Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറച്ചി വെട്ടുകാരൻ അരിഞ്ഞു നുറുക്കിയത് കന്യാകുമാരി സ്വദേശിയായ ലഹരിമാഫിയ തലവനെ; പിന്നിൽ അന്തർ സംസ്ഥാന ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പക; തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ പീറ്റർ കനിഷ്‌കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

ഇറച്ചി വെട്ടുകാരൻ അരിഞ്ഞു നുറുക്കിയത് കന്യാകുമാരി സ്വദേശിയായ ലഹരിമാഫിയ തലവനെ; പിന്നിൽ അന്തർ സംസ്ഥാന ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പക;  തലസ്ഥാനത്ത് കണ്ടെത്തിയ ശരീര ഭാഗങ്ങൾ പീറ്റർ കനിഷ്‌കറുടേത്, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയിൽ തലസ്ഥാനത്തെ ക്രിമിനലുകൾ അതിക്രൂരമായി വെട്ടിയരിഞ്ഞ് പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്‌നാട്ടിലെ ലഹരിമാഫിയത്തലവൻ പീറ്റർ കനിഷ്‌ക്കറെ. വലിയതുറ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് കന്യാകുമാരി സ്വദേശി കനിഷ്‌കർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

അന്തർ സംസ്ഥാന ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പകയിലാണ് കന്യാകുമാരി സ്വദേശിയായ ലഹരിമാഫിയത്തലവനെ തലസ്ഥാനത്തെ ക്രിമിനലുകൾ അതിക്രൂരമായി വെട്ടിയരിഞ്ഞ് കൊന്നത്. കന്യാകുമാരി, ചിന്നമുട്ടം, ശിങ്കാരവേലൻ കോളനി സ്വദേശി പീറ്റർ കനിഷ്‌കറാണ് (26) കൊല്ലപ്പെട്ടത്. തമിഴ്‌നാട്, കേരള അതിർത്തി കേന്ദ്രീകരിച്ച് ലഹരിമാഫിയയിലും ഗുണ്ടാ സംഘങ്ങളിലും ഉൾപ്പെട്ട സംഘങ്ങൾ തമ്മിൽ മാസങ്ങളായി തുടർന്നുവന്ന അക്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തുടർച്ചയാണ് കൊലപാതകം.

ഓഗസ്റ്റ് മാസത്തിൽ മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ നിന്ന് ലഭിച്ച ഒരു കാലിൽ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ സൂചന ലഭിക്കുന്നത്. ആശുപത്രി മാലിന്യമാണെന്ന ആദ്യ നിഗമനത്തിന് ഫോറൻസിക് റിപ്പോർട്ട് വരുന്ന വരെ മാത്രമായിരുന്നു ആയുസ്സ്.
ശസ്ത്രക്രിയ ചെയ്തു മാറ്റിയ ശരീര ഭാഗമല്ലെന്നും വെട്ടി മുറിച്ചെടുത്ത കാലാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. പിന്നാലെ കൊലപാതകികളെ തേടി വലിയതുറ പൊലീസ് ഇറങ്ങി.

തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവായ പീറ്റർ കനിഷ്‌ക്കറാണ് കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. കനിഷ്‌കറിന്റെ സംഘത്തിലെ അംഗമായിരുന്നു മനു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും കുത്തിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നും മനു മൊഴി നൽകി. തുടർന്ന്, ഇറച്ചിവെട്ടുകാരനായ സുഹൃത്ത് ഷെഹിൻ ഷായുടെ സഹായത്തോടെ പല കഷണങ്ങളാക്കി മുറിച്ച് കടലിലും തോടിലും മാലിന്യസംസ്‌കരണ പ്ലാന്റിലുമായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. തല കടലിലെറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താനായിട്ടില്ല.

കാലിൽ നിന്ന് ആളിന്റെ പ്രായത്തെപ്പറ്റി ഏകദേശ സൂചന ലഭിച്ചതോടെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ മിസിങ് കേസുകളിലേക്ക് അന്വേഷണം നീണ്ടു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പീറ്ററിന്റെ സ്ഥലത്തെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ട പൊലീസ് സംഘം കന്യാകുമാരിയിലെത്തി പീറ്ററിന്റെ അമ്മയെക്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു.

കനിഷ്‌കർ വടശേരി സ്വദേശിയായ മഹേഷ് ഖലീഫയോടൊപ്പം തിരുവനന്തപുരത്തെ സുഹൃത്തിനെ കാണാൻ പോയതാണെന്ന വിവരം ലഭിച്ചു. തുടർന്ന് ഖലീഫയെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് കോളനിയിലെ മനുവിന്റെ വീട്ടിലേക്ക് പോയെന്ന് മനസിലായത്. മനുരമേശും പീറ്ററുമായുള്ള ഏറ്റുമുട്ടലുകളും പരസ്പരം തമിഴ്‌നാട്ടിലുണ്ടായ അക്രമങ്ങളും പീറ്ററിന്റെ അമ്മ വിശദീകരിച്ചതോടെ മനുരമേശിനെയും ഷെഹിൻഷായെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

നഗരത്തിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മനുരമേശിനും ഷെഹിൻഷായ്ക്കും പുറമേ രാജേഷെന്ന മറ്റൊരു യുവാവിനും സംഭവത്തിൽ ബന്ധമുണ്ടെന്നാണ് സൂചന. രാജേഷിന്റെ സഹായത്തോടെ പീറ്ററിനെ വിളിച്ചുവരുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിൽ നിന്നും കാലുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരവെയാണ് തുമ്പുണ്ടാക്കി അരുംകൊലയ്ക്ക് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്. ഓഗസ്റ്റ് 15ന് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആഴ്ചകളോളം സിറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

തമിഴ്‌നാട്ടിൽ നിന്നെത്തിയ ഒരു ലഹരിമാഫിയ തലവനെ വീട്ടിനുള്ളിൽ വച്ച് വെട്ടിനുറുക്കിയെന്ന വിവരം പൊലീസിന് കിട്ടിയതാണ് വഴിത്തിരിവായത്. പിന്നാലെ, ബംഗ്ലാദേശ് കോളനി സ്വദേശി മിഥുൻ രമേശിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഓഗസ്റ്റ് 12ന് മനുവിന്റെ വീട്ടിൽ വച്ച് കൊലപാതകം നടന്നുവെന്ന് വ്യക്തമായി.

മദ്യപാന സംഘത്തിലുണ്ടായിരുന്ന ചിലരെ വിളിച്ച് മനു കൊലപാതക വിവരം പറഞ്ഞത് തെളിവായി. ഇവരുടെ ഫോണിലെ ഓഡിയോ റെക്കോർഡും പൊലീസും വീണ്ടെടുത്തു. എന്നാൽ കനിഷ്‌ക്കറിനെ കാണാതായിട്ടും തമിഴ്‌നാട്ടിൽ ബന്ധുക്കൾ പരാതി നൽകാതെയിരുന്നത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് കനിഷ്‌കറാണെന്ന് തെളിയിക്കാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തിയത്.

പ്രതികൾ കുറ്റസമ്മതം നടത്തിയ വിവരം വലിയതുറ പൊലീസ് കനിഷ്‌കറിന്റെ അമ്മയെ അറിയിച്ച ശേഷം ഡിഎൻഎ സാമ്പിൾ ശേഖരിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് കനിഷ്‌കറും മനുവും. കനിഷ്‌കർക്കെതിരെ എട്ട് കേസുകളും മനുവിനെതിരെ ആറ് കേസുകളുമുണ്ട്.

കൊല്ലപ്പെട്ട പീറ്റർ കനിഷ്‌കന്റെ വീടിന്റെ സമീപമാണ് മനുരമേശിന്റെ അമ്മയുടെ വീട്. ഈനിലയിൽ ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും ലഹരികടത്തിലും ഗുണ്ടാപ്രവർത്തനത്തിലും സജീവമായതോടെ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ബദ്ധശത്രുക്കളായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് മുട്ടത്തറ സ്വീവേജ് പ്‌ളാന്റിന് സമീപം കിണറ്റിൽ നിന്ന് കാൽ വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അന്തർസംസ്ഥാന ബന്ധമുള്ള രണ്ട് ലഹരി മാഫിയ സംഘങ്ങളിലെ കണ്ണികളായിരുന്നു കനിഷ്‌കനും മനുരമേശും.

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവും എം.ഡി.എം.എയുമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും സംബന്ധിച്ച് കനിഷ്‌കറും മനുരമേശും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. ഓഗസ്റ്റ്12 നാണ് കനിഷ്‌കനെ തന്ത്രപരമായി തലസ്ഥാനത്തെ മുട്ടത്തറയിലേക്ക് വിളിച്ചുവരുത്തിയത്. മനുരമേശിന്റെ വീട്ടിലെത്തിയ കനിഷ്‌കനെ മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ട് കാലുകളും വെട്ടിമാറ്റിയസംഘം തലയും ഉടലും അനേകം കഷണങ്ങളായി വെട്ടിനുറുക്കി.

ഇറച്ചി വെട്ടി അരിയുന്ന ഷെഹിൻഷായാണ് മൃഗങ്ങളെ വെട്ടിഅരിയുംപോലെ കനിഷ്‌കന്റെ ശരീരം കഷ്ണങ്ങളാക്കിയത്. കാലുകൾ രണ്ടും സ്വിവറേജ് പ്‌ളാന്റിന് സമീപം ഉപേക്ഷിച്ച ഇവർ ശേഷിക്കുന്ന ശരീരഭാഗങ്ങൾ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാത്ത വിധം നുറുക്കി പ്‌ളാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് നഗരത്തിലെ വിജനസ്ഥലങ്ങളിൽ ഉപേക്ഷിച്ചതായാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മനുവിന്റെയും ഷെഹിൻഷായുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പെരുന്നെല്ലി കോളനിയിലേക്കുള്ള വഴിയുടെ സമീപത്ത് നിന്ന് കനിഷ്‌കറിന്റേതെന്ന് കരുതുന്ന ഉടലിന്റെ കുറച്ച് ഭാഗംകൂടി പൊലീസ് കണ്ടെത്തി.

കാലിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ പൊലീസ് കണ്ടെത്തിയ ശരീരഭാഗം കൂടി പോസ്റ്റുമോർട്ടം ചെയ്യാനായി ആശുപത്രി അധികൃതർക്ക് കത്ത് നൽകി. ശേഷിക്കുന്ന ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയശേഷം ഡി.എൻ.എ ഫലം വന്നാലുടൻ മൃതദേഹം പീറ്ററിന്റെ ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

പീറ്ററിന്റെ പേരിൽ കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായിട്ട് നിരവധി കേസുകൾ ഉണ്ട്.പീറ്റർ ഗുണ്ടാ മാത്രമല്ല കഞ്ചാവ് വില്പനക്കാരനും കൂടിയാണ്.ഒപ്പം വീടുകയറി മോഷണം,വഴിപറി,അടിപിടി തുടങ്ങിയ കേസുകളുമുണ്ട്.പീറ്റർ മയക്കുമരുന്നിന് അടിമയാണ്. കഴിഞ്ഞ 2020 ഒക്ടോബറിൽ ഒരേ സമയത്തിൽ നാല് കേസ് കോട്ടാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുണ്ടാ ആക്ട് ചുമത്തി ജയിലിൽ അടച്ചിരുന്നു.

പ്രതികളിൽ ഒരാളായ മനു രമേശിന്റെ അമ്മയുടെ വീടും കന്യാകുമാരിയിലാണ്. അങ്ങനെയാണ് ഇവർ തമ്മിൽ പരിചയത്തിൽ ആയത് എന്ന് പൊലീസ് സംശയിക്കുന്നു.കഴിഞ്ഞ 2020 ൽ കന്യാകുമാരി നാലു വഴി പാതയിൽ ഇരു കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചിരുന്നു.ആ കേസിലും പീറ്റർ പ്രതിയാണ്. പ്രതികളിൽ ഒരാളായ മനു രമേശിനെയും മൂന്ന് മാസങ്ങൾക്ക് മുൻപ് നാഗർകോവിലിൽ നടന്ന ഒരു വെട്ട് കേസിൽ കന്യാകുമാരി പൊലീസ് തേടി വന്നിരുന്ന പ്രതികളിൽ ഒരാളാണ്.

സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ അജിത്കുമാർ, അസി. കമ്മിഷണർമാരായ പൃഥ്വിരാജ്, ഷീൻതറയിൽ, സിഐ സതികുമാർ, എസ്ഐമാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, പൊലീസുകാരായ മനു, അനീഷ്, അരുൺരാജ്, റോജിൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP