Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈന്യത്തിൽ നിന്ന് വിരമിച്ചെത്തിയ അച്ഛനൊപ്പം മകനേയും ബഹ്‌റൈനിൽ കൊണ്ടു പോയി; ബുദ്ധിമുട്ടു കാരണം അച്ഛൻ നാട്ടിലേക്ക് വന്നപ്പോഴും കുറച്ചു മാസം കഴിഞ്ഞ് അജിത് പ്രസാദിന്റെ ആത്മഹത്യ; ചേട്ടന്റെ വിയോഗ ദുഃഖം മകളുടെ ജീവനെടുക്കലായി; കോടതിയും പ്രതിയെ വെറുതെ വിട്ടു; പിന്നാലെ കന്നാസിൽ പട്രോളും ചുറ്റികയുമായെത്തിയ പക; മടവൂർ നടുക്കത്തിൽ തന്നെ

സൈന്യത്തിൽ നിന്ന് വിരമിച്ചെത്തിയ അച്ഛനൊപ്പം മകനേയും ബഹ്‌റൈനിൽ കൊണ്ടു പോയി; ബുദ്ധിമുട്ടു കാരണം അച്ഛൻ നാട്ടിലേക്ക് വന്നപ്പോഴും കുറച്ചു മാസം കഴിഞ്ഞ് അജിത് പ്രസാദിന്റെ ആത്മഹത്യ; ചേട്ടന്റെ വിയോഗ ദുഃഖം മകളുടെ ജീവനെടുക്കലായി; കോടതിയും പ്രതിയെ വെറുതെ വിട്ടു; പിന്നാലെ കന്നാസിൽ പട്രോളും ചുറ്റികയുമായെത്തിയ പക; മടവൂർ നടുക്കത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മടവൂർ എന്ന ഗ്രാം ഞെട്ടലിലാണ്, 27 വർഷം മുൻപ് മകൻ മരിച്ചതിലുള്ള വൈരാഗ്യമാണ് കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ പ്രഭാകരക്കുറുപ്പിനെയും ഭാര്യയെയും കൊലപ്പെടുത്തി തീർക്കുകയായിരുന്നു ശശിധരൻ. എല്ലാം നഷ്ടമായ ശശിധരൻ 27 കൊല്ലം കാത്തിരുന്നു. കോടതിയും കേസിൽ പ്രഭാകരക്കുറുപ്പിനെ വെറുതെ വിട്ടു. ഇതോടെ രണ്ടും കൽപ്പിച്ച് ശശിധരൻ എത്തി.

ശശിധരന്റെ മകനെ ബഹ്‌റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു. ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ചശേഷമാണ് മകൻ ആത്മഹത്യ ചെയ്തത്. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ ശശിധരന് ഇരട്ടി വേദനായായി. അവിടെയാണ് ശത്രുത തുടങ്ങുന്നത്.

നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരിൽ വീടു വാങ്ങി. ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്.

പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകൾ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസം. ഇവർ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരൻ വീട്ടിലെത്തിയത്. വാതിൽ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ശശിധരനും തീപൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരൻ നായർ കയ്യിലെ കന്നാസിൽ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യിൽ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഇതിനിടെ, ശശിധരൻ നായർക്കും പൊള്ളലേറ്റു.

നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭർത്താവിനേയുമാണ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചു. ഇയാൾ പൊലീസ് സംരക്ഷണത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൈയിൽ ചുറ്റികയും പെട്രോൾ നിറച്ച കന്നാസുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരൻ സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്ന പ്രഭാകരക്കുറുപ്പിനെ തലയിൽ ചുറ്റികകൊണ്ട് അടിച്ചുവീഴ്‌ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഓടിയെത്തി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിമലാദേവിയുടെ ദേഹത്തേക്കും തീപടർന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ മുറ്റത്ത് ചോരയിൽക്കുളിച്ച് പൊള്ളലേറ്റ നിലയിൽ പ്രഭാകരക്കുറുപ്പിനെയും അടുത്ത് ദേഹത്തു തീ പടർന്ന നിലയിൽ വിമലാദേവിയെയുമാണ് കണ്ടത്. ഈ സമയം വീടിനകത്തായിരുന്ന പ്രതി, ചുറ്റികയും കന്നാസും വലിച്ചെറിഞ്ഞ ശേഷം പുറത്തിറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിമലാദേവിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ഇവരും മരിച്ചു. ശശിധരന്റെ മകൻ അജിത്പ്രസാദ് 1996-ൽ ബഹ്‌റൈനിൽ വച്ച് ആത്മഹത്യചെയ്തിരുന്നു. അജിത്പ്രസാദിന് വിസ സംഘടിപ്പിച്ചു നൽകിയത് പ്രഭാകരക്കുറുപ്പായിരുന്നു. മകന്റെ മരണത്തിനു കാരണക്കാരൻ പ്രഭാകരക്കുറുപ്പാണെന്ന ധാരണയിലായിരുന്നു അന്നുമുതൽ ശശിധരൻ. ഇതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.

പനപ്പാംകുന്നിൽ ശശിധരന്റെ അയൽവീട്ടിലായിരുന്നു പ്രഭാകരക്കുറുപ്പും കുടുംബവും താമസിച്ചിരുന്നത്. പ്രഭാകരക്കുറുപ്പ് നേരത്തെ ബഹ്‌റൈനിലായിരുന്നു. പട്ടാളത്തിൽനിന്നു പിരിഞ്ഞുവന്ന ശശിധരൻ ആവശ്യപ്പെട്ടതനുസരിച്ച് പ്രഭാകരക്കുറുപ്പ് ഇയാളെയും പിന്നാലെ മകൻ അജിത്പ്രസാദിനെയും ബഹ്‌റൈനിലേക്കു കൊണ്ടുപോയി. ജോലിയിലെ ബുദ്ധിമുട്ടുകൾ കാരണം ശശിധരൻ പെട്ടെന്ന് നാട്ടിലേക്കു മടങ്ങി. മാസങ്ങൾക്കു ശേഷം അജിത് പ്രസാദ് ആത്മഹത്യചെയ്യുകയുമുണ്ടായി.

മകന് കഠിനമായ ജോലി നൽകിയതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നും അതിനു കാരണം പ്രഭാകരക്കുറുപ്പാണെന്നും ശശിധരൻ വിശ്വസിച്ചു. പിന്നീട് ഏതാനും വർഷങ്ങൾക്കു ശേഷം ശശിധരന്റെ മകളും ആത്മഹത്യചെയ്തു. സഹോദരന്റെ മരണമേൽപ്പിച്ച മാനസികാഘാതമാണ് മകളെയും മരണത്തിലേക്കു നയിച്ചതെന്ന് ശശിധരൻ നാട്ടുകാരോടു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP