Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും എസ് ഐയുടെ അഭിമുഖം എത്തിയത് ശനിയാഴ്ച; ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് ഇപ്പോൾ മാറ്റി പറയൽ; മാതൃഭൂമിയും കേരള കൗമുദിയിലേയും രണ്ടു വാർത്തകൾ വായിച്ചാൽ സത്യം തെളിയും; പാറശ്ശാലയിലെ എല്ലാ ക്രെഡിറ്റും അട്ടിമറിച്ചവർക്ക് വേണം!

ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും എസ് ഐയുടെ അഭിമുഖം എത്തിയത് ശനിയാഴ്ച; ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് ഇപ്പോൾ മാറ്റി പറയൽ; മാതൃഭൂമിയും കേരള കൗമുദിയിലേയും രണ്ടു വാർത്തകൾ വായിച്ചാൽ സത്യം തെളിയും; പാറശ്ശാലയിലെ എല്ലാ ക്രെഡിറ്റും അട്ടിമറിച്ചവർക്ക് വേണം!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒക്ടോബർ 29നാണ് കേരള കൗമുദിയിൽ വന്ന വാർത്തയുടെ തലവാചകം ഇതായിരുന്നു-മൊഴി എടുക്കാൻ പോയപ്പോൾ മനസ്സിൽ കരുതിയതല്ല ഷാരോണിൽ നിന്ന് കേട്ടത്, വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഈ തലവാചകത്തിൽ കേരള കൗമുദി നൽകിയത് പാറശ്ശാല എസ് ഐ സജിയുടെ വാക്കുകളായിരുന്നു. ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി പറഞ്ഞു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്തു. തീർച്ചയായും തൊട്ടു മുമ്പിലത്തെ ദിവസം ഇംഗ്ലീഷ് പത്രത്തോട് എസ് ഐ സജി പറഞ്ഞതാകണം ഇത്. എന്നാൽ അടുത്ത ദിവസം കേസ് റൂറൽ എസ് പിയുടെ പ്രത്യേക സ്‌ക്വാഡിന് മുമ്പിലെത്തി. ഷാരോണിനെ കൊന്നതിന് ഗ്രീഷ്മ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ പാറശ്ശാല പൊലീസ് പ്രതിക്കൂട്ടിലായി. ഇതോടെ പാറശ്ശാല സിഐ ന്യായീകരണവുമായി എത്തി. ഇതിനൊപ്പം എല്ലാ കുറ്റവും ഇപ്പോൾ ഗ്രീഷ്മയുടെ പേരിൽ ചാർത്തുകയാണ് പൊലീസ്.

ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്‌ഐ.യുടെ നേതൃത്വത്തിലെത്തിയ പൊലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തുവെന്ന് മാതൃഭൂമി റിപ്പോർട്ടു ചെയ്യുകയാണ് ഇന്ന്. എന്നാൽ സിഐയുടെ പുറത്തു വന്ന വീഡിയോയിൽ ആദ്യ ദിവസത്തെ മൊഴി സ്വാഭാവികമായി തോന്നിയതു കൊണ്ടു വിട്ടയച്ചുവെന്ന് വ്യക്തമായി പറയുന്നു. പിന്നീടാണ് മൊഴിയിൽ സംശയമുണ്ടായതെന്നും സിഐ വിശദീകരിക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടവും തീയതി സഹിതമാണ് വിശദീകരിച്ചിട്ടുള്ളത്. അന്ന് പോലും ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തില്ലെന്നതാണ് വസ്തുത. ഏതായാലും സിഐയുടെ വെളിപ്പെടുത്തലിൽ ഇല്ലാത്ത പലതും മാതൃഭൂമി വാർത്തയിലുണ്ട്. ഈ വാർത്ത നൽകുന്നതും എസ് ഐ സജിയാണ്. ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ സംശയമുണ്ടെന്ന് സജി പറയുന്നുമുണ്ട്. ഇതോടെ ഈ കേസ് അട്ടിമറിക്കാൻ പാറശ്ശാലയിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാകുകയാണ്.

പാറശ്ശാല പൊലീസിന്റെ അന്വേഷണവും തെളിവെടുപ്പുമാണ് കേസിന്റെ ഗതിമാറ്റിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഗ്രീഷ്മ ഉൾപ്പെടെയുള്ളവരുടെ മൊഴികളിൽ വൈരുധ്യം മനസ്സിലാക്കിയതോടെ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാനും തീരുമാനിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ റൂറൽ എസ്‌പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. കെ.ജെ.ജോൺസന്റെ നേതൃത്വത്തിൽ സംഘത്തിൽ പാറശ്ശാല സിഐ.യും എസ്‌ഐ.യുമടക്കം പത്ത് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്നും മാതൃഭൂമി പറയുന്നു. ഇതാണ് സത്യമെങ്കിൽ എങ്ങനെയാണ് കേരള കൗമുദിയിൽ ശനിയാഴ്ച ഗ്രീഷ്മയെ ന്യായീകരിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എസ് ഐ നൽകിയ അഭിമുഖം എത്തിയെന്നത് ദൂരൂഹമാകും. ഇപ്പോൾ കേരള കൗമുദിയിലുള്ള വാക്കുകളല്ല എസ് ഐ പറയുന്നത്. മറിച്ച് ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നു.

എസ് ഐ സജിയുടേതായി ഇന്ന് മാതൃഭൂമിയിൽ വന്ന പ്രതികരണം

തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്‌ഐ.യെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പൊലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്‌ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു. ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്‌ഐ. എസ്.എസ്.സജി പറഞ്ഞു. അതിനാൽ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്. ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു പാറശ്ശാല പൊലീസ്. അച്ഛൻ, അമ്മ, അമ്മാവൻ നിർമൽ, അമ്മയുടെ സഹോദരിയുടെ മകൾ പ്രശാന്തിനി എന്നിവരുടെ മൊഴിയെടുത്തിരുന്നു-ഇതാണ് മാതൃഭൂമിയിൽ എസ് ഐ സജിയുടേതായി ഇന്ന് അടിച്ചു വന്ന മൊഴി.

പ്രശാന്തിനിയാണ് ആയുർവേദ മരുന്ന് വാങ്ങിനൽകിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോൾ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞത് കദളീകൽപ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയിൽ നിന്നാണെന്നും പൊലീസിന് പ്രശാന്തിനി മൊഴി നൽകി. ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവൻ നിർമൽ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു. നിർമൽ വരുന്നതുവരെ കാത്തുനിന്ന പൊലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു. കദളീകൽപ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കൽ സ്റ്റോറിൽ ഈ രസായനം വിൽക്കാറില്ലെന്നും കടക്കാരൻ ഉറപ്പിച്ച് പറഞ്ഞു.

അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയിൽ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തൻകടയിലെ മെഡിക്കൽ സ്റ്റോർ എന്നായി. കദളീകൽപ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പൊലീസിന് ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കിട്ടിയതല്ല ഷാരോണിന് നൽകിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി. പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പൊലീസിന് മൊഴി നൽകി. ഞായറാഴ്ച ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാരോണിന് നൽകിയത് കളനാശിനിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ കുപ്പി ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കണ്ടെത്തുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ പാറശ്ശാല എസ് ഐ പറഞ്ഞത് ചുവടെ

ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി പറഞ്ഞിരുന്നു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.'ഷാരോണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഷാരോണുമായി ഒരുപാട് അടുത്തതിന്റെ പേരിൽ ഇത് മുടങ്ങുകയായിരുന്നു. ഷാരോണിന്റെ വീട്ടിൽ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. നവംബറിൽ പെൺകുട്ടിയുടെ പിറന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. നടുവേദനയ്ക്കുള്ള കഷായമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്‌പ്പായിരുന്നത് കാരണം പെൺകുട്ടിക്ക് കഴിക്കാൻ മടിയായിരുന്നു.

ഇക്കാര്യം പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുമായിരുന്നു. അങ്ങനെയാണെങ്കിൽ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയ ദിവസം ഷാരോൺ കഷായം കുടിച്ചത്. കഷായം തീരുന്ന ദിവസമായിരുന്നതിനാൽ കുടിക്കാനുള്ളത് മാറ്റി വച്ച ശേഷം ബോട്ടിൽ പെൺകുട്ടി കഴുകി വച്ചു.'കഷായം നല്ല കയ്‌പ്പായതിനാൽ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാൾ ഛർദിച്ചു. രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കിൽ പോകുമ്പോഴും ഇത് തുടർന്നെന്ന് പറയുന്നു. അന്നേദിവസം വീട്ടിൽ എത്തിയപ്പോൾ ഒട്ടും വയ്യ എന്നാണ് അവൻ പെൺകുട്ടിയോട് പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോൾ ഷാരോണിന് ഛർദിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യം പോയ ആശുപത്രിയിൽ ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യമേ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു.

''ആശുപത്രിയിൽ നിന്നും വിവരം കിട്ടിയ ഉടൻ മജിസ്ട്രേറ്റിനെക്കൊണ്ട് ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്. പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി. തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവൾ തരില്ലെന്നാണ് മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയിൽ പറയുന്നത്. തനിക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങൾ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.'- എസ് ഐ സജി പറഞ്ഞിരുന്നു.

വാട്‌സാപ്പിൽ പ്രചരിക്കുന്ന സിഐയുടെ വാക്കുകൾ ഇങ്ങനെ:

ഈ ഷാരോണെന്ന് പറയുന്ന യുവാവ് അയാളുടെ പെൺസുഹൃത്തായ ഗ്രീഷ്മയുടെ വീട്ടിൽ 14 ാം തീയതി രാവിലെ പോകുന്നു. അവിടെ വച്ച് അവര് സംസാരിക്കുന്നു. അവിടെ നിന്ന് എന്തോ കഴിക്കുന്നു. വൊമിറ്റിങ് ഉണ്ടാകുന്നു. അയാൾ പാറശാല ആശുപത്രിയിൽ ബേസിക് ട്രീറ്റ്മെന്റിന് പോകുന്നു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുന്നു. അയാൾ തിരിച്ചുവരുന്നു. 2 ഡേയ്സ് കഴിഞ്ഞ് അസുഖം കുറയുന്നില്ല എന്ന് കണ്ട് 17 ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് പോകുന്നു. അഡ്‌മിറ്റാകുന്നു, ട്രീറ്റ്മെന്റ് തുടങ്ങുന്നു. ഇതുവരെയുള്ള കാര്യങ്ങളൊന്നും പൊലീസ് അറിയുകയോ, പൊലീസിനെ അറിയിക്കുകയോ ഉണ്ടായില്ല.

19 ാം തീയതിയല്ല, 20 ാം തീയതി..17 നാണ് അവിടെ ട്രീറ്റ്മെന്റിന് പോകുന്നത്, 20 ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്നും, പാറശാല പൊലീസ് സ്റ്റേഷന്, 14ാം തീയതി നടന്ന സംഭവം, 20 ാം തീയതി ഏഴാം ദിവസമാണ്, മെഡിക്കൽ കോളേജിൽ നിന്ന് അറിയിക്കുന്നത്, ഈഏഴുദിവസത്തിനിടെ, ഷാരോണിന്റെ വീട്ടകാർ സ്റ്റേഷനിൽ വരികയോ, അറിയിക്കുകയോ ചെയ്തിട്ടില്ല. എന്റെ മകനിങ്ങനെ ഒരാപത്ത് പറ്റിയിട്ടുണ്ട്, .ഞങ്ങൾക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് പറയുയോ ചെയ്തിട്ടില്ല.

മെഡിക്കൽ കോളേജിൽ നിന്നൊരു ഇന്റിമേഷൻ വരുന്നുണ്ട്...ഇങ്ങനെയൊരാള് ഇവിടെ ഷാരോണെന്ന യുവാവ് അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്, അയാളുടെ ആരോഗ്യനില കുറച്ചുമോശമാണ്, അതുകൊണ്ട് അയാളുടെ മൊഴി എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, അപ്പോൾ തന്നെ, സിജെഎമ്മിന് അപേക്ഷ കൊടുത്ത്, നെയ്യാറ്റിൻകര 11 ാം കോടതിയിലെ മജിസ്ട്രേറ്റ് അവിടെ പോകുന്നു, പയ്യനിൽ നിന്ന് മരണമൊഴി എടുക്കുന്നു. ഡയിങ് ഡിക്ലറേഷനിൽ അയാൾ വ്യക്തമായി പറയുന്നുണ്ട്..അയാൾക്ക് ആരും ഒരും വിഷോം നൽകിയിട്ടില്ല, അയാളുടെ ഫ്രണ്ടിന്റെ വീട്ടിൽ പോയതാണ്, ആ കുട്ടി അയാൾക്ക് എന്തെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ, ഒരിക്കലും അയാൾക്ക് ഹാംഫുൾ ആകുന്ന രൂപത്തിലല്ല, ചെയ്തിരിക്കുന്നത്, അതുകൊണ്ട് എനിക്ക് ഈ കേസിൽ ഒരുപരാതിയും ഇല്ല..വിക്ടിമിന്റെ സ്റ്റേറ്റ്മെന്റാണ്.

21 ന് എസ്ഐ വീണ്ടും അവിടെ പോകുന്നു, സ്റ്റേറ്റ്മെന്റ് എടുക്കുന്നു. ഇതേ സ്റ്റേറ്റ്മെന്റ് ഇയാൾ പൊലീസിനോട് ആവർത്തിക്കുന്നു. ഡോക്ടേഴ്സിനെ കണ്ടുചോദിക്കുന്നു. ഡോക്ടേഴ്സ് പറയുന്നുണ്ട്...പോയിസന്റെ കണ്ടന്റ് പ്രഥമദൃഷ്ട്യാ അറിയാൻ കഴിയുന്നില്ല. എന്തോ ഒരു മെഡിസിനൽ ഇംപാക്റ്റാണോ, എന്തെങ്കിലും പെസ്റ്റിസൈഡാണോ, അങ്ങനെ എന്തെങ്കിലും ഉള്ളിൽ പോയിട്ടുണ്ടോ, എന്നുള്ളത് പരിശോധിക്കുകയാണ്, അതുനമ്മുടെ ഛർദ്ദിലിൽ ബ്ലൂയിഷ് നിറം വരുന്നതുകൊണ്ട്, കോപ്പർ സൾഫേറ്റ് ഉണ്ടോ എന്നറിയാൻ രക്ത സാമ്പിൾ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പോൾ ഇനി എന്താണ് എന്ന് മനസ്സിലാകുന്നില്ല. ഇയാൾ എന്താണെന്ന് പറയുന്നുമില്ല എന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ആ സമയത്തും വീട്ടുകാര് നമ്മളോട് പരാതി പറയുകയോ, പരാതി എഴുതി തരികയോ, ഇതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം പറയുകയോ ചെയ്തിട്ടില്ല.

25 ന് വൈകുന്നേരം ഇയാൾ മരണപ്പെടുന്നു. പൊലീസ് സ്റ്റേറ്റ്മെന്റ് എടുത്തത് 21 വെള്ളിയാഴ്ച, വീണ്ടും 22, 23, 24, 25 ന് മരണപ്പെടുന്നു.അതിന്റെ ഡെത്തിന്റെ വേർഷൻ നമുക്ക് ലഭിക്കുന്നത് 9 മണിക്കാണ്. രാത്രി മറ്റ് ഇൻക്വസ്റ്റും മറ്റുകാര്യങ്ങളും ഒന്നുമില്ല. 26 ാം തീയതി രാവിലെയാണ് വീട്ടുകാരെ നിർബന്ധിച്ചാണ് സ്റ്റേഷനിൽ വിളിച്ചുവരുത്തുന്നത്. രണ്ടുമൂന്നുപ്രാവശ്യം വിളിച്ചതിന് ശേഷമാണ് അവര് സ്റ്റേഷനിൽ വരുന്നത്. സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. 174 എഫ്ഐആർ എടുക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിൽ പോകുന്നു. ഇൻക്വസ്റ്റ് നടത്തുന്നു, പോസ്റ്റുമോർട്ടം നടത്തുന്നു, അതേസമയം, തന്നെ, അവര്, സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഒരു സംഘം പാരലലായി പെൺകുട്ടിയുടെ വീട്ടിൽ പോകുന്നു, അമ്മയെയും പെൺകുട്ടിയെയും കാണുന്നു. പ്രാഥമിക മൊഴി എടുക്കുന്നു. 14 ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുന്നു. നമുക്ക് അത്രയും മാത്രമേ അന്നേ ദിവസം ചെയ്യാൻ പറ്റത്തുള്ളു. കാരണം മറുഭാഗത്ത് 21 വയസുള്ള പെൺകുട്ടിയാണ്. വിക്ടിം മരണമൊഴിയിൽ കൃത്യമായി പറയുന്നുണ്ട്, അയാളെ ആരും ഹാംഫുൾ ആയി ഒന്നും ചെയ്തിട്ടില്ല എന്ന്. അങ്ങനെയിരിക്കെ, ഒരു പെൺകുട്ടിയെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ കൊണ്ടുവരാനോ, സംശയിക്കാനോ, ചോദ്യം ചെയ്യാനോ നമുക്ക് കഴിയില്ല.

എന്നാലും, ഇതിങ്ങനെ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, വനിതാ പൊലീസ് അടക്കമുള്ള ടീം അവിടെ പോകുന്നു, മൊഴിയെടുക്കുന്നു. വീണ്ടും 27 ന് ഇതിനകത്ത് എന്തോ സംതിങ് ഉണ്ട്, പോസ്റ്റമോർട്ടം കഴിഞ്ഞ്, ഡോക്ടറോട് ചോദിക്കുമ്പോൾ, ഒരു സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും 27 ന്, അന്വഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ട്, വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ പോയി മൊഴിയെടുത്തത്. അപ്പോഴാണ് ഇവര് മെഡിസിൻ വാങ്ങിച്ച കടയും, മരുന്നിന്റെ പേര് കോകിലാക്ഷ കഷായമെന്നും എല്ലാം പറഞ്ഞത് രേഖപ്പെടുത്തിയപ്പോൾ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് മനസ്സിലായി. 28 ന് ഈ വൈരുദ്ധ്യം മനസ്സിലാക്കിയപ്പോൾ, മരുന്ന് വാങ്ങിച്ച് കൊടുത്തതെന്ന് പറയുന്ന ബന്ധു, വല്യമ്മയുടെ മകളായ പ്രശാന്തിനിയെ, കണ്ടുചോദിച്ചപ്പോൾ, അവർ പറയുന്നതും, പെൺകുട്ടി പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. പ്രശാന്തിനി പറയുന്ന കടയിൽ ചെന്ന് മെഡിസിൻ വാങ്ങിച്ചോ എന്ന് അന്വേഷിക്കുമ്പോൾ അങ്ങനെയൊരു മെഡിസിൻ ആ കടയിൽ ഇല്ല. അതോടുകൂടി ഇവരെല്ലാം കഷായത്തിന്റെ കഥ പറയുന്നത് കള്ളമെന്ന് പൊലീസിന് ഏകദേശം ഊഹം വന്നുതുടങ്ങി. പിന്നെ ഒരു കദളി രസായന കഷായം ആണ് ഉപയോഗിച്ചോണ്ടിരുന്നതെന്ന് മാറ്റി പറയുന്നു. പിന്നെ ഡബ്ബ ചോദിപ്പോൾ, അവരുടെ മാമൻ, ആഹാരത്തിന്റെ കൂടെ കറി കൊണ്ടുപോയി, അയാൾ തമിഴ്‌നാട്ടിൽ എവിടെയോ ജോലി ചെയ്യുകയാണ്, അയാൾ തിരിച്ചുവരാൻ കാത്തിരുന്ന്, ആ ഡബ്ബ വാങ്ങി ആയുർവേദ ഷോപ്പിൽ പോയി ചോദിച്ചപ്പോൾ, ഈ ഡബ്ബയിലല്ല, കദളി രസായനകഷായം പായ്ക്ക് ചെയ്തുവരുന്നതെന്നും മറ്റെന്തിന്റയോ ഡബ്ബ ആണെന്നും പറയുന്നു. അതോട് കൂടിയാണ് പെൺകുട്ടിയും മറ്റും പറയുന്നത് സത്യമല്ല എന്ന് സംശയത്തോടെ പൊലീ്സ് നിരീക്ഷിച്ചത്.( 28 , വെള്ളിയാഴ്ച)

വെള്ളിയാഴ്ച തന്നെയാണ് ഈ പയ്യന്റെ അച്ഛനെ കണ്ടുചോദിക്കുന്നത്. കൂട്ടുകാരനെ കണ്ടുചോദിക്കുന്നുണ്ട്. പയ്യന്റെ ബന്ധുവായ സത്യശീലനെയും കണ്ടുചോദിക്കുന്നുണ്ട്. വൈരുദ്ധ്യം മനസ്സിലായതോടെ അതിലേക്ക് ആവശ്യമായ തെളിവുകൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. 29 ന് വീണ്ടും ഡോക്ടേഴ്സിനെ കണ്ട്, ചോദ്യാവലി വച്ച് പോസ്റ്റ്മോർട്ടം ചെയ്ത് ഡോക്ടർ, പാതോളജിയിലെ ഡോക്ടർ, എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അവര് പറഞ്ഞതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കി, സംതിങ് റോങ് ഉണ്ടെന്ന് മനസ്സിലാകുന്നു. 29 ന് വൈകുന്നേരം, സ്പെഷ്യൽ ടീം രൂപീകരിക്കുന്നു, എസ്‌പിയുടെ അവലോകന യോഗം നടത്തുന്നു, അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം വിളിപ്പിക്കുന്നു, സെനൻസേഷനലായതുകൊണ്ട കുറച്ചുകൂടെ വൈഡായിട്ട് അന്വേഷിക്കണമെന്ന് ധാരണയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോൺസൺ സാറിന്റെ മേൽനോട്ടത്തിൽ, ടീം രൂപീകരിച്ചു.

ആ ടീമാണ് 30 ന് മുഴുവൻ പേരെയും എസ്‌പി ഓഫീസിൽ വിളിച്ചുവരുത്തി, ചോദ്യം ചെയ്യാൻ തീരുമാനം എടുക്കുന്നത്. ആ ചോദ്യം ചെയ്യൽ, പാറശാല പൊലീസ് നേരത്തെ എടുത്തു വച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ്.മൊഴി എടുത്തതിന് ശേഷം ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം നമ്മൾ അന്വേഷിച്ചു. കഷായത്തിന്റെയും കദളി കൽപ്പത്തിന്റെ കാര്യവും, ഇത് വാങ്ങിച്ച കടയും ഒക്കെ, പറയുന്നത് തെറ്റാണെന്ന് നമ്മൾ അവരോട് അങ്ങോട്ട്, പറയുന്ന സമയത്ത് അവർക്ക് ഉത്തരം മുട്ടി. അപ്പോഴാണ് ഈ പെൺകുട്ടിക്ക് അവസാനം കുറ്റം സമ്മതിക്കേണ്ടി വന്നത്. ആ ഇൻവസ്റ്റിഗേഷൻ റൂമിൽ ഞാനുണ്ട്, എസ്ഐയുണ്ട, ഡിവൈഎസ്‌പി ജോൺസൻ സാറുണ്ട്, എസ്‌പിയുണ്ട്, എല്ലാവരും ഉണ്ട്. അപ്പോൾ, പാറശാല പൊലീസ് തുടങ്ങി വച്ച ജോലി, ജില്ലാ പൊലീസ് പൂർത്തിയാക്കി. അത് പൊലീസിന്റെ ഒരു ടീം വർക്കാണ്. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പിന്നെ അന്വേഷണം നടക്കുമ്പോൾ വിക്ടിമിന്റെ ആൾക്കാർക്ക്, ഇപ്പോ തന്നെ പ്രതിയെ പിടിക്കണം, പിറ്റേ ദിവസം തന്നെ തൂക്കി കൊല്ലണം എന്നുള്ളത് അവരുടെ വികാരമാണ്. അത് എല്ലാവർക്കും ഉണ്ടാകുന്ന വികാരമാണ്. പൊലീസിന് നിയമം അനുസരിച്ചും നീതി അനുസരിച്ചുമേ പോകാൻ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച് എഡിജിപിയുടെ വാർത്താ സമ്മേളനത്തിൽ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.എന്നിട്ടും മാധ്യമ സുഹൃത്തുക്കൾ പൊലീസിന്റെ പിഴവെന്ന് കുറ്റപ്പെടുത്തുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP