Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് എസ് എ പി ക്യാമ്പിലെ പൊലീസുകാരനും ബന്ധുക്കളും; ഒരു യുവതിയെ രക്ഷപെടുത്തി; സ്ഥിരം അപകടം മേഖലയിൽ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർ

തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് എസ് എ പി ക്യാമ്പിലെ പൊലീസുകാരനും ബന്ധുക്കളും; ഒരു യുവതിയെ രക്ഷപെടുത്തി; സ്ഥിരം അപകടം മേഖലയിൽ കുളിക്കാനിറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടങ്ങൾ പതിവുള്ള കല്ലാർ വട്ടക്കയത്തിൽ വീണ്ടും ദുരന്തം. കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ് എന്നിവരാണ് മരിച്ചത്. ബീമാപ്പള്ളിയിൽ നിന്നുള്ളവരാണ് മൂന്ന് പേരും. പ്രദേശവാസികളും റിസോർട്ട് ജീവനക്കാരനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിലിറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തിൽ ഇറങ്ങിയത്. ആദ്യം ഒഴുക്കിൽ പെട്ടത് കൂടെയുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മൂന്ന് പേരും അപകടത്തിൽ പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഘത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്.

മൃതദേഹങ്ങൾ വിതുര ആശുപത്രിയിലേക്ക് മാറ്റി. വിതുരയിൽ നിന്നടക്കം ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അപകട സമയത്തുണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. നിർഭാഗ്യകരമായ സംഭവമാണ് കല്ലാറിലുണ്ടായതെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമായിരുന്നു. സഞ്ചാരികൾക്ക് വേണ്ട സുരക്ഷ ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു. ആറ് മാസം മുൻപും ഇവിടെ അപകടം നടന്നിരുന്നു. ഇവിടെ മുൻപും അപകടം നടന്നിട്ടുണ്ട്. വളരെ ആഴമുള്ള ഇടമാണ് ഇത്.

വട്ടക്കയം ഒരു മരണക്കയം

കല്ലാറിലെ മരണക്കയമായ വട്ടക്കയത്തിൽ 20 വർഷത്തിനിടെ 25 ലേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. അപകടം പതിയിരിക്കുന്ന ഇവിടെ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളിൽ നിന്നുമെത്തുന്നവരാണ് വട്ടക്കയത്തിൽ വീണ് മരിച്ചവരിൽ ഭൂരിഭാഗം പേരും. പൊന്മുടി- വിതുര റോഡിൽ ചേർന്നുള്ള വട്ടക്കയത്തിന് ഇരുപത് അടിയോളം താഴ്ചയുണ്ട്. ഇവിടെ അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവർ ആരും ശ്രദ്ധിക്കാറില്ല.

പൊന്മുടി സന്ദർശിക്കാനെത്തുന്ന യുവാക്കളിൽ ഭൂരിഭാഗം പേരും കല്ലാറിൽ മുങ്ങിക്കുളിച്ച ശേഷമാണ് മടങ്ങുന്നത്. ഉരുളൻകല്ലുകൾക്ക് മീതെ ഒഴുകുന്ന കല്ലാറിന്റെ ഹൃദയമുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാൻ കഴിയാത്തതുമൂലമാണ് മുങ്ങിമരണം വർദ്ധിക്കുന്നത്. വഴുക്കൻപാറകളുള്ള നദിയിൽ നിറയെ മണൽക്കുഴികളാണ്. ഇത്തരം കയങ്ങളിൽ പതിച്ചാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.

25 വർഷം മുമ്പ് തിരുവനന്തപുരം ഡെന്റൽ കോളേജിലെ എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതാണ് നദിയിലുണ്ടായ ഏറ്റവും വലിയ ദുരന്തം. കല്ലാറിൽ ഹൈക്കോടതി മണലൂറ്റ് നിരോധിച്ചിട്ട് പത്തുവർഷം കഴിഞ്ഞു. എന്നാൽ വിലക്ക് ലംഘിച്ച് മണലൂറ്റ് നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. മണലൂറ്റിനെ തുടർന്ന് രൂപപ്പെടുന്ന മണൽക്കുഴികളാണ് അപകടത്തിന് കാരണം. കല്ലാറിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് പരിഹാരം കാണാൻ ഗൈഡുകളെ നിയമിക്കണമെന്ന ആവശ്യങ്ങൾക്കും പരിഹാരമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP