Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്; പക്ഷേ അത് സത്യമല്ല.. കോഹ്ലി ഒന്നേയുള്ളൂ; മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''; സമൂഹമാധ്യമങ്ങളിൽ വൈറലായി കോഹ്ലിയുടെ ഐതിഹാസിക ഇന്നിങ്ങ്‌സിനെക്കുറിച്ചുള്ള കുറിപ്പ്

എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്; പക്ഷേ അത് സത്യമല്ല.. കോഹ്ലി ഒന്നേയുള്ളൂ;  മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''; സമൂഹമാധ്യമങ്ങളിൽ വൈറലായി കോഹ്ലിയുടെ ഐതിഹാസിക ഇന്നിങ്ങ്‌സിനെക്കുറിച്ചുള്ള കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളുകളായി തുടരുന്ന മോശം ഫോമിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് വിരാട് കോഹ്ലി. മോശം ഫോം തുടർക്കഥയായപ്പോൾ കോഹ്ലിയുടെ കാലം കഴിഞ്ഞെന്നും പ്രതികരണങ്ങൾ ഉയർന്നു.അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പോലും വിമർശിക്കപ്പെട്ടു.എന്നാൽ എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു ഇന്നത്തെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം.തികച്ചും സ്വപ്‌ന സമാനമായ ഒരു ഇന്നിങ്ങ്‌സിലുടെ കോഹ്ലി മറുപടി പറഞ്ഞിരിക്കുകയാണ്.

കോഹ്ലി ആരാധാകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഘോഷിക്കുമ്പോൾ സമൂഹമാധ്യമത്തിൽ സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.ബാബർ അസമിന്റെ ഒരു പ്രതികരണം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്. പക്ഷേ അത് സത്യമല്ല. കോഹ്ലി ഒന്നേയുള്ളൂ. മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''എന്ന ബാബറിന്റെ വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്..

കുറിപ്പിന്റെ പൂർണ്ണരൂപം

2017ൽ പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ ഒരു ഓപ്പൺ ക്രിക്കറ്റ് ട്രയൽ നടന്നു. ആ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല. ജഴ്‌സിയും ബൂട്ട്‌സും പോലും നിർബന്ധമായിരുന്നില്ല! മുൻ പാക് ഫാസ്റ്റ് ബോളർ അക്വിബ് ജാവേദ് ആണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്.പതിനായിരക്കണക്കിന് ബോളർമാരാണ് ആ വേദിയിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. അക്കൂട്ടത്തിൽ അതിശക്തനായ ഒരു പയ്യനുണ്ടായിരുന്നു. അവൻ എറിഞ്ഞ ഒരു പന്ത് 92 മൈൽ വേഗത്തിലാണ് ചീറിപ്പാഞ്ഞെത്തിയത്! ആ ഒറ്റ ഡെലിവെറിയുടെ പേരിൽ അക്വിബ് അവന് സെലക്ഷൻ നൽകി! ആ യുവാവിന്റെ പേരാണ് ഹാരിസ് റൗഫ്!

ഗുജ്രൻവാലയിലെ ക്യാമ്പിൽനിന്ന് പാക്കിസ്ഥാന്റെ പച്ച ജഴ്‌സിയിലേയ്ക്ക് വളരെ വേഗത്തിലാണ് റൗഫ് എത്തിപ്പെട്ടത്. ഒരു സിനിമയ്ക്ക് സ്‌കോപ്പുള്ള ജീവിതമാണ് റൗഫിന്റേത്. 23 വയസ്സുവരെ ഹാർഡ് ബോൾ കൈ കൊണ്ട് തൊടാതിരുന്ന,മൊബൈൽ ഷോപ്പിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന ഒരാൾ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് ദേശീയ ടീമിന്റെ പ്രീമിയം ബോളറായിത്തീരുന്നു...!

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടി-20 ലോകകപ്പ് മത്സരത്തിൽ നിത്യവൈരികളായ ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ പാക്കിസ്ഥാന്റെ രഹസ്യായുധം റൗഫായിരുന്നു. 150 കിലോമീറ്റർ വരെ ക്ലോക് ചെയ്യുന്ന,എക്‌സ്ട്രാ ബൗൺസ് സൃഷ്ടിച്ച് ബാറ്റർമാരെ വട്ടംകറക്കുന്ന റൗഫ്!

ടോസിന്റെ സമയത്ത് രവിശാസ്ത്രി പറഞ്ഞു-''ഇതൊരു കൊളോസിയമാണ്!''പഴയ റോമാസാമ്രാജ്യത്തിലെ വമ്പൻ സ്റ്റേഡിയത്തിന്റെ പേരാണ് കൊളോസിയം. ആ വേദിയിൽ വെച്ച് ദ്വന്ദയുദ്ധങ്ങൾ നടക്കുമായിരുന്നു. അവയിൽ പങ്കെടുക്കുന്ന മല്ലന്മാർ 'ഗ്ലാഡിയേറ്റർ' എന്നറിയപ്പെട്ടു. മനുഷ്യരെ മാത്രമല്ല,മൃഗങ്ങളെയും നേരിടാൻ കെല്പുള്ളവരായിരുന്നു ഗ്ലാഡിയേറ്റർമാർ!എം.സി.ജിയിലെ കൊളോസിയത്തിൽ 160 റൺസിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാൻ മുന്നോട്ടുവെച്ചത്.

ഇന്ത്യൻ ഗ്ലാഡിയേറ്റർമാരെ പാക് പേസ് പട കടിച്ചുകീറിക്കൊണ്ടിരിക്കുകയായിരുന്നു. ഹാരിസ് റൗഫ് രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ അരിഞ്ഞിട്ടു. മറുവശത്ത് ഷഹീൻ അഫ്രീഡിയും നസീം ഷായും തീ തുപ്പുന്നുണ്ടായിരുന്നു!
ഇന്ത്യയ്ക്ക് 30 പന്തുകളിൽനിന്ന് 60 റൺസ് ആവശ്യമായിരുന്ന സമയത്താണ് റൗഫ് തന്റെ മൂന്നാമത്തെ ഓവറിനുവേണ്ടി എത്തിയത്. കേവലം ആറ് റൺസ് മാത്രമാണ് അയാൾ വഴങ്ങിയത്. അതിലൊരു പന്ത് എതിരാളിയുടെ ബാറ്റ് രണ്ട് കഷ്ണമാക്കി എന്ന് തോന്നിപ്പിച്ചിരുന്നു! ഇടിമിന്നൽ പോലെയാണ് റൗഫിന്റെ ഡെലിവെറികൾ വില്ലോയിൽ പതിച്ചിരുന്നത്!

ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ ബാറ്റർക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു. അയാൾ ഒന്ന് ചിരിച്ചു. സ്വന്തം ബാറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തി. കൊളോസിയത്തിലെ അങ്കം ജയിച്ച് സാമ്രാജ്യം വിപുലീകരിക്കാമെന്ന ആത്മവിശ്വാസമാണ് ആ മുഖത്ത് കണ്ടത്!ഒരു ലക്ഷത്തോളം വരുന്ന കാണികളിലെ നല്ലൊരു പങ്കും ആർത്തുവിളിച്ചു-''കമോൺ വിരാട് കോഹ്ലീ. നമ്മുടെ ടീമിനെ രക്ഷിക്കൂ...!''

നസീം ഷായുടെ അടുത്ത ഓവർ പാക്കിസ്ഥാന്റെ വിജയസാദ്ധ്യതകൾ വർദ്ധിപ്പിച്ചു. അപ്പോഴും വിരാടിന്റെ മുഖത്ത് ഭയത്തിന്റെ സൂചന പോലും ദൃശ്യമായില്ല. 18 പന്തുകളിൽ 48 റൺസ് വേണം എന്ന് സ്‌കോർബോർഡ് വിളിച്ചുപറഞ്ഞു.
അഫ്രിഡിയുടെ അടുത്ത ഓവറിൽ വിരാട് 3 ബൗണ്ടറികളാണ് നേടിയത്. അതും മൂന്ന് ദിശകളിലേയ്ക്ക്! ആരാധകർ സ്വയം പറഞ്ഞു-
''കണ്ടെടോ ഞാൻ എന്റെ പഴയ വിരാടിനെ...!''

യഥാർത്ഥ വെല്ലുവിളി അപ്പോഴും അവശേഷിച്ചിരുന്നു-റൗഫിന്റെ നാലാമത്തെ ഓവർ. ആദ്യ നാല് പന്തുകൾ റൗഫ് മനോഹരമായി തൊടുത്തുവിട്ടു. ഇന്ത്യയുടെ പരാജയം ഉറപ്പായി. ബാക്കിയുള്ള രണ്ട് പന്തുകളും ഗാലറിയിൽ പതിച്ചാൽ മാത്രമേ നീലപ്പടയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നുള്ളൂ.വിരാട് അതുതന്നെ ചെയ്തു. മുഖമടച്ചുള്ള പ്രഹരം പോലെ റൗഫിനെതിരെ രണ്ട് സിക്‌സറുകൾ! ഷോർട്ട് ഓഫ് എ ലെങ്ത്തിൽ പിച്ച് ചെയ്ത പന്തിനെ സൈറ്റ് സ്‌ക്രീനിനുമുകളിലൂടെയാണ് പറത്തിവിട്ടത്! അവിശ്വസനീയം എന്ന വാക്കിനെപ്പോലും നാണിപ്പിക്കുന്ന ഹിറ്റ്! ഫാൻസ് വീണ്ടും മുറുമുറുത്തു-

''ഇത് 2016ലെ വിരാട് തന്നെ! മദമിളകിയ കൊമ്പനെപ്പൊലെ സകലതും ചവിട്ടിമെതിച്ചിരുന്ന ഉഗ്രപ്രതാപിയായിരുന്ന വിരാട്...!''
നവാസിന്റെ അവസാന ഓവറിലും ഡ്രാമയുടെ അതിപ്രസരമാണ് കണ്ടത്. വിരാടിന്റെ മനഃസ്സാന്നിദ്ധ്യവും അശ്വിന്റെ ബ്രില്യൻസും കുറച്ച് ഭാഗ്യനിമിഷങ്ങളും സമ്മേളിച്ചപ്പോൾ ഇന്ത്യ ജയിച്ചു! വിരാട് അത് അർഹിച്ചിരുന്നു എന്ന് പറയുന്നതാകും ശരി!
സഹതാരങ്ങൾ ചുംബനങ്ങൾ കൊണ്ട് മൂടിയപ്പോൾ വിരാട് കണ്ണുനീർ പൊഴിക്കുകയായിരുന്നു. പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സ്വീകരിക്കുമ്പോഴും അയാൾ വിതുമ്പുകയായിരുന്നു. വിരാടിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ; നമുക്കും!

ടി-20 ലോകകപ്പ് കഴിഞ്ഞാൽ വിരാട് വിരമിക്കണം എന്ന് ഒളിഞ്ഞും തെളിഞ്ഞും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രായത്തിലും ആറ് സെക്കന്റ് കൊണ്ട് ഡബിളുകൾ ഓടിയെടുക്കുന്ന വിരാടിനെക്കുറിച്ചാണ് ആ സ്റ്റേറ്റ്‌മെന്റ് വന്നത്!
ഇന്ത്യൻ ടീമിലെ എറ്റവും മൂല്യമുള്ള വിക്കറ്റ് സൂര്യകുമാറിന്റേതാണ് എന്ന് ഹർഷ ഭോഗ്ലെ കമന്ററി ബോക്‌സിലൂടെ പറഞ്ഞിരുന്നു. മൂന്നുവർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു പ്രസ്താവന ഇറക്കാൻ ഹർഷ ധൈര്യപ്പെടുമായിരുന്നോ?വിരാടിന് മോശം സമയം വന്നപ്പോൾ പലരും അയാളെ എഴുതിത്ത്ത്തള്ളി. ലോകകപ്പിൽ അയാളൊരു ബാദ്ധ്യതയാകും എന്ന് പ്രവചിച്ചു. എന്നിട്ടും നിർണായക സമയത്ത് രക്ഷകനാകാൻ വിരാട് തന്നെ വേണ്ടിവന്നു.

എം.സി.ജിയിലെ വമ്പൻ ജനാവലിയോട് വിരാട് നിറകണ്ണുകളോടെ പറഞ്ഞിരുന്നു-''ഞാൻ തളർന്നുപോയപ്പോൾ നിങ്ങളാണ് എന്റെ കൂടെനിന്നത്. നിങ്ങളോടാണ് എനിക്ക് കടപ്പാടുള്ളത്...!''വിരാടിനെ സ്‌നേഹിക്കുന്നവർ ആ വരികൾ മരണം വരെ മറക്കില്ല. ഇനിയുള്ള ജീവിതകാലം മുഴുവനും ഞാൻ പറഞ്ഞുനടക്കും-''ഞാൻ ഈ ദിവസം ജീവനോടെയുണ്ടായിരുന്നു. വിരാടിന്റെ ഇന്നിങ്‌സ് ഞാൻ തത്സമയം കണ്ടിരുന്നു...''

ഇതുപോലൊരു പ്രകടനം കൺകുളിർക്കെ കാണുക! ഒരു കളിപ്രേമിക്ക് അതിനേക്കാൾ വലിയ സായൂജ്യം വേറെ കിട്ടാനുണ്ടോ!?
ഷഹീൻ എന്നത് ഒരു പേർഷ്യൻ വാക്കാണ്. രാജകീയം എന്നാണ് അതിന്റെ അർത്ഥം. പക്ഷേ ഷഹീൻ അഫ്രീഡി ഒരു കാര്യം മറന്നുപോയി. ക്രിക്കറ്റ് ലോകത്ത് ഒരേയൊരു രാജാവേ ഉള്ളൂ. അത് കിങ്ങ് കോഹ്ലിയാണ്...!ഹാരിസ് റൗഫ് ഇപ്പോൾ പരിതപിക്കുന്നുണ്ടാകും. ഇത്രയെല്ലാം പൊരുതിയിട്ടും എങ്ങനെ തോറ്റുപോയി എന്ന് അയാൾ ആലോചിക്കുന്നുണ്ടാവും. പാക് ക്യാപ്റ്റൻ ബാബർ അസമിന് റൗഫിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞേക്കും-

''റൗഫ്,ഗുജ്രൻവാലയിൽനിന്ന് മെൽബണിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. നീ പിന്നിട്ട വഴികൾ ബഹുമാനമർഹിക്കുന്നതാണ്. പക്ഷേ സ്വന്തം അച്ഛൻ മരിച്ചുകിടക്കുന്ന സമയത്തുപോലും കൈവിറയ്ക്കാതെ ബാറ്റ് ചെയ്തവനാണ് വിരാട്. അയാളെ ജയിക്കാൻ നീ കൊണ്ട വെയിലും ഒഴുക്കിയ വിയർപ്പും മതിയാവില്ല...!''റൗഫിന്റെ മുഖത്ത് ചെറിയ ആശ്വാസം പരക്കുമ്പോൾ ബാബർ തുടരും-
''എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്. പക്ഷേ അത് സത്യമല്ല. കോഹ്ലി ഒന്നേയുള്ളൂ. മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP