Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടക്കഞ്ചേരി ബസ് അപകടം: ജോമോൻ പത്രോസിനെ ഒളിവിൽ കഴിയാൻ സഹായിച്ച ബസ് ഉടമസ്ഥൻ അടക്കം രണ്ടുപേർ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ഉടമസ്ഥനായ അരുണിനെ; ജോമോനെ പിന്തുടർന്ന് വലയിലാക്കിയത് ചവറ പൊലീസ്; കുടുങ്ങിയത് അഭിഭാഷകനെ കാണാൻ തിരുവനന്തപുരത്തേക്ക് കാറിൽ പോകുന്നതിനിടെ

വടക്കഞ്ചേരി ബസ് അപകടം: ജോമോൻ പത്രോസിനെ ഒളിവിൽ കഴിയാൻ സഹായിച്ച ബസ് ഉടമസ്ഥൻ അടക്കം രണ്ടുപേർ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ഉടമസ്ഥനായ അരുണിനെ; ജോമോനെ പിന്തുടർന്ന് വലയിലാക്കിയത് ചവറ പൊലീസ്; കുടുങ്ങിയത് അഭിഭാഷകനെ കാണാൻ തിരുവനന്തപുരത്തേക്ക് കാറിൽ പോകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

 പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമാൻ പത്രോസിന് പുറമേ ഇയാളെ സഹായിച്ച രണ്ടുപേർ കൂടി പിടിയിൽ. പ. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇരുവരും. ഇതിൽ ഒരാൾ ബസിന്റെ ഉടമസ്ഥനായ അരുൺ ആണ്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ഡ്രൈവർ ജോമോൻ പത്രോസിനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും.

അപകടത്തിന് പിന്നാലെ ജോമോൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നാണ് എസ്‌പി ആർ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയതുകൊണ്ട് ചികിത്സ തേടാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. അപകടം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റർ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ 20 വർത്തോളമായി ജോജോ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. നാട്ടിൽ ഇയാൾ കൂട്ടുകാരുമൊത്ത് മദ്യപിക്കുക പതിവായിരുന്നെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ മദ്യാപന ശീലം അപകടത്തിന് കാരണമായോ എന്നുള്ള സംശയവും നാട്ടുകാരിൽ ഒരുവിഭാഗം പങ്കുവയ്ക്കുന്നുണ്ട്. നന്നായി ഡ്രസ് ചെയ്ത് സുമുഖനായി നടക്കാൻ താൽപ്പര്യപ്പെട്ടിരുന്ന ജോജോ ഇതിന് പറ്റിയ തൊഴിലെന്ന നിലയിലാണ് ടൂറിസ്റ്റ് ബസ്സ് ഓടിക്കൽ കണ്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.

വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒമ്പത് പേരാണ് മരിച്ചത്. ഇവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അദ്ധ്യാപകനും മറ്റുള്ളവർ കെ.എസ്ആർടിസി യാത്രക്കാരുമാണ്. 40 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. അഞ്ചുമൂർത്തിമംഗലത്തിന് സമീപം ഇന്നലെ രാത്രി 11.30നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയത് ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ ടൂറിസ്റ്റ് ബസാണെന്ന റിപ്പോർട്ടും പുറത്തുവരുന്നു. അനധികൃതമായി നിരോധിത ലൈറ്റുകളും മ്യൂസിക്ക് സിസ്റ്റവും ഹോണും പിടിപ്പിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോട്ടയം ആർ.ടി.ഒ അഞ്ച് കേസുകളാണ് ഏപ്രിൽ മാസത്തിൽ എടുത്തിരുന്നത്. ലുമിനസിന്റെ അസുര എന്ന ബസാണ് അപകടമുണ്ടാക്കിയത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് പോയതായിരുന്നു ടൂറിസ്റ്റ് ബസ്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിനു പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിലിടിച്ചത്. മരിച്ചവർ: വിദ്യാർത്ഥികളായ എൽന ജോസ്, ക്രിസ്, ദിവ്യ രാജേഷ്, അഞ്ജന, അജിത് ഇമ്മാനുവേൽ, അദ്ധ്യാപകനായ വിഷ്ണു, കെ.എസ്.ആർ.ടി.സി യാത്രക്കാരനായ ദീപു, അനൂപ്, രോഹിത് രാജ്

കോട്ടയം സ്വദേശി അരുൺ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലുമിനോസ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് എൻഫോഴ്‌സ്‌മെന്റ് പാലക്കാട് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെ കാണാനില്ല. അപകടമുണ്ടായതിനു ശേഷം സ്ഥലത്തുണ്ടായിരുന്ന ജോമോനെ പിന്നീട് കാണാതാവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ലിസ്റ്റിലും പേരില്ല.

ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഒളിവിൽ പോയി. ഇകെ നായനാർ ആശുപത്രിയിലെ നഴ്‌സാണ് ഡ്രൈവർ ആശുപത്രിയിൽ എത്തിയെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർച്ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു. ആദ്യം അദ്ധ്യാപകൻ എന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി.

ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽ നിന്ന് മുങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യവുമുണ്ട്. പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവർക്കൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും വ്യക്തമാക്കി.

'ഡ്രൈവറാണോ അദ്ധ്യാപകനാണോ എന്ന് അയാൾ എന്റടുത്ത് ആദ്യം പറഞ്ഞിരുന്നില്ല. സിസ്റ്റർമാർ ചോദിച്ചപ്പോൾ അദ്ധ്യാപകനാണെന്നാണ് പറഞ്ഞത്. കൂറേ ചോദിച്ചു, ചോദിച്ചു വന്നപ്പോഴാണ് ഞാൻ ഡ്രൈവറാണെന്ന് പറഞ്ഞത്. അഡ്‌മിറ്റ് ചെയ്തിരുന്നില്ല' - ജോമോനെ ചികിത്സിച്ച ഡോക്ടർ പ്രതികരിച്ചു. 'മുന്നിൽ ഒരു കെഎസ്ആർടിസി ബസ് വൈറ്റില മുതൽ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് കെഎസ്ആർടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആർടിസിയുടെ പിൻവശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താൻ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു' ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവർ എന്ന് പറയുന്ന ആൾ തന്നോട് പറഞ്ഞതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

അശ്രദ്ധയ്ക്ക് അപ്പുറം അനാസ്ഥയാണ് ഈ വലിയ ദുരത്തിന് കാരണം. അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്തുകൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

അപകടത്തിന് കാരണം സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി. അപകടത്തിൽ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്.

മരിച്ച ഒമ്പത് പേരിൽ മൂന്ന് പേർ കെഎസ്ആർടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതിൽ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP