Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും?; പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട; ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം'; നിയമം ലംഘിക്കുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി

'രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും?; പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട; ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം'; നിയമം ലംഘിക്കുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട.

നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല.

ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്‌ളാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.

നിയമം ലംഘിക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും, കർശന നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ടൂറിസ്റ്റ് ബസുകൾക്ക് മൂക്കുകയറിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു.

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ വാഹനം മുഴുവൻ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.. ഒറ്റ നോട്ടത്തിൽ തന്നെ ഒന്നിലധികം നിയമലംഘനങ്ങൾ ബസിൽ കാണാം. ഇത് ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ചട്ടമുള്ളതാണ്. അത് ലംഘിച്ചാണ് മുന്നോട്ടേക്ക് പോകുന്നത്. ഇത്തരം വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ കാണാൻ പാടില്ല. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. ഇത്തരം നിയമലംഘനങ്ങൾ പൊതുനിരത്തിൽ അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്രയധികം ലൈറ്റുകൾ സ്ഥാപിച്ചാൽ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയർ ഡ്രൈവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങൾക്ക് കൃത്യമായ കളർകോഡുണ്ട്. അത് പാലിക്കണം. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസുകൾക്കും കളർകോഡ് ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.

വാഹന പരിശോധനയിലെ വീഴ്ചയിൽ ഹൈക്കോടതി കേരളാ പൊലീസിനേയും വിമർശിച്ചു. നിയമം തെറ്റിച്ചെന്ന് കണ്ടാൽ ബസുകൾ ഉടൻ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാരും കുറ്റക്കാരല്ലേയെന്ന് കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ യാത്രയ്ക്ക് അനുമതി നൽകുന്ന പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കും എതിരെ നടപടി എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അപകടവുമായി ബന്ധപ്പെട്ട്, പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലത്തൂർ ഡിവൈഎസ്‌പി കോടതിയിൽ നേരിട്ട് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP