Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലിമൂത്ത പുടിൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കീവിൽ തീമഴ പെയ്യുന്നു; വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ തലയ്ക്ക് മുകളിലൂടെ മിസൈൽ പായുന്ന വീഡിയോ പുറത്ത്; ഭൂമിയിൽ നിന്ന് ഞങ്ങളെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്‌കി; യുക്രൈൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഇന്ത്യയും; പ്രശ്നപരിഹാര ശ്രമങ്ങൾക്ക് പിന്തുണയെന്ന് വിദേശകാര്യ മന്ത്രാലയം

കലിമൂത്ത പുടിൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ കീവിൽ തീമഴ പെയ്യുന്നു; വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ തലയ്ക്ക് മുകളിലൂടെ മിസൈൽ പായുന്ന വീഡിയോ പുറത്ത്; ഭൂമിയിൽ നിന്ന് ഞങ്ങളെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്‌കി; യുക്രൈൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഇന്ത്യയും; പ്രശ്നപരിഹാര ശ്രമങ്ങൾക്ക് പിന്തുണയെന്ന് വിദേശകാര്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

കീവ്: ക്രിമിയയിൽ റഷ്യയുടെ അഭിമാന നിർമ്മിതിയായ കെർച്ച് പാലത്തിലെ സ്‌ഫോടനത്തിന് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് തീമഴ പെയ്യിച്ചു റഷ്യ. കലിമൂത്ത പുടിൻ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകിയതോടെ തലസ്ഥാനത്ത് സ്‌ഫോടനങ്ങൾ പതിവായി. സംഘർഷം ശക്തമാകവേ ലോക രാഷ്ട്രങ്ങളും ആശങ്ക അറിയിച്ചു രംഗത്തുവന്നു. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ഇന്ത്യ ആവർത്തിച്ചു. യുക്രൈനിലുണ്ടായ റഷ്യൻ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

'അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും സാധാരണ പൗരന്മാരുടെ മരണവും ആശങ്കപ്പെടുത്തുന്നതാണ്. പരസ്പരമുള്ള വിരോധം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സമവായചർച്ചയുടേയും പാതയിലേക്ക് എത്രയും വേഗം മടങ്ങാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രശ്നപരിഹാരം ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെല്ലാം പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണ്', വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച രാവിലെ നടന്ന സ്ഫോടനങ്ങൾ. 84 ക്രൂയിസ് മിസൈലുകൾ റഷ്യ വർഷിച്ചുവെന്ന് യുക്രൈൻ സൈന്യം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26-നാണ് കീവിൽ അവസാനമായി റഷ്യൻ ആക്രമണമുണ്ടായത്.

അതേസമയം ഭൂമിയിൽ നിന്ന് യുക്രൈൻ ജനതയെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. തിങ്കളാഴ്ച രാവിലെ കീവിൽ നടന്ന സ്‌ഫോടനത്തിനോട് പ്രതികരിക്കുകയായി യുക്രൈൻ പ്രസിഡന്റ്. തങ്ങളെ തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലൻസ്‌കി ആരോപിച്ചു. കീവിലെ ഷെവ്ചെൻകിവിസ്‌കി ജില്ലയിൽ പലതവണ സ്ഫോടനം നടന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ കാറുകൾക്ക് തീപിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കീവിന് പുറമെ മറ്റു ചില പ്രദേശങ്ങളിലും സ്‌ഫോടനം നടന്നുവെന്ന് യുക്രൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയുടെ തലയ്ക്ക് മുകളിലൂടെ മിസൈൽ പായുന്ന വീഡിയോ പുറത്ത്

കീവിലെ പ്രസിദ്ധമായ 'ബ്രിഡ്ജ് ഓഫ് ഗ്‌ളാസിൽ' മിസൈൽ ആക്രമണുണ്ടാകുന്നതിന്റെയും ലിവീവ്, ദിനിത്രി എന്നീ പ്രദേശങ്ങളിൽ മിസൈലുകൾ പതിച്ച് നാശനഷ്ടം സംഭവിക്കുന്നതിന്റയും ആളുകളുടെ മൃതദേഹങ്ങളടക്കം ചിതറിക്കിടക്കുന്നതിന്റെയും ഭീകരദൃശ്യങ്ങൾ മാധ്യമപ്രവർത്തകരടക്കം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇതിനിടയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ദൃശ്യം ഇപ്പോൾ യുദ്ധത്തിന്റെ ഭീകരതയും അതോടൊപ്പം അരക്ഷിതാവസ്ഥയും ഒരു പോലെ വെളിപ്പെടുത്തി ലോകത്താകമാനം സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. സ്വയം ചിത്രീകരിക്കുന്ന വീഡിയോയിൽ കീവിൽ റഷ്യ നടത്തുന്ന നിഷ്ഠൂര്യമായ ആക്രമണത്തെക്കുറിച്ച് സംസാരിച്ചു വരികയായിരുന്നു യുക്രെയിൻ പെൺകുട്ടി.

എന്നാൽ ഇതിനിടയിൽ തന്നെ റഷ്യ തൊടുത്തു വിട്ട ഒരു മിസൈൽ ഭീകര ശബ്ദത്തോടെ പെൺകുട്ടിയുടെ തലയ്ക്ക് മുകളിലൂടെ കുതിച്ചു പോകുന്നത് വീഡിയോയിൽ കാണാം. പെൺകുട്ടി ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടയിൽ മിസൈൽ തൊട്ടടുത്ത് തന്നെ പതിച്ച് സ്‌ഫോടനവും നടക്കുന്നുണ്ട്.കീവിലെ ഷെവ്‌ചെങ്കോയിലെ പാർക്കിലാണ് സംഭവമുണ്ടായതെന്ന് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചയാൾ കുറിച്ചു.

നേരത്തെ കടൽപ്പാലം തകർത്തത് യുക്രൈൻ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.യുദ്ധത്തിൽ കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുടിന് ഇരുട്ടടിയായി ക്രീമിയയിലെ കെർച്ച് പാലത്തിലുണ്ടായ സ്ഫോടനം.ഇതോടെ സകല നിയന്ത്രണവും വിട്ടിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് പുടിന്. ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തത് യുക്രെയിൻ സ്പെഷ്യൽ ഫോഴ്സ് എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പുടിൻ. മാത്രമല്ല, ഇതൊരു ഭീകര പ്രവർത്തനമാണെന്നും അദ്ദേഹം പറയുന്നു.

സുപ്രധാനമായ സിവിലിയൻ ഇൻഫ്രാസ്ട്രക്ച്ചറുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭീകരാക്രമണമാണ് ഇതെന്ന് പറഞ്ഞ പുടിൻ ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും പറഞ്ഞിരുന്നു. യുദ്ധം കൂടുതൽ കടുപ്പിക്കാൻ റഷ്യ നിർബന്ധിതമായിരിക്കുകയാണെന്നും റഷ്യൻ സെക്യുരിറ്റി കൗൺസിൽ യോഗം ചേരുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി യുക്രെയിനിലെ വൻ നഗരങ്ങളിലെല്ലാം റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തിയേക്കാം എന്ന് മുൻ ബ്രിട്ടീഷ് സൈനിക തലവൻ ലോർഡ് ഡാനറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതാണ് ഇപ്പോൾ റഷ്യ നടപ്പാക്കുന്നതും.

എന്നാൽ, ആണവായുധം ഉപയോഗിച്ചേക്കുമെന്ന പാശ്ചാത്യ ശക്തികളുടെ ആശങ്ക റഷ്യ പൂർണ്ണമായും തള്ളിക്കളയുകയാണ്. അത്തരമൊരു കാര്യം പരിഗണനയിൽ ഇല്ലെന്നും റഷ്യ വ്യക്തമാക്കി. 2014- റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടതിനു ശേഷം ക്രീമിയയിൽ റഷ്യൻ ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു സ്ഫോടനം നടന്ന പാലം. അതിനാൽ തന്നെ കനത്ത തിരിച്ചടി വേണമെന്ന നിലപാടാണ് റഷ്യൻ മാധ്യമങ്ങളും എടുക്കുന്നത്.

അതിനുപുറമേ, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് 19 കിലോമീറ്റർ നീളം വരുന്ന ഈ പാലം. ഖെർസണിലും യുക്രെയിന്റെ തെക്കൻ മേഖലകളിലും വിന്യസിക്കപ്പെട്ട റഷ്യൻ സൈനികർക്ക് പ്രധാന സൈനിക കേന്ദ്രങ്ങളുമായുള്ള ബന്ധവും ഇതുവഴി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗികമായിട്ടാണെങ്കിൽ കൂടി ഇത് സ്ഫോടനത്തിൽ തകർന്നത് റഷ്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.

പാലത്തിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദ നിയമങ്ങൾ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റഷ്യ അന്വേഷണ കമ്മിറ്റി തലവൻ അലക്സാണ്ടർ ബാസ്ട്രികിൻ അറിയിച്ചു. യുക്രെയിൻ സൈനികർക്ക് പുറമെ ചില റഷ്യൻ പൗരന്മാരും മറ്റു ചില രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുക്രെയിനെതിരെ കടുത്ത ആക്രമണം വേണമെന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യൻ മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ക്രീമിയയിലെ പാലം തകർത്തത് റഷ്യൻ അഭിമാനത്തിനേറ്റ ആഘാതമാണെന്നും മുഴുവൻ റഷ്യക്കാരും ഒത്തുകൂടി യുക്രെയിന് ദുരിതങ്ങളുടെ നാളുകൾ സമ്മാനിക്കണമെന്നും അവർ ആഹ്വാനം നൽകുന്നു. റഷ്യക്ക് അകത്തുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും സ്റ്റാലിന്റെ കാലത്തെ കുപ്രസിദ്ധിയാർജ്ജിച്ച കൗണ്ടർ ഇന്റലിജൻസ് സംവിധാനം തിരികെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP