Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇലന്തൂർ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി; കഞ്ചാവ് കടത്ത് അടക്കം ദുരൂഹമായ പല ഇടപാടുകളും; ചോദ്യം ചെയ്യലിൽ പൊലീസിനോട് സഹകരിക്കാതെ ധാർഷ്ട്യം കാട്ടൽ; കൊലപാതകത്തിൽ മൂന്നുപേർക്കും പങ്ക്; റോസ് ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി പുറത്തെടുത്തു; പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജരാക്കും

ഇലന്തൂർ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി; കഞ്ചാവ് കടത്ത് അടക്കം ദുരൂഹമായ പല ഇടപാടുകളും; ചോദ്യം ചെയ്യലിൽ പൊലീസിനോട് സഹകരിക്കാതെ ധാർഷ്ട്യം കാട്ടൽ; കൊലപാതകത്തിൽ മൂന്നുപേർക്കും പങ്ക്; റോസ് ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി പുറത്തെടുത്തു; പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജരാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇലന്തൂർ നരബലി കേസിൽ, കാലടി സ്വദേശിനി റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി പുറത്തെടുത്തു. പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജരാക്കും. മൃതദേഹാവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പത്മയുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പുറത്തെടുത്തിരുന്നു. പ്രതികളായ തിരുവല്ല സ്വേദശി ഭഗവൽ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെ ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഇവരെ ഇന്നുരാത്രി കൊച്ചിയിലേക്കു കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു

ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ മൂന്നുപേർക്കും പങ്കുണ്ട്. രണ്ട് മൃതദേഹം നാലു കുഴികളിലായി ആയിരുന്നു. നാളെ തെളിവെടുപ്പ് തുടരും. വീടിനുള്ളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. ഇനിയും കണ്ടത്താനുണ്ട്. ഫൊറൻസിക് പരിശേധന നടത്തും

ഷാഫി പീഡനക്കേസിലെ പ്രതി

നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി പീഡനക്കേസിൽ പ്രതിയാണെന്ന റിപ്പോർട്ട് പുറത്തുവന്നു. 2 വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ചതിന് ഷാഫി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെയാണു പീഡിപ്പിച്ചത്. അന്ന് ലോറി ഡ്രൈവറായാണു ഷാഫി പുത്തൻകുരിശിലെത്തിയത്. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു വയോധിക.

കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവും പുറത്തുവരുന്നു. ഷാഫി, റഷീദ് ഇങ്ങനെ വിവിധ പേരുകളിലായിരുന്നു പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയുടെ കറക്കം. ഒരുവർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിക്കുന്നത്. ഷേണായീസ് റോഡിൽ ഹോട്ടലിന് പുറമെ ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഉണ്ട്. ഷാഫിയെ നാട്ടുകാർക്കും ഭയമായിരുന്നു.

കൊല്ലപ്പെട്ട റോസ്ലിയും പത്മയും ഷാഫിയുടെ കടയിൽ സ്ഥിരമായി എത്തിയിരുന്നവരാണ്. പത്മയെ കാണാതായപ്പോൾ പൊലീസ് തിരഞ്ഞെത്തിയെങ്കിലും സുഹൃത്ത് ബിലാലെന്ന യുവാവിനെ കുടുക്കാനായിരുന്നു ആദ്യ ശ്രമം. നേരത്തെ കളമശേരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടുള്ള ഷാഫി വൻ തോതിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ബിലാൽ വെളിപ്പെടുത്തി. ഇനിയും ദുരൂഹമായ പലയിടപാടുകളും ഷാഫിക്കുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.

ഫേസ്‌ബുക്കിൽ ശ്രീദേവിയായി ചമഞ്ഞ് ഷാഫിയുടെ വരവ്

ശ്രീദേവി എന്ന പേരിൽ ഏജന്റ് ഷാഫി ഫേസ്‌ബുക്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കി. ഭഗവൽ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താൻ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.

ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു

തുടർന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈൽ നമ്പർ ഷാഫി കൈമാറി. ഭഗവൽ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവൽ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാൻ എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. പൂജയുടെ ഭാഗമായിട്ടായിരുന്നതുകൊണ്ട് ഭഗവൽ സിങ്ങിന് പൂർണ സമ്മതമായിരുന്നു. നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നൽകിയതോടെ നരബലിയിലേക്ക് കടക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിങ് അറിഞ്ഞിരുന്നില്ല.താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല. മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ചുമതല ഷാഫിയെ ഏൽപ്പിക്കുകയായിരുന്നു.

ലോട്ടറി വിൽപ്പനക്കാരികളുടെ മൊഴി നിർണായകമായി

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊച്ചിയിലെത്തിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. പത്മത്തെ കാണാതായ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയടക്കമുള്ള ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്. നരബലിയിൽ ഏജന്റായി പ്രവർത്തിച്ച ഷാഫിയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരായ സ്ത്രീകൾ നൽകിയ നിർണായക മൊഴിയിലൂടെയാണ്. ഷാഫി ഈ സ്ത്രീകളെയും സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.

പത്മത്തെ കാണാനില്ലെന്ന് മകൻ നൽകിയ പരാതിൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തുന്ന മറ്റ് സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസിലായത്. തിരുവല്ലയിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്നയാൾ നാലുപെരെ സമീപിച്ചിരുന്നതായും ഇവർ പൊലീസിനെ അറിയിച്ചു. കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകൾ വ്യക്തമാക്കി. പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് കൊച്ചി പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP