Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ നസ്ലീനുമായുള്ള ബന്ധം കൈയോടെ പിടികൂടിയത് വൈരാഗ്യമായി; ഷൈബിൻ നാട്ടിലിരുന്ന് വീഡിയോ കോൾ വഴി നിർദ്ദേശം നൽകി ആദ്യം ഡെൻസിയെ കൊന്നു; ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ വിരലുകൾ അമർത്തി വ്യാജ തെളിവുണ്ടാക്കി; അബുദാബിയിലെ കള്ളക്കഥ പൊളിച്ച് റീ പോസ്റ്റുമോർട്ടം; ഹാരിസും ഡെൻസിയും കൊല ചെയ്യപ്പട്ടവർ; കോളടിച്ചത് സിബിഐയ്ക്ക്

ഭാര്യ നസ്ലീനുമായുള്ള ബന്ധം കൈയോടെ പിടികൂടിയത് വൈരാഗ്യമായി; ഷൈബിൻ നാട്ടിലിരുന്ന് വീഡിയോ കോൾ വഴി നിർദ്ദേശം നൽകി ആദ്യം ഡെൻസിയെ കൊന്നു; ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ വിരലുകൾ അമർത്തി വ്യാജ തെളിവുണ്ടാക്കി; അബുദാബിയിലെ കള്ളക്കഥ പൊളിച്ച് റീ പോസ്റ്റുമോർട്ടം; ഹാരിസും ഡെൻസിയും കൊല ചെയ്യപ്പട്ടവർ; കോളടിച്ചത് സിബിഐയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ:അബുദാബിയിൽ മലയാളി വ്യവസായിയും സഹപ്രവർത്തകയായ യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് ഉറപ്പിക്കുന്ന സൂചനകൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടങ്ങളുടെ ഫലം പൊലീസിന് ലഭിച്ചു.കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളെന്നാണ് സൂചന.കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ഡെൻസി എന്നിവർ മരിച്ച കേസിലാണ് നിർണ്ണായക തെളിവുകൾ പുറത്തെത്തുന്നത്. ഇവരുടെ മരണം കൊലപാതകമാണെന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാ ബാ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലാണ് മൃതദേഹാവശിഷ്ഠങ്ങൾ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താനുള്ള കാരണമായത്.

ബിസിനസ്സ് പങ്കാളിയായ ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് പിന്നാലെ ഹാരിസ് മരണപ്പെട്ട സംഭവത്തിൽ ഷൈബിനെ ഇടപെടലുകളിലെ സംശയവും, വീട്ടുകാരുടെ പരാതിയേയും തുടർന്നാണ് ഹാരിസിന്റെ മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.

2020 മാർച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയിൽ തത്തമ്മപറമ്പിൽ ഹാരിസ്, ഇയാളുടെ മാനേജർ ചാലക്കുടി സ്വദേശി ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് അന്ന് ഷൈബിൻ പറത്തിരുന്നത്.

എന്നാൽ അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലെ വീട്ടിലിരുന്ന് എല്ലാം ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നുവെന്നും. കൊലപാതകം വീഡിയോ കോളിലൂടെ വീട്ടിലിരുന്നു ലൈവായി കണ്ട് നിർദ്ദേശങ്ങളും നൽകിയിരുന്നുവെന്നുമാണ് പിന്നീട് പിടിയിലായ പ്രതികളിൽനിന്നും പൊലീസിനും ലഭിച്ച വിവര. ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നുഇവരെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്റഫിനെതിരേ പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയർന്നിരുന്നു.ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു.

ഹാരിസിനെ അബുദാബി പൊലീസിൽ, കേസിൽ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്‌ളാറ്റിൽ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജർ ഡെൻസി ആന്റണിയെയും വകവരുത്താൻ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓർത്ത് വെറുതെ വിടണമെന്ന ഡെൻസിയുടെ അപേക്ഷ ഒന്നും ക്വട്ടേഷൻ സംഘം കേട്ടതായി ഭാവിച്ചില്ല.

ഷൈബിൻ നാട്ടിലിരുന്ന് ക്വട്ടേഷൻ സംഘത്തിന് നിർദ്ദേശങ്ങൾ നൽകി. ഡെൻസിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ ഹാരിസിന്റെ വിരലുകൾ അമർത്തിയാണ് തെളിവുണ്ടാക്കിയത്.ഹാരിസിന്റെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു.എല്ലാം ചെയ്തത് ഹാരിസ് ആണെന്ന് വരുത്തി തീർക്കാൻ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടക്കുകയും ചെയ്തു.

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാ ബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകൾ പുറത്തുവന്നത്.വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

തുടർന്ന ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവരുടെ പരാതിയിൽ കൊലക്കുറ്റത്തിന് നിലമ്പൂർ പൊലീസ് കേസെടുക്കുകയും ഹാരിസിന്റെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് 8ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.

അതിന് ശേഷമാണ് തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ദൻ ഡോ.ഉന്മേഷിന്റെ മേൽനോട്ടത്തിൽ ഓഗസ്റ്റ് 25 ന് ഡെൻസിയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു.പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിലെ സൂചന പ്രകാരം ഹാരിസിന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണെന്നും, സ്വയം മുറിച്ചതല്ലെന്നും കൊലപാതകത്തിന് തെളിവാണ്.

ഹാരിസിനെ വകവരുത്താൻ മുമ്പും ശ്രമം,ഭാര്യക്ക് പങ്കുണ്ടോ?

ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. കൂടാതെ, ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടർന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു.

കേരളത്തിൽ ഹാരിസിനെ കൊലപ്പെടുത്താൻ പലവട്ടം ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിൻ അഷ്റഫിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്. അഷ്റഫ് അബുദാബിയിലെ ജയിലിലായതിന്റെ വിരോധം തീർക്കാനാണ് തന്നെ കൊലപ്പെടുത്താൻ പിന്തുടരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. റിസോർട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികൾ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്റെ പരാതിയിലുണ്ട്.

കൊലപാതക നീക്കം മുൻകൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്ഐ ചില പ്രതികളെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താൽ വിട്ടയയ്ക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയപ്പോൾ തക്കതായ നടപടി എടുത്തിരുന്നെങ്കിൽ ഹാരിസിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുക്കൾ കരുതുന്നു.

പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് അബുദാബിയിലെയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയിൽ പോയതിന്റെ പാസ്പോർട്ട് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.തുടരന്വേഷണത്തിനായി പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ സിബിഐ തിരുവനന്തപുരം യുണിറ്റിന് കൈമാറിയിട്ടുണ്ട്.ഇത് അന്വേഷണം എളുപ്പമാക്കാൻ സിബിഐക്ക് കൂടുതൽ സഹായകരമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP