Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കുഴിമന്തി കഴിച്ചിട്ടുണ്ട്; വിയോജിപ്പ് ആ ഭക്ഷണത്തോടല്ല, ആ പേരിനോട്; എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കി; ഖേദം അറിയിക്കുന്നു'; സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കിടെ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

'കുഴിമന്തി കഴിച്ചിട്ടുണ്ട്; വിയോജിപ്പ് ആ ഭക്ഷണത്തോടല്ല, ആ പേരിനോട്; എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കി; ഖേദം അറിയിക്കുന്നു'; സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കിടെ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

ന്യൂസ് ഡെസ്‌ക്‌

മലപ്പുറം: കുഴിമന്തിയെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച തുടരുന്നതിനിടെ വിവാദത്തിൽ ഖേദം അറിയിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. തന്റെ ് ഫേസ്‌ബുക്ക് കുറിപ്പിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് വി കെ ശ്രീരാമൻ ഖേദം അറിയിച്ചത്. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഃഖിപ്പിക്കാനും ഇടവന്നുവെന്നത് സങ്കടപ്പെടുത്തുന്നു. അതിൽ ഖേദം പ്രടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാൽ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്നായിരുന്നു ശ്രീരാമന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വി കെ ശ്രീരാമൻ പറഞ്ഞത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകൻ സുനിൽ പി ഇളയിടവും രംഗത്തെത്തി.

വികെ ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്‌കാരിക ലോകത്തും സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്. ശ്രീരാമന്റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനിൽ പി ഇളയിടം ചെയ്തത്. എന്നാൽ കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.

വലിയ വിമർശനമാണ് ഈ പ്രതികരണങ്ങൾക്കതിരെ സോഷ്യൽമീഡിയയിൽ ഉയർന്നത്. തികഞ്ഞ ബ്രാഹ്‌മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.'തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും' എന്നാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്റ്.

വിഷയത്തെ മുൻനിർത്തിയുള്ള മുരളി തുമ്മാരുകുടിയുടെ മറുപടി പോസ്റ്റാണ് കുഴിമന്തി വിഷയത്തിൽ രണ്ട് പക്ഷത്തെ അണിനിരത്തിയിരിക്കുന്നത്. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്ന തലക്കെട്ടോടുകൂടിയാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.

കുഴിമന്തിയുടെ കേരളത്തിലെ സ്വീകാര്യതയും അതിന്റെ രുചിവൈഭവവുമടക്കമാണ് തുമ്മാരുകുടുയുടെ പോസ്റ്റ്. യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തിയെന്നും മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കൂറുകൾ എടുത്ത് വേവിച്ച് ഉണ്ടാക്കുന്ന മന്തി അതീവ രുചികരമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. ഇങ്ങനെ പോകുന്നു മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ ഉയരവെയാണ് വി കെ ശ്രീരാമൻ ഖേദം അറിയിച്ച് രംഗത്തെത്തിയത്.

വി കെ ശ്രീരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

കുഴിമന്തിപ്പോസ്റ്റ്
സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു
എന്ന് മനസ്സിലാക്കുന്നു.

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ......
എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.
പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.
കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.ഋുശ: 832
പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.
ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.
ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു.
എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഃഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എന്റെ ഖേദം അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP