Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

349 രൂപയുടെ ഗുളിക വിൽക്കുന്നത് 2000 രൂപയ്ക്ക്! ബോംബയിൽ നിന്ന് കൊറിയർ പതിവായി കൊല്ലത്ത് എത്തുന്നത് ലക്ഷമി രാജന്റെ പേരിൽ; വെള്ളത്തിൽ കലക്കി കുത്തിവയ്ച്ചാൽ കിട്ടുന്നത് മാനസിക ഉന്മാദം; വിദ്യാർത്ഥികൾക്ക് പതിവായി ലഹരി ഗുളിക വിൽക്കുന്ന സംഘത്തെ എക്സൈസും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് പിടികൂടി

349 രൂപയുടെ ഗുളിക വിൽക്കുന്നത് 2000 രൂപയ്ക്ക്! ബോംബയിൽ നിന്ന് കൊറിയർ പതിവായി കൊല്ലത്ത് എത്തുന്നത് ലക്ഷമി രാജന്റെ പേരിൽ; വെള്ളത്തിൽ കലക്കി കുത്തിവയ്ച്ചാൽ കിട്ടുന്നത് മാനസിക ഉന്മാദം; വിദ്യാർത്ഥികൾക്ക് പതിവായി ലഹരി ഗുളിക വിൽക്കുന്ന സംഘത്തെ എക്സൈസും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് പിടികൂടി

സായ് കിരൺ

തിരുവനന്തപുരം : മാനസിക രോഗങ്ങൾക്കും കാൻസർ,ന്യൂറോ സംബബന്ധമായ രോഗികൾക്ക് വേദനസംഹാരിയായും ഉപയോഗിക്കുന്ന ഗുളിക വാങ്ങി ലഹരി മരുന്നിന് പകരമായി വിറ്റഴിക്കുന്ന സംഘത്തെ ഡ്രഗ്സ് കൺട്രോൾ, എക്സൈസ് വകുപ്പുകൾ സംയുക്തമായി പിടികൂടിയത് മാസങ്ങൾ നീണ്ട നീക്കത്തിലൂടെ. ഷെഡ്യൂൾ h1 വിഭാഗത്തിലെ Tydol.100 എന്ന 2000 ഗുളികകളുമായി കൊല്ലം മയ്യനാട് സുനാമി ഫ്ളാറ്റിൽ താമസിക്കുന്ന അനന്തു (29) കൊല്ലം മുണ്ടക്കൽ പുതുവൽ പുരയിടം തിരുവാതിര നഗറിൽ അലക്‌സ് (26) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

ബോംബയിലെ ചെമ്പൂരിലുള്ള ഫാർമസിയിൽ നിന്നും കൊറിയറായി അപകടകരമായ മരുന്ന് എത്തുന്നവെന്ന് എക്‌സൈസിന് ലഭിച്ച വിവരം ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്ന് ഞായറാഴ്ച കൊറിയർ വാങ്ങാനെത്തിയവരെ ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർ കൈയോടെ പിടിക്കുകയായിരുന്നു. പതിവായി കൊല്ലത്തെ ഡി.ടി.ഡി.സി കൊറിയർ ഓഫീസിലേക്ക് സ്ത്രീയുടെ പേരിൽ കൊറിയർ വരാറുണ്ടെങ്കിലും അത് കൈപ്പറ്റാനെത്തുന്നത് സ്ത്രീയല്ല.

പകരം അതേ അഡ്രസിലുള്ള പുരുഷനാണ്. ഒരേ അഡ്രസിലുള്ള ആൾ എത്തിയാൽ കൊറിയർ നൽകുകയാണ് പതിവ്. ലക്ഷ്മി രാജൻ മുണ്ടക്കൽ പുതുവൽ പുരയിടം എന്ന അഡ്രസിലാണ് കൊറിയർ എത്തുന്നത്. ഇത് പിടിയിലായ അലക്സിന്റെ അഡ്രസാണ്. നേരത്തെയും സമാനമായ കേസുകളിൽ എക്സൈസ് നിരീക്ഷണത്തിലുള്ള അലകസും അനന്ദുവും പതിവായി കൊറിയർ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് വലയൊരുക്കുകയായിരുന്നു.

ലക്ഷ്മീ രാജൻ എന്ന പേര് വ്യാജമാണെന്നും കണ്ടെത്തി. പിന്നാലെയാണ് ഞായറാഴ്ച കൊറിയർ വാങ്ങാൻ ഇവർ എത്തുന്നതും കാത്ത് ഉദ്യോഗസ്ഥർ നിന്ന്ത്. ലഹരി ഗുളികയാണെന്ന സംശയത്തിലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ സഹായം തേടിയത്. സ്‌ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ ഗുളിക നൽകുന്നത്. 10 ഗുളികയുള്ള ഒരു സ്ട്രിപ്പിന് 349 രൂപയാണ് വില. എന്നാൽ 2000 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. കൊറിയർ ചാർജ് ഉൾപ്പടെ 2000 ഗുളികയ്ക്ക് 69000 രൂപയ്ക്കുള്ള മരുന്ന് നാലു ലക്ഷം രൂപയ്ക്കാണ് ഇവർ വിറ്റഴിക്കുന്നതെന്നും കണ്ടെത്തി.

ബോബയിലെ ഫാർമസി ഉടമയ്ക്ക് പണം ഗൂഗിൾ പേവഴി നൽകിയതിന്റെ തെഴിവും ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെ ബോംബേ ഡ്രഗ്സ് കൺട്രോൾ വകുപ്പിനോട് ചെമ്പൂരിലെ ഫാർമസിയെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കൈമാറി. പ്രതിമാസം 10000 ഗുളികകൾ വരെ ഇത്തരത്തിൽ കൊറിയറായി എത്തിച്ച് ഈ സംഘം വിറ്റഴിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലം ഡ്രഗ് ഇൻസ്‌പെക്ടർ സജു, കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇത്തരം ഗുളികകൾ വാങ്ങി വെള്ളത്തിൽ കലക്കി കുത്തിവെയ്ക്കുന്നതാണ് പതിവെന്ന് ഡ്രഗ്സ കൺട്രോൾ ഉദ്യോഗസ്ഥർ പറയുന്നു. യുവാക്കളെ പെട്ടെന്ന് അടിമകൾ ആക്കുന്ന ഈ ഗുളികളിൽ നിന്ന് മോചനം കിട്ടാൻ ഏറെ പ്രയാസകരമാണ്. ലഹരി മരുന്ന് വിൽപന്ക്കായി ഒരു വീടും ഇവർ വാടകയ്ക്ക് എടുത്തിരുന്നു.

ഈ സംഘത്തിൽ ഉൾപ്പെട്ട യുവാക്കൾക്ക് ഗുളിക കച്ചവടം നടത്താനായി മൊബൈൽ ഫോണും വാഹനങ്ങളും അനന്തു നൽകിയിരുന്നു. ദിവസേന വിൽപ്പന നടത്തി കിട്ടുന്ന തുക അതാത് ദിവസം രാത്രി തന്നെ അനന്തു കൈപ്പറ്റും. അടുത്ത ദിവസത്തേക്ക് വിൽപ്പനയ്ക്കായുള്ള ഗുളികകൾ അപ്പോൾ നൽകുകയുമായിരുന്നു. ദിവസേന കുറഞ്ഞത് 100 പേർ എന്ന കണക്കിനായിരുന്നു സംഘം ഗുളിക വിറ്റിരുന്നത്. 69000 രൂപയുടെ ഗുളിക രണ്ടാഴ്‌ച്ചക്കുള്ളിൽ വിറ്റ് നാലു ലക്ഷം രൂപയാക്കുന്നതായിരുന്നു സംഘത്തിന്റെ കച്ചവട രീതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP