Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയമുള്ളത്; ഇടപാടുകൾ പെട്ടെന്ന് തീർക്കണം; കേന്ദ്ര നേതാക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാം'; തുഷാറിന്റെ 'ഓപ്പറേഷൻ കമല'ത്തിന് തെളിവ്; ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് ടിആർഎസ് നേതൃത്വം; വെള്ളാപ്പള്ളിയുടെ മകൻ കൂടുതൽ കരുക്കിലേക്ക്; ശബ്ദ പരിശോധനയ്ക്ക് അന്വേഷണ സംഘം

'എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയമുള്ളത്;  ഇടപാടുകൾ പെട്ടെന്ന് തീർക്കണം;  കേന്ദ്ര നേതാക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാം'; തുഷാറിന്റെ 'ഓപ്പറേഷൻ കമല'ത്തിന് തെളിവ്;  ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് ടിആർഎസ് നേതൃത്വം; വെള്ളാപ്പള്ളിയുടെ മകൻ കൂടുതൽ കരുക്കിലേക്ക്; ശബ്ദ പരിശോധനയ്ക്ക് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ 'ഓപ്പറേഷൻ കമലം' സംബന്ധിച്ച തെളിവുകൾ പുറത്തുവിടണമെന്ന വെല്ലുവിളികൾക്ക് പിന്നാലെ ഓഡിയോ സന്ദേശം അടക്കം പുറത്തുവിട്ട് ടിആർഎസ് നേതൃത്വം. ടിആർഎസ് എംഎൽഎമാരുമായി തുഷാർ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം അടക്കമാണ് പുറത്തുവിട്ടത്. ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി സംസാരിക്കാൻ അവസരം ഒരുക്കി നൽകാമെന്നാണ് ഒരു വീഡിയോയിൽ പറയുന്നത്.

വ്യാഴാഴ്ച അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ചാണ് തെലങ്കാന മുഖ്യമന്ത്രി തുഷാർ വെള്ളപ്പള്ളിക്കും ബിജെപി ദേശീയ നേതൃത്വത്തിനും എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ടി.ആർ.എസ്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ശ്രമിച്ചുവെന്നും തുഷാർ വെള്ളാപ്പള്ളിയാണ് ഇതിന് ഇടനിലക്കാരനായതെന്നുമാണ് ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച് ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവുവിന്റെ പാർട്ടി പുറത്തുവിട്ടത്.

തുഷാർ ഇടനിലക്കാരനാണെന്നും അദ്ദേഹത്തിന് അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവു ചിത്രങ്ങളടക്കം ഉയർത്തിക്കാട്ടിയിരുന്നു. തന്റെ കൈയിൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോൺ സംഭാഷണം പുറത്തുവന്നത്. ടി.ആർ.എസ് സോഷ്യൽമീഡിയ കൺവീനർ വൈ.എസ്.സതീശ് റെഡ്ഡിയാണ് ഓഡിയോ സന്ദേശം ട്വിറ്ററിൽ പുറത്തുവിട്ടത്. രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച തുഷാർ അമിത് ഷായുടെ അടുത്ത അനുയായി ആണെന്നും സതീശ് റെഡ്ഡി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

ബിജെപി ചാടിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന നാലു ടി.ആർ.എസ് എംഎൽഎമാരിൽ ഒരാളുമായിട്ടാണ് തുഷാർ സംസാരിക്കുന്നതെന്നും ചന്ദ്രശേഖര റാവുവിന്റെ പാർട്ടി പറയുന്നു. 'എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയമുള്ളത്, ഇടപാടുകൾ പെട്ടെന്ന് തീർക്കണം. ബി.എൽ.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാം' തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പറയുന്നത്.

നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മൂന്ന് പേരെ തെലങ്കാന പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെന്ന് പറഞ്ഞാണ് ചന്ദ്രശേഖ റാവു കഴിഞ്ഞ ദിവസം വീഡിയോകളും മറ്റും പുറത്തുവിട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇതിനിടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ചന്ദ്രശേഖര റാവു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, പ്രതിപക്ഷ നേതാക്കൾ, അന്വേഷണ ഏജൻസികൾ എന്നിവർക്കെല്ലാം അയച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമായിരുന്ന തുഷാർ വെള്ളാപ്പള്ളി ടിആർഎസ് എംഎൽഎമാരെ ചാക്കിടാൻ ശ്രമിച്ചെന്ന ആരോപണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ വിവാദനായകനായി.

തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്.
. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ല.

കെസിആറിന്റെ ആരോപണം ബിജെപിയും തള്ളി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ബിജെപി തിരിച്ചടിച്ചു. ടിആർഎസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളും ബിജെപി തള്ളി.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആർ ആരോപിച്ചിരുന്നു. 100 കോടിയാണ് സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്‌ത്താനായിരുന്നു പദ്ധതിയിട്ടത്.

ഏജന്റുമാർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം കെസിആർ പുറത്തുവിട്ടിരുന്നു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്‌ത്തിയെന്ന് ഏജന്റുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇതുവരെ കാര്യമായി 'ക്ലച്ച്' പിടിക്കാനായില്ലെങ്കിലും, തുഷാറിനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഉന്നയിക്കുന്ന 'ഓപ്പറേഷൻ ലോട്ടസി'ന്റെ തെലങ്കാന പതിപ്പിന്റെ കേന്ദ്രബിന്ദു തുഷാറാണെന്നാണ് കെസിആറിന്റെ ഭാഷ്യം.

തെലങ്കാന രാഷ്ട്രസമിതി എന്ന പ്രാദേശിക പാർട്ടിയെ 'ഭാരത് രാഷ്ട്ര സമിതി' എന്ന് പുനർനാമകരണം ചെയ്ത് ഇപ്പോൾ 'ദേശീയ സ്വപ്ന'ങ്ങൾ കാണുന്ന കെസിആർ, ബിജെപിക്കെതിരെ തുറന്ന പോർമുഖത്ത് സംഭവിച്ച ഏറ്റവും പുതിയ നിർണായക നീക്കമാണ് തുഷാറിനെതിരെ ഉന്നയിച്ചിരിക്കുന്ന 'ഓപ്പറേഷൻ ലോട്ടസ്' ആരോപണം.

ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചിരുന്നു. ചന്ദ്രശേഖര റാവുവിന്റെ നാടകമാണിതെന്നും ബിജെപി ആരോപിക്കുന്നു. എംഎൽഎമാരുമായി സംസാരിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളിയും പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർ തെളിവുകൾ കൊണ്ടുവരട്ടെയെന്നും തുഷാർ പറഞ്ഞു. ആരോപണങ്ങളെ കേന്ദ്ര മന്ത്രി വി.മുരളീധരനും തള്ളി. ദൃശ്യങ്ങൾ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP