Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ കത്തിലെ ലെറ്റർ ഹെഡും സീലും തന്റെ ഓഫീസിലേതെന്ന് സ്ഥിരീകരിച്ച് മേയർ; ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് വ്യാജകത്ത് തയ്യാറാക്കിയതാവാം; കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് താൻ കത്ത് തയ്യാറാക്കിയിട്ടില്ല എന്ന വാദത്തിൽ ഉറച്ച് ആര്യ രാജേന്ദ്രൻ; മേയറുടെ മൊഴി വിശദമായി പരിശോധിച്ച് കേസെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമ തീരുമാനം

വിവാദ കത്തിലെ ലെറ്റർ ഹെഡും സീലും തന്റെ ഓഫീസിലേതെന്ന് സ്ഥിരീകരിച്ച് മേയർ; ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് വ്യാജകത്ത് തയ്യാറാക്കിയതാവാം; കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് താൻ കത്ത് തയ്യാറാക്കിയിട്ടില്ല എന്ന വാദത്തിൽ ഉറച്ച് ആര്യ രാജേന്ദ്രൻ; മേയറുടെ മൊഴി വിശദമായി പരിശോധിച്ച് കേസെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗം താൽക്കാലിക തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിട്ടില്ലെന്നും, കൃത്രിമം നടന്നെന്നും ഉള്ള വാദത്തിൽ ഉറച്ച് മേയർ ആര്യ രാജേന്ദ്രൻ. കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് മേയർ മൊഴി നൽകി. ക്രൈംബ്രാഞ്ചിന്, മുടവന്മുകളിലെ വീട്ടിൽ വച്ചാണ് മേയർ മൊഴി നൽകിയത്. പരക്കെ പ്രചരിച്ച കത്തിൽ ഉപയോഗിച്ചിരിക്കുന്ന ലെറ്റർപാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയെന്നാണ് മൊഴി. ലെറ്റർ ഹെഡും സീലും തന്റേതാണെന്ന് മേയർ ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

''ലെറ്റർ ഹെഡും സീലും തന്റെ ഓഫിസിന്റേതാണ്. ഉപയോഗിച്ച ലെറ്റർഹെഡ് കോർപ്പറേഷനിലെ പല സെക്ഷനുകളിൽനിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതിൽനിന്ന് ലെറ്റർ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണ്'' ആര്യ നൽകിയ മൊഴിയിൽ പറയുന്നു. മറ്റേതോ രേഖയിൽനിന്ന് ഒപ്പ് സ്‌കാൻ ചെയ്ത് എടുത്താണ് വ്യാജരേഖ തയ്യാറാക്കിയതെന്നു അവർ മൊഴി നൽകിയെന്നാണ് വിവരം

അന്വേഷണത്തിന്റെ ഭാഗമായി ഈ മൊഴി വിശദമായി തന്നെ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും കേസെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനുണ്ടാകുക. മൊഴിയിൽ മേയർ വ്യക്തമാക്കുന്നത് താൻ ഇത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും വ്യാജമായി നിർമ്മിച്ചതാണെന്നുമാണ്.

പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുത്തത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്‌പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

മേയറുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ. കത്ത് വാട്‌സാപ്പിലൂടെയാണു പ്രചരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിപിഎമ്മിനെ നാണക്കേടിലാക്കിയ കോർപറേഷൻ കത്തു വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു.

അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിനു ഡിജിപി അനിൽകാന്ത് നൽകിയ നിർദ്ദേശം 'അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുക' (എൻക്വയർ ആൻഡ് റിപ്പോർട്ട്) എന്നു മാത്രമാണ്. എസ്‌പി എസ്.മധുസൂദനന് ഈ നിർദ്ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കൈമാറിയിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പെറ്റി കേസുകളുടെ അന്വേഷണ സ്വഭാവം മാത്രമാകും മേയറുടെ പരാതിയിന്മേലുള്ള അന്വേഷണത്തിലുണ്ടാകുക. സംഭവത്തിൽ പാർട്ടിക്കാരിൽ ചിലർക്കു ബന്ധമുണ്ടെന്ന് ആരോപണം ശക്തമാണെന്നതിനാൽ കേസെടുത്ത് അന്വേഷണം നടത്തുന്നത് പാർട്ടിക്കു ദോഷകരമായേക്കും.

അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‌യുവിന്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‌യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP