Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല; അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് കെ. സുരേന്ദ്രൻ; പാൽപ്പായസം സെപ്റ്റിക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമെന്ന് ഹിന്ദു ഐക്യവേദി; എസ്.ഹരീഷിന്റെ മീശ നോവലിന് വയലാർ അവാർഡ് നൽകിയതിൽ പ്രതിഷേധം

ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല; അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് കെ. സുരേന്ദ്രൻ; പാൽപ്പായസം സെപ്റ്റിക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമെന്ന് ഹിന്ദു ഐക്യവേദി; എസ്.ഹരീഷിന്റെ മീശ നോവലിന് വയലാർ അവാർഡ് നൽകിയതിൽ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലാർ അവാർഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നൽകിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ഹിന്ദു ഐക്യവേദി നേതാക്കളും രംഗത്തെത്തി. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മലയാളിക്ക് മനസിലാകുമെന്ന് പറഞ്ഞു സുരേന്ദ്രൻ, ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും പരിഹാസിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്. ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല.

ഹരീഷിന്റെ 'മീശ' എന്ന നോവലിന് വയലാർ അവാർഡ് നൽകിയത് ഹിന്ദുക്കളെ അവഹേളിക്കാനാണെന്ന് ഹിന്ദു ഐക്യവേദി. നോവൽ വിശ്വാസികളായ ഹിന്ദുസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിൽ മനസ്സുഖം കണ്ടെത്തുന്ന ഒരു തരം മനോരോഗമാണ്, അവാർഡ് നിർണ്ണയത്തിന് പ്രേരകമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു പറഞ്ഞു.അവാർഡ് നിർണയ സമിതി സംസ്ഥാന സർക്കാരിന്റെ മനസ്സറിഞ്ഞ് എടുത്ത തീരുമാനമാണിത്. ഈ അവാർഡ് ദാനം വയലാർ അവാർഡിന്റെ അന്തസ്സ് കെടുത്തും. ഹിന്ദു ദേവീ- ദേവന്മാരുടെ നഗ്‌ന ചിത്രം വരച്ച് ഭാരതം മുഴുവൻ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഏറ്റുവാങ്ങിയ എം എഫ് ഹുസൈന് രവി വർമ്മ പുരസ്‌കാരം നൽകി ആദരിച്ചതും അന്നത്തെ ഇടതുപക്ഷ സർക്കാരായിരുന്നു. എക്കാലവും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന നിലപാടാണ് ഇടത് സർക്കാരുകൾ സ്വീകരിച്ചു വരുന്നതെന്നും ഈ തീരുമാനത്തിനെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉയരണമെന്നും ബാബു പറഞ്ഞു.ഗുരുവായൂരമ്പലത്തിൽ ദർശനം നടത്താൻ മോഹിച്ചിരുന്ന വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയിൽ കൊണ്ട് വയ്ക്കുന്നത് പാൽപ്പായസം സെപ്റ്റിക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണെന്ന് സംസ്ഥാന അദ്ധ്യക്ഷ ശശികല പ്രസ്താവനയിൽ പറഞ്ഞു. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാർഡിന് തെരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല കൂട്ടിച്ചേർത്തു.

വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് മീശ എന്ന നോവലിന് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വിവാദങ്ങൾക്കപ്പുറം എഴുത്തിനുള്ള അംഗീകാരം കിട്ടയതിൽ സന്തോഷമുണ്ടെന്ന് ഹരീഷ് പറഞ്ഞു. വാദങ്ങൾ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാതലത്തിൽ അവതരിപ്പിച്ച മീശക്ക് വയലാർ പുരസ്‌കാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, സമുദായ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് നോവൽ പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP