Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബൈജൂസിൽ നിന്ന് വിട്ടുപോകുന്നവരോട് ക്ഷമ ചോദിക്കുന്നു; നിങ്ങൾ എനിക്ക് വെറുമൊരു പേരോ സംഖ്യയോ അല്ല; പകരം എന്റെ തന്നെ അഞ്ച് ശതമാനമാണ്; തൊഴിലാളികളെ പിരിച്ചുവിട്ടെന്ന വിവാദത്തിൽ പ്രതികരണവുമായി ബൈജൂ രവീന്ദ്രൻ ;പിരിച്ചു വിടലല്ല അവധിയാണ്, തിരിച്ചെടുക്കുമെന്നും വിശദീകരണം; ബൈജു രവീന്ദ്രൻ രംഗത്ത് വന്നത് തൊഴിലാളികൾ സർക്കാരിൽ പരാതി നൽകിയതിന് പിന്നാലെ

'ബൈജൂസിൽ നിന്ന് വിട്ടുപോകുന്നവരോട് ക്ഷമ ചോദിക്കുന്നു; നിങ്ങൾ എനിക്ക് വെറുമൊരു പേരോ സംഖ്യയോ അല്ല; പകരം എന്റെ തന്നെ അഞ്ച് ശതമാനമാണ്; തൊഴിലാളികളെ പിരിച്ചുവിട്ടെന്ന വിവാദത്തിൽ പ്രതികരണവുമായി ബൈജൂ രവീന്ദ്രൻ ;പിരിച്ചു വിടലല്ല അവധിയാണ്, തിരിച്ചെടുക്കുമെന്നും വിശദീകരണം; ബൈജു രവീന്ദ്രൻ രംഗത്ത് വന്നത് തൊഴിലാളികൾ സർക്കാരിൽ പരാതി നൽകിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: ബൈജൂസ് ആപ്പിലെ നിലവിലെ പ്രതിസന്ധിയിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി സിഇഒയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ.50,000 തൊഴിലാളികളിൽ അഞ്ച് ശതമാനത്തോളം പേരെ പിരിച്ചുവിടുന്നതായി കമ്പനി സിഇഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജു രവീന്ദ്രൻ രംഗത്ത് വന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് സ്ഥാപനമാണ് ബൈജൂസ്.'ബൈജൂസിൽ നിന്ന് വിട്ടുപോകുന്നവരോട് ക്ഷമ ചോദിക്കുന്നു. നിങ്ങൾ എനിക്ക് വെറുമൊരു പേരോ സംഖ്യയോ അല്ല. ഒരിക്കലും കമ്പനിയുടെ മാത്രം അഞ്ച് ശതമാനമല്ല പകരം എന്റെ തന്നെ അഞ്ച് ശതമാനമാണ് നിങ്ങൾ' എന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു.കമ്പനി പുനക്രമീകരിക്കുമ്പോൾ പിരിച്ചുവിട്ട ജീവനക്കാരെ പ്രസക്തമായ പദവിയിൽ പുനർ നിയമിക്കാൻ മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റുള്ളവർ ഇതിനെ പിരിച്ചുവിടലായി കാണുമ്പോൾ ഞാൻ ഇതിനെ അവധിയായി മാത്രമേ കണക്കാക്കുന്നുള്ളു. കമ്പനിയെ വളർച്ചയിൽ എത്തിച്ചുകൊണ്ട് നിങ്ങളെ തിരികെ കൊണ്ടുവരുകയാണ് എന്റെ പ്രഥമ പരിഗണനയെന്നും കൂടാതെ കമ്പനിയിൽ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ പിരിച്ച് വിട്ട ജീവനക്കാരെ നിയമിക്കണമെന്നും ബൈജു രവീന്ദ്രൻ തന്റെ എച്ച്ആർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പറഞ്ഞു.

എഫ്വൈ 21 വാർഷിക റിപ്പോർട്ട് സമർപ്പിക്കാത്തതിലും ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിലും ഫണ്ടിങ് റൗണ്ട് സമർപ്പിക്കാൻ വൈകുന്ന കാരണത്താലും കഴിഞ്ഞ ആറുമാസമായി ബൈജൂസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.കോവിഡ് പ്രതിസന്ധി കുറഞ്ഞ് സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നതോടെ ബൈജൂസ് പോലുള്ള എഡ്ടെക് കമ്പനികൾ അവരുടെ സേവനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.ഇതോടെ അവരുടെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നു.

സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് ചെലവ് ചുരുക്കലിലേക്ക് കമ്പനി നീങ്ങിയതെന്നും ഇത്തരത്തിലുള്ള വലിയ തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ചില സമയയങ്ങളിൽ ബൈജൂസ് ആഗ്രഹിക്കുന്നതായിരിക്കില്ല നടപ്പാക്കേണ്ടി വരുന്നതെന്നും ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു.ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി എജുടെക് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്ത് ടെക്ടോപാർക്കിൽ ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ 170ഓളം ജീവനക്കാരാണ് പിരിച്ചുവിടൽ ആശങ്കയിലായിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്കാണ് നിവേദനം നൽകിയത്. അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുന്നെന്നാണ് പരാതി. മുന്നറിയിപ്പ് നൽകാതെയും പുതിയ ജോലി കണ്ടെത്താൻ അവസരം നൽകാതെയുമാണ് ഈ നീക്കമെന്നും ജീവനക്കാർ മന്ത്രിയോട് പരാതിപ്പെട്ടിട്ടുണ്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഓഫിസ് പൂട്ടുന്നതെന്നും താൽപര്യമുള്ളവർക്ക് ബംഗളൂരുവിലെ ഓഫിസിൽ ജോലിയിൽ പ്രവേശിക്കാമെന്നും അധികൃതർ വ്യക്തമാക്കിയതായും ജീവനക്കാരുടെ സംഘടന പറയുന്നു. രാജ്യത്തുടനീളം കമ്പനിയിലെ നാലിലൊരു വിഭാഗം ജീവനക്കാരെയും ഉടൻ പിരിച്ചുവിടുമെന്നാണ് വിവരം. 12000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടെക്‌നോളജി ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് ഡോട് കോം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.

ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴിൽ ശേഷിയിൽനിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും പ്രത്യേകം വാർത്താ സമ്മേളനങ്ങളിൽ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം.2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടമെന്നാണ് കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.

2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർ ബൈജൂസ് ആപ്പാണ്. കോടികളാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യയിൽനിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്‌പോൺസറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ് ആപ്പ്.

കായിക മേഖലയിൽ ബൈജൂസ് സ്‌പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്‌പോൺസറും ബൈജൂസായിരുന്നു. സ്‌പോൺസർഷിപ്പിനായി പ്രതിവർഷം കോടികൾ ചെലവഴിക്കുന്ന ബൈജൂസാണ് കമ്പനിയുടെ വളർച്ചയ്ക്കായി ഒപ്പം നിന്ന ജീവനക്കാരെ ഒരു നിമിഷം കൊണ്ട് കൈവിട്ടത്. കേരളീയനായ ബൈജുവിന്റെ പ്രവർത്തനങ്ങൾ കേരള മോഡലാണെന്ന് വിശേഷിപ്പിക്കുന്നവർക്ക് തിരിച്ചടി നൽകികൊണ്ടാണ് ബൈജൂസിന്റെ പ്രവർത്തനം.

ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ് കമ്പനിയുടെ ആകെ മൂല്യം 22 ബില്യൺ ഡോളറാണ്. ആകാശ് അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തു. രണ്ടു വർഷത്തിനിടെ ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്. അദ്ധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനായ ബൈജു. പഠനത്തിൽ എന്നും മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്.

പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് വിജയകരമായി ബി.ടെക് പൂർത്തിയാക്കിയശേഷം, ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി. അവധിക്കു നാട്ടിൽ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തിയപ്പോഴായിരുന്നു പരിശീലനത്തിനായി ആപ്ലിക്കേഷൻ എന്ന ആശയം ഉദിച്ചത്. 2015 ആഗസ്റ്റിലായിരുന്നു ബൈജുസ് ലേണിങ് ആപ്പ് ആരംഭിച്ചത്. കലയാളിവിൽ കൊണ്ട് 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി വമ്പൻ കുതിച്ചു ചാട്ടമാണ് സ്വദേശത്തും വിദേശത്തുമായി കൈവരിച്ചത്. എന്നാൽ പിന്നാലെ ആപ്പിനെതിരെ നിരവധി പരാതികളും ഉയർന്നു.

വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന പരാതികൾ. പ്രമുഖ വാർത്താ ചാനലായ ബിബിസി തയ്യാറാക്കിയ റിപോർട്ടിലും ബൈജൂസ് ആപ്പിന്റെ തട്ടിപ്പുകൾ പുറത്തുവന്നിരുന്നു.ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP