Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമതാ ബാനർജി അയച്ചത് എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനെ; നിതീഷും നവീനും സ്റ്റാലിനും പോകാത്തതും കേന്ദ്ര നയങ്ങളോടുള്ള എതിർപ്പു അറിയിക്കാൻ; എന്നിട്ടും ഇടതുപക്ഷ മതേതര ബദലിന്റെ വക്താവ് അമിത് ഷായ്ക്കൊപ്പം ചായ കുടിക്കുന്നു! ബിജെപി ഇതര മുന്നണിയിൽ നിന്നും സിപിഎം പിന്മാറുന്നുവോ? കേരളാ മുഖ്യനെ സ്വപ്നയുടെ വെളിപ്പെടുത്തൽ ഭയപ്പെടുത്തുന്നുവോ? സുരജ് കുണ്ഡിലെ യോഗത്തിൽ പിണറായി ചർച്ചയാകുമ്പോൾ

മമതാ ബാനർജി അയച്ചത് എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനെ; നിതീഷും നവീനും സ്റ്റാലിനും പോകാത്തതും കേന്ദ്ര നയങ്ങളോടുള്ള എതിർപ്പു അറിയിക്കാൻ; എന്നിട്ടും ഇടതുപക്ഷ മതേതര ബദലിന്റെ വക്താവ് അമിത് ഷായ്ക്കൊപ്പം ചായ കുടിക്കുന്നു! ബിജെപി ഇതര മുന്നണിയിൽ നിന്നും സിപിഎം പിന്മാറുന്നുവോ? കേരളാ മുഖ്യനെ സ്വപ്നയുടെ വെളിപ്പെടുത്തൽ ഭയപ്പെടുത്തുന്നുവോ? സുരജ് കുണ്ഡിലെ യോഗത്തിൽ പിണറായി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച സുരക്ഷാ അവലോകന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമ്പോൾ ഞെട്ടുന്നത് ബിജെപി ഇതര മുന്നണി ലക്ഷ്യമിടുന്ന പ്രതിപക്ഷം. കേന്ദ്ര സർക്കാർ നയങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിമാരായ മമതാ ബാനർജിയും നിതീഷ് കുമാറും എംകെ സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഓഡീഷാ മുഖ്യമന്ത്രി നവീൻ പട്നായികും പോയില്ല. എന്നിട്ടും ഇടതുമതേതര ബദലിന് വേണ്ടി വാ തോരാതെ പ്രസംഗിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തതാണ് പ്രതിപക്ഷത്തെ അമ്പരപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സൂരജ്കുണ്ഡിലെ ചിന്തൻ ശിവിറിൽ പങ്കെടുക്കുന്ന മറ്റൊരു ബിജെപി ഇതര മുഖ്യമന്ത്രി ആംആദ്മി പാർട്ടിയുടെ ഭഗവത് സിങ് മാൻ മാത്രമാണ്.

കേന്ദ്ര നയങ്ങളോടുള്ള താൽപ്പര്യ കുറവ് വ്യക്തമാക്കാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ബിജെപി ഇതര സർക്കാരുള്ള ബാക്കിയെല്ലാം സംസ്ഥാനവും പേരിന് പ്രതിനിധികളെ അയച്ചു. മന്ത്രിമാരാണ് പങ്കെടുത്തവരിൽ ഭൂരിഭാഗവും. അപ്പോഴും മുഖ്യമന്ത്രിമാർ ചടങ്ങിന് മോടി കൂട്ടും വിധം എത്താതെ ബഹിഷ്‌കരിച്ചു. ഹരിയാനാ മുഖ്യമന്ത്രിയായ മനോഹർലാൽ ഖട്ടർ, യുപിയിൽ നിന്ന് യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വാസ് ശർമ്മ, മണിപ്പൂരിലെ ബൈറേൻ സിങ്, ഗോവയിലെ പ്രമോദ് സാവന്ത്, ത്രിപുരയിലെ മണിക് സാഹ, ഉത്തരഖണ്ഡിൽ നിന്ന് പുഷ്‌കർ സിങ് ധാമി, സിക്കിമിലെ പ്രേം സിങ് തമാംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ബിജെപി മുഖ്യമന്ത്രിമാരാണ്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസാണുള്ളത്. നാഗാലാണ്ടിൽ നിന്നും ഉപമുഖ്യമന്ത്രിയാണ് എത്തിയത്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ അഭാവത്തിനിടെയാണ് പിണറായിയുടെ സജീവ സാന്നിധ്യം ചർച്ചയാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ വിളിച്ചുചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശനവും ഉയർത്തി. അമിത് ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന രൂക്ഷമായ പ്രതികരണവും മമത ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച രണ്ട് ദിവസത്തെ സെഷനിൽ നിന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഹോം ഗാർഡ്) നീരജ് കുമാർ സിങ്, പശ്ചിമ ബംഗാൾ റസിഡന്റ് കമ്മീഷണർ രാം ദാസ് മീണ എന്നിവർ യോഗത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നിരന്തരം തെളിവുകൾ നിരത്തുന്നുണ്ട്. നിരവധി വിഷയങ്ങളിൽ തൃണമൂൽ അമിത് ഷായുമായി തർക്കത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് മമത ഉന്നയിക്കുന്നത്.'ഇത് ഉത്സവകാലമാണ്. നിരവധി ചടങ്ങുകൾ നടക്കുന്നു. ഛത് പൂജയും ഉടൻ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. നമ്മുടെ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇതേ കാരണത്താൽ യോഗത്തിൽ പങ്കെടുക്കില്ല' -ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞത് ഇങ്ങനെയാണ്. കേരളത്തിൽ ഗവർണ്ണർ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ കേന്ദ്ര ഗൂഡാലചനയാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നിട്ടും പിണറായി വിജയൻ യോഗത്തിനെത്തി.

