Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയിൽപാത ശക്തിപ്പെടുത്തിയും സിഗ്നൽ സംവിധാനം നവീകരിച്ചും 140 കിലോ മീറ്റർ സ്പീഡിൽ അധികം വേഗത ഉറപ്പാക്കും; തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് അധികം വൈകാതെ വന്ദേ ഭാരത് തീവണ്ടിയെത്തും; കേരളം കടമെടുത്ത് മുടിയേണ്ടി വരില്ല; കെ റെയിലിനെ ഇനിയെങ്കിലും പിണറായി മറക്കണം; മോദിയുടെ സ്വപ്‌നം രണ്ടു കൊല്ലത്തിനകം എത്തും

റെയിൽപാത ശക്തിപ്പെടുത്തിയും സിഗ്നൽ സംവിധാനം നവീകരിച്ചും 140 കിലോ മീറ്റർ സ്പീഡിൽ അധികം വേഗത ഉറപ്പാക്കും; തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് അധികം വൈകാതെ വന്ദേ ഭാരത് തീവണ്ടിയെത്തും; കേരളം കടമെടുത്ത് മുടിയേണ്ടി വരില്ല; കെ റെയിലിനെ ഇനിയെങ്കിലും പിണറായി മറക്കണം; മോദിയുടെ സ്വപ്‌നം രണ്ടു കൊല്ലത്തിനകം എത്തും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇനി കെ റെയിൽ വേണ്ട. കേരളത്തിലെ തീവണ്ടി പാതകളിൽ അതിവേഗ തീവണ്ടി ഉടനെത്തും. അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കുമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യ. വിമാനത്തിലെപ്പോല യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയ ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് കേരളത്തിലേക്കും വരുമെന്ന് മറുനാടൻ രണ്ടു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും.

ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്‌നൽസംവിധാനം നവീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 2024-'25 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും. 134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിലൂടെ വേഗപരീക്ഷണം നടത്തിയതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് ജനറൽ മാനേജർ മറുനാടൻ വാർത്ത സ്ഥിരീകരിച്ചത്. വ്യാഴാഴ്ച നടത്തിയ പരീക്ഷണയാത്രയിൽ 143 കിലോമീറ്റർവേഗത്തിൽവരെ തീവണ്ടി ഓടിക്കാൻ സാധിച്ചു. 84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റർ താണ്ടിയത്.

ഇപ്പോൾ വന്ദേഭാരത് കേരളത്തിലെത്തിയാലും 160കിലോമീറ്റർ വേഗത്തിലോടാനാവില്ല. പ്രധാനതടസം ട്രാക്കുകളിലെ വളവുകളാണ്. വേഗം കൂട്ടണമെങ്കിൽ നിലവിലെ ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വരും. ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത. കേരളത്തിൽ 80കിലോമീറ്ററിനു മേൽ വന്ദേഭാരതിന് വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയിൽ അധികൃതർ പറയുന്നു. എന്നാൽ ഈ പരാതി പരിഹരിക്കാനായി റെയിൽ പാതയിലും ചില മാറ്റങ്ങൾ റെയിൽവേ വകുപ്പ് നടത്തും. കെ റെയിലിനായി ആയിരക്കണക്കിന് കോടികൾ കേരളത്തിന് കടമെടുക്കണം. ഇത് വലിയ ബാധ്യതയാകും. ജപ്പാനിൽ നിന്ന് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ ചൈനയിൽ നിന്ന് വായ്പ എടുക്കാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ. റെയിൽവേ തന്നെ ഔദ്യോഗികമായി വന്ദേഭാരതിൽ നിലപാട് എടുക്കുമ്പോൾ കേരളത്തിന് ഇനി കെ റെയിൽ വേണ്ടെന്ന് വയ്ക്കാം.

നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്റർ സാദ്ധ്യമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും. രാജ്യത്ത് മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 7 5വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ടെന്നായിരുന്നു മറുനാടൻ വാർത്ത. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ, പിണറായി സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി അപ്രസക്തമായി മാറും. ബംഗളുരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44ട്രെയിനുകൾ നിർമ്മാണത്തിലാണ്. അതിവേഗം നിർമ്മാണം പൂർത്തിയാക്കി കേരളത്തിലടക്കം വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗർ - മുംബയ് റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.

ന്യൂഡൽഹി - വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസ്. ന്യൂഡൽഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് രണ്ടാമത്തേത്. തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനാണിത്. 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് മതി. ജി.എസ്.എം / ജി.പി.ആർ.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളിൽ പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളിൽ ടച്ച് ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്സിക്യുട്ടീവ് ക്ലാസിൽ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്‌ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്.

സാധാരണ ഗതിയിൽ 500 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് ചെയർകാർ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബംഗളുരുവിൽ നിന്ന് സർവീസ് തുടങ്ങാനാണ് ദക്ഷിണ റെയിൽവേയുടെ ശുപാർശ. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ട്രെയിനാണിത്.

മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്. പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ എന്നിവയെല്ലാമുള്ള ഒരു ട്രെയിനിന്റെ നിർമ്മാണചെലവ് 100കോടി രൂപയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP