതലത്തിലെ വലിയൊരു വിഭാഗത്തിന്റെ കാഴ്ചപ്പാടിൽ കൊടും കുറ്റവാളിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ആരാണ് പാബ്ലോ എന്ന ചോദ്യത്തിന് അനേകമനേകം പുസ്തകങ്ങളും ചലച്ചിത്രങ്ങളും വെളിപ്പെടുത്തലുകളും നിരവധി വ്യാഖ്യാനങ്ങൾ നൽകി. അയാളുടെ നന്മ തിന്മകളുടെ ബഹുവശങ്ങൾ തുറന്നുകാണിക്കുന്നവയായിരുന്നു അവയെല്ലാം.
രണ്ടാം ലോകമഹായുദ്ധ കാലത്തിനു ശേഷം ഏകദേശം ഒരു ദശാബ്ദക്കാലത്തോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധകാലത്താണ് പാബ്ലോ എസ്‌കൊബാർ ജനിക്കുന്നത്. അടിസ്ഥാന വർഗ കുടുംബത്തിൽ ജനിച്ച പാബ്ലോ മെഡലിനിലെ ആന്റിയോക്കിയ യൂനിവേഴ്‌സിറ്റിയിലെ ഡിഗ്രി പഠനം ഫീസ് നൽകാൻ പണം തികയാത്തതിനാൽ പാതിയിൽ ഉപേക്ഷിച്ചു. ദാരിദ്ര്യം സമൂഹത്തെ ബാധിച്ച ഏറ്റവും വലിയ രോഗമായിരുന്നു. പണമാണ് വലുത്. ജീവിക്കാൻ അവശ്യം വേണ്ടത് വായുവോ ഭക്ഷണമോ അല്ല, പണമാണ് എന്ന ചിന്തകളിൽനിന്നാണ് പണം നേടാനുള്ള യാത്രകൾക്കായി പാബ്ലോ ഇറങ്ങി തിരിക്കുന്നത്. എഴുപതുകളിലാണ് അമേരിക്കയിൽ കൊക്കെയ്ൻ വ്യാപകമാവുന്നത്.
മധ്യവർഗത്തിനിടയിലും ഉപരിവർഗത്തിലും അതിനൊരു മോടി അക്കാലത്ത് കൈവന്നിരുന്നു. ജോലി ചെയ്ത് പണം സമ്പാദിക്കുകയെന്നത് നിരർഥകമായി അനുഭവപ്പെട്ട പാബ്ലോയും സഹോദരനും കൊക്കെയ്ൻ കള്ളക്കടത്തിലേക്ക് തിരിയുന്നത് അക്കാലത്താണ്. എഴുപതുകളുടെ മധ്യത്തോടെ പാബ്ലോ അമേരിക്കയിലേക്ക് തന്റെ ആദ്യ നിയമ വിരുദ്ധ കൊക്കെയ്ൻകടത്തു നടത്തി. അതൊരു ചെറിയ തുടക്കമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അയാളുടെ കൊക്കെയ്ൻ വ്യാപാരം അപ്രതീക്ഷിതമായ വർധനവാണ് കൈവരിച്ചത്. ഒന്നര ദശാബ്ദക്കാലത്തോളം പിന്നീട് പാബ്ലോയുടെ നാളുകളായിരുന്നു.
സ്വകാര്യ വിമാനങ്ങളിലും മുങ്ങിക്കപ്പലുകളിലും ടൺകണക്കിന് മയക്കുമരുന്ന് അയാൾ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടിരുന്നു. അയാളുടെ ഉന്നതികളിൽ അമേരിക്കയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതു വ്യാപിപ്പിച്ചു. എൺപതുകളിൽ ലോകത്തിലെ കൊക്കെയ്ൻ വ്യാപാരത്തിന്റെ 80 ശതമാനവും പാബ്ലോയുടെ കൈകളിലായിരുന്നു. ഫോബ്‌സ് മാസിക ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിൽ പാബ്ലോയെ ഉൾപ്പെടുത്തി. കൊളംബിയയിൽ അയാൾ ആഡംബര വില്ലകളും കൊട്ടാര സമുച്ചയങ്ങളും പണിതീർത്തു. ഹാസിയൻഡ നാപോളിസിലെ എസ്റ്റേറ്റിൽ അയാൾക്ക് സ്വന്തമായി ഒരു മൃഗശാലവരെയുണ്ടായിരുന്നു.
പാബ്ലോയുടെ വരുമാനത്തിന്റെ കണക്കുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന അനവധി ഉപകഥകൾ കൊളംബിയൻ ചരിത്രകെട്ടുകളിൽനിന്ന് കണ്ടെടുക്കാം. പണക്കെട്ടുകൾ സൂക്ഷിച്ചുവെക്കാനായി റബർ ബാൻഡുകൾക്കായി മാത്രം ദശലക്ഷക്കണക്കിനു ഡോളറായിരുന്നു പാബ്ലോ ഓരോ മാസവും ചെലവഴിച്ചിരുന്നത് എന്നതാണ് അതിലൊന്ന്. എലി കരണ്ടും തീപിടിത്തത്തിലും അയാൾക്കു നഷ്ടമാകുന്ന പണത്തിന്റെ കണക്കും വളരെ വലുതാണെന്ന് അയാളുടെ സഹോദരൻതന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
''കൊളംബിയയിലെ ചേരികളിൽ ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിക്കപ്പെടുമായിരുന്നു. ഒരു ജനതയൊന്നാകെ അവരുടെ ആകുലതകൾ മറക്കുന്നത് അപ്പോഴാണ്. ഞാനൊരു ദരിദ്രനായിരുന്നു. പക്ഷേ, മൈതാനങ്ങളിൽ ഞങ്ങൾ ഏറെ പ്രാധാന്യമുള്ളവരായിരുന്നു. എല്ലാം തികഞ്ഞത് ഫുട്ബാളിന്റെ ലോകമായിരുന്നു, അതിലാണ് ഞങ്ങൾ ജീവിച്ചത്.'' കൊളംബിയക്കായി 61 മത്സരങ്ങൾ കളിച്ച ഹെരേര ഒരു ജനതയുടെ സാമൂഹിക ജീവിതത്തിൽ ഫുട്ബോൾ ചെലുത്തിയ സ്വാധീനത്തെ വാക്കുകളിൽ വരച്ചിട്ടു. അലെക്‌സിസ് ഗാർസിയ, ചിചോ സെർന, റെനെ ഹിഗ്വിറ്റ, പാചോ മാതുറാന തുടങ്ങി കൊളംബിയൻ സുവർണ തലമുറയിലെ ഒരുപറ്റം കളിക്കാർ കളിച്ചുവളർന്നത് പാബ്ലോ പണികഴിപ്പിച്ച ഫുട്ബോൾ ഗ്രൗണ്ടുകളിലായിരുന്നു. അയാളുടെ സിരകളിൽ അടങ്ങാത്ത പണക്കൊതി മാത്രമല്ല ഫുട്ബാളും ത്രസിച്ചുനിന്നിരുന്നു.
'നാർകോ ഫുട്ബോൾ'
''പാബ്ലോ ആദ്യമായി വാങ്ങുന്നത് ഒരു ഫുട്ബോൾ ക്ലീട്‌സ് ആയിരുന്നു. മരിക്കുമ്പോഴും പാബ്ലോയുടെ കാലുകളിൽ ഉണ്ടായിരുന്നത് ഫുട്ബോൾ ക്ലീട്‌സാണ്.'' ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയുടെ ഫുട്ബോൾ ഭ്രമം അയാളുടെ സഹോദരി ലുസ് മരിയ ഓർത്തെടുത്തു. ഹാസിയൻഡ നാപോളിസിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കൊളംബിയയിലെ ഏറ്റവും മികച്ച കളിക്കാരെ കൊണ്ടുവന്ന് അയാൾ കളിപ്പിച്ചു. ആ മത്സരങ്ങളിൽ മറ്റു മയക്കുമരുന്ന് രാജാക്കന്മാരുമായി അയാൾ വാതുവെപ്പ് നടത്തി. ഡീഗോ മറഡോണയെ ഭീമമായ തുകക്കാണ് ഒരു സൗഹൃദ മത്സരത്തിനായി അയാൾ കൊണ്ടുവന്നത്. ഡീഗോയുടെ കളി അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഫുട്ബോൾ ഒരു വികാരമായി നിൽക്കുമ്പോൾതന്നെ അതിന്റെ മറ്റു സാധ്യതകൾ പാബ്ലോ കണ്ടെത്തിയിരുന്നു. കൊക്കെയ്ൻ വ്യാപാരത്തിലൂടെ കൈവരുന്ന നിയമാനുസൃതമല്ലാത്ത പണം വെളുപ്പിക്കാൻ അയാൾ തിരഞ്ഞെടുത്തതുകൊളംബിയൻ ക്ലബ് ഫുട്ബോൾ മേഖലയായിരുന്നു. മെഡലിനിലെ അത്‌ലറ്റികോ നാസിയോണൽ ക്ലബ് പാബ്ലോ സ്വന്തമാക്കി. അന്ന് അത്‌ലറ്റികോയുടെ പരിശീലകനായിരുന്ന ഫ്രാൻസിസ്‌കോ മാതുറാന പാബ്ലോയുടെ പണം ക്ലബ് ഫുട്ബോൾ മേഖലയെ കൂടുതൽ പരിപോഷിപ്പിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പാബ്ലോയുടെ നീക്കം മറ്റു മയക്കുമരുന്ന് മാഫിയകളെ ഫുട്ബാളിലേക്ക് അടുപ്പിച്ചു. ക്ലബ് ഫുട്ബോൾ എന്ന കച്ചവടത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തെക്കാളുപരി അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനായി മാത്സര്യത്തോടെ അവർ കൊളംബിയൻ ക്ലബ് ഫുട്ബാളിൽ പണമൊഴുക്കി. ക്ലബുകൾക്ക് വിദേശരാജ്യങ്ങളിൽനിന്നും മികവുറ്റ പരിശീലകരെയും കളിക്കാരെയും കൊണ്ടുവരാൻ സാധിച്ചു. കൊളംബിയൻ കളിക്കാരെ മറ്റു ലീഗുകളിലേക്ക് പോകാതെ സ്വന്തം നാട്ടിൽതന്നെ നിർത്താൻതക്കവണ്ണം ക്ലബുകൾ പ്രതിഫലമുയർത്തി.
കൊളംബിയൻ ഫുട്ബാളിന്റെ സുവർണകാലം തുടങ്ങുന്നത് അങ്ങനെയാണ്. മയക്കുമരുന്ന് കച്ചവടക്കാരുടെ പണക്കൊഴുപ്പ് കളിയെ പലതരത്തിൽ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു അക്കാലത്ത്. റഫറിമാർ പലപ്പോഴും പണത്താൽ സ്വാധീനിക്കപ്പെട്ടു. അതിനു കൂട്ടുനിൽക്കാത്തവർ കൊല്ലപ്പെടുകയും ചെയ്തു. 1989ൽ അത്‌ലറ്റിക്കോ നാസിയോണൽ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായി. പാബ്ലോ കളിക്കാർക്ക് വിരുന്നും ബോണസും നൽകി. അയാൾക്ക് അവർ അടുത്ത സുഹൃത്തുക്കളായിരുന്നു. അപ്പോഴും ആപത്കരമായ അളവിൽ ഫുട്ബാളും മയക്കുമരുന്നു മാഫിയകളും കൂട്ടിക്കുഴക്കപ്പെട്ടു. ലോകമതിനെ 'നാർകോ ഫുട്ബോൾ' എന്നു നാമകരണം ചെയ്തു.
സുവർണ കാലം
എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ പകുതിവരെയുള്ളതാണ് കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലം. ആന്ദ്രെ എസ്‌കൊബാറും വാൾഡറാമയും ഹിഗ്വിറ്റയും കൊളംബിയയുടെ ഫുട്ബോൾ സ്വത്വത്തെ ഉയർത്തിപ്പിടിച്ച ഇതിഹാസങ്ങളായിരുന്നു. 1962നു ശേഷം ആദ്യമായി 1990ൽ കൊളംബിയ ലോകകപ്പിനു യോഗ്യത നേടി. വാൾഡറാമയുടെ ഭാവനസമ്പൂർണമായ നീക്കങ്ങൾ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഭൂപടത്തിൽ കൊളംബിയക്ക് ബ്രസീലിനും അർജന്റീനക്കുമൊപ്പം ഇടം നേടിക്കൊടുത്തുവെങ്കിൽ ഹിഗ്വിറ്റയെന്ന കിറുക്കൻ ഗോളിയിലൂടെ ലോകമെങ്ങും അവർ ജനപ്രിയരായി.
ഹിഗ്വിറ്റയുടെ അസാധാരണ പ്രകടനങ്ങൾ ആളുകളെ രസിപ്പിക്കുന്നതായിരുന്നു. ഫുട്ബാളിൽ ലാറ്റിനമേരിക്കൻ ഡ്രിബിളർമാരുടെ പ്രദർശനപരതക്ക് നൂറു യാർഡ് മൈതാനങ്ങളായിരുന്നു നീക്കിയിരുപ്പായി കിട്ടിയത്. അതിന്റെ സർവമൂലകളും അവർ തങ്ങളുടെ സർഗശേഷിയുടെ പ്രകടനഭൂമികയാക്കി മാറ്റി. പക്ഷേ, ഓരോ കളിക്കാരനും നിർവഹിക്കേണ്ട ധർമമനുസരിച്ച് ഫുട്ബാളിൽ ഒരു ഗോൾകീപ്പർക്കു ഇത്തരം പ്രദർശനങ്ങൾക്ക് സാധ്യത ഒട്ടുംതന്നെയില്ല.
പതിനെട്ടു വാര ബോക്‌സിനുള്ളിൽ ഇരയെ വേട്ടയാടിപ്പിടിക്കുന്ന കണിശതയോടെ ബാളുകൾക്കുമേൽ ചാടിവീഴുകയും ചിലപ്പോൾ തങ്ങളുടെ ഗോൾവലകളിൽ അധിനിവേശം സ്ഥാപിക്കാനെത്തുന്നവയെ പോരാളിയുടെ രണവീര്യത്തോടെ തട്ടിയകറ്റുകയും ഗോളുകളുടെയും നീക്കങ്ങളുടെയും പിറവികൾക്ക് രൂപംനൽകുകയും ചെയ്യുക എന്നതിലുപരിയുള്ള പ്രദർശനപരത അവരുടെ സർഗവൈഭവ കേന്ദ്രങ്ങൾക്ക് അവശ്യം വേണ്ട ഒന്നല്ല എന്നുകൂടി സോക്കർ തത്ത്വശാസ്ത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. അതിനെ പുനഃക്രമീകരിച്ച ഗോൾകീപ്പർ ആയിരുന്നു ഹിഗ്വിറ്റ.
അയാൾ യാഷിനെപോലെയോ ഗോർഡൻ ബാങ്ക്‌സിനെപോലെയോ ഘ്രാണശക്തിയോടെ വല കാക്കുന്ന ഒരാളായിരുന്നില്ല. അതിനെക്കാൾ ആനന്ദം അയാൾ തന്റെ കിറുക്കുകളിലാണ് കണ്ടെത്തിയത്. അനായാസമായി കൈപ്പിടിയിലൊതുക്കാവുന്ന പന്തുകളെ അയാൾ അപകടകരമാംവിധത്തിൽ ചാടി പുറംകാൽകൊണ്ട് തട്ടിയകറ്റി. സ്‌കോർപിയോൺ കിക്ക് എന്ന ഓമനപ്പേരിട്ട് ലോകമതിനെ വിളിച്ചു.1990 ലോകകപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിൽ കാമറൂണിനെതിരെ ഹിഗ്വിറ്റയുടെ കൈവിട്ട കളികൾക്ക് കൊളംബിയ കൊടുക്കേണ്ടിവന്ന വില ആ ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വാതിലായിരുന്നു.
യോഗ്യതാ മത്സരത്തിൽ ബ്യൂണസ് ഐറസിൽ അർജന്റീനയെ 5-0 നു തകർത്തെറിഞ്ഞുകൊണ്ട് കൊളംബിയ ലോകകപ്പിനു യോഗ്യത നേടിയപ്പോൾ പെലെ പ്രവചിച്ചത് അവർ സെമി ഫൈനലിലെങ്കിലും എത്തുമെന്നായിരുന്നു. ആ ഒരൊറ്റ വിജയത്തെ ആധാരമാക്കിയല്ല പെലെ അതു പറഞ്ഞത്. 1990 മുതൽ '94 വരെയുള്ള അവരുടെ പ്രകടനങ്ങൾ കണ്ടവർക്ക് പെലെയുടെ പ്രവചനം കഴമ്പില്ലാത്തതായി അനുഭവപ്പെട്ടില്ല. ലോകകപ്പിലേക്കുള്ള പാതയിൽ നടന്ന 26 മത്സരങ്ങളിൽ കൊളംബിയ പരാജയപ്പെട്ടത് ഒരേയൊരു തവണ മാത്രമായിരുന്നു. അർജന്റീനയും പെറുവും അടങ്ങിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ യോഗ്യത നേടുന്നത്. തോൽവിയറിയാതെ അർജന്റീനയെ പ്ലേ ഓഫിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് അവർ ലോകകപ്പിലേക്ക് മാർച്ച് ചെയ്തു. കൊളംബിയൻ കോച്ചായിരുന്ന ഫ്രാൻസിസ്‌കോ മാതുറാന പറഞ്ഞത് തന്റെ കളിക്കാർക്ക് ഓരോ മത്സരങ്ങളും ആത്മാവിഷ്‌കാരത്തിന്റെ വേദികളായിരുന്നുവെന്നാണ്.
കൊളംബിയൻ ടീം ലോകകപ്പിനായി യാത്ര തിരിക്കുമ്പോൾ മെഡലിൻ കത്തുകയായിരുന്നു. അരാജകത്വത്തിന്റെ പശിമയുള്ള മണ്ണായി ആ കൊളംബിയൻ നഗരം മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അർജന്റീനയുമായുള്ള അവസാന ലോകകപ്പ് മത്സരം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനു മുമ്പ് പാബ്ലോ എസ്‌കൊബാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാബ്ലോയുടെ മരണത്തോടെ അയാളുടെ സാമ്രാജ്യം ശിഥിലമായി. ആജ്ഞാശക്തിയുള്ള നേതാവിന്റെ അഭാവത്തിൽ അണികൾ തങ്ങളുടേതായ രീതിയിൽ അക്രമങ്ങളും കള്ളക്കടത്തും കൊലപാതകങ്ങളും നടത്താനാരംഭിച്ചു.
ഒരു നേതാവിൽനിന്ന് പല നേതാക്കളായി വ്യവസ്ഥിതി വിഭജിക്കപ്പെട്ടു. പാബ്ലോ ജീവിച്ചിരുന്നപ്പോൾ നിയമപ്രകാരമല്ലാത്ത പ്രവർത്തനങ്ങൾക്ക് അയാളുടെ അനുമതി വേണമായിരുന്നു. തട്ടിക്കൊണ്ടുപോകലുകൾ പാബ്ലോ നിരോധിച്ചിരുന്നു. പക്ഷേ, അയാളുടെ മരണത്തോടെ എല്ലാം താറുമാറായി. കാറുകളും ബസുകളും മെഡലിന്റെ തെരുവുകളിൽ കത്തി. കല്ലുകളും ചില്ലുകുപ്പികളും വഴിയോരങ്ങളിൽ നിറഞ്ഞുകിടന്നു. ബോംബിങ്ങിലും വെടിവെപ്പിലും മെഡലിൻ മരിച്ചുകിടന്നു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിത്യസംഭവമായി മാറി.
അത്തരമൊരവസ്ഥയിൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിൽ ആന്ദ്രെ വിഷാദപ്പെട്ടു. അയാൾ ഇടവേളകളിൽ ബൈബിൾ വായിച്ചു. അതിന്റെ ബുക്മാർക്കിൽ മരിച്ചുപോയ തന്റെ അമ്മയുടെയും പ്രണയിനിയായ പമേല കസ്‌കാർഡോയുടെയും ചിത്രങ്ങൾ അയാൾ സൂക്ഷിച്ചു. ലോകകപ്പിനു പുറപ്പെട്ട ടീമിലെ ഒട്ടനവധിപേർ ഇത്തരമൊരവസ്ഥയിലൂടെയാണ് കടന്നുപോയത്. അവരുടെ ആദ്യ മത്സരത്തിലെ പ്രകടനത്തിൽ അതു പ്രതിഫലിക്കുകയും ചെയ്തു.
തോൽവി മരണം തന്നെയാണ്
റുമേനിയക്കെതിരെയുള്ള മത്സരത്തിൽ കൊളംബിയ 3-1 നു തോൽവിയണിഞ്ഞു. റുമേനിയയുടെ പ്രതിരോധപ്പൂട്ടുകളെ പിളർക്കാൻ വാൾഡറാമക്കും കൂട്ടർക്കും കഴിഞ്ഞില്ല. ആ മത്സരത്തിൽ കൊളംബിയയിലെ വാതുവെപ്പുകാർക്ക് നഷ്ടപ്പെട്ടത് കോടിക്കണക്കിനു ഡോളറായിരുന്നു. വധഭീഷണി മുഴങ്ങുന്ന ഫോൺകാളുകളാണ് മത്സരശേഷം ഹോട്ടലിൽ തിരിച്ചെത്തിയ ടീമിനെ കാത്തിരുന്നത്. കൊളംബിയൻ ഡിഫൻഡർ ഹെരേരയുടെ മാസങ്ങൾ മാത്രം പ്രായമുള്ള മകനെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾവരെ അരങ്ങേറി. ആ മത്സരശേഷം അയാളുടെ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു.
കൊളംബിയയുടെ സുവർണ തലമുറ തീർത്തും ചകിതരായി. എല്ലാമുപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ നിന്ന ഹെരേരയോട് ആന്ദ്രെ പറഞ്ഞു: 'രാജ്യം നമ്മളിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇനിയൊരുപക്ഷേ നമുക്ക് ലോകകപ്പിൽ ഇതുപോലെ ഒരവസരം കൈവരില്ല.'' അമേരിക്കയുമായുള്ള രണ്ടാം ഗ്രൂപ് മത്സരത്തിനു മുമ്പ് മാതുറാന പത്രക്കാരുടെ മുന്നിൽ കരഞ്ഞു. ഗബ്രിയേൽ ബരാബസ് ഗോമസ് എന്ന കൊളംബിയയുടെ ഏറ്റവും മികച്ച കളിക്കാരനെ ഉൾപ്പെടുത്തിയാൽ ആ ടീം ഒന്നടങ്കം കൊല്ലപ്പെടുമെന്നായിരുന്നു അയാൾക്ക് ഭീഷണി ലഭിച്ചത്. ലോകകപ്പ് പോലൊരു വേദിയിൽ ആരെ കളിപ്പിക്കണം, കളിപ്പിക്കരുത് എന്ന് അധോലോക മാഫിയകൾ ഉത്തരവിട്ടു! ഭയം തളർത്തിയ മനസ്സും ശരീരങ്ങളുമായിട്ടായിരുന്നു അവർ ആ മത്സരത്തിനിറങ്ങിയത്. തോൽവിയെന്നത് മരണമാണ്. തങ്ങളിൽ ആരെല്ലാം ജീവനോടെ ഉണ്ടാകുമെന്ന് അവർക്കുറപ്പുണ്ടായിരുന്നില്ല.
കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ അമേരിക്കയുടെ ജോൺ ഹാർക്‌സിന്റെ ക്രോസ് തട്ടിയകറ്റാൻ ശ്രമിച്ച ആന്ദ്രേക്കു പിഴച്ചു. പന്തു ഗോൾവലക്കുള്ളിൽ കയറി. ആന്ദ്രെ തലയിൽ കൈവെച്ച് പെനാൽറ്റി ബോക്‌സിനുള്ളിൽ ഇരുന്നു. ''അവർ ആന്ദ്രെയേ കൊല്ലും.' മെഡലിനിലെ വീട്ടിൽ ആന്ദ്രെയുടെ സഹോദരീ പുത്രൻ മരിയയോട് പറഞ്ഞു: ''ഇല്ല. ആളുകൾ അബദ്ധങ്ങൾക്ക് കൊല്ലപ്പെടില്ല. കൊളംബിയയിൽ എല്ലാവരും ആന്ദ്രെയേ സ്‌നേഹിക്കുന്നുണ്ട്.'' അതു പറയുമ്പോൾ മരിയയുടെ തൊണ്ടയിടറി. ടെലിവിഷൻ സ്‌ക്രീനിൽ ആന്ദ്രെ എണീറ്റ് സെന്റർ ലൈനിനടുത്തേക്കു നടന്നുപോയപ്പോൾ മരിയയുടെ മുഖത്ത് ഭീതിയുടെ നിഴലുകൾ വീണു. അതിന്റെ പ്രത്യാഘാതങ്ങൾ അപ്രവചനീയമാണെന്ന് മരിയക്ക് നന്നായിട്ടറിയാമായിരുന്നു. കാരണം, ആന്ദ്രെ തിരിച്ചുവരേണ്ടതുകൊളംബിയയിലെ മയക്കുമരുന്നു മാഫിയകൾ വാഴുന്ന മെഡലിനിലേക്കാണ്.
നാട്ടിൽ തിരിച്ചെത്തിയ ആന്ദ്രെ മാനസികമായി തകർന്നിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ ആന്ദ്രെ തീരുമാനിച്ചു. കൊളംബിയൻ ജനങ്ങളിൽനിന്ന് ഒളിച്ചോടാൻ അയാൾ തയാറായിരുന്നില്ല. അവർക്കു തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് അയാൾ കരുതിയിരുന്നു. ഹെരേരയും മാതുറാനയും അയാളെ വിലക്കി. മെഡലിൻ ശാന്തമായിട്ടു പുറത്തിറങ്ങിയാൽ മതിയെന്ന് അവർ താക്കീതു ചെയ്തു.
പുറത്തു പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആന്ദ്രെയേ താൻ വീട്ടിൽനിന്ന് വിടുമായിരുന്നില്ല എന്നു പ്രണയിനി പിന്നീടു പറയുകയുണ്ടായി. പബ്ബിൽ വെച്ച് കുറച്ചുപേർ സെൽഫ് ഗോളിന്റെ പേരിൽ ആന്ദ്രെയേ അധിക്ഷേപിച്ചു. അതിനു മറുപടി പറയാതെ അയാൾ ഒഴിഞ്ഞുമാറി. അവർ പക്ഷേ, അയാളെ പിന്തുടർന്നുകൊണ്ട് വീണ്ടും വീണ്ടും അയാളെ അവഹേളിച്ചു. സഹികെട്ട ഒരു നിമിഷത്തിൽ ആന്ദ്രെ അവരോട് പറഞ്ഞു: ''അതൊരു സത്യസന്ധമായ പിഴവായിരുന്നു.'' ആറ് ബുള്ളറ്റുകൾ അയാളുടെ മാംസത്തിൽ തുളഞ്ഞുകയറിപ്പോയി. ഓരോ തവണയും വെടിയുതിർക്കുമ്പോൾ അവർ സൗത്ത് അമേരിക്കൻ കമൻേററ്റർമാർ ഗോളുകൾ ആഘോഷിക്കുന്നത് പോലെ 'gooooaal' എന്നുറക്കെ വിളിച്ചു കൊണ്ടിരുന്നു.
മുപ്പതു മിനിറ്റുകൾക്കുള്ളിൽ ആന്ദ്രെ എസ്‌കൊബാർ ലോകത്തോടു വിട പറഞ്ഞു. ഒരുലക്ഷത്തോളം പേർ ആന്ദ്രെയുടെ വിലാപയാത്രയിൽ പങ്കുകൊണ്ടു. അത്‌ലറ്റികോ നാസിയോണലിന്റെ പതാക പുതപ്പിച്ച ശവമഞ്ചത്തിനു ചുറ്റും നിന്നുകൊണ്ടവർ ഹംസഗാനങ്ങൾ ആലപിച്ചു.
1994 ലോകകപ്പ് കൊളംബിയൻ സുവർണ തലമുറയുടെ അന്ത്യത്തിനു തുടക്കംകുറിച്ചയിടമാണ്. ബരാബസ് ഗോമസിനെപോലുള്ള നിരവധി പേർ പ്രാണഭയത്താൽ കൊളംബിയൻ ടീം വിട്ടു. കൊളംബിയൻ ലീഗിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ക്രമേണ ഇല്ലാതായി. നാർകോ യുഗത്തിൽ പുഷ്പിച്ച കൊളംബിയൻ ഫുട്ബോൾ വീണ്ടും ക്ഷയിച്ചു. ഫിഫ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുനിന്ന് അവർ മുപ്പത്തിനാലാം സ്ഥാനത്തേക്ക് പതിച്ചു. ''ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്ക് മുന്നോട്ടു പോയേ തീരൂ. ഇതിവിടെ അവസാനിക്കാൻ പാടില്ല. എത്രതന്നെ ബുദ്ധിമുട്ടിയാണെങ്കിലും നാം എഴുന്നേറ്റു നിൽക്കുക.
നമുക്ക് മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ കോപം നമ്മളെ തളർത്തുകയും അക്രമം തുടരുകയും ചെയ്യുക. അല്ലെങ്കിൽ നാം കോപത്തെ കീഴ്‌പ്പെടുത്തുകയും മറ്റുള്ളവരെ സഹായിക്കാനായി ശ്രമിക്കുകയും ചെയ്യുക. തിരഞ്ഞെടുപ്പ് നമ്മുടേതാണ്. നമുക്ക് പരസ്പരം ബഹുമാനിക്കാം. എല്ലാവർക്കും എന്റെ ആശംസകൾ. ഇത് അമ്പരപ്പിക്കുന്നതും ദുർലഭവുമായ അനുഭവമാണ്. നമുക്ക് വീണ്ടും കണ്ടുമുട്ടാം. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല.'' ലോകകപ്പിലെ പുറത്താകലിന് ശേഷം കൊളംബിയൻ പത്രമായ എൽ ടിയംപെയിൽ ആന്ദ്രെ എസ്‌കൊബാർ എഴുതി. അറംപറ്റിയ വാക്കുകളായിരുന്നു അത്. അതെഴുതുമ്പോൾ ജീവിതം ഉടനെ അവസാനിക്കാൻ പോവുകയാണെന്നു ആന്ദ്രെ കരുതിയിരിക്കില്ല. അടുത്ത സീസണിൽ മിലാനു വേണ്ടി കളിക്കാൻ അയാൾ തയ്യാറെടുക്കുകയായിരുന്നു.
പാബ്ലോ എസ്‌കൊബാർ ഇന്നും മെഡലിനിലെ പലയിടങ്ങളിലും ഏറെ ആരാധിക്കപ്പെടുന്ന വിശുദ്ധനായ ഒരു വ്യക്തിയായി തുടരുന്നുണ്ട്. അയാൾ കൊളംബിയൻ ഫുട്ബാളിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുതാത്തതാണ്. ആന്ദ്രെ മരണത്തിനു മുന്നിൽ അകപ്പെടുമ്പോൾ പാബ്ലോ ജീവനോടെയുണ്ടായിരുന്നില്ല. പക്ഷേ, ആന്ദ്രെയുടെ മാംസത്തിൽ ബുള്ളറ്റുകൾ തുളച്ചുകയറുമ്പോൾ തെറിച്ച രക്തത്തിന്റെ കറകൾ പാബ്ലോയുടെ കൈകളിലും പുരണ്ടിട്ടുണ്ട്. പാബ്ലോ വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചെടുത്ത ഒരു വ്യവസ്ഥിതിയുടെ ഇരയാണ് ആന്ദ്രെയും.ഒരർഥത്തിൽ പാബ്ലോ ആ ഇരുപത്തിയെഴുകാരന്റെ മരണത്തിനു ഹേതുവായി മാറുകയായിരുന്നു.
1994 ലെ ലോകകപ്പിന് ശേഷം തകർന്നു പോയ കൊളംബിയ ഫുട്‌ബോളിന്റെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് ജെയിംസ് റോഡ്രിഗസിനും റഡാമൽ ഫാൽക്കാവോക്കുമാണ്. ഫിഫ റാങ്കിങ്ങിൽ 93ാം സ്ഥാനത്തുണ്ടായിരുന്ന ടീമിനെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കുന്നതിൽ കൊളംബിയൻ ഫുട്‌ബോൾ ഫെഡറേഷൻ വിജയിച്ചു. തൊണ്ണൂറുകളൂടെ തുടക്കത്തിൽ രാജ്യത്ത് പിടിമുറുക്കിയിരുന്ന മയക്കു മരുന്ന് മാഫിയകളെ ഉന്മൂലനം ചെയ്തതോടെയാണ് കൊളംബിയ വീണ്ടും ഫുട്‌ബോൾ ഭുപടത്തിൽ ഇടം നേടിയത്. ബയേൺ മ്യുണിക് താരമായിരുന്ന ജെയിംസ് റോഡ്രിഗസ്, യുവാൻ കോദ്രാഡോ, മോണോക്കോ താരമായിരുന്ന റഡാമൽ ഫാൽക്കാവോ, ജാവോ റോഡ്രിഗസ് എന്നിവരടങ്ങുന്ന മികച്ചൊരു സംഘം കൊളംബിയൻ ഫുട്ബോളിന്റെ ഉയിർത്തെഴുനേൽപ്പിന് വഴിയൊരുക്കി. റഷ്യൻ ലോകകപ്പിൽ കളിച്ച കൊളംബിയയ്ക്ക് ഇത്തവണ ലാറ്റിനമേരിക്കയിൽ നിന്നും ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. അടുത്ത ലോകകപ്പിൽ കൊളംബിയൻ സംഘത്തെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