കേരളത്തിലെ സ്വർണ്ണ കടത്തിൽ എൻഐഎയും ഇഡിയും അന്വേഷണത്തിലാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ നേർക്കാണ് വീഴുന്നത്. ഈ അന്വേഷണം കർണ്ണാടകയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇതിന് വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ പിണക്കാതെ പിണറായി യോഗത്തിന് എത്തിയതെന്നും സൂചനയുണ്ട്. നേരത്തെ ദക്ഷിണേന്ത്യയിലെ സുരക്ഷാ യോഗത്തിന് അമിത് ഷാ എത്തിയപ്പോൾ പിണറായി വിജയൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഇതും വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഹരിയാനയിലെ യോഗത്തിലും തിരക്കുകളും മറ്റും വേണ്ടെന്ന് വച്ച് പിണറായി എത്തുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

2024 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തെ അറിയിച്ചു. എൻഐഎയ്ക്കു വിശാല അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഭീകരവാദ പ്രവർത്തനങ്ങളിൽ 34% കുറവുണ്ടായി. സൈനിക മരണനിരക്ക് 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 90% കുറവും ഉണ്ടായതായി അമിത്ഷാ പറഞ്ഞു. സഹകരണ ഫെഡറലിസം, സമ്പൂർണ സർക്കാർ സമീപനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സഹകരണം, ഏകോപനം, കൂട്ടായ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിൽ ബിജെപി-സിപിഎം നേതാക്കൾ നടത്തിയ ചർച്ച വിവാദത്തിലാണ്. രണ്ടു ബിജെപി ജനപ്രതിനിധികളാണ് കഴിഞ്ഞ ദിവസം സിപിഎം നേതാവുമായി ചർച്ച നടത്തിയത്. സൗഹൃദ സംഭാഷണമായിരുന്നു എന്നാണ് ഇരു പാർട്ടികളുടെയും നേതാക്കൾ പ്രതികരിച്ചതെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിനെതിരായ ഐക്യമാണ് അവരുടെ ലക്ഷ്യമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ യോഗത്തിൽ ഏക സിപിഎം മുഖ്യമന്ത്രി എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമാണ് ബംഗാളിൽ. ഇത് തകർക്കണമെങ്കിൽ പ്രതിപക്ഷ നിരയിൽ ഐക്യം വേണമെന്നാണ് ബിജെപിയുടെ നിലപാട്.

നോർത്ത് ബംഗാളിലെ പ്രമുഖ സിപിഎം നേതാവും മുൻ മന്ത്രിയുമാണ് അശോക് ഭട്ടാചാര്യ. സിലിഗുരിയിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ ചർച്ച നടത്തിയത്. ബിജെപിയുടെ ഡാർജലിങ് എംപി രാജു ബിസ്ത, സിലിഗുരി എംഎൽഎ ശങ്കർ ഘോഷ് എന്നിവരാണ് ചർച്ചയ്ക്ക് എത്തിയത്. സിലിഗുരി മുൻ മേയർ കൂടിയാണ് ഭട്ടാചാര്യ. ദീപാവലിയോട് അനുബന്ധിച്ചുള്ള സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്ന് സിപിഎം, ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ ഇക്കാര്യം തൃണമൂൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭരണം അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത വരുന്ന കാര്യവും തൃണമൂൽ നേതാക്കൾ സൂചിപ്പിക്കുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നോർത്ത് ബംഗാളിൽ ബിജെപി മികച്ച നേട്ടം കൊയ്തിരുന്നു. എട്ടിൽ ഏഴ് സീറ്റിലും ബിജെപി ജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. എന്നാൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിളങ്ങാനായില്ല. എട്ട് ജില്ലകളിലായി 54 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 30 സീറ്റുകൾ മാത്രമേ ബിജെപിക്ക് കിട്ടിയുള്ളൂ. 23 എണ്ണം തൃണമൂൽ പിടിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 108ൽ 102 ഉം തൃണമൂൽ കോൺഗ്രസ് ജയിച്ചിരുന്നു. നോർത്ത് ബംഗാളിൽ ഡാർജലിങ് മുൻസിപ്പാലിറ്റിയിൽ മാത്രമാണ് തൃണമൂൽ തോറ്റത്. അവിടെ ജയിച്ചതാകട്ടെ പ്രാദേശിക പാർട്ടിയുമാണ്. ബിജെപിക്ക് കാര്യമായ നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അടുത്ത വർഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ബിജെപി ഇപ്പോൾ തന്നെ കളമൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP