Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാരോണിനെ വിഷം കൊടുത്തു കൊന്ന ശേഷവും താനൊന്നു അറിഞ്ഞില്ലെന്ന് ഭാവിച്ചു; ഷാരോണിന്റെ കുടുംബക്കാരോട് വാട്സ് ആപ്പിൽ സന്ദേശം അയച്ചും കൊന്നത് താനല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു; മൊഴികളിലെ വൈരുദ്ധ്യം തുമ്പായതോടെ ക്രൈംബ്രാഞ്ചെത്തി; ഗ്രീഷ്മയുടെ ആസൂത്രണം പൊളിഞ്ഞത് പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ

ഷാരോണിനെ വിഷം കൊടുത്തു കൊന്ന ശേഷവും താനൊന്നു അറിഞ്ഞില്ലെന്ന് ഭാവിച്ചു; ഷാരോണിന്റെ കുടുംബക്കാരോട് വാട്സ് ആപ്പിൽ സന്ദേശം അയച്ചും കൊന്നത് താനല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു; മൊഴികളിലെ വൈരുദ്ധ്യം തുമ്പായതോടെ ക്രൈംബ്രാഞ്ചെത്തി; ഗ്രീഷ്മയുടെ ആസൂത്രണം പൊളിഞ്ഞത് പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് സംഘം തെളിയിച്ചത് എട്ട് മണിക്കൂർ നീണ്ട ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ്‌പി ഓഫീസിൽ ഹാജരായത്. ഡിവൈഎസ്‌പി ജോൺസൺ, എഎസ്‌പി സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തത്. ഷാരോണിന്റെ മരണം സംഭവിച്ചതിന് പിന്നാലെ കൊലപാതകമെന്ന ആരോപണം ഉയർന്നിട്ടും താൻ കുറ്റക്കാരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ. വാട്‌സ്ആപ്പിൽ അടക്കം ഇക്കാര്യങ്ങൾ ആവർത്തിച്ച് സന്ദേശങ്ങൾ കൈമാറിയിരുന്നു.

ഈ മാസം 14നായിരുന്നു ഷാരോൺ ഗ്രീഷ്മ നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് തൊട്ടു മുമ്പ് വരെ ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു പെൺകുട്ടി. താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു പെൺകുട്ടി ആണയിട്ടത്. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളുമടക്കം പുറത്തുവന്നിരുന്നു. തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് താൻ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമായിരുന്നു പെൺകുട്ടി ചാറ്റിൽ പറഞ്ഞത്.

'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്.ഒറ്റക്കല്ല ഷാരോൺ വീട്ടിൽ വന്നത്. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നും പെൺകുട്ടി ചോദിക്കുന്നു.

ഷാരോണും പെൺകുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, താൻ തെറ്റുകാരിയല്ലെന്നും ഷാരോൺ ആശുപത്രിയിലായിരിക്കുമ്പോൾ ബന്ധുവിന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നുണ്ട്. തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെൺകുട്ടി സന്ദേശത്തിൽ പറയുന്നു. ഷാരോണിന്റെ മരണം ഉണ്ടായി തനിക്കെതിരെ ആരോപണം ഉയർന്നിട്ടും തന്ത്രപരമായി അതിനെ നേരിടാനുള്ള ഒരുക്കങ്ങൾ പെൺകുട്ടി നടത്തിയിരുന്നു.

ആരോപണങ്ങൾ പറയാനുള്ളവർ പറഞ്ഞോട്ടേ. താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാം. കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് പെൺകുട്ടി ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. നേരത്തെ വാട്സ്ആപ്പ് സന്ദേശത്തിലും പെൺകുട്ടി ഇക്കാര്യമാണ് ആവർത്തിച്ചിരുന്നത്.

പെൺകുട്ടി ചാനലിനോട് പറഞ്ഞത് ഇങ്ങനെ: ''ഞാനൊരു കാര്യം പറയാം.. ഞങ്ങൾക്കിതിൽ ഒരു അഭിപ്രായവും പറയാനില്ല.. പറയുന്നവർ എന്തും പറഞ്ഞോട്ടെ, ഞാനൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കാറിയാം. വിട്ടേക്കേ്, ഇപ്പോൾ തന്നെ ഒരുപാട് സഫറ് ചെയ്യുന്നുണ്ട്.. ഞങ്ങൾ. ഇനിയും മുന്നോട്ടിങ്ങനെ പോകാനാണെങ്കിൽ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല.. എനിക്ക് പ്രതികരിക്കാനില്ല ഇക്കാര്യത്തിൽ.. ഒന്നും പറാനില്ല.. വിട്ടേക്കണം...''

യുവാവിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകളും, പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടിരുന്നു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിന് കയ്‌പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയത്. കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.

മരണത്തിനു മുമ്പ് പെൺകുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദ്ദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്ന് പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ട് പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി.

മരുന്നു തന്ന സ്ഥലത്തേക്ക് വിളിച്ചുചോദിക്കാൻ ഷാരോൺ ആവശ്യപ്പെടുമ്പോൾ ചോദിക്കാമെന്ന് പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോയിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജ്യൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോക്കാരനും ഈ ജ്യൂസ് കുടിച്ച് പ്രശ്‌നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്.

കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. മരുന്ന് വാങ്ങി കഴിച്ചാൽ ഛർദ്ദിമാറുമെന്നും ഛർദിയിലെ നിറവ്യത്യാസം കഷായത്തിന്റേതാണെന്നുമാണ് സന്ദേശം.

സംശയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞെന്നാണ് ഷാരോണിന്റെ അമ്മ പ്രതികരിച്ചത്. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകൻ നീലക്കളറിൽ ഛർദ്ദിച്ചിരുന്നന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്റെ അമ്മ പറയുന്നു. ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകൻ തങ്ങളോട് ആദ്യം പറഞ്ഞതെന്നും ഷാരോണിന്റെ അമ്മ പറയുന്നു.

ഒരുവർഷമായിട്ട് ഷാരോണും ഗ്രീഷ്മയും തമ്മിൽ സ്‌നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്ല്യാണം കഴിക്കണമെന്ന് മകൻ പറയുമായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ ഗ്രീഷ്മ കൊന്നതാണെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുൻപ് മകനെക്കൊണ്ട് വീട്ടിൽ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വേഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തിയത് വഴിത്തിരിവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP