Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് തരൂർ മുന്നോട്ടുവയ്ക്കുന്ന മാറ്റത്തിന്റെ സന്ദേശവും ബഹുസ്വര ഇന്ത്യക്ക് വേണ്ടിയുള്ള നിലപാടും അത്യാവശ്യം; തരൂരിനോളം പോന്ന ഒരു നെഹ്രൂവിയൻ കോൺഗ്രസിൽ ഇല്ല; തരൂരിനെ തോൽപ്പിച്ചേ മതിയാവൂ എന്ന നിലപാടിൽ എ കെ ആന്റണി നിൽക്കുമ്പോൾ വാനോളം പുകഴ്‌ത്തി മകൻ അനിൽ കെ ആന്റണി

കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് തരൂർ മുന്നോട്ടുവയ്ക്കുന്ന മാറ്റത്തിന്റെ സന്ദേശവും ബഹുസ്വര ഇന്ത്യക്ക് വേണ്ടിയുള്ള നിലപാടും അത്യാവശ്യം; തരൂരിനോളം പോന്ന ഒരു നെഹ്രൂവിയൻ കോൺഗ്രസിൽ ഇല്ല; തരൂരിനെ തോൽപ്പിച്ചേ മതിയാവൂ എന്ന നിലപാടിൽ എ കെ ആന്റണി നിൽക്കുമ്പോൾ വാനോളം പുകഴ്‌ത്തി മകൻ അനിൽ കെ ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചിത്രം വ്യക്തമായി. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ, ശശി തരൂർ എംപി, ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പരോക്ഷ പിന്തുണയോടെ മത്സരിക്കുന്ന ഖാർഗെയ്ക്ക് അപ്രതീക്ഷിതമായി ജി-23 നേതാക്കളുടെ പിന്തുണയും കിട്ടി. ജി-23 യുമായി ആലോചിക്കാതെ, തരൂർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാർഗ്ഗേയുടെ പത്രികയിൽ ഒപ്പുവച്ചു.

കേരളത്തിൽ നിന്നുള്ള രണ്ട് യുവനേതാക്കളായ ശബരീനാഥനും മാത്യു കുഴൽ നാടനും തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ ആദരണീയരാണെങ്കിലും പുതിയ തലമുറക്ക് ചിലത് പറയാനുണ്ടെന്നും പുതിയ ആശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ശബരീനാഥൻ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ലെന്ന് ശബരീനാഥൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ശബരീനാഥന് നന്ദിയറിയിച്ച് ശശി തരൂർ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

അതിനിടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണയുമായി എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയും.
തിരഞ്ഞെടുപ്പിന്റെ ഫലമെന്തായാലും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ശശി തരൂർ മുന്നോട്ടുവയ്ക്കുന്ന മാറ്റത്തിന്റെ സന്ദേശവും ബഹുസ്വര ഇന്ത്യക്ക് വേണ്ടിയുള്ള നിലപാടും അത്യാവശ്യമാണ്. തരൂരിനോളം പോന്ന ഒരു നെഹ്രൂവിയൻ കോൺഗ്രസിൽ ഇല്ല. അദ്ദേഹത്തെ തന്റെ ഉപദേഷ്ടാവ് എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ട്. ജീവിതത്തിലും കരിയറിലും എല്ലാ ആശംസകളും', അനിലിന്റെ കുറിപ്പ് ഇങ്ങനെ.

അതേസമയം, എ.കെ.ആന്റണി പിന്തുണയ്ക്കുന്നത് മല്ലികാർജ്ജുൻ ഖാർഗയെയാണ്. അനിലിന്റെ പോസ്റ്റിന് താഴെ അച്ഛനെ കൂടി പറഞ്ഞ് മനസ്സിലാക്കണം സമയം കിട്ടുമ്പോൾ എന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും, തരൂരിന് ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ തമ്പാനൂർ രവി തരൂരിനെ നാമനിർദ്ദേശം ചെയ്തിരുന്നു. കെസി അബുവും എംകെ രാഘവനും എ ഗ്രൂപ്പിന്റെ മുഖങ്ങളാണ്. ആന്റണിയുടെ പഴയ വിശ്വസ്തർ. ഇവരെല്ലാം ശശി തരൂരിന്റെ പത്രികയിൽ ഒപ്പിട്ടു. കോൺഗ്രസിലെ ഹൈക്കമാണ്ട് മുഖങ്ങളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയുന്ന എകെ ആന്റണിയും കെസി വേണുഗോപാലും എതിരു നിൽക്കുമ്പോഴാണ് ഇതെല്ലാം. ഇതിന് പിന്നാലെ തരൂരിന് പിന്തുണയുമായി പരസ്യമായി ശബരിനാഥൻ എത്തി. കെസി വേണുഗോപാലുമായി അടുപ്പമുണ്ടെന്ന് ഏവരും പറയുന്ന നേതാവാണ് ശബരിനാഥൻ.

കൃത്യമായ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണ് താൻ തരൂരിന് വേണ്ടി ഒപ്പിടുന്നതെന്ന് ശബരിനാഥൻ പറയുന്നു. പിന്നാലെ പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടുമെത്തി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന യുവനേതാവാണ് അബിൻ. കെ എസ് യുവിന്റെ പഴയ ദേശീയ സെക്രട്ടറി. ശബരിനാഥന്റേയും അബിൻ വർക്കിയുടേയും പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും ഏറെ പോസിറ്റീവാണ്. തരൂരിനെ ജയിപ്പിക്കേണ്ട സാഹചര്യമാണ് കമന്റുകളും വിശദീകരിക്കുന്നത്. മില്ലകാർജ്ജുന ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടവരിൽ മുതിർന്ന നേതാവ് എകെ ആന്റണിയുമുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ട്. ആന്റണിയാണ് ഖാർഗെയെ സ്ഥാനാർത്ഥിയാക്കാൻ ചുക്കാൻ പിടിച്ചത്.

ശശി തരൂരിനെ തോൽപ്പിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ആന്റണി. ഇതിനിടെ തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടുവെന്ന് സമ്മതിക്കുകയാണ് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ശബരിനാഥൻ. എന്തുകൊണ്ട് തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിന് പ്രസക്തി കൂടുന്നുവെന്ന് വിശദീകരിച്ച് ശബരിനാഥൻ രംഗത്തു വരികയും ചെയ്തു. കാര്യകാരണ സഹിതമാണ് ശബരിനാഥൻ നിലപാട് വിശദീകരിക്കുന്നത്. കോൺഗ്രസ് വാരിയേഴ്സ് എന്ന ഫെയ്സ് ബുക്ക് പേജും തരൂരിന് പിന്തുണ നൽകുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അകമഴിഞ്ഞ് പിന്തുണച്ചവരാണ് ഇവർ.

രാഹുലിനെ പിന്തുണയ്ക്കുന്ന ഈ ഗ്രൂപ്പും തരൂരിനൊപ്പമാണ്. ഇതിനൊപ്പം നിരവധി ട്വിറ്റർ ഹാൻഡിലുകളും തരൂരിനെ പിന്തുണച്ച് എത്തുന്നു. സോഷ്യൽ മീഡിയയിൽ തരൂർ തരംഗം ഉറപ്പാണ്. അത് വോട്ടായി മാറിയാൽ അട്ടിമറിക്ക് പോലും തരൂരിന് കഴിയും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണയോടെ നിൽക്കുന്ന സ്ഥാനാർത്ഥിക്ക് ഈ പ്രചരണത്തെ എങ്ങനെ മറികടക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനിടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടുണ്ട് . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർത്ഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

തരൂർ മൽസരിക്കുകയാണെങ്കിൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു . എന്നാൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും തരൂരിനെതിരെ രം?ഗത്തെത്തിയിരുന്നു. ഗാന്ധി കുടുബം നിശ്ചയിക്കുന്ന ആളെ പിന്തുണക്കുമെന്നാണ് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കിയത്. ഇതിന് ശേഷം ആർക്കും പരസ്യ പിന്തുണ നൽകില്ലെന്ന് നിലപാട് സോണിയ എടുത്തു. ഇതോടെയാണ് തരൂരിന് അനുകൂലമായി കേരളത്തിൽ വികാരം ഉയർന്നത്. അപ്പോഴും പ്രധാനപ്പെട്ട നേതാക്കൾ തന്നെ പരസ്യമായി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത.

ശബരിനാഥന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണ്.പാർട്ടിയുടെ തലപ്പത്തേക്ക് നെഹ്റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം. ഇനി ഇലക്ഷനിലേക്ക് വരുമ്പോൾ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ: ശശി തരൂരിനെ പിന്തുണക്കാൻ ഞാൻ തീരുമാനിക്കുന്നത് ചില കാരണങ്ങൾ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം പകർന്നു നൽകാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.

2. നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾകൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും.

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോൺഗ്രസ് കാരനാണ്.

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.

ശ്രീ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1906 ലാണ്. നൂറിൽ കൂടുതൽ വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവർത്തകന് ഒരു മലയാളിയുടെ നോമിനേഷൻ ഫോമിൽ പിന്തുണച്ചു ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇലക്ഷന്റെ ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകും.

ശ്രീ തരൂരിനും മറ്റു സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷൻ നടക്കട്ടെ...
ശബരി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP